നോർബട്ടൈൻ സന്യാസസമൂഹവും തലശേരി അതിരൂപതയും ഫ്രാൻസിസ്കൻ ക്ലാര സഭയുടെ(എഫ്സിസി) തലശേരി പ്രോവിൻസും നേതൃത്വം നൽകുന്ന നവജീവന വിഷമഴയേറ്റ കുഞ്ഞുങ്ങൾക്കുമേൽ പതിഞ്ഞ ദൈവത്തിന്റെ ആലിംഗനമായി.
""ചുറ്റുമുള്ള വീടുകളിലെല്ലാം വിചിത്ര ശിശുക്കളാണ്... തല വലുതാകുന്ന കുട്ടികൾ...നാവു വലുതാകുന്ന കുട്ടികൾ...എനിക്കൊന്നും മനസിലാകുന്നില്ല...ജടധാരിയുടെ കോപമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു...ഇല്ല, എനിക്ക് ഉറപ്പുണ്ട്...ഒരു ദൈവവും കുഞ്ഞുങ്ങളോട് ഇങ്ങനെ കോപിക്കില്ല...'' (എൻമകജെ - അംബികാസുതൻ മാങ്ങാട്)
നാലു വർഷം
2015ൽ വയനാട് മാനന്തവാടിയിലെ നോർബട്ടൈൻ ആശ്രമം സന്ദർശിച്ച തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ടാണ് തലശേരി അതിരൂപതയിൽ പ്രവർത്തനം ആരംഭിക്കാൻ സ്വാഗതം ചെയ്യുന്നത്. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിലെ പ്രവർത്തനമാണ് നോർബട്ടൈൻ സന്യാസമൂഹത്തിന്റെ മുഖമുദ്രയെന്നതിനാൽ കാസർഗോഡ് ആയിരിക്കും പ്രവർത്തനത്തിന് കൂടുതൽ അനുയോജ്യമെന്നും മാർ ഞരളക്കാട്ട് നിർദേശിച്ചു. നിർദേശം സന്തോഷപൂർവം സ്വീകരിച്ച നോർബട്ടൈൻ സഭയുടെ ഇന്ത്യയിലെ തലവൻ ഫാ.വിൻസന്റ് മട്ടമ്മൽ 2016ൽ ഫാ.ജോസ് ചെന്പോട്ടിക്കലിനെയും ഫാ.സെബാസ്റ്റ്യൻ മുണ്ടയ്ക്കാമറ്റത്തെയും കാസർഗോട്ടേക്കയച്ചു.
പെരിയയിൽ വാടകവീടെടുത്ത് താമസം ആരംഭിച്ചു. പാവപ്പെട്ടവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ഉന്നതവിദ്യാഭ്യാസം സാധ്യമാക്കുന്ന ഒരു കോളജ് തുടങ്ങുകയായിരുന്നു ലക്ഷ്യം. ഇതിനായി ചെർക്കളയിൽ സ്ഥലം കണ്ടെത്തുകയും ചെയ്തു. എന്നാൽ പലകാരണങ്ങൾ കൊണ്ടും അത് നടന്നില്ല. അക്കാലത്ത് പത്രങ്ങളിൽ വരുന്ന എൻഡോസൾഫാൻ ദുരിതബാധിതരെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ജോസച്ചൻ അന്നത്തെ കാസർഗോഡ് റീജിയൺ വികാരി ജനറാൾ മോൺ.ജോർജ് എളൂക്കുന്നേലുമായി സംസാരിച്ചപ്പോൾ എൻഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വാചാലനായി. അതിനായി ദുരിതബാധിതർ ഏറെയുള്ള കർണാടക അതിർത്തിയോടു ചേർന്നുകിടക്കുന്ന പഞ്ചായത്തുകളിൽ സന്ദർശനം നടത്താൻ അദ്ദേഹം നിർദേശിച്ചു. അവിടത്തെ അങ്കണവാടി അധ്യാപികമാരുടെ സഹായത്തോടെ ദുരിതബാധിതരായ കുട്ടികളുടെ പട്ടിക തയാറാക്കി.
