ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ്. കാതറൈൻ ഹൈഡ് എന്ന എഴുത്തുകാരി ഇതേ പേരിൽ തയാറാക്കിയ നോവലിനെ ആധാരമാക്കി ലെസ്ലി ഡിക്സൺ ആണു തിരക്കഥ തയാറാക്കിയത്. സംവിധാനം നിർവഹിച്ചതു മിമി ലെഡർ ആയിരുന്നു.
മക്കിണി ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂൾ വർഷാരംഭത്തിൽ അവന്റെ സോഷ്യൽ സ്റ്റഡീസ് അധ്യാപകനായ യൂജിൻ സൈമണറ്റ് വിദ്യാർഥികൾക്ക് ഒരു അസൈൻമെന്റ് നൽകി. അത് ഇപ്രകാരമായിരുന്നു. ലോകം മെച്ചപ്പെടുത്താനുള്ള ഒരു പ്ലാൻ തയാറാക്കി അതു പ്രാവർത്തികമാക്കുക. മക്കിണിക്ക് ഈ അസൈൻമെന്റ് ഇഷ്ടപ്പെട്ടു. അതനുസരിച്ചു ലോകം മെച്ചപ്പെടുത്താനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചു. ആ പദ്ധതിക്കു പേ ഇറ്റ് ഫോർവേർഡ് എന്നു പേരും നൽകി.
മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്ന ഒരു പദ്ധതിയായിരുന്നു ഇത്. സഹായം സ്വീകരിക്കുന്ന വ്യക്തികൾ മറ്റു മൂന്നുപേരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കണം എന്ന നിബന്ധനയായിരുന്നു ഈ പദ്ധതിയുടെ പ്രത്യേകത. അതനുസരിച്ചു സഹായം സ്വീകരിക്കുന്നവർ തിരിച്ചുസഹായിക്കുന്നതിനെക്കാളധികമായി സഹായം ആവശ്യമുള്ള മറ്റു മൂന്നുപേരെ സഹായിക്കുന്നതിലാണു ശ്രദ്ധിക്കേണ്ടിയിരുന്നത്. അങ്ങനെ സഹായം ലഭിക്കുന്നവർ ഓരോരുത്തരും മറ്റു മൂന്നുപേരെ വീതം സഹായിക്കണം. അവരും ഇതേ രീതിയിൽ സഹായിക്കണം.
സഹായം സ്വീകരിക്കുന്ന ഓരോ വ്യക്തിയും മറ്റു മൂന്നുപേരെ വീതം സഹായിക്കാൻ തുടങ്ങിയാൽ അതുവഴി ലോകത്തെ ഏറെ മെച്ചപ്പെടുത്താനാകുമെന്നായിരുന്നു മക്കിണിയുടെ കണക്കുകൂട്ടൽ. ഇതിന്റെ തുടക്കമെന്ന പേരിൽ മക്കിണി തന്റെ നോട്ട്ബുക്കിൽ ഒരു വൃത്തം വരച്ചു. അതിൽ തന്റെ പേര് എഴുതി. പിന്നീട് ആ വൃത്തത്തിൽനിന്നു മൂന്നു വരകൾ വരച്ച് ആ വരകളുടെ അവസാനം മൂന്നു വൃത്തങ്ങൾകൂടി വരച്ചു. ആദ്യത്തെ വൃത്തത്തിൽ സ്വന്തം അമ്മയുടെ പേര് എഴുതി. മദ്യത്തിനടിമയായ ഒരു സ്ത്രീയായിരുന്നു മക്കിണിയുടെ അമ്മ. അതിനും പുറമെ ഭർത്താവിൽനിന്ന് അകന്നു കഴിയുകയുമായിരുന്നു.
രണ്ടാമത്തെ വൃത്തത്തിൽ എഴുതിയ പേര് മക്കിണിയുടെ ഒരു സഹവിദ്യാർഥിയുടെതായിരുന്നു. ക്ലാസിലെ മല്ലന്മാരാൽ നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്ന ആ വിദ്യാർഥിയുടെ സഹായത്തിനെത്തുക എന്നതായിരുന്നു മക്കിണിയുടെ ലക്ഷ്യം. മൂന്നാമത്തെ വൃത്തത്തിൽ തന്റെ അധ്യാപകനായ സൈമണറ്റിന്റെതന്നെ പേരു നൽകി. അധ്യാപകനായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മാനസികവിഷമങ്ങളെക്കുറിച്ചു മക്കിണിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ സഹായിക്കണമെന്ന് അവൻ തീരുമാനിച്ചത്.
മക്കിണി വരച്ച വൃത്തങ്ങളിൽ മൂന്നു പേരുകൾ എഴുതിയെങ്കിലും അവന് ആദ്യം സഹായിക്കാൻ സാധിച്ചതു വീടില്ലാതെ അലഞ്ഞുനടന്നിരുന്ന ജെറി എന്ന ഒരാളെ ആയിരുന്നു. മക്കിണി അധികം ഒന്നും ആലോചിക്കാതെ ജെറിക്കു തന്റെ വീടിന്റെ ഗാരേജിൽ താമസിക്കാൻ ഇടം നൽകി. വിവരം അറിഞ്ഞ അവന്റെ അമ്മ അവന്റെ അധ്യാപകനോട് ശണ്ഠകൂടി. ഇതിനിടെ മക്കിണിയുടെ അമ്മയുടെ കാർ നന്നാക്കിക്കൊടുത്തുകൊണ്ടു ജെറി പേ ഇറ്റ് ഫോർവേർഡ് എന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞിരുന്നു.
