ശബരിമല തീർഥാടകർ സന്നിധാനത്ത് തങ്ങുന്നതും നീലിമല പാതയിലൂടെ കടത്തിവിടുന്നതും പരിഗണിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. ശബരിമല തീർഥാടന പുരോഗതിയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് പന്പ ദേവസ്വം ബോർഡ് ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പന്പയിൽ വെള്ളം കുറയുന്നതിന് അനുസരിച്ച് ഭക്തർക്ക് സ്നാനത്തിന് അനുവാദം നൽകുന്ന കാര്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ദർശനം നടത്തിയശേഷം ഉടൻതന്നെ തിരിച്ചിറങ്ങേണ്ടി വരുന്നത് തീർഥാടകർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. അതുകൂടി കണക്കിലെടുത്താണ് സന്നിധാനത്ത് തങ്ങാൻ അനുവദിക്കുന്നത് പരിഗണിക്കുന്നത്. നിലവിൽ ഭക്തർക്ക് താമസിക്കാൻ 300 മുറികൾ നൽകാൻ കഴിയും. ബാക്കിയുള്ള 200 മുറികളിൽ അറ്റകുറ്റപ്പണികൾ നടത്താനുണ്ട്.
നീലിമല പാതയിലൂടെ തീർഥാടകരെ കടത്തിവിടുന്നതിനുള്ള ഒരുക്കങ്ങൾ 80 ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്. നിലവിൽ സ്വാമി അയ്യപ്പൻ പാത മാത്രമാണ് തീർഥാടകർ ഉപയോഗിക്കുന്നത്. ഈ പാതയിലൂടെയാണ് ട്രാക്ടറുകളും കടന്നു പോകുന്നത്. അത് തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നീലിമല പാതയിലൂടെ കടത്തിവിടുന്ന കാര്യമാണ് ചർച്ച ചെയ്തത്.
നീലിമല പാതയിൽ ആരോഗ്യ വകുപ്പിന്റേത് ഉൾപ്പെടെയുള്ള വകുപ്പുകളുടെ ക്രമീകരണങ്ങൾ 80 ശതമാനം പൂർത്തിയായി. പോലീസും ഫയർഫോഴ്സും സുരക്ഷാ പരിശോധനയും പൂർത്തിയാക്കി. തീർഥാടകരുടെ കടത്തിവിടുന്നതു സംബന്ധിച്ച അന്തിമ തീരുമാനം ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്കു വിടും.
തീർഥാടന ആരംഭത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ നിലവിൽ പരിഹരിച്ചു. നിലയ്ക്കലിൽ ആവശ്യത്തിനുള്ള ശുചിമുറികളും സജ്ജീകരിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കായി വിശുദ്ധി സേനാംഗങ്ങളുടെ എണ്ണം അഞ്ഞൂറായി വർധിപ്പിച്ചതായും മന്ത്രി രാധാകൃഷ്ണൻ അറിയിച്ചു.
തീർഥാടകർ സന്നിധാനത്തു തങ്ങാൻ അനുവദിക്കുന്നതും പരിഗണനയിൽ: മന്ത്രി
10:41 AM Nov 26, 2021 | Deepika.com