കരൾ പിളർക്കും കാഴ്ചകൾ
2016 ഒാഗസ്റ്റ് മുതൽ 2017 മാർച്ച് വരെ കാലയളവിൽ ജോസച്ചനും സെബാസ്റ്റ്യനച്ചനും ചേർന്ന് എൻമകജെ, പുത്തിഗെ, കുന്പള പഞ്ചായത്തുകളിലെ നൂറിൽപരം വീടുകൾ സന്ദർശിച്ചു. ഒാരോ വീട്ടിലും അവർ കണ്ട കാഴ്ച പറഞ്ഞുകേട്ടതിനേക്കാളും വായിച്ചറിഞ്ഞതിനേക്കാളും ദയനീയമായിരുന്നു. പ്രവർത്തനക്ഷമമല്ലാത്ത തലച്ചോറും വൈകല്യം ബാധിച്ച അവയവങ്ങളുമായി മണ്ണിലിഴഞ്ഞുനടക്കുന്ന കുഞ്ഞുങ്ങൾ. രോഗത്തിന്റെ ഭീകരത ഒാരോരുത്തരിലും വ്യത്യസ്തമായിരുന്നെങ്കിലും എല്ലാ കണ്ണുകളിലും കണ്ടത് ഒരേ ദൈന്യഭാവമായിരുന്നു. എല്ലായിടത്തും കേട്ടത് വേദനയുടെ നിലവിളിയായിരുന്നു. മിക്ക വീടുകളിലും കൊടുംപട്ടിണിയും. ശാരീരികമായും മാനസികമായും തളർച്ചയും അതുയർത്തുന്ന വെല്ലുവിളികളുമാണ് ഇവിടെ എൻഡോസൾഫാൻ ബാക്കിവെച്ചത്. മൂന്നോ നാലോ തലമുറ വരെ നീളുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഈ പ്രദേശവാസികൾ അനുഭവിക്കുന്നത്.
ബുദ്ധിവളർച്ചയില്ലാത്ത കുഞ്ഞുങ്ങളും പാതിയും മുഴുവനായും ശരീരം തളർന്ന് കിടക്കുന്നവരും. ഇതു രണ്ടും ഒരുമിച്ചനുഭവിക്കുന്നവരുമുണ്ട് ദുരിതബാധിതരിൽ. ഇന്നും മറക്കാൻ കഴിയാത്ത ദൃശ്യം ഫാ.ജോസ് ചെന്പോട്ടിക്കലിന്റെ മനസിലുണ്ട്. "" ഒരു വീട്ടിലെത്തിയപ്പോൾ വാതിൽ പുറത്തുനിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ആളില്ലെന്ന് കരുതി തിരികെ നടന്നപ്പോൾ വരാന്തയോട് ചേർന്നുള്ള മുറിയിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ജനാലയിൽ കൂടി നോക്കിയപ്പോൾ കണ്ടത് നടക്കാൻ വയ്യാത്ത, ബുദ്ധിശൂന്യത ബാധിച്ച ആറുവയസ് പ്രായം തോന്നിക്കുന്ന ആൺകുഞ്ഞ്. മലമൂത്രവിസർജ്യങ്ങളിൽ മുഖവും കണ്ണും വരെ മൂടി ദേഹം മുഴുവൻ ഈച്ചയാർത്ത് അവൻ കിടന്നുരുളുന്നു. സമീപത്ത് കഴിക്കാൻ വെച്ച പാത്രത്തിലും വിസർജ്യം കലർന്നിരിക്കുന്നു. ഞങ്ങളുടെ കണ്ണുനിറഞ്ഞുപോയി. അച്ഛനില്ലാത്ത ഈ കുട്ടിയുടെയും സഹോദരങ്ങളുടെയും പട്ടിണി മാറ്റാൻ വീട് പൂട്ടിയിട്ട് അമ്മ കൂലിപ്പണിക്ക് പോയതാണെന്ന് അയൽവാസികളിൽ നിന്ന് അറിഞ്ഞു. അന്ന് വൈകുന്നേരം ഞങ്ങൾ സ്വയം ചോദിച്ചു. ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യനാണെന്ന് പറയാൻ എന്താണ് യോഗ്യത. ഞങ്ങളുടെ കർമമണ്ഡലം ഇവിടെത്തന്നെയാണെന്ന് തിരിച്ചറിഞ്ഞു.''
