ചുമ്മാ തട്ടിക്കൂട്ട് കോർട്ടുകളാണ് ഇതെല്ലാമെന്ന് ധരിക്കരുത്. ഫിഫ അംഗീകരിച്ച സാധന സാമഗ്രികൾ കൊണ്ടു നിർമിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള കോർട്ടുകളാണ് മിക്കവയും.
വിയറ്റ്നാമിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സിന്തറ്റിക് ഗ്രാസ് വിരിച്ചാണ് ഗ്രൗണ്ട് ഒരുക്കുന്നത്. പച്ച പരവതാനി വിരിച്ച മട്ടിലുള്ള കോർട്ട് കണ്ടാൽ തന്നെ കളികളിലൊന്നും താല്പര്യമില്ലാത്തവർ പോലും ഗ്രൗണ്ട് ഇഷ്ടപ്പെട്ട് മക്കളെ കളികൾക്കായി ഗ്രൗണ്ടിലെത്തിക്കും.
ഫുട്ബോൾ ടർഫ് എന്നാണ് ഇതിനു പറയുന്ന പേര്. സെവൻസിന്റെ ഒരു ഫുട്ബോൾ കോർട്ടിൽ തന്നെ വോളിബോൾ, ബാസ്ക്കറ്റ്ബോൾ, ബാഡ്മിൻറണ്, ക്രിക്കറ്റ് തുടങ്ങിയ കായികവിനോദങ്ങളും ക്രമീകരിക്കും.
ഏതു കാലാവസ്ഥക്കും യോജിച്ചതാണ് ഇത്തരം കോർട്ടുകൾ. മഴയുണ്ടെങ്കിലും കോർട്ടിലെ വെള്ളം സെക്കന്റുകൾക്കുള്ളിൽ വാർന്നു പോകുന്ന ഹൈക്വാളിറ്റി ഡ്രെയ്നേജ് സംവിധാനമാണ് ഗ്രൗണ്ടിനു ചുറ്റുമുള്ളത്.
ഗ്രൗണ്ടിനു ചുറ്റും വശങ്ങളിലും മുകളിലും പ്രത്യേക വല കൊണ്ട് കവറിംഗ് ഉള്ളതിനാൽ സമീപവാസികൾക്കും പ്രശ്നങ്ങളില്ല. പ്രഫഷണൽ ആളുകളാണ് കോർട്ടുകൾ ഒരുക്കുന്നത്. ഇരുപതു ലക്ഷം രൂപയെങ്കിലും ചെലവു വരും ഗ്രൗണ്ട് തയാറാക്കാൻ. സ്ഥലം വാടകയ്ക്കാണെങ്കിൽ ചെലവ് പിന്നേയും ഉയരും.
ടർഫ് കോർട്ടുകൾ ഏറെ ആകർഷണമായതിനാൽ പുലർച്ചെ തന്നെ ടീമുകളുമായി കുട്ടിക്കൂട്ടങ്ങളെത്തും. കളിക്കാൻ സ്ഥലം ഇല്ലാത്തവർ, ഫ്ലാറ്റുകളിലും വാടക കെട്ടിടങ്ങളിലും താമസിക്കുന്നവർ തുടങ്ങിയവർക്കും ഇത്തരം ഗ്രൗണ്ടുകൾ ഏറെ സഹായകമാണ്.
ഇത്തരം ടർഫ് ഫുട്ബോൾ കോർട്ടുകൾ കേരളത്തിന്റെ പലഭാഗത്തും വരുന്നുണ്ട്. വടക്കഞ്ചേരി ആമക്കുളത്തുള്ള ടർഫ് കോർട്ട് യൂണിവേഴ്സിറ്റി താരം നിഖിൽകുമാർ, യു. ധനേഷ്, മനു, സുബിൻ മോഹൻ എന്നീ നാലു യുവാക്കൾ ചേർന്നാണ് നടത്തുന്നത്. 24 മണിക്കൂറും കോർട്ട് ഓപ്പണാണ്.
പുലർച്ചെ മുതൽ കളിക്കാരുടെ ടീമുകൾ എത്തും. സമയത്തിന്റെ പ്രാധാന്യമനുസരിച്ച് മണിക്കൂറിൽ 600 രൂപ മുതൽ 1000 രൂപ വരെയാണ് ഒരു ടീമിന് ചാർജ് വരുന്നത്. പീക്ക് ടൈമിൽ ചാർജ് കൂടും. വൈകുന്നേരമാണ് ബുക്കിംഗ് കൂടുതൽ ഉണ്ടാകുന്നതെന്ന് നിഖിൽ കുമാർ പറഞ്ഞു.
കണിച്ചിപരുത സ്വദേശികളായ ബിജു വാസുദേവ്, ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് ഇവിടുത്തെ പ്രമുഖ പരിശീലകർ. കായിക രംഗത്ത് നല്ല കഴിവുള്ള കുട്ടികൾ നാട്ടിലുണ്ടെന്ന് ബിജു വാസുദേവ് പറയുന്നു.