വാർധക്യവും രോഗങ്ങളും കലശലായതോടെ ഇരുവർക്കും ജോലിയും വരുമാനവുമില്ല. കാഴ്ചമങ്ങിയ മക്കൾ കൃഷ്ണനും ഉണ്ണിക്കും അനുവദിച്ച ആയിരം രൂപ ആശ്വാസപെൻഷനെ ആശ്രയിച്ച് എങ്ങനെ വീടുപോറ്റാനാകും. കരുതലായി മാറേണ്ട രണ്ടു മക്കളും അന്ധരാണെന്നറിഞ്ഞതോടെ മനസു മരവിച്ചുപോയ അമ്മയുടെയും അച്ഛന്റെയും ദൈന്യതയാർന്ന ചോദ്യമാണിത്.
എന്തെങ്കിലുമൊരു ജോലി
കൃഷ്ണനും ഉണ്ണിക്കും നിഴൽവെട്ടംപോലെ അൽപം കാഴ്ചയുണ്ട്. ഏതെങ്കിലും സ്ഥാപനത്തിൽ ചായ വാങ്ങിക്കൊടുക്കാനോ തൂത്തുവാരാനോ തുടയ്ക്കാനോ ഒരു ജോലി മക്കൾക്ക് വാങ്ങിത്തരുമോ എന്നാണ് കാരിച്ചിയുടെ ദൈന്യതയാർന്ന ചോദ്യം. മക്കൾ ഇരുവരെയും ഒരു വിധമാണ് പ്ലസ്ടുവരെ പഠിപ്പിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ കാലങ്ങളോളം ചികിത്സിച്ചു പക്ഷേ, കണ്ണുതെളിഞ്ഞില്ല.
ശസ്ത്രക്രിയ നടത്തിയാൽ നിലവിലുള്ള ചെറിയ കാഴ്ചയും നഷ്ടപ്പെടാനിടയുണ്ടെന്നു ഡോക്ടർമാർ വിധിയെഴുതിയതോടെ ആ വഴികളും ഉപേക്ഷിച്ചു. നിവേദനങ്ങളും ആവലാതികളുമായി കാലങ്ങളോളം പഞ്ചായത്തിൽ കയറിയിറങ്ങിയപ്പോൾ അന്ധരായ മക്കളുടെ അമ്മയെന്ന പരിഗണനയിൽ കാരിച്ചിയ്ക്ക് രണ്ടു ലക്ഷം രൂപ സഹായം ലഭിച്ചു. ആ പണം മുടക്കിയാണ് ആകെയുള്ള അഞ്ചു സെന്റിനുള്ളിൽ രണ്ടു ചെറിയ മുറിയുള്ളൊരു വീട് പണിതത്.
ഇവർ മാത്രമല്ല
പത്ത് സെന്റ് സ്ഥലം കൂടി കിട്ടുമോ എന്ന് ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആരു വിളിച്ചാലും കൂലിവേല ചെയ്യാനും തയാറാണെന്ന് വിലപിക്കുകയാണ് കൃഷ്ണനും ഉണ്ണിയും. കാഴ്ചയില്ലാത്തവരെ ജോലിക്കു വിളിക്കാൻ അയൽവാസികൾക്ക് ആശങ്കയായതിനാൽ അധ്വാനിച്ചു ജീവിക്കാനുള്ള സാധ്യതയും ഇരുളടഞ്ഞിരിക്കുന്നു. എൻഡോസൾഫാൻ പീഢിതർക്കുള്ള സർക്കാർ പെൻഷൻ അനുവദിക്കുന്നതിലും സുതാര്യതയില്ല.
മുള്ളേരിയ കനപ്പാടി രമേശനും ജീവിക്കാൻ ജോലി തേടുകയാണ്. പത്തു സെന്റ് സ്ഥലവും ചെറിയൊരു വീടും മാത്രമുള്ള രമേശൻ പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. നേരിയ കാഴ്ചയുടെ തെളിച്ചത്തിൽ ജീവിതമാർഗം തേടുകയാണ് രമേശൻ. അച്ഛൻ രാമനും അമ്മ ലീലയും കൂലിപ്പണിയെടുത്താണ് രമേശനെ വളർത്തിയത്. ഇരുവരും രോഗികളായതോടെ അച്ഛനമ്മമാരെ പരിപാലിക്കാനുള്ള സാധ്യതയും സാഹചര്യവും മകനില്ല. ജീവിക്കാൻ ചെറിയൊരു ജോലി ലഭിക്കുമോ എന്ന യാചനയാണ് രമേശനിലും കേൾക്കാനായത്.
