ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസി’നിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ദീർഘമായ ചെറുകഥയാണു "ഫ്രാനി’. അതേത്തുടർന്ന്, 1957-ൽ ’സൂയി’ എന്ന പേരിൽ ഒരു നോവലെറ്റും ഈ മാസികയിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഈ രണ്ടു കഥകളിലും പ്രത്യക്ഷപ്പെടുന്ന രണ്ടു കഥാപാത്രങ്ങളാണു ഫ്രാനിയും സൂയിയും. അവരാകട്ടെ സഹോദരങ്ങളും. ഈ രണ്ടു കഥകളും ചേർത്തു "ഫ്രാനി ആൻഡ് സൂയി’ എന്ന പേരിൽ ഒരു പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.
സാഹിത്യവിമർശകർ ഈ പുസ്തകത്തോട് അത്ര കരുണ കാട്ടിയില്ല. എന്നു മാത്രമല്ല, ചിലർ അതിനെ നിശിതമായി വിമർശിക്കുകയും ചെയ്തു. എങ്കിലും വായനക്കാർ ഈ പുസ്തകം ആവേശത്തോടെയാണു സ്വീകരിച്ചത്. അതിനു തെളിവാണ് ന്യൂയോർക് ടൈംസ് പത്രത്തിന്റെ ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ 26 ആഴ്ച തുടർച്ചയായി ഈ പുസ്തകം സ്ഥാനംപിടിച്ചത്. ആ 26 ആഴ്ചകളിലും ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഒന്നാംസ്ഥാനത്തുമായിരുന്നു.
ധാരാളം വായനക്കാരെ ആകർഷിച്ച സൂയി എന്ന നോവലെറ്റിൽനിന്നുള്ള ഒരു രംഗം ഇവിടെ അവതരിപ്പിക്കട്ടെ. ഇരുപതുവയസുള്ള ഫ്രാനി ഒരു കോളജ് വിദ്യാർഥിനിയാണ്. അവൾ പഠിക്കുന്ന പ്രധാനവിഷയമാകട്ടെ ദൈവശാസ്ത്രവും. ഒരു ദിവസം അവധി ചെലവഴിക്കാനായി അവൾ വീട്ടിലെത്തുന്നു. എന്നാൽ, വീട്ടിലെത്തിയിട്ടും അവൾക്കു സന്തോഷമില്ല. അവൾ പല കാര്യങ്ങളെക്കുറിച്ചും ആകുലചിത്തയാണ്. മനഃസമാധാനം നഷ്ടപ്പെട്ടു മാനസികത്തകർച്ചയുടെ വക്കിലാണവൾ.
അവളെ കണ്ടപ്പോഴെ അവളുടെ അമ്മ ബെസിക്കു കാര്യം മനസിലായി. അവളെ സന്തോഷിപ്പിക്കാൻവേണ്ടി പെട്ടെന്നു ചിക്കൻസൂപ്പ് തയാറാക്കി അവളുടെ മുന്പിൽ കൊണ്ടുവച്ചു. ചിക്കൻസൂപ്പ് കുടിച്ചാൽ തന്റെ മകൾക്കു നവോന്മേഷം ലഭിക്കുമെന്ന് ആ അമ്മ വിചാരിച്ചു. തന്മൂലം, ഏറെ സ്നേഹത്തോടെയായിരുന്നു ആ അമ്മ ചിക്കൻസൂപ്പ് തയാറാക്കി മകളുടെ മുന്പിൽ കൊണ്ടുവച്ചത്.
അപ്പോൾ മകൾ ചെയ്തത് എന്താണെന്നോ? നന്ദിയോടെ ആ സൂപ്പ് കുടിക്കുന്നതിനുപകരം സൂപ്പ് പാത്രം തന്റെ അരികെനിന്ന് അകലേക്കു തള്ളിമാറ്റിവയ്ക്കുകയാണു ചെയ്തത്! ആരോടെന്നില്ലാത്ത അവളുടെ ദേഷ്യവും വിഷമവുമൊക്കെ മറകൂടാതെ പ്രദർശിപ്പിക്കുകയായിരുന്നു ആ കോളജ് വിദ്യാർഥിനി. അപ്പോൾ അവളുടെ അമ്മയാകട്ടെ എന്തു പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ പകച്ചുനിൽക്കുകയായിരുന്നു.
