എന്നിട്ടുമെന്തേ കേരളം രക്ഷപ്പെടാത്തത് എന്നു സംശയിക്കാത്തവര് കുറവാകും. മാറാന്‍ ഏറെയുണ്ട്. ജീവിത ശൈലികളും അടിസ്ഥാന സമീപനങ്ങളും മുതല്‍ രാഷ്ട്രീയ അതിപ്രസരവും കൊലപാതക രാഷ്ട്രീയവും സ്ത്രീപീഡനങ്ങളും അഴിമതികളും തട്ടിപ്പുകളും വരെ നാണക്കേടിന്റെ നിരവധി ചിത്രങ്ങളും കേരളത്തില്‍ തന്നെയുണ്ട്.
മലയാളത്തിന്റെ കൊടിയേറ്റം
ഉന്നത സ്ഥാനങ്ങളിലെത്തിയ മലയാളികള്‍ നിരവധിയുണ്ട്. പക്ഷേ കേരളത്തിന്റെ സമഗ്ര വികസനത്തിനും സാമൂഹിക, രാഷ്ട്രീയ പരിഷ്കാരത്തിനും വേണ്ടത്ര സംഭാവനകള്‍ ഉണ്ടാകുന്നുണ്ടോയെന്നതു സംശയമാണ്. ഇനി വേണ്ടത് നല്ലതു കണ്ടെത്തി കേരളത്തിന്റെ രീതിയിലേക്കു സ്വാംശീകരിക്കുകയാണ്.
നയതന്ത്രത്തിലെ മലയാളിത്തിളക്കം
ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ വേണു രാജാമണിയെന്ന മലയാളിയുടെ 34 വര്‍ഷത്തെ നയതന്ത്രജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നു കൊച്ചുകേരളത്തിനും മലയാളിക്കും പഠിക്കാനും പ്രയോഗത്തിലാക്കാനും നിരവധി കാര്യങ്ങളുണ്ട്. നെതര്‍ലന്‍ഡ്സിലെ അംബാസഡര്‍ പദവിയില്‍ നിന്നു കഴിഞ്ഞ ദിവസം വിരമിച്ച വേണു ഇനി ഡല്‍ഹിയിലും കേരളത്തിലുമായി സജീവമാകുകയാണ്. രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയെന്ന നിലയിലും വേണുവിന്റെ അനുഭവങ്ങള്‍ക്ക് അപൂര്‍വതയുണ്ട്.
2008ലെ മഹാപ്രളയത്തില്‍ നിന്നു പലതും കേരളം തിരുത്തേണ്ടതായിരുന്നു. നെതര്‍ലന്‍ഡ്സിലെ നല്ലതു ചിലതൊക്കെ പ്രാവര്‍ത്തികമാക്കി. ഇനിയുമേറെ ചെയ്യാനുണ്ട്. നാല്പതു നദികളും വലിയ തീരപ്രദേശവും വന്മലനിരകളുമുള്ള കേരളം പക്ഷേ കാര്യമായൊന്നും മാറ്റം വരുത്തിയില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ എന്താണു ചെയ്യുന്നതെന്നു മനസിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടു നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്്ടോബറില്‍ ഡച്ച് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും കേരളത്തിലുമെത്തി. രണ്ടു സന്ദര്‍ശനങ്ങളുടെയും ചുക്കാന്‍ പിടിച്ചതു വേണുവായിരുന്നു.
