ശുണ്ഠിവരുമ്പോൾ വാക്കുകൾ തിരിച്ചുംമറിച്ചും പറയുക ചിലരുടെ ശീലമാണ്.
"ചെക്കന് ശമ്പളം ഉണ്ടോ?' എന്ന് ചോദിച്ചാൽ ദേഷ്യത്തോടെ കാരണവർ പറയും "ശമ്പളവുമില്ല കിമ്പളവുമില്ല', "വീടുമില്ല കൂടുമില്ല", "മാങ്ങയുമില്ല തേങ്ങയുമില്ല'.
ഇത്തരം പ്രയോഗ (ദു)ശീലമുള്ള ഒരു വക്കീൽ അറിയാതെ കോടതിയിൽ ഇത് പ്രയോഗിച്ച് കുടുക്കിലായി.
പ്രായോഗിക ബുദ്ധിയുള്ള ഗുമസ്തൻ സമയോചിതമായി ഇടപെട്ടതോടെ വക്കീൽ തൽക്കാലം രക്ഷപ്പെട്ടു.
വാദിയുടെ വസ്തുവിലേക്ക് പ്രതികൾ അതിക്രമിച്ചു കയറുന്നത് നിരോധിച്ച് ഉത്തരവിടണമെന്നാണ് വക്കീൽ മുൻസിഫ് കോടതിയിൽ ശക്തിയുക്തം വാദിക്കുന്നത്.
വക്കീലിന്റെ വാദം മുറുകുമ്പോഴും ജഡ്ജി എതിർദിശയിലേക്കാണ് പോകുന്നത് എന്ന വസ്തുത വക്കീലിനെ പ്രകോപിതനാക്കി.
വക്കീലിന്റെ വാദംകത്തി ക്കയറുമ്പോഴും "ആധാരം ഉണ്ടോ ......?' "ആധാരമുണ്ടോ...? ' എന്നാണ് ജഡ്ജി ആവർത്തിച്ചു ചോദിക്കുന്നത്.
ഈ ചോദ്യം തർക്കത്തിലെ കാമ്പായതിനാൽ അത് വക്കീലിനെ കൂടുതൽ ക്ഷുഭിതനും സമനില തെറ്റിയവനുമാക്കി.
വക്കീൽ: " ആധാരവുമില്ല കീധാരവുമില്ല... അല്ല പിന്നെ'
തന്റെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി വാദം തുടരുകയും കയർത്ത് മറുപടി നൽകുകയും ചെയ്ത വക്കീലിന്റെ പ്രവർത്തിയിൽ ജഡ്ജിക്കും ശുണ്ഠിവന്നു.
ജഡ്ജി: "കീധാരവുമില്ല... മിസ്റ്റർ.. എന്താണ് ഈ കീധാരം.? '
വക്കീൽ ശരിക്കും ഇപ്പോൾ വെട്ടിലായി. ഇനിയെന്തു സംഭവിക്കുമെന്നറിയാതെ കോടതി മുഴുവൻ സ്തഭിച്ചു നിൽക്കുകയാണ്.
ജഡ്ജിയെ അപമാനിച്ചതിന് വക്കീലിനെതിരെ നടപടിയും വരാം. എന്തു മറുപടി പറയുമെന്നറിയാതെ പരിക്ഷീണിതനായി വക്കീൽനിൽക്കുമ്പോഴാണ് ഗുമസ്തൻ വക്കീലിന്റെ പുറം ചൊറിത്ത് ചെവിട്ടിൽ എന്തോ കുശുകുശുത്തത്.
വക്കീൽ: "കീധാരം എന്നാൽ ആധാരം സൂക്ഷിക്കുന്ന കൂടാണ്... യുവർ ഓണർ..!'
നർമ്മവിസ്താരം-അഡ്വ. ഡി.ബി. ബിനു
"കീധാരം'
03:02 AM Dec 06, 2020 | Deepika.com