സിനിമയുടെ കഥ പുരോഗമിക്കുന്നത് ഇങ്ങനെയാണെങ്കിലം സിനിമയുടെ ഓപ്പണിംഗ് സീൻ തുടങ്ങുന്നതു യൂജിൻ ചാൻഡ്ലർ എന്ന പത്രപ്രവർത്തകനു ലഭിക്കുന്ന ഒരു സഹായത്തോടെയാണ്. തന്നെ സഹായിച്ച ആളിൽനിന്ന് ആ സഹായം ചെയ്യാനുള്ള പ്രചോദനത്തെക്കുറിച്ചു ചോദിച്ചപ്പോൾ ആ ആളിനു ലഭിച്ച സഹായത്തിന്റെ കഥ കേട്ടു. അങ്ങനെയാണ് ഈ സഹായപരന്പരകളെക്കുറിച്ച് അന്വേഷിക്കാനും അവയുടെ തുടക്കം മക്കിണിയിലാണെന്നു കണ്ടെത്താനും ചാൻഡ്ലർക്കു സാധിച്ചത്.
ചാൻഡ്ലർ കണ്ടെത്തിയതനുസരിച്ചു നൂറുകണക്കിനു പേരാണു മക്കിണി തന്റെ പദ്ധതി ആരംഭിച്ചതിനു ശേഷം അതിന്റെ ഭാഗമായി മറ്റുള്ളവരെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചത്. ഇതിനിടയിലാണു മക്കിണി അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നത്. ആ മരണം സംഭവിച്ചതാകട്ടെ തന്റെ സഹപാഠിയെ ക്ലാസിലെ മല്ലന്മാരിൽനിന്നു രക്ഷിക്കുന്നതിനുള്ള സാഹസത്തിനിടയിലും.
കഥയുടെ വിശദാംശങ്ങളിലേക്കു പോയിട്ടു കാര്യമില്ല. നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതു പേ ഇറ്റ് ഫോർവേർഡ് എന്ന പദ്ധതിയുടെ മാഹാത്മ്യം മനസിലാക്കി പ്രവർത്തിക്കുകഎന്നതു മാത്രമാണ്. ആരെങ്കിലും ഏതെങ്കിലും രീതിയിൽ നമ്മെ സഹായിച്ചാൽ തീർച്ചയായും നാം അതിനു പ്രതിനന്ദി കാണിക്കണം. എന്നാൽ, അതുകൊണ്ടു മാത്രം തൃപ്തിപ്പെടരുത്. പകരം മൂന്നു പേരെയെങ്കിലും സഹായിക്കണം. അതോടൊപ്പം നമ്മുടെ സഹായം സ്വീകരിക്കുന്നവരെയും അപ്രകാരം ചെയ്യാൻ നാം സ്നേഹപൂർവം ഓർമിപ്പിക്കണം.
നമ്മുടെ സഹായം സ്വീകരിക്കുന്ന എല്ലാവരെയും ഇങ്ങനെ ചെയ്യാൻ നിർബന്ധിക്കണമെന്ന് ഇവിടെ വിവക്ഷയില്ല. നമ്മുടെ സഹായം സ്വീകരിച്ചശേഷം ചിലരെങ്കിലും നമുക്കുവേണ്ടി എന്തുചെയ്യാൻ സാധിക്കുമെന്നു ചോദിക്കാറില്ലേ? അങ്ങനെയുള്ള അവസരങ്ങളിൽ മറ്റുള്ളവരെ സഹായിക്കുന്ന കാര്യം നമുക്കവരെ ഓർമിപ്പിക്കാനാകും. മൂന്നു പേരെ സഹായിക്കണമെന്നു നാം നിർബന്ധം പിടിക്കേണ്ടതില്ല. കഴിയുന്ന രീതിയിൽ സഹായം ചെയ്യണമെന്നു ഓർമിപ്പിച്ചാലും മതിയാകും.
എന്നാൽ, നാം മറ്റുള്ളവരിൽനിന്നു സ്വീകരിക്കുന്ന ഓരോ സഹായത്തിനും പകരം മൂന്നുപേരെ വീതം സഹായിക്കാൻ നമുക്കു സാധിച്ചാൽ അതു വലിയ കാര്യമായി. ഇക്കാര്യത്തിലാണു നാം നിർബന്ധം പിടിക്കേണ്ടത്.
ആരൊക്കെവഴി മറ്റുള്ളവർക്കു നന്മയുണ്ടായാലും അതുവഴി നമ്മുടെ ലോകം മെച്ചപ്പെടുകയാണല്ലോ ചെയ്യുന്നത്. പേ ഇറ്റ് ഫോർവേർഡ് എന്ന സിനിമയിലെ ഹീറോ ആയ മക്കിണിവഴി നമുക്കു ലഭിക്കുന്ന സന്ദേശവും ഇതുതന്നെയാണ്.
വൻ കാര്യങ്ങൾ ചെയ്ത് മറ്റുള്ളവരെ സഹായിക്കാൻ നമുക്കു സാധിച്ചെന്നു വരികയില്ല. എന്നാൽ, ചെറിയ കാര്യങ്ങളെങ്കിലും ചെയ്യാൻ നമുക്കു സാധിക്കും. അതുമല്ലെങ്കിൽ സഹായം അർഹിക്കുന്ന മൂന്നും അതിലേറെയും ആളുകൾക്കുവേണ്ടി പ്രാർഥിക്കാൻ സാധിക്കും. അപ്പോഴാണു ദൈവാനുഗ്രഹം വഴി ലോകവും അതിൽ വസിക്കുന്നവരും കൂടുതൽ മെച്ചപ്പെടുന്നതായി നമുക്കു നേരിട്ടു കാണാനാവുക.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
02:53 AM Dec 13, 2020 | Deepika.com