ഈ രംഗത്തിനു ദൃക്സാക്ഷിയായി ഫ്രാനിയുടെ സഹോദരൻ സൂയി അവിടെ ഉണ്ടായിരുന്നു. അവൻ സൂയിയോട് ഇപ്രകാരം പറഞ്ഞു: "ഫ്രാനി, ഞാൻ നിന്നോട് ഒരു കാര്യം പറയാം. നീ പഠിക്കുന്നതു ദൈവശാസ്ത്രവും ആധ്യാത്മികജീവിതവുമാണെങ്കിൽ നീ ഒരു കാര്യം മനസിലാക്കണം. അതായത്, ഈ ഭവനത്തിൽ നടക്കുന്ന എല്ലാ ആധ്യാത്മിക പ്രവൃത്തിയും നീ കാണാതെ പോകുന്നു.
"മമ്മി നിനക്കു തന്നതു വെറും ചിക്കൻസൂപ്പല്ലായിരുന്നു. അതു സ്നേഹത്തിൽ ചാലിച്ചു കൂദാശചെയ്യപ്പെട്ട സൂപ്പായിരുന്നു. അതു മനസിലാക്കി ആ സൂപ്പ് കുടിക്കാനുള്ള വിവേകം നിനക്കുണ്ടായില്ല. മമ്മി ഈ ഭവനത്തിൽ ആർക്കുവേണ്ടി സൂപ്പുണ്ടാക്കിയാലും അതു സ്നേഹത്തിൽ ചാലിച്ചു കൂദാശചെയ്യപ്പെട്ടതായിരിക്കും.’
സൂയി മനസിലാക്കിയ ഈ സത്യം എന്തേ ഫ്രാനി മറന്നുപോയി? അവൾ പഠിച്ചിരുന്നതു ദൈവശാസ്ത്രവും ആധ്യാത്മിക ജീവിതവുമായിരുന്നില്ലേ? വെറുതെ എന്തിനു നാം ഫ്രാനിയെ കുറ്റം പറയണം? നാമും പലപ്പോഴും ഫ്രാനിയെപ്പോലെയല്ലേ? നമ്മുടെ അമ്മമാരും കുടുംബിനികളുമൊക്കെ സ്നേഹത്തിൽ ചാലിച്ചു കൂദാശചെയ്യപ്പെട്ടതെന്നപോലെ തയാറാക്കുന്ന ഭക്ഷണം എത്ര അശ്രദ്ധയോടെയാണു നാം പലപ്പോഴും ഭക്ഷിക്കുന്നത്? അവർ തയാറാക്കുന്ന ഭക്ഷണം ചിലപ്പോൾ അവരുടെ കണ്ണീർ വീണതുമായിരിക്കും. ആ കണ്ണീർ നാം കാണാറുണ്ടോ?
നമ്മുടെ സ്വന്തക്കാരും ബന്ധക്കാരുമല്ല നമ്മുടെ ഭക്ഷണം തയാറാക്കുന്നത് എന്നു കരുതുക. അപ്പോൾ അവരുടെ വിയർപ്പിന്റെ വിലയെങ്കിലും നാം കാണാതെ പോകരുത്. എന്നാൽ, വിയർപ്പൊഴുക്കി ഭക്ഷണം തയാറാക്കുന്പോൾ അതിൽ സ്നേഹത്തിന്റെ കൂദാശാവചനങ്ങൾ ഉച്ചരിക്കപ്പെട്ടിട്ടില്ല എന്നു നാം സംശയിക്കേണ്ട. അത് ഉണ്ടെന്നുതന്നെ കരുതുകയാണു നമുക്കു നല്ലത്. അപ്പോൾ മാത്രമേ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു ശരിക്കുള്ള രുചിയുണ്ടാകൂ. അതുപോലെ, നല്ല ഭക്ഷണം കഴിക്കുന്നു എന്ന സംതൃപ്തിയും.
