എല്ലാക്കാര്യങ്ങളിലും സ്വീകാര്യമായ തീരുമാനങ്ങളെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന രിതിയാണു പാശ്ചാത്യരുടേത്. ഒറ്റനോട്ടത്തിൽ നല്ലതെന്നു തോന്നിയാലും ഇതു കുറ്റമറ്റതല്ല. മാതാപിതാക്കളുടെ താങ്ങും തണലും ഉപദേശവും മക്കൾക്ക് ജീവിതകാലമത്രയും വഴികാട്ടികളായി നിലകൊള്ളുമെന്ന സത്യം ഇവിടെ മറന്നുപോകുന്നു.
ഹൈസ്കൂളിലെത്തുന്പോഴേക്കും തന്നെപ്പറ്റിയുള്ള പല പദ്ധതികളും കുട്ടി മനസിൽ ഉറപ്പിച്ചുകഴിയും. ഉപരിപഠനത്തിന് എന്തു കോഴ്സ് തെരഞ്ഞെടുക്കണം, ആരെ ജീവിതപങ്കാളിയാക്കണം, അവധിക്കാലം ആരുടെകൂടെ ക്യാന്പടിക്കണം തുടങ്ങിയ കാര്യങ്ങൾ കുട്ടി തീരുമാനിച്ചുകഴിഞ്ഞാൽ കഴിഞ്ഞതുതന്നെ. കുടുംബത്തിലെ ചട്ടക്കൂടു പൊട്ടിക്കാൻ തത്രപ്പെട്ടുനിൽക്കുന്ന കുട്ടികളെ നിയന്ത്രിക്കുക ഏതാണ്ട് അസാധ്യം.
വീട്ടിൽ ഒരു അംഗത്തിന്റെ മുറിയിൽ അനുവാദമില്ലാതെ മറ്റാരും കടക്കുകയോ മറ്റൊരാളുടെ സാധനങ്ങൾ ഉപയോഗിക്കുകയോ ചെയ്യില്ല. സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പേരിൽ സൃഷ്ടിക്കുന്ന ഇത്തരം കോട്ടകൾ പശ്ചാത്യമര്യാദയുടെ ഭാഗമാണ്. കൂടിച്ചേരലിന്റെയും പങ്കുവയ്ക്കലിന്റെയും സുഖം ഇവർ അറിയാതെപോകുന്നു.
വീടിന്റെ താക്കോൽ ഓരോരുത്തരുടെയും പക്കലുണ്ട്. പുറത്തുപോകുന്നതും അകത്തു കടക്കുന്നതും മറ്റുള്ളവരെ അറിയിച്ചു ശല്യംചെയ്യുന്നത് മര്യാദകേടായി കരുതുന്നു ഈ സമൂഹം.
ഇതിനിടെ ഒറ്റപ്പെട്ടുപോകുന്ന വൃദ്ധരുണ്ട്. എന്നാൽ അവരെ ഏകാന്തതയിലേക്കു തള്ളിവിടാൻ സർക്കാർ സമ്മതിക്കില്ല. വയോജനങ്ങളുടെ സുഖവും മാനസികോല്ലാസവും എല്ലാം കണക്കിലെടുത്ത് അവിശ്വസനീയമായ സജ്ജീകരണങ്ങൾ സർക്കാർ ചെലവിൽ അവർക്കു ലഭ്യമാക്കും.
അതെപ്പറ്റി അടുത്തയാഴ്ചയിൽ പറയാം.
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com
കുടുംബത്തിനുള്ളിലെ കോട്ടകൾ
02:55 AM Dec 13, 2020 | Deepika.com