മൊത്തം രാജ്യത്തിന്റെ മൂന്നിലൊന്നു സമുദ്രനിരപ്പിനു താഴെയുള്ള രാജ്യമാണ് നെതര്‍ലന്‍ഡ്സ്. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാടിനു വേണ്ടി അടുത്തിടെ തയാറാക്കിയ ഇന്തോ- ഡച്ച് ആക്ഷന്‍ പ്ലാന്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ വലിയ നേട്ടമാകും. കേരളത്തിലെ തുറമുഖ നവീകരണത്തിനും മല്‍സ്യബന്ധന- സംസ്കരണ- കയറ്റുമതി മേഖലയുടെ നവീകരണത്തിനും പുതിയ കാര്‍ഷിക വിപ്ലവത്തിനും ഭക്ഷ്യസംസ്കരണത്തിനും ഡച്ച് സഹകരണം ഉപകരിക്കും. ഡച്ച് സംസ്കാരത്തിന്റെ ശേഷിപ്പുകള്‍ ഏറെയുള്ള കേരളത്തിന് വെള്ളവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാത്രം പഠിക്കാനേറെയുണ്ട്. "വാട്ട് വി കാന്‍ ലേണ്‍ ഫ്രം ദ ഡച്ച്- റീബിൽഡിംഗ് കേരള പോസ്റ്റ് ഫ്ളഡ്സ് 2018' എന്ന പേരില്‍ വേണു രാജാമണി എഴുതിയ പുസ്തകം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള മാര്‍ഗരേഖയാകും. പുസ്തകത്തിന്റെ മലയാള പരിഭാഷ ഉടനെ പുറത്തിറക്കും.
ജലജീവിത പരിശീലനം
പ്രളയം കൈകാര്യം ചെയ്യുന്നതിലെ നിതാന്ത ജാഗ്രതയാണു പ്രധാനം. കുട്ടികള്‍ ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇതിനുള്ള പരിശീലനം നെതര്‍ലന്‍ഡ്സില്‍ നല്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നിര്‍ബന്ധമാണ്. പെട്ടെന്നൊരു വെള്ളപ്പൊക്കം വന്നാലുള്ള പരിശീലനവും ഉണ്ട്. വസ്ത്രങ്ങളും ഷൂസും ഇട്ടുകൊണ്ടു നീന്താനും കുട്ടികളെ പഠിപ്പിക്കുന്നു. പക്ഷേ 40 നദികളും അറുനൂറു കിലോമീറ്ററോളം സമുദ്രാതിര്‍ത്തിയുമുള്ള കേരളത്തില്‍ ഇപ്പോഴും ഭൂരിപക്ഷം പേര്‍ക്കും നീന്തല്‍ അറിയില്ല! അധിക ഭാരം ഉള്ളവരുടെ എണ്ണവും കൂടുതലാണ്.
വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമാണ് നെതര്‍ലന്‍ഡ്സിന്റെ മിടുക്ക്. എപ്പോള്‍ വേണമെങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള തയാറെടുപ്പുകളും പരിശീലന ഡ്രില്ലുകളും പതിവാണ്. പ്രളയം നേരിടാനുള്ള ദുരന്തസേനകളെല്ലാം എപ്പോഴും തയാറാണ്.
ജനതയുടെ പൊതുവായ ആരോഗ്യത്തിനു നല്കുന്ന പ്രാമുഖ്യവും കണ്ടുപഠിക്കേണ്ടതാണ്. കൂടുതലും സമതലപ്രദേശങ്ങളുള്ള നെതര്‍ലന്‍ഡ്സില്‍ സൈക്കിള്‍ ചവിട്ടുന്നവര്‍ക്ക് എല്ലാ സഹായവും പ്രോല്‍സാഹനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സൈക്കിളിംഗ് ഹരമാക്കിയ വേണുവിന്റെ ഏറ്റവും സുഖകരമായ അനുഭൂതിയും തലസ്ഥാനമായ ഹേഗിലെ സൈക്കിള്‍ സവാരികളായിരുന്നു.
ഇന്ത്യയുടെ തനതു യോഗ സായിപ്പന്മാരെ പരിശീലിപ്പിക്കുന്നതിലും വേണു മുന്‍കൈയെടുത്തു. പതിവായി യോഗ ചെയ്യുന്നതിനു പുറമെ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ വലിയ യോഗ പരിപാടികള്‍ക്കു നേതൃത്വം നല്‍കാനും ശ്രദ്ധിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് എല്ലാവരും ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെ അനിവാര്യത കൂടുതല്‍ പ്രസക്തവുമാണ്.
