മലയോരങ്ങളെ വിഷത്തിൽ പുതച്ച മാരകരാസകത്തിന്റെ ഇരയെന്ന നിലയിൽ സർക്കാർ അനുവദിച്ച 1700 ക്ഷേമപെൻഷൻ മുടങ്ങുന്ന സ്ഥിതിയിൽ കൃഷ്ണരാജ് ഉൾപ്പെടുന്ന നിസഹായരുടെ സമൂഹം എങ്ങനെ വിശപ്പടക്കും, എങ്ങനെ ചികിത്സ തേടും. അൽപംമെങ്കിലും വെളിച്ചം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ കൃഷ്ണരാജിനെ ബാല്യത്തിൽ പുട്ടപർത്തി സായി ബാബ ആശുപത്രിയിൽ വരെ എത്തിച്ച് ചികിത്സ ചെയ്തു നോക്കിയിരുന്നു.
കാസർഗോഡ് അന്ധവിദ്യാലയത്തിലും കാസർഗോഡ് ഹയർ സെക്കൻഡറി സ്കൂളിലും പഠനത്തിനുശേഷം നെഹ്റു കോളജിൽ ബിരുദവും കണ്ണൂർ സർവകലാശാലയിൽനിന്ന് മലയാളം എംഎയും നേടി. ജീവിക്കാൻ എന്ത് തൊഴിൽ, എന്തു വരുമാനം എന്ന ചോദ്യവുമായി വീടിനുള്ളിൽ നിസഹായനായി കഴിയുകയാണ് കമൽരാജ്. അച്ഛൻ രാധാകൃഷ്ണൻ ഓട്ടോ ഡ്രൈവറാണ്. അമ്മ ഇന്ദിരയ്ക്ക് തയ്യൽജോലിയും.
എൻഡോസൾഫാൻ ബാധിതരായ നൂറുകണക്കിനു ഹതഭാഗ്യരുടെ നാടാണ് കയ്യൂർ ചീമേനി അതിരിടുന്ന ഗ്രാമങ്ങൾ. വിഷപ്രയോഗം നിരോധിച്ചതിനുശേഷവും ഇവിടെ ജനിച്ചുവീഴുന്ന ഏറെ കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങൾ സാധാരണമാണ്. അത്രയേറെ ഈ പ്രകൃതി വിഷലിപ്തമായിരിക്കുന്നു.
ഇവിടങ്ങളിലെ ഓരോ സ്ത്രീയും ആശങ്കയോടെയാണ് ഗർഭം ധരിക്കുന്നത്. ഓരോ പരിശോധനയും സ്കാനിംഗും ഇവർക്ക് ആശങ്കകളുടേതാണ്. പ്രസവിച്ചുകഴിഞ്ഞാലും അണയുന്നതല്ല ഇവരുടെ ഹൃദയങ്ങളിൽ ഉയുന്ന ആധിയുടെ ജ്വാലകൾ.
തലയുണ്ടോ തലച്ചോറുണ്ടോ, ഉടലുണ്ടോ വളർച്ചയുണ്ടോ എന്നിങ്ങനെ തീരാത്ത ആശങ്കകൾ. ചുറ്റും കണ്ടും കേട്ടും അനുഭവിച്ചറിയുന്ന ഭീതിപ്പെടുത്തുന്ന അവസ്ഥകളും രോദനങ്ങളുമാണ് ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്ന നവദന്പതികളുടെ ഹൃദയവ്യഥ.
എൻഡോസൾഫാൻ ബാധിത മേഖലയിലെ 11 പഞ്ചായത്തുകളിലും മിക്ക വീട്ടിലേക്കു കടന്നു ചെന്നാലും ഒരു കിടപ്പുരോഗിയുണ്ടാകും. അതല്ലെങ്കിൽ നിഴലിനെ നോക്കി നിശ്ചലമായി ഇരിക്കുന്ന ഒരു ഇരുപ്പുരോഗിയുണ്ടാകും. കാലും കൈയും തനിയെ ചലിപ്പിക്കാൻ ശേഷിയില്ലാതെ കട്ടിലിലും നിലത്തും മാത്രം കിടക്കുന്നവർ. ചിലർക്ക് ചലനമില്ല, ചിലർ കിടുന്നുരുളുന്നു. ചിലർ സ്ഥരബുദ്ധിയില്ലാതെ പുലന്പുന്നു. കാഴ്ചയില്ലാതെ മുറികളിൽ തപ്പിത്തിരയുന്ന വേറെയും ഹതഭാഗ്യർ.
ഇരുപതും അതിലേറെയും പ്രായത്തിൽ അച്ഛന്റെയോ അമ്മയുടെയോ മടിയിൽ മാത്രം കിടക്കുന്ന രോഗികളായ മക്കൾ. ശരീരം വളരാതെയും സ്വന്തം കാലിൽ നടക്കാൻ സാധിക്കാതെയും ഭിതിജനിപ്പിക്കുന്ന രൂപങ്ങളായി നിരങ്ങിയും മുടന്തിയും കഴിയുന്നവർ. ബുദ്ധിപരമായ വളർച്ചയില്ലാതെ ലോകത്തെയും അടുത്തുനിൽക്കുന്നവരെയും നിഴലും കിനാവും പോലെ മാത്രം കാണുന്ന സാധുക്കളാണ് ഏറെയും.
ഭക്ഷണം വാരിക്കൊടുത്തും വെള്ളം കോരിക്കൊടുത്തും കാലവും പ്രായവും നോക്കാതെ മക്കൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന ഹതഭാഗ്യരായ മാതാപിതാക്കളുടെ വിതുന്പൽ ആരറിയുന്നു.
വഴിമുട്ടിയ ജീവിതം
ജീവിക്കാൻ മാർഗമില്ലാതെ വലയുന്ന ചീമേനിയിലെ അജയകുമാറിന്റെ വേദന ആരുടെയും കണ്ണുകളെ ഈറനണിയിക്കും. അന്ധനായ അജയകുമാർ ലോട്ടറി കച്ചവടവുമായി ചീമേനിയിലും പൊതാവൂരിലും ഒരുവിധം ജീവിതം കൂട്ടിമുട്ടിച്ചു വരുന്പോഴാണ് നോട്ട് നിരോധനം വന്നത്. പുതിയ നോട്ടുകൾ നിറംകൊണ്ടോ വലിപ്പം കൊണ്ടോ തിരിച്ചറിയാൻ പറ്റാതെ വന്നതോടