നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാന്‍
പാഴ്മുളം തണ്ടല്ലയോ
നീ എന്ന നാമത്തെ മര്‍മരം ചെയ്യുന്നൊരാ
ആലിലത്തുണ്ടല്ലയോ ഞാന്‍
നിന്റെ കാല്പാദത്തില് ഓര്‍മയില്‍ മാത്രമാണ്
എന്റെ ഈ ജന്മ സഞ്ചാരം....
സാക്ഷാല്‍ ഗുരുവായൂരപ്പന് എന്ന ഗാനം പാടുവാൻ കഴിയുന്ന മുളം തണ്ടായി തന്റെ ജന്മം മാറുക. അതില്‍പ്പരം ഒരു സുകൃതം ഈ ജന്മത്തില് വേറെ ഉണ്ടാകുമോ? അങ്ങനെയെങ്കില്‍ ആ ജന്മ പുണ്യത്തില്‍ സ്വയമലിഞ്ഞലിഞ്ഞങ്ങനെ ഭാവഗായകന് പി. ജയചന്ദ്രന് പാടുകയാണ്.
എന്റെ ജീവാണു ഓരോന്നിലും സദാ
നീ ഒരാള്‍ ഗുരുവായൂരപ്പാ.....
സാഗരം ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം കൃഷ്ണരാഗം ആസ്വാദക ഹൃദയങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ചലച്ചിത്ര പിന്നണി ഗാനലോകത്ത് ഇതിനോടകം സ്വന്തം വിരല്‍മുദ്ര പതിപ്പിച്ച യുവ ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് ആണ് ഈ കൃഷ്ണരാഗം രചിച്ചിരിക്കുന്നത്. പിന്നണി ഗായകനും സംഗീത സംവിധായകനുമായ കല്ലറ ഗോപന് തന്റെ ആത്മാവില്‍ തൊട്ട് ശ്രീരാഗത്തില്‍ ഈണവും പകര്‍ന്നിരിക്കുന്നു. ഗാനരരചയിതാവ്, സ്വയം ഗായകനായി മാറുന്ന ഒരു രാസപ്രക്രിയ ഗാനലോകത്ത് തന്നെ അത്യപൂര്‍വമായിരിക്കും. എന്നാല്‍ അങ്ങനെ ഒരു രാസമാന്ത്രികത ഈ ഗാനത്തിന്റെ സൃഷ്ടിയിലുണ്ട്. സാധാരണ ഒരു ഗാനം രചിക്കുമ്പോള്‍ ഗാനരചയിതാവ് സ്വന്തം ഹൃദയത്തിലോ അനുഭവങ്ങളുടെ ആഴങ്ങളിലോ സഞ്ചാരപഥങ്ങളിലോ ആവും തൂലികമുന മുക്കുക. ഇവിടെ ഹരിനാരായണന് മാറി നില്‍ക്കുകയും പി. ജയചന്ദ്രന് എന്ന ഭക്തഗായകന്‍ ഹരിനാരായണനിലൂടെ ഭക്തപരവശനായി പാടുകയും ചെയ്യുന്നു! ആ സര്ഗവഴികളെ കുറിച്ച് ബി.കെ. ഹരിനാരായണന് തന്നെ പറയട്ടെ:
"സംഗീതം ഉള്‍പ്പെടെ തന്റെ സര്‍വസ്വവും ഗുരുവായൂര്‍ കണ്ണന്റെ പാദങ്ങളില്‍ അര്‍പ്പിക്കുന്ന ജയേട്ടന്റെ ഗാനമാണിത്. വരികള്‍ ഞാന്‍ എഴുതി എന്നുള്ളത് ശരിയാണ്. സാങ്കേതികമായി അങ്ങനെ പറയാമെങ്കിലും പാട്ടിലുടനീളം ജയേട്ടന്റെ ഭക്ത ഹൃദയം തന്നെയാണ് തുടികൊട്ടുന്നത്.