അടിമുടി ഡച്ച് മാതൃക
ആധുനിക പ്രളയ മാനേജ്മെന്റില്‍ മാത്രമല്ല, കൃഷി, ഭക്ഷ്യസംസ്കരണം, ആരോഗ്യസംരക്ഷണം, ജലവിനിയോഗം തുടങ്ങി നിരവധി മേഖലകളിലും കേരളത്തിനും ഇന്ത്യക്കും ഡച്ചുകാരുടെ മാതൃകകളും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്താനാകും. ഇന്ത്യയുമായുള്ള നെതര്‍ലന്‍ഡിന്റെ വ്യാപാര, വ്യവസായ സഹകരണം വളരെയേറെ മെച്ചപ്പെടുത്താന്‍ വേണുവിന്റെ കാലത്തു കഴിയുകയും ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ മുതലുള്ള കാലത്ത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിദേശനിക്ഷേപം (108.5 ബില്യണ്‍ ഡോളര്‍) നെതര്ലന്ഡിന്റേതാണ്. ഇന്ത്യയില്‍ നിന്നു നേരിട്ടുള്ള വിദേശനിക്ഷേപത്തിലും നെതര്ലന്ഡിനാണു മൂന്നാം സ്ഥാനം (67.912 മില്യണ്‍ ഡോളര്‍). സിംഗപ്പൂരിലും അമേരിക്കയിലുമാണ് ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ പ്രഥമ സ്ഥാനമെന്നു വേണു വിശദീകരിച്ചു.
വേണുവിന്റെ പരിശ്രമഫലമായി ഡച്ച് രാജാവും രാജ്ഞിയും 2019 ഒക്ടോബറില്‍ നടത്തിയ ഔദ്യോഗിക ഇന്ത്യ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തെ അനുഗമിച്ച വ്യാപാര സംഘം നെതര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏതെങ്കിലും വിദേശരാജ്യത്തേക്കുള്ള ഏറ്റവും വലിയ സംഘമായിരുന്നു. 140 കമ്പനികളെ പ്രതിനിധീകരിച്ച് 250 പ്രബലരാണ് എത്തിയത്. നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് 2018ല്‍ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ജൂണിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ 2019 നവംബറിലും നെതര്‍ലന്‍ഡ്സ് സന്ദര്‍ശിച്ചതും വേണുവിന്റെ മികവിനുള്ള അംഗീകാരമായി.
ദിവ്യാനുഭവമായി പാപ്പാ
ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ മൂന്നു ദശകത്തിലേറെ നീണ്ട കാലയളവിലെ ഏറ്റവും അവിസ്മരണീയ മുഹൂര്ത്തങ്ങളിലൊന്നാണു വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ട അനുഭവമെന്ന് വേണു രാജാമണി. പോപ്പിനെ കാണുകയെന്ന വലിയ ആഗ്രഹത്തോടെയാണ് യൂറോപ്പിലെ പുതിയ ചുമതലയേറ്റത്. വത്തിക്കാനിലെ ഇന്ത്യന്‍ അംബാസഡറുടെ സഹായത്താല്‍ മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്ക് അപേക്ഷ നല്കി. ഭാര്യ സരോജിനെയും കൂട്ടി വത്തിക്കാനോടു ചേര്‍ന്നുള്ള ബുട്ടീക് ഹോട്ടലിലെത്തി തലേന്നു തന്നെ താമസിച്ചു.