നവജീവനയുടെ പിറവി
മാതാപിതാക്കൾ പണിക്കുപോകുന്പോൾ ആരും ശ്രദ്ധിക്കാനില്ലാത്ത ഈ കുഞ്ഞുങ്ങളെ പകൽസമയങ്ങളിൽ ഊട്ടിയുറക്കി സംരക്ഷിക്കാൻ ഒരിടം. അതായിരുന്നു അവരുടെ സ്വപ്നം. ഏറ്റവുമധികം ദുരിതബാധിതരുള്ള എൻമകജെ പഞ്ചായത്തിനെ തന്നെ ഇതിനായി തെരഞ്ഞെടുത്തു.
എൻമകജെയിലെ പെർളയ്ക്ക് സമീപം ഇഡിയടുക്കയിൽ തലശേരി അതിരൂപത പണികഴിപ്പിച്ച കാത്തലിക് ഡെവലപ്മെന്റ് സെന്റർ ഇതിനായി വിട്ടുനൽകി. ഒരു ഭാഗം സ്കൂളും മറുഭാഗം ദേവാലയവുമാക്കി. കുട്ടികളെ ശുശ്രൂഷിക്കാൻ കന്യാസ്ത്രീകളെ വിട്ടുതരാമോയെന്ന് എഫ്സിസി തലശേരി പ്രൊവിൻഷ്യൽ സിസ്റ്റർ നോബിൾ മേരിയോട് സഹായം അഭ്യർഥിച്ചു. സിസ്റ്റർ മരീന, സിസ്റ്റർ ജീന എന്നിവരെ ശുശ്രൂഷയ്ക്കായി സിസ്റ്റർ നോബിൾ മേരി വിട്ടുനൽകി.
2017 ജൂൺ 19ന് നവജീവന സ്പെഷൽ സ്കൂൾ ഫോർ എൻഡോസൾഫാൻ സർവൈവേഴ്സിന് തുടക്കമായി. തുടക്കകാലം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. തുളു, കന്നട, കൊങ്കിണി, ബ്യാരി, മലയാളം ഭാഷകൾ ഇടകലർത്തി സംസാരിക്കുന്ന ഇവിടെ ആശയവിനിമയം ഒരു കീറാമുട്ടിയായി മാറി. മാത്രമല്ല, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളിൽപ്പെട്ട ഇവിടത്ത ബഹുഭൂരിഭാഗം പേരും എങ്ങനെ അന്യനാട്ടിൽ നിന്നു വന്ന ക്രിസ്ത്യൻ വൈദികരുടെ സ്ഥാപനത്തിൽ മക്കളെ പറഞ്ഞയയ്ക്കും ? നൂറിൽപരം വീടുകൾ സന്ദർശിച്ചിരുന്നെങ്കിലും വെറും 20 രക്ഷിതാക്കൾ മാത്രമാണ് കുട്ടികളെ ഇവിടേക്ക് അയയ്ക്കാൻ തയാറായത്. എന്നാൽ സ്കൂൾ തുറന്നപ്പോൾ വന്നതാകട്ടെ വെറും എട്ടുപേരും. ഇതിൽ തന്നെ കുട്ടികൾ അസുഖബാധിതരായതിനാൽ പകുതി കുട്ടികളും മിക്കപ്പോഴും ആബ്സന്റ് ആയിരിക്കും. ആദ്യ നാലുമാസത്തോളം ഇങ്ങനെയാണ് പ്രവർത്തിച്ചത്. എന്നാൽ ഫിസിയോതെറാപ്പിസ്റ്റിനെയും സ്പീച്ച് തെറാപ്പിസ്റ്റിനെയും നിയമിച്ചതോടെ കഥ മാറി. ഇവരുടെ സേവനം നാലുവയസിൽ താഴെയുള്ള കുട്ടികളിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കി. തളർന്നുകിടക്കുന്ന കുഞ്ഞുങ്ങൾ പതുക്കെ എണീറ്റു നിൽക്കാനും സംസാരിക്കാൻ ബുദ്ധിമുട്ടിയിരുന്നവർ പതുക്കെ സംസാരിക്കാനും തുടങ്ങി. ഇതോടെ ഈ സ്കൂളിൽ അഡ്മിഷൻ തേടി രക്ഷിതാക്കളെത്താൻ തുടങ്ങി. സംസാര ശേഷിയില്ലാത്ത യക്ഷിതയും ശരീരം തളർന്നുകിടക്കുന്ന ലുബിനയും വീൽചെയറിൽ നടക്കുന്ന ഉദയനും ആർക്കും പിടികൊടുക്കാത്ത സ്വയംഭാഷ സംസാരിക്കുന്ന ആഷികയുമൊക്കെ അങ്ങനെ ഒരുമിച്ചു കൂടി പഠിക്കാനും കളിക്കാനും ഉണ്ണാനും തുടങ്ങി. കണ്ണീരുണങ്ങാത്ത കുഞ്ഞിക്കവിളുകളിൽ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ചിരിയരുവികൾ പൊട്ടിമുളച്ചു തുടങ്ങി.
