ഓസ്ട്രേലിയയിൽ വച്ചുണ്ടായ മറ്റൊരനുഭവം. ഒരു ദിവസം ബസ് സ്റ്റോപ്പിൽ കണ്ട കാഴ്ച. നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ ആരുടെയോ പോക്കറ്റടിച്ചു. സമീപത്തുതന്നെയുണ്ടായിരുന്ന പോലീസ് അയാളെ പിടിച്ചു കൈകൾ രണ്ടും പുറകിലേക്കു ബന്ധിക്കാനുള്ള ശ്രമം തുടങ്ങി. അയാളാകട്ടെ പോലീസിൽനിന്നു കുതറിയോടാൻ സർവശക്തിയും ഉപയോഗിച്ചു. യാതൊരു വികാരവിക്ഷോഭവും ആക്രോശവും ചീത്തവാക്കുകളുമില്ലാതെ രണ്ടു പോലീസുകാരുംകൂടി അയാളെ വഴിയോരം ചേർത്തു കമിഴ്ത്തി കിടത്തി. കുറ്റവാളിയുടെ ഷർട്ടുതന്നെ ഉൗരിയെടുത്ത് കൈകൾ ബലമായി ബന്ധിച്ചു. അടുത്ത നിമിഷം ബസ് വന്നു. ഞങ്ങൾ കയറിപ്പോവുകയും ചെയ്തു.
മറ്റൊരിക്കൽ പള്ളിയിൽനിന്നു ഞാൻ തനിയെ വീട്ടിലേക്കു നടന്നു. കുറുക്കുവഴിയിൽക്കൂടി പെട്ടെന്ന് എത്താനുള്ള ത്വരയിൽ പോക്കറ്റ് റോഡിൽ കയറി. തലങ്ങും വിലങ്ങും റോഡുകൾ. കൈയിൽ ഫോണുമില്ല. യൂണിഫോമിൽ (വെള്ളയും ഇളംനീലനിറവും കലർന്നതാണ്, കാക്കിയല്ല) നിൽക്കുന്ന ഒരു പോലീസുകാരനെ കണ്ടു. ആശ്വാസമായി. കാര്യം പറഞ്ഞു. വീടിന്റെ നന്പരും വിലാസവും പറഞ്ഞുകൊടുത്തു. അയാൾ നന്നായി ഒന്നു ചിരിച്ചുകൊണ്ട് കൈയിലുള്ള മാപ്പു പരിശോധിച്ചു. അയാളുടെകൂടെ നടന്നോളാൻ പറഞ്ഞു. വീടെത്തി. ഞാൻ ഉള്ളിൽ കടന്ന് വാതിൽ അടയ്ക്കുംവരെ ആ ഉദ്യോഗസ്ഥൻ വെളിയിൽ ’കാവൽ’ നിന്നു!
നമ്മുടെ നാട്ടിലും ജനമൈത്രിയിൽ വിശ്വസിക്കുന്ന, മനുഷ്യനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന അനേകം നല്ല പോലീസുകാരുണ്ട്. പക്ഷേ, എന്തുകൊണ്ടോ അവരെ പൊതുസമൂഹത്തിനു കാട്ടിക്കൊടുക്കുന്നതിനേക്കാൾ, ക്രൂരത ചിത്രീകരിക്കാനാണു നമുക്ക് ആവേശം. അമേരിക്കയിലെ ചവിട്ടിക്കൊലയും നമ്മുടെ നാട്ടിലെ ഉരുട്ടിക്കൊലയും മാനവകുലത്തിനുതന്നെ കളങ്കമാണ്, സംശയമില്ല. എങ്കിലും ഈ കാവൽസേനയുടെ നന്മ നമുക്കു മറക്കാതിരിക്കാം. അവരുടെ പരിശീലനത്തിൽ കുറെ മാറ്റങ്ങൾ കൈക്കൊള്ളുകയുമാവാം.
ബഹുജനസുഖായ
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com
പോലീസിന്റെ മാന്യത
03:00 AM Dec 06, 2020 | Deepika.com