ഫ്രാന്‍സിസ് പാപ്പാ എത്തിയയുടന്‍ "ഐ ബ്ലെസ് യു' എന്നു പറഞ്ഞു നല്കിയ ആശീര്‍വാദം വിലപ്പെട്ടതായി. കേരളത്തിലെ മഹാപ്രളയത്തിനു പിന്നാലെയായിരുന്നതിനാല്‍ പ്രളയബാധിതര്‍ക്കു കൂടി അനുഗ്രഹം അഭ്യര്‍ഥിച്ചു. വളരെ സന്തോഷത്തോടെ കേരളത്തിലെ മുഴുവന്‍ ദുരന്തബാധിതര്‍ക്കു വേണ്ടിയും മാര്‍പാപ്പ പ്രാര്‍ഥിച്ചു. കത്തോലിക്കാ സഭയുടെ ആഗോള തലവന്‍ ലോകത്താകെ എങ്ങനെയാണു സാമൂഹ്യ പരിഷ്കാരവും സമാധാനവും കൊണ്ടുവരാന്‍ കഴിയുകയെന്നതാണു ഏറ്റവും ആകര്‍ഷിച്ചത്. പ്രസംഗത്തിലും ചിന്തയിലുമെല്ലാം പുരോഗമനാശയങ്ങളുള്ള ആത്മീയാചാര്യനാണു ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ ഓരോ വാക്കും പ്രവൃത്തിയും ലോകത്തിനാകെ ഉള്‍ക്കൊള്ളാന്‍ കഴിയേണ്ട പവിഴങ്ങളാണ്. ഫ്രാന്‍സിസ്, ബെനഡിക്ട് പാപ്പാമാരുടെ ജീവിതവുമായി ബന്ധപ്പെടുത്തിയെടുത്ത "ടു പോപ്പ്സ്' എന്ന സിനിമ കൂടി കണ്ടിരുന്നതിനാല്‍ മാര്പാപ്പാമാരോട് അതിയായ മതിപ്പുണ്ടായിരുന്നു.
മാര്‍പാപ്പയെ കണ്ട ശേഷം വത്തിക്കാന്‍ മ്യൂസിയവും സെന്റ് പീറ്റേഴ്സ് ബസിലിക്കയും സെന്റ് പോള്‍സ് ബസിലിക്കയും മറ്റും നടന്നു കണ്ടതു മറക്കില്ല. മാര്‍പാപ്പാമാരുടെ തെരഞ്ഞെടുപ്പു നടക്കുന്ന വിഖ്യാതമായ സിസ്റ്റൈന്‍ ചാപ്പലിലെ സന്ദര്‍ശനം വിലപ്പെട്ടതായി. പാപ്പാമാരുടെ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ കറുത്ത പുകയും തെരഞ്ഞെടുക്കപ്പെട്ടാല്‍ വെളുത്ത പുകയും വരുന്ന ചിമ്മിനിയുടെ രീതിയും കണ്ടറിഞ്ഞു.
ഡച്ച്- കേരള പാലമായി വേണു
നീണ്ട 34 വര്‍ഷം നയതന്ത്ര ഉദ്യോഗസ്ഥനും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയും ആയിരുന്ന വേണു രാജാമണി ദീപികയുമായി നടത്തിയ അഭിമുഖം.
ഡച്ചുകാരും കേരളവുമായി ഇഴയടുപ്പമുള്ള ബന്ധമാണു ചരിത്രത്തിലുള്ളത്. നെതര്‍ലന്‍ഡ്സിലെ മൂന്നര വര്‍ഷത്തെ സ്ഥാനപതിയെന്ന നിലയില്‍ ഇതേക്കുറിച്ച്. ?
1604ല്‍ ഡച്ചുകാര്‍ കേരളത്തിലെത്തിയിരുന്നു. 1602ല്‍ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിച്ചിരുന്നു. കോഴിക്കോടിനടുത്ത് ആദ്യമെത്തിയ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ തോല്‍പിച്ചാണു കൊച്ചിയില്‍ വേരുറപ്പിച്ചത്. ഒരു നൂറ്റാണ്ടോളം മലബാര്‍ മേഖലയില്‍ ഡച്ചുകാര്‍ക്കായിരുന്നു മേധാവിത്വം. വ്യാപാരത്തോടൊപ്പം കൊളോണിയല്‍ ശക്തിയും അവര്‍ പ്രയോഗിച്ചു. കേരളത്തിന്റെ പ്രാദേശിക വിഷയങ്ങളിലടക്കം അവര്‍ സ്വാധീനം ചെലുത്തി.