നിലവിൽ ഒന്നര വയസ് മുതൽ 30 വയസ് വരെയുള്ള 60 കുട്ടികളാണ് ഇവിടെയുള്ളത്. ഇതിൽ 59 പേരും ഹിന്ദു-മുസ്ലിം സമുദായങ്ങളിൽ പെട്ടവരാണ്. ഇനിയും കാത്തിരിക്കുന്നവരുണ്ട്. എന്നാൽ സ്ഥലപരിമിതി മൂലം അഡ്മിഷൻ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്പോഴേക്കും കൂടുതൽ കുട്ടികൾക്ക് അഡ്മിഷൻ നൽകാൻ സാധിക്കുമെന്നും ഫാ.ജോസ് ചെന്പോട്ടിക്കൽ പറഞ്ഞു. ജോസച്ചനൊപ്പം ഫാ.ബിനു പുതുശേരി, ഫാ.സെബാസ്റ്റ്യൻ ആനച്ചാലിൽ, ഫാ.മിൽട്ടൻ അയ്മനച്ചിറ, സിസ്റ്റർ മരീന മാത്യു, സിസ്റ്റർ മാർഗരറ്റ് മേരി, സിസ്റ്റർ മേഴ്സിൻ എന്നിവർ ഈ അതിജീവനപദ്ധതിക്ക് നേതൃത്വം നൽകുന്നു. ഫാ.ജ്യോതിഷ് കാരക്കാട, ഫാ.വിപിൻ വയലിൽ എന്നിവർ മുന്പ് ഇവിടെ സേവനമനുഷ്ഠിച്ചിരുന്നു.
ബാധ്യതകളല്ല, സാധ്യതകൾ
അഞ്ച് സ്പെഷൽ എഡ്യുക്കേഷൻ അധ്യാപകരും രണ്ടു ഫിസിയോ തെറാപ്പിസ്റ്റുകളും ഒരു സ്പീച്ച് തെറാപ്പിസ്റ്റും മൂന്ന് ഡ്രൈവർമാരും രണ്ട് ആയമാരും ഒരു പാചകക്കാരിയും കുട്ടികളെ ശുശ്രൂഷിക്കാനായി സദാസന്നദ്ധരായിട്ടുണ്ട്. കുട്ടികളുമായുള്ള ആശയവിനിമയം സുഗമമാക്കാൻ കന്നട, തുളു, കൊങ്കിണി ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന അധ്യാപക-അധ്യാപകേതര ജീവനക്കാരെയാണ് നിയമിച്ചത്. രാവിലെ എട്ടിന് ഇവരുടെ ജോലി ആരംഭിക്കും. കുട്ടികളെ വാഹനങ്ങളുമായി വീടുകളിൽ ചെന്ന് കൂട്ടിക്കൊണ്ടുവരും. പതിനൊന്നോടെ പാലും ബിസ്കറ്റും നൽകും. ഉച്ചയ്ക്ക് 12.30 മുതൽ ഊണ് കൊടുത്തുതുടങ്ങും. സസ്യ-സസ്യേതരഭക്ഷണത്തോടൊപ്പം പഴങ്ങളും ഇവർക്ക് നൽകുന്നുണ്ട്. മിക്കവർക്കും ഭക്ഷണം വാരിക്കൊടുക്കണം. ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറക്കാൻ പോലും ബുദ്ധിമുട്ടുള്ള കുട്ടികളുണ്ട്. ഇവർക്ക് മിക്സിയിലിട്ട് അരച്ചാണ് ഭക്ഷണം നൽകുന്നത്.