ഗുരുവായൂരിനടുത്ത് കുന്നംകുളത്താണ് എന്റെ വീട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലാണ് ഞാന്‍ പഠിച്ചതും. കുഞ്ഞുനാള് മുതല്‍ കണ്ട് തൊഴുന്നതാണ് ഗുരുവായൂരപ്പനെ ചെറുപ്പം മുതല്‍ കണ്ട് വളര്‍ന്നതാണ് ക്ഷേത്രാചാരങ്ങളും ചുറ്റുപാടുകളും. എങ്കില്‍ തന്നെയും ഞാനല്ല, ഞാന്‍ എഴുതിയ കൃഷ്ണരാഗത്തിലെ ഭക്തഗായകന്‍. പരിപൂര്‍ണമായും അത് ജയേട്ടന് തന്നെയാണ്. ഇവിടെ പി. ജയചന്ദ്രനായി മാറി, എങ്ങനെ ശ്രീകൃഷ്ണ ഭക്തിഗാനം എഴുതാന്‍ കഴിഞ്ഞു എന്ന ഒരു ചോദ്യമുണ്ട്. അതേക്കുറിച്ച് പറയുകയാണെങ്കില്‍ ഭഗവാന്റെ നിയോഗം അനുസരിച്ച് ഓരോ പാട്ടും താന്‍ പാടുന്നു എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു ഗായകനാണ് പി. ജയചന്ദ്രന്. അദ്ദേഹത്തിന്റെ ഈ ആത്മസമര്‍പ്പണം കുറെയെങ്കിലും അടുത്ത് നിന്നറിയുവാന് എനിക്കു സാധിച്ചിട്ടുണ്ട്.
ജയേട്ടന് പറഞ്ഞുകേട്ട അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുണ്ട്, ഭക്തിജീവിതമുണ്ട്. അദ്ദേഹം പറയുന്നത്, ഭഗവാന്റെ മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ് ഓരോ പാട്ടുകളും എന്നാണ്. അദ്ദേഹത്തിന്റെ ഈ കൃഷ്ണാര്‍പ്പണം തന്നെയാണ് ഗാനത്തിന്റെ പ്രചോദനം.
കൃഷ്ണരാഗത്തിലേക്കു ഹരിനാരായണനോ, ഹരിനാരായണനിലേക്കു കൃഷ്ണരാഗമോ ഒഴുകി വന്നത് എന്നതിനും ഗാനരചയിതാവ് മറുപടി നല്‍കുന്നുണ്ട്.
സാഗരം ക്രിയേഷന്‍സിനു വേണ്ടി ഒരു ഗുരുവായൂരപ്പ ഭക്തിഗാനം വേണമെന്നു ജയേട്ടനാണ് ആദ്യം പറയുന്നത്. ജയേട്ടന് എന്നോടു പറഞ്ഞത് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഗുരുവായൂരപ്പ ഗാനമായി ഈ ഗാനം മാറണം എന്നാണ്. ജയേട്ടന്റെ ആഗ്രഹം കേട്ടപ്പോള്‍ എനിക്ക് ആദ്യം ആശങ്കയാണ് തോന്നിയത്. ഞാന്‍ തന്നെ ഗാനം എഴുതണമോ എന്ന് അപ്പോള്‍ത്തന്നെ ചോദിക്കുകയും ചെയ്തു. ജയേട്ടന് വളരെ ആത്മവിശ്വാസത്തോടെ താന്‍ തന്നെ എഴുതിയാല്‍ മതി എന്നു പറഞ്ഞു. എവിടെ നിന്നാണ് എങ്ങനെയാണ് ഞാന്‍ തുടങ്ങേണ്ടത് എന്ന് അറിയാത്ത ഒരവസ്ഥ.