കേരളത്തിലെ ഡച്ചുകാരുടെ സ്വാധീനത്തെക്കുറിച്ചു കൃത്യമായ രേഖകളും തെളിവുകളും ലഭ്യമല്ലേ ?
ഇതേക്കുറിച്ച് "കോസ്മോസ് മലബാറിക്കസ്' എന്ന പഠനപദ്ധതി തയാറാക്കുന്നുണ്ട്. ക്ലാസിക്കല്‍ ഡച്ചു ഭാഷയില്‍ കേരളത്തെക്കുറിച്ചു പതിനേഴാം നൂറ്റാണ്ടിലെഴുതിയ ആധികാരിക രേഖകളിലെ വിവരങ്ങളെ ഇംഗ്ലീഷിലേക്കു തര്‍ജമ ചെയ്തു ചരിത്രരേഖയായി സൂക്ഷിക്കപ്പെടുകയാണു ലക്ഷ്യം. ഡിജിറ്റൈസ് ചെയ്യുന്നുമുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും നെതര്‍ലന്‍ഡ്സിലുമുള്ള ഡച്ചു രേഖകളെല്ലാം ഉപയോഗപ്പെടുത്തും. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍, ശ്രീശങ്കര സര്‍വകലാശാല, നെതര്‍ലന്‍ഡ്സിലെ പ്രമുഖമായ ലൈഡന്‍ സര്‍വകലാശാല, നാഷണല്‍ ആര്‍ക്കൈവ്സ് എന്നിവരെല്ലാം യോജിച്ചാണു പദ്ധതി നടപ്പാക്കുന്നത്.
? ഡച്ചു കാലത്തെ ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥം കേരളത്തിനും ലോകത്തിനും നല്കിയ സംഭാവനകള്‍.
ഹോര്‍ത്തൂസ് മലബാറിക്കൂസ് (ഹോര്‍ട്ടസ് മലബാറിക്കസ്) എന്ന 12 വാല്യങ്ങളുള്ള ഗ്രന്ഥം അമൂല്യനിധിയാണ്. അത്യപൂര്‍വമായ 742 ഔഷധ സസ്യങ്ങള്‍, മലബാര്‍ തീരത്തെ മല്‍സ്യങ്ങള്‍ തുടങ്ങിയവ ചിത്രങ്ങള്‍ സഹിതമാണ് ശാസ്ത്രീയമായി ഈ ഗ്രന്ഥത്തിലുള്ളത്. ഓരോ ചെടിയുടെയും ഔഷധഗുണങ്ങളും ഏതു രോഗത്തിനു പ്രതിരോധമാകും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇട്ടി അച്യുതന് എന്ന മലയാളി വൈദ്യനെക്കൊണ്ട് ഗ്രന്ഥത്തിലെ വിവരങ്ങള്‍ ശരിയാണെന്നു സര്‍ട്ടിഫൈ ചെയ്യിക്കാനും അക്കാലത്തു ഡച്ച് അധികാരികള്‍ തയാറായി.
എറണാകുളത്തെ ബോള്‍ഗാട്ടി പാലസ്, ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് പള്ളി, വിഖ്യാതമായ ഡച്ചു സെമിത്തേരി, പ്രിന്‍സസ് സ്ട്രീറ്റ്, പരേഡ് ഗ്രൗണ്ട് തുടങ്ങിയ ഡച്ച് പൗരാണിക സ്മാരകങ്ങളെക്കുറിച്ചും വാസ്കോഡ ഗാമയുടെ ശവകുടീരത്തെക്കുറിച്ചുമൊക്കെ നെതര്ലന്ഡ്സുകാര്ക്കു പൊതുവേ അറിവുണ്ടോ?
പലര്‍ക്കും അറിവുണ്ട്. കേരളത്തിലെത്തി ഇതൊക്കെ നേരിട്ടുകാണാനും മനസിലാക്കാനും വെള്ളക്കാര്‍ക്ക് താത്പര്യവുമുണ്ട്. ഇന്ത്യയിലേക്കു കൂടുതല്‍ യൂറോപ്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്കരിച്ചാല്‍ അതു നേട്ടമാകും.