കുട്ടികൾക്കെല്ലാവർക്കും ഭക്ഷണം നൽകി ബാക്കിയുള്ളവർ ഊണ് കഴിക്കുന്പോൾ രണ്ടുമണിയാകും. (എല്ലാ ജീവനക്കാർക്കും ഇവിടെ ഭക്ഷണം സൗജന്യമാണ്). വൈകുന്നേരം മൂന്നോടെ ഇവരെ വീട്ടിൽ തിരിച്ചുകൊണ്ടുവിടും. യാത്രയും രണ്ടു തരം യൂണിഫോമുകളും ബാഗും വാട്ടർബോട്ടിലും പഠനോപകരണങ്ങളും എല്ലാം സൗജന്യമായി നൽകുന്നു. ഫിസിയോ തെറാപ്പി ഉപകരണങ്ങൾ വിലയേറിയവയാണ്. ഒരു കുട്ടിക്ക് പ്രയോജനപ്പെടുന്ന ഉപകരണം മറ്റാർക്കും ഉപയോഗപ്പെട്ടെന്ന് വരില്ല. എന്നാൽ ആ കുട്ടിക്ക് വേണ്ടി മാത്രം ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്.
വിനോദവും വിദ്യയും
കൂടാതെ എല്ലാവർഷവും ഇവർക്ക് വിനോദയാത്രയും നടത്തുന്നു. ആദ്യതവണ ബേക്കൽ ബീച്ച് സന്ദർശിച്ചു. ഉദയൻ എന്ന കുട്ടി മുപ്പതാം വയസിൽ ആദ്യമായി കടൽ കണ്ടത് ഈ യാത്രയിലായിരുന്നു. രണ്ടാമത്തെ വർഷം നീലേശ്വരത്ത് ഹൗസ്ബോട്ട് യാത്രയിലൂടെ തങ്ങളുടെ ആദ്യത്തെ ജലയാത്രയും അവർ നടത്തി. കോവിഡ് കാലത്ത് കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയില്ലെങ്കിലും അവർക്ക് പഠനത്തിനും സ്പീച്ച് തെറാപ്പിക്കും ഫിസിയോ തെറാപ്പിക്കും പ്രത്യേകമായി വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി ഒാൺലൈൻ ക്ലാസുകളും നൽകുന്നു.
മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികൾക്ക് പഠനവും പരിശീലനവും നൽകുന്നത്. അഞ്ചുവയസിൽ താഴെയുള്ളവർക്ക് ഫിസിയോ തെറാപ്പിയും സ്പീച്ച് തെറാപ്പിയുമാണ് പ്രധാനമായും നൽകുന്നത്. അഞ്ചു മുതൽ 18 വരെ പ്രായമുള്ളവരെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുനടത്തും. സാധാരണ സ്കൂളിൽ പഠിക്കാൻ സാധ്യമാകുന്നവരെ അവിടെ വിട്ടു പഠിപ്പിക്കും. അല്ലാത്തവർ നവജീവനയിൽ തന്നെ തുടരാൻ അനുവദിക്കും. അവരുടെ അഭിരുചികൾക്കനുസരിച്ച് മുന്നോട്ടുപോകാൻ പ്രാപ്തരാക്കും. നൃത്തം ചെയ്യാനും വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാനും പഠിപ്പിക്കുന്നുണ്ട്. 18 വയസിനു മുകളിലുള്ളവരെ സ്വയംതൊഴിൽ പരിശീലിപ്പിക്കുകയാണ് പ്രധാനമായും ചെയ്യുക. ഇവർ തയാറാക്കുന്ന ക്രിസ്മസ് കാർഡ്, പെയിന്റിംഗ്, നക്ഷത്രം, മെഴുകുതിരി, സോപ്പ്, ലോഷൻ എന്നിവ വിറ്റുകിട്ടുന്ന പണം പെർള പോസ്റ്റ് ഒാഫീസിൽ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. നിലവിൽ കുട്ടികളുടെ പേരിൽ 45,000 രൂപ നിക്ഷേപമായിട്ടുണ്ട്. ഒരു വർഷം ഒരു കുട്ടിയുടെ അക്കൗണ്ടിൽ 10,000 രൂപ നിക്ഷേപമുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫാ.ജോസ് പറഞ്ഞു.
