പേപ്പറുകൊണ്ടും ക്ലേ ഉപയോഗിച്ചും വിവിധ തരത്തിലുള്ള കമ്മലുകള്‍ നിര്‍മ്മിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന വിസ്മയമാകുന്നു . കോവിഡ് ലോക്ഡൗൺ സമയത്താണ് അര്‍ച്ചന കമ്മല്നിര്മ്മാണത്തിലേക്ക് തിരിഞ്ഞത്. ഇപ്പോള്‍ അര്‍ച്ചനക്ക് കമ്മൽ നിർമ്മാണം ഒരു വിനോദം മാത്രമല്ല വരുമാന മാര്‍ഗം കൂടിയാണ്. കായംകുളം രാമപുരം അര്‍ച്ചനയില്‍ ശശികുമാറിന്റെയും സന്താനവല്ലിയുടെയും മകളാണ് എസ് അര്‍ച്ചന.
കൂട്ടുകാർക്ക്
കായംകുളം ഗവൺമെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് . ആദ്യം കൂട്ടുകാര്‍ക്ക് സമ്മാനമായിട്ടാണ് കമ്മലുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. ആവശ്യക്കാര്‍ കൂടിയതോടെ ഓര്‍ഡര്‍ അനുസരിച്ച് കമ്മലുകള്‍ നിര്‍മ്മിച്ചു നല്കാന് തുടങ്ങി. ഇപ്പോള്‍ അര്‍ച്ചനക്ക് ഇതൊരു നല്ല വരുമാനമാര്‍ഗവും കൂടിയായി മാറി. 10 രൂപയില്‍ തുടങ്ങി 100 രൂപ വരെയുള്ള കമ്മലുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ചും ഇഷ്ടപ്പെട്ട ഡിസൈനുകളിലും വസ്ത്രങ്ങളുടെ നിറത്തിന് അനുയോജ്യവുമായ രീതിയിലും കമ്മലുകള്‍ നിര്‍മ്മിച്ചു നല്‍കും.
കുറഞ്ഞ ചെലവ്
ഫെവിക്രില്‍ മോള്‍ഡിറ്റ്, കളിമണ്ണ് ഫാബ്രിക് പെയിന്റ് എന്നിവ ഉപയോഗിച്ചു കമ്മലുകള്‍ നിര്‍മ്മിക്കുന്നു. സോഷ്യല്‍ മീഡിയയില്കൂടെയാണ് പലരും തങ്ങള്‍ക്കാവിശ്യമായ ഡിസൈനുകളില്‍ കമ്മലുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇഷ്ടമുള്ള ഡിസൈനുകളില്‍ ചെലവ് കുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കാവുന്നതാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. കമ്മല്‍ നിര്‍മ്മാണത്തിനു പുറമെ വ്യത്യസ്തമായ പതിനഞ്ചോളം പ്ലാസ്റ്റിക് രഹിത കലാ സൃഷ്ടികളാണ് അര്‍ച്ചന നിര്‍മ്മിച്ചിട്ടുള്ളത്.
കമ്മലിൽ തീരില്ല കലാവിരുത്
100 ഓളം ബോട്ടില്‍ ആര്‍ട്ട് വര്‍ക്കുകള്‍,പ്ലാസ്റ്റര്‍ ഒഫ് പാരിസ് കൊണ്ടുള്ള നിര്‍മിതികള്‍, സ്ക്രാപ്പ് ബുക്ക്, എക്സ്പ്ലോഷന് ബോക്സ്, ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് പാവ നിര്‍മാണം, എംബ്രോയിഡറി വര്‍ക്കുകള്‍, സാരി ആര്‍ട്ട്, പേപ്പറുകൊണ്ടുള്ള പൂക്കള്‍, വാള് ഹാങിംഗ്, ലീഫ് എക്സ്പ്രെഷന്‍ ആര്‍ട്ട്, മ്യുറല്‍ പെയിന്റിംഗ്, ഡ്രീം ക്യാച്ചര്‍, വിവിധ ആഭരണങ്ങൾ എന്നിവയുടെ നിർമാണത്തിലും അര്‍ച്ചന മികവ് പുലര്‍ത്തിയിട്ടുണ്ട്. ചിലവ് കുറഞ്ഞ രീതിയില്‍ ആനയുടെ നെറ്റിപ്പട്ടം നിര്‍മ്മിക്കണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ തിരക്കിലാണ് ഇപ്പോള്‍ ഈ പ്ലസ് ടു വിദ്യാര്‍ത്ഥിനി.
നൗഷാദ് മാങ്കാംകുഴി
കമ്മലിൽ ഒരുങ്ങിയ കുഞ്ഞ് സംരംഭം
12:28 PM Nov 05, 2021 | Deepika.com