ഇനി സൂയി ഫ്രാനിയോടു പറഞ്ഞ കാര്യത്തിലേക്കു മടങ്ങിവരാം. അവരുടെ മമ്മി വിളന്പുന്ന സൂപ്പ് കൂദാശചെയ്യപ്പെട്ട സൂപ്പാണെന്നല്ലേ സൂയി ഫ്രാനിയോടു പറഞ്ഞത്? എന്താണ് അതിന്റെ അർഥം. വിശുദ്ധ കുർബാനയുടെ മധ്യേ വൈദികൻ അപ്പവും വീഞ്ഞുമെടുത്ത് അവ വാഴ്ത്തി കൂദാശ ചെയ്യുന്പോൾ അവ കർത്താവീശോമിശിഹായുടെ സജീവസാന്നിധ്യമുള്ള ശരീരരക്തങ്ങളായി മാറുന്നു. തന്മൂലം, കർത്താവീശോമിശിഹായുടെ ശരീരവും രക്തവുമാണു കുർബാനവഴി വിശ്വാസികൾ സ്വീകരിക്കുന്നത്.
സൂയി ഫ്രാനിയെ ഓർമപ്പെടുത്തിയത് അവരുടെ മമ്മി തയാറാക്കുന്ന സൂപ്പിലും അതുപോലെ മറ്റു ഭക്ഷണത്തിലും അവരുടെ മമ്മിയുടെ സജീവസ്നേഹസാന്നിധ്യം ഉണ്ടായിരിക്കും എന്നതാണ്. അതു മനസിലാക്കി ഭക്ഷിക്കുന്പോഴാണു ഭക്ഷിക്കുന്ന ആളിൽ നവോന്മേഷവും ആശ്വാസവുമുണ്ടാകുന്നത്. എന്നാൽ, വൈദികൻ അപ്പവും വീഞ്ഞും കൂദാശചെയ്യുന്ന അതേ തീക്ഷ്ണതയോടെയും സ്നേഹത്തോടെയും അമ്മമാരും കുടുംബിനിമാരും മറ്റുള്ളവരുമൊക്കെ ഭക്ഷണം പാകംചെയ്തു നൽകുന്പോൾ അതിന്റെ മാനം മനസിലാക്കാതെപോയാൽ നല്ല ഭക്ഷണംപോലും നമുക്കു രുചിയില്ലാത്തതായി തോന്നാം.
ഇനി മറ്റൊരു കാര്യം. സ്നേഹത്തിൽ ചാലിച്ചു വാഴ്ത്തിവേണം അമ്മമാരും കുടുംബിനിമാരും മറ്റുള്ളവരുമൊക്കെ എപ്പോഴും ഭക്ഷണം പാകംചെയ്യേണ്ടത്. അല്ലെങ്കിൽ രുചിയുണ്ടാവുകയില്ലെന്നു മാത്രമല്ല അത് അസംതൃപ്തിക്കു കാരണവുമാകാം.
ആര് എപ്പോൾ എന്തു ഭക്ഷണവും പാനീയവും തയാറാക്കി മറ്റുള്ളവർക്കു വിളുന്പുന്പോഴും അതു സ്നേഹത്തിൽ ചാലിച്ചു വാഴ്ത്തിയാണു നൽകുന്നതെന്ന് ഉറപ്പുവരുത്തണം. അങ്ങനെ ചെയ്താൽ അതുവഴി ഉണ്ടാകുന്ന സന്തോഷം വിളുന്പുന്നവർക്കും സ്വീകരിക്കുന്നവർക്കും ഒരുപോലെ അധികമായിരിക്കും. അതു തീർച്ച.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
02:58 AM Dec 06, 2020 | Deepika.com