കുടുംബങ്ങൾക്കും കൈത്താങ്ങ്
ദാരിദ്ര്യം എന്ന വിപത്തിനെക്കൂടെ വെട്ടിയെറിയേണ്ടതുണ്ടായിരുന്നു. ഹോം കെയർ എന്ന നൂതന പദ്ധതി ഒരു നാടിന്റെ തന്നെ ജീവനാഡിയായി മാറി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ തീർത്തും കിടപ്പിലായിപോയവർക്കും ഡേകെയറിൽ വന്നുകൊണ്ടിരിക്കുന്ന തീർത്തും നിർധനരായവർക്കും ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചുനൽകുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ഇന്ന് 42 കുട്ടികൾക്ക് ഒാരോ മാസവും വീട്ടിലേക്ക് വേണ്ടുന്ന അരി, പഞ്ചസാര, എണ്ണ, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും സ്റ്റേഷനറിയും എത്തിച്ചു നൽകുന്നത് ജോലിക്ക് പോലും പോകാൻ കഴിയാതെ അവശരായിക്കിടക്കുന്ന അന്തേവാസികൾക്ക് ഒരു കൈത്താങ്ങാണ്. 16 കുട്ടികൾക്ക് എല്ലാ മാസവും ചികിത്സയ്ക്കാവശ്യമായ തുക നൽകുന്നു.
ഡ്രസ് ബാങ്ക് എന്ന നവീനാശയത്തിലൂടെ കുഞ്ഞുങ്ങൾക്കാവശ്യമായ പുതിയ വസ്ത്രങ്ങൾ സംഘടിപ്പിച്ചു നൽകുന്നു. കൂടാതെ ഇവരുടെ കുടുംബങ്ങൾക്ക് വരുമാനമാർഗമെന്ന നിലയിൽ പത്തു വീതം വീട്ടുകാർക്ക് തയ്യൽ മെഷീൻ, ആട്, കോഴിയും കൂടും എന്നിവ നൽകി. കൂടാതെ ഇവിടെ ഈ കുട്ടികളുടെ അമ്മമാർക്കായി ടെയ് ലറിംഗ് യൂണിറ്റും ആരംഭിച്ചു. ലോക്ക്ഡൗൺ കാലത്ത് 220 നൈറ്റികൾ ഇവർ തയ്ച്ചു വിൽപന നടത്തി.
ഒരുങ്ങുന്നു പുതിയ സ്കൂൾകെട്ടിടം
തൊട്ടടുത്തുള്ള ബെദിരംപള്ള എന്ന സ്ഥലത്ത് 12,000 ചതുരശ്രഅടി വിസ്തീർണത്തിൽ പുതിയ സ്കൂൾ കെട്ടിടം ഉടൻ പ്രവർത്തനസജ്ജമാകും. മൾട്ടിമീഡിയ ക്ലാസ് റൂമുകളും ആധുനികരീതിയിലുള്ള ഫർണിച്ചറുകളും കണ്ണാടി പാകിയ ചുവരോടുകൂടിയ ഫിസിയോ തെറാപ്പിറൂമും വിശാലമായ നടുമുറ്റവും സ്റ്റേജും റാന്പും എല്ലായിടത്തും കൈപിടികളുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രതിമാസം കുറഞ്ഞത് രണ്ടുലക്ഷം രൂപയെങ്കിലും ചെലവ് വരുന്ന ഈ പദ്ധതിയുടെ നടത്തിപ്പ് വെല്ലുവിളി തന്നെയാണ്. നിലവിൽ സർക്കാരിന്റെ യാതൊരു സഹായവും ലഭിക്കുന്നില്ല. എങ്കിലും നാളിതുവരെയായും സാന്പത്തികപ്രശ്നത്തിന്റെ പേരിൽ ഇവരുടെ പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും സംഭവിച്ചിട്ടില്ല. തങ്ങളുടെ അധ്വാനത്തിലൂടെ സ്വരുക്കൂട്ടിയ ചെറിയ ചെറിയ തുകകൾ നവജീവനയുടെ പ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കുന്ന നൂറൂകണക്കിന് പേർ കൈകോർത്തതിന്റെ ഫലമാണിത്. മാസം 250 രൂപ വീതം നൽകിവരുന്ന 140 പേരുണ്ട്. തൃശൂർ വാടാനപ്പള്ളിയിലെ വിൻസന്റ് ഡിപോൾ യൂണിറ്റാണ് കുട്ടികൾക്കുള്ള കിറ്റുകൾ സ്പോൺസർ ചെയ്തത്. കാസർഗോഡ് വൈസ്മെൻസ് ക്ലബാണ് ചികിത്സച്ചെലവ് വഹിച്ചത്. കൂടാതെ നോർബട്ടൈൻ സന്യാസസമൂഹം എല്ലാ വർഷവും വലിയൊരു തുക നവജീവനയ്ക്കായി നീക്കിവയ്ക്കുന്നു.