ഡച്ചുകാരനായ ഡിലനോയി തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ നിര്‍ണായക പങ്കു വഹിച്ചതെങ്ങനെ ?
ഈസ്റ്റിന്ത്യ കമ്പനിയുടെ ക്യാപ്റ്റനായാണു ഡിലനോയി കേരളത്തിലെത്തിയത്. മാര്‍ത്താണ്ഡ വര്‍മയുമായുള്ള യുദ്ധത്തില്‍ തോറ്റു യുദ്ധത്തടവുകാരനായി. മിടുക്കനായ ക്യാപ്റ്റനെ ബുദ്ധിമാനായ മാര്‍ത്താണ്ഡ വര്‍മ തന്റെ സൈന്യത്തലവനാക്കുകയായിരുന്നു. തിരുവിതാംകൂര്‍ സൈന്യത്തെ ആധുനീകരിക്കാനുള്ള ചുമതല ഡിലനോയിക്കായിരുന്നു. അദ്ദേഹവും മകനും 34 വര്‍ഷത്തോളം മാര്‍ത്താണ്ഡവര്‍മയ്ക്കും ധര്മരാജയ്ക്കും വേണ്ടി വീറോടെ പ്രവര്‍ത്തിച്ചു. തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു പള്ളിയിലാണ് ഡിലനോയി, ഭാര്യ, മകന് എന്നിവരെ അടക്കം ചെയ്തത്.
ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ഇന്ത്യൻ പ്രതിനിധിയെന്ന നിലയിൽ?
കുല്ഭൂഷണ് ജാദവ് കേസില്‍ അനുകൂല വിധി നേടാനായത് ഇന്ത്യക്ക് വലിയ നേട്ടമാണ്. അന്താരാഷ്ട്ര കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ അംഗമാകാനും രാജ്യത്തെ പ്രതിനിധീകരിക്കാനും കഴിഞ്ഞു. മൗറീഷ്യസുമായുള്ള വിഷയത്തില്‍ ഇന്ത്യക്കുവേണ്ടി അന്താരാഷ്ട്ര കോടതിയില്‍ ഹാജരായി. കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്ന രാജാമണി, മകന് ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഹാജരാകാനും രാജ്യത്തിനുവേണ്ടി വാദിക്കാനും കഴിഞ്ഞതില്‍ ഏറ്റവും സന്തോഷിച്ചിട്ടുണ്ടാകും.
മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയോടൊപ്പം ഏറെ വര്‍ഷം ജോലി ചെയ്ത അനുഭവം ?
അപാര പാണ്ഡിത്യവും ഓര്‍മശക്തിയുമുള്ള രാഷ്ട്രതന്ത്രജ്ഞനായിരുന്നു പ്രണാബ് മുഖര്‍ജി. സമവായത്തിലൂടെ ഏതു പ്രശ്നവും പരിഹരിക്കാന്‍ പ്രത്യേക കഴിവായിരുന്നു. രാഷ്ട്രീയത്തിനതീതമായി എല്ലാവരോടും വ്യക്തിപരമായ സ്നേഹം പ്രകടമാക്കി.
മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ ശക്തിയെന്നു ഉറച്ചുവിശ്വസിച്ച രാഷ്ട്രനായകന്. യുഎഇയിലെ കോണ്‍സല്‍ ജനറലായിരുന്ന കാലത്താണ് പ്രണാബ് ദായെ ആദ്യം പരിചയപ്പെട്ടത്. അദ്ദേഹം പിന്നീട് കേന്ദ്രധനമന്ത്രിയായപ്പോള് 2010 മുതല്‍ അദ്ദേഹത്തോടൊപ്പം ജോയിന്റ് സെക്രട്ടറിയായി. 2012ല്‍ പ്രണാബ് രാഷ്ട്രപതിയായപ്പോള്‍ പ്രസ് സെക്രട്ടറിയായി നിയമിച്ചതോടെ ആ ബന്ധം ഊഷ്മളമായി. എറണാകുളത്ത് എന്റെ പിതാവിന്റെ അനുസ്മരണ പ്രഭാഷണം നടത്താന്‍ രാഷ്ട്രപതിയായിരിക്കെ അദ്ദേഹമെത്തിയത് എന്നും സ്മരിക്കുന്നു.