എസ്. രമേശന് നായര്‍ സാര്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി സാര്‍ തുടങ്ങിയ ഭക്തകവികള്‍ എഴുതിയ ഗുരുവായൂരപ്പ ഗാനങ്ങളും അനശ്വരമാണല്ലോ. ഏതുവിധത്തിലാണ് ഞാന്‍ ഗുരുവായൂരപ്പനില്‍ എത്തേണ്ടത് എന്നുള്ള എന്റെ ഉള്ളിലെ ചോദ്യത്തിന്റെ മറുപടിയെന്നോണം ഞാന്‍ ജയേട്ടനിലേക്കെ ത്തുകയായിരുന്നു. അതായത് ഭഗവാനും പി. ജയചന്ദ്രന് എന്ന ഭക്തനായ ഗായകനും തമ്മിലുള്ള ബന്ധത്തിലൂടെ അറിയാതെ മനസ് ഒഴുകി.
"ഞാനറിയാതെന്റെ നാവിലെ നാദമായി
കൂടെ ഇന്നോളം മുകുന്ദന്'
എന്നു കുറിക്കുന്നത് ഇതുകൊണ്ടാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കുവശത്തെ ആല്‍മരം - ഭഗവാന്റെ നാമങ്ങള്‍ സദാ ഉരുവിടുന്ന ആലിലകള്‍. അങ്ങനെ ചെറുപ്പകാലം മുതല്‍ മനസില്‍ പതിഞ്ഞ കുറെ ബിംബങ്ങളുണ്ട്. അവയും ഗാനത്തില്‍ ഇഴചേര്‍ന്ന വരികളുടെ സാരാംശം മുഴുവന്‍ ഉള്‍ക്കൊണ്ട് കല്ലറ ഗോപന് ചേട്ടന് മനോഹരമായ ഈണവും പകര്‍ന്നു. അതിപ്പോള്‍ ഗാനാസ്വാദകര്‍ ഒരേ മനസോടെ ഏറ്റെടുക്കുമ്പോള്‍ വളരെ സന്തോഷമുണ്ട്.'
ഭക്തികൊണ്ട് ഹൃദയങ്ങളെ നനയിക്കുന്നതാണ് കൃഷ്ണരാഗത്തിന്റെ ഈണം. എന്താകും സംഗീതസംവിധായകനായ കല്ലറ ഗോപനു പറയുവാനുള്ളത്. "ജയേട്ടന്റെ ഗുരുവായൂരപ്പ ഭക്തി തിരിച്ചറിഞ്ഞ് ജയേട്ടനുവേണ്ടി തന്നെയാണ് ഞാനും ഈ ഗാനത്തിനു സംഗീതം പകര്‍ന്നിട്ടുള്ളത്. വളരെ കാലമായി ജയേട്ടനുമായി അടുത്തബന്ധമുണ്ട്. ജി. ദേവരാജന്‍ മാസ്റ്ററാണ് ജയേട്ടന് എന്നെ നേരിട്ടു പരിചയപ്പെടുത്തുന്നത്’.
ഈ ഗുരുവായൂരപ്പ ഭക്തിഗാനത്തിന്റെ സംഗീത സംവിധായകനായി ജയേട്ടന് എന്നെ ക്ഷണിക്കുന്നതും എന്നോടുള്ള സ്നേഹ വാത്സല്യംകൊണ്ടുതന്നെയാണെന്നും ഞാന്‍ വിശ്വസിക്കുന്നു.'
ഈ രാഗസ്വരങ്ങള്‍ ആത്മാവില്‍ ആവാഹിച്ച് ജനിമൃതികള്‍ക്കപ്പുറം നിന്നെന്നപോലെ പി. ജയചന്ദ്രന് പാടുകയാണ്.
മരണത്തിലും വന്നു മുറുകെ പിടിക്കുന്ന പരമേകബന്ധു ശ്രീകാന്തന്.
എസ്. മഞ്ജുളാദേവി
ഭാവഗായകന് പാടുന്നു; പാഴ്മുളം തണ്ടായി
03:12 AM Dec 06, 2020 | Deepika.com