പുറംലോകം കാണാതെ തങ്ങളുടെ വിധിയെ പഴിച്ച് നാലുചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ട ഈ കുഞ്ഞുങ്ങളെ അതിജീവനത്തിന്റെ പാഠങ്ങളോതിക്കൊടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയെന്ന മഹത്തായ ദൗത്യമാണ് നവജീവന ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ ദൗത്യം വിജയിക്കേണ്ടത് ഈ സമൂഹത്തിന്റെ ആവശ്യമാണ്. ഒരുതവണയെങ്കിലും നമുക്കിവിടം സന്ദർശിക്കാം. ഒരു നാട് അതിജീവിക്കുന്ന നവജീവിതത്തിന്റെ കഥ, നവജീവനയുടെ കഥ നേരിൽ കാണാം.
(ഫാ.ജോസ് ചെന്പോട്ടിക്കലിന്റെ ഫോൺ നന്പർ: 8281975844)
നവജീവന എന്ന കാരുണ്യഭവനം
കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂളിന്റെ ദിനാഘോഷച്ചടങ്ങിൽ നവജീവനയിലെ ചെന്നാമുത്തുവിന്റെയും സംഘത്തിന്റെയും കലാപ്രകടനങ്ങൾ കണ്ട് വിസ്മയിച്ച് ഇരുന്നുപോയത് ഇന്നും എന്റെ ഒാർമയിലുണ്ട്. കുട്ടികളുടെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിൽ നവജീവന കാണിക്കുന്ന ആത്മാർഥത ആ ദിവസം തന്നെ എനിക്ക് ബോധ്യപ്പെട്ടിരുന്നു.
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശലംഘനമാണ് കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തം. ആ കൊല്ലാക്കൊലയിൽ ഹതാശരായ നിരവധി കുഞ്ഞുങ്ങളെ ഹൃദയപരമാർഥതയോടെ സ്വീകരിച്ച് സംരക്ഷിക്കുന്ന കാരുണ്യഭവനമാണ് നവജീവന. എട്ടിൽ നിന്ന് തുടങ്ങിയ ഈ സ്നേഹഭവനത്തിന്റെ ചിറകിൽ ഇന്ന് അറുപതോളം കുഞ്ഞുങ്ങൾ പ്രത്യാശയുടെ ചിറകുകൾ വീശി ജീവിതത്തിലേക്ക് ആഞ്ഞുപറക്കാൻ വെന്പുന്നുണ്ട്.
ഇവിടെ ഭക്ഷണവും വസ്ത്രവും ചികിത്സയും യാത്രയുമെല്ലാം സൗജന്യമാണ്. മാത്രമല്ല, കൈത്തൊഴിലുകൾ ചെയ്യുന്ന കുട്ടികളുടെ അക്കൗണ്ടിലേക്ക് മാസാമാസം നല്ലൊരു തുകയും എത്തിച്ചേരുന്നുണ്ട്. ദരിദ്രരായവരുടെ വീടുകളിൽ ഭക്ഷണക്കിറ്റുകൾ എത്തിക്കുന്നുണ്ട്. ഈ എൻഡോസൾഫാൻ സമരഭൂമിയിൽ അതിജീവനത്തിനായി കുഞ്ഞുങ്ങൾ പോരാടുകയാണ്. അമ്മമാർ പോരാടുകയാണ്. നിസ്വാർഥരായ സമരപോരാളികളായ സാമൂഹ്യപ്രവർത്തകരും പോരാടുകയാണ്. നവജീവനയും ഈ വലിയ പോരാട്ടത്തിൽ പങ്കുചേരുകയാണ്. ഇവർക്ക് സമൂഹത്തിന്റെ അളവറ്റ പിന്തുണ നാം നൽകേണ്ടതുണ്ട്.
അംബികാസുതൻ മാങ്ങാട്
ഷൈബിൻ ജോസഫ്