ജീവിതപ്രതീക്ഷ കോവിഡിൽ മരവിച്ചു
കോവിഡ് കൂടി എത്തിയതോടെ എൻഡോൾസൾഫാൻ ബാധിതരുടെ വിലാപങ്ങൾ കൂടിയതെയുള്ളു. സർക്കാരിന്റെയും കോടതികളുടെയും മനുഷ്യാവകാശ സംഘടനകളുടേയുമൊക്കെ പ്രഖ്യാപനങ്ങൾ കോവിഡിൽ നിശ്ചലമായി. പെൻഷനും ചികിത്സയും സഹായങ്ങളും നിലച്ചതോടെ ഇരകളുടെ ജീവിതം വഴിമുട്ടി. കാഴ്ചശക്തിയുടെ പരിമിതിയിലും കലാരംഗത്ത് പ്രാഗത്ഭ്യം തെളിച്ചവർ ഇവരിൽ പലരുണ്ടായിരുന്നു. സംഗീതവും വാദ്യവുമൊക്കെയായി ഉപജീവനം നടത്തിയിരുന്നവർക്ക് കോവിഡ് അവസരങ്ങൾ ഇല്ലാതാക്കി.
പെരിയയിലെ പി. ശിവരാജ് സ്കൂൾ കലോത്സവങ്ങളിലെയും കലാവേദികളിലെയും അറിയപ്പെടുന്ന താരമായിരുന്നു. നാടൻപാട്ടും കവിതയും ലളിതഗാനവുമൊക്കെ ആലപിക്കുന്ന ഇലവൻ സ്റ്റാർ എന്ന ഗാനമേള ട്രൂപ്പിലെ അറിയപ്പെടുന്ന ഗായകനും അന്ധരുടെ ക്രിക്കറ്റ് ടീമിൽ ഓൾറൗണ്ടറുമായിരുന്നു ശിവരാജ്. കോവിഡ് ഭീതിയിൽ രണ്ടുവർഷമായി വീടുവിട്ടു പുറത്തിറങ്ങുന്നതേയില്ല.
നൂറു കണക്കിന് അമ്മമാരും അവരുടെ മടിയിൽ നിശ്ചലമായി കിടക്കുന്ന ഇരകളും സമരത്തിലാണ്. ഓരോ ദിവസവും ഭീതിയുടെയും ആശങ്കയുടെയും നിഴലിലാണ് ഈ ജനതയുടെ ജീവിതം. തലമുറകളുടെ ജീവിതവും പ്രതീക്ഷകളും സാധ്യതകളും തരിപ്പണമാക്കിയ എൻഡോസൾഫാന്റെ അവശേഷിക്കുന്ന 1900 ലിറ്റർ ഇപ്പോഴും പെരിയ, രാജപുരം, ചീമേനി എന്നിവിടങ്ങളിലായി ബാരലുകളിൽ പ്ലാന്റേഷൻ കോർപ്പറേഷന്റെ ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് നിർവീര്യമാക്കാനുള്ള നടപടികൾ ഇനിയും നടപ്പാക്കിയിട്ടില്ല.
എൻഡോസൾഫാൻ ഉൽപ്പാദിപ്പിച്ച കന്പനിക്ക് തന്നെ ഇത് തിരികെ കൊടുക്കണമെന്നും ജില്ലയിലൊരിടത്തും മണ്ണിനടിയിൽ നിർവീര്യമാക്കരുതെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ജീവിതകാലം മുഴുവൻ തളർന്നു കിടപ്പിലായശേഷം വേദനയിൽ പുളഞ്ഞു മരിക്കുന്ന ഹതഭാഗ്യരുടെ നാടാണ് കാസർഗോഡ്. ഇവിടെ പതിവായ അകാലമരണം വാർത്തകളിൽ ഇടംപിടിക്കുന്നില്ല.
ഇവിടെ കാൻസറിന്റെ തേളിറക്കത്തിൽ വലയുന്നവർ ഏറെ. ബുദ്ധിമാന്ദ്യം ബാധിച്ചരുടെ എണ്ണത്തിന് തിട്ടമില്ല. ചാപിള്ളകളെ പ്രസവിക്കുന്ന അമ്മമാർ ഏറെയാണ്. പരസഹായമില്ലാതെ മുറികളിൽ കഴിയുന്ന ജീവിതങ്ങൾ ഓരോ വീടുകളിലുണ്ട്. അവരുടെ കുറ്റം കൊണ്ടല്ല അവരിങ്ങനെ ആയിത്തീർന്നതെന്ന് അധികാരികൾ വിസ്മരിച്ചുകൂടാ. (തുടരും)