മുമ്പ് എറണാകുളം മഹാരാജാസ് കോളജ് ചെയര്‍മാനും പിന്നീട് ഡല്‍ഹിയിലെ ജെഎന്‍യു വൈസ് ചെയര്‍മാനും എറണാകുളത്ത് പത്രപ്രവര്‍ത്തകനുമായിരുന്ന താങ്കള്‍ ഇനി രാഷ്ട്രീയത്തിലേക്കു വരണമെന്നു പലരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു?
രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതിന് ഇപ്പോള്‍ ആലോചനയില്ല. ഞാനൊരു രാഷ്ട്രീയ വിദ്യാര്‍ഥിയാണ്. മലയാളിയുടെ സ്വതവേയുള്ള രാഷ്ട്രീയാവബോധം കൂടെയുള്ളതിനാല്‍ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക രംഗത്തു സജീവമായുണ്ടാകണമെന്ന് ആഗ്രഹമുണ്ട്. മാധ്യമ രംഗത്തുള്ളവരുമായി എക്കാലത്തും സൗഹൃദം ഉണ്ടെങ്കിലും മാധ്യമലോകത്ത് സജീവമാകാനാകുമോയെന്നു തീര്‍ച്ചയില്ല.
ഇനി കേരളത്തിലോ, ഡല്‍ഹിയിലോ?
എറണാകുളത്ത് സ്വന്തമായി വീടു പണി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആത്യന്തികമായി തനി മലയാളിയാണ്. കേരളത്തിലും ഡല്‍ഹിയിലുമായി പ്രവര്‍ത്തിക്കാനാണ് താത്പര്യം.
വിദേശകാര്യ സര്‍വീസിലെത്തിയത് എങ്ങനെയാണ്?
മഹാരാജാസില്‍ നിന്ന് രണ്ടാം റാങ്കോടെയാണ് പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം നേടിയത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഇഷ്്ടമുള്ള വിഷയമായതിനാല്‍ ജെഎന്‍യുവിലെത്തി. അവിടെ പഠിക്കുമ്പോഴാണ് സിവില്‍ സര്‍വീസില്‍ താത്പര്യം തോന്നിയത്. ആദ്യ തവണ പോസ്റ്റല്‍ സര്‍വീസ് കിട്ടിയെങ്കിലും വീണ്ടുമെഴുതി. വിദേശകാര്യ സര്‍വീസില്‍ മുമ്പനായി പാസായതില്‍ അഭിമാനുമുണ്ട്. ഹോങ്കോംഗ്, ബെയ്ജിംഗ്, ജനീവ, വാഷിംഗ്്ടണ്‍ ഡിസി, ദുബായി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജോലി ചെയ്യാനും ചൈനീസ് ഭാഷ പഠിക്കാനായതുമൊക്കെ സൗഭാഗ്യങ്ങളായി.
കുടുംബാംഗങ്ങള്‍?
ജെഎന്‍യു കാലത്തെ ഫ്രീ തിങ്കേഴസ് ഗ്രൂപ്പിലുണ്ടായിരുന്ന ചരിത്ര വിദ്യാര്‍ഥിയും സുഹൃത്തുമായിരുന്ന സരോജ് ഥാപ്പയാണു ഭാര്യ. ഡാര്‍ജിലിംഗ് സ്വദേശി. മൂത്ത മകന് വസന്ത് അമേരിക്കയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. ഇളയ മകന് കാര്‍ത്തിക് ഡല്‍ഹിയില്‍ അഭിഭാഷകനാണ്.
ജോര്‍ജ് കള്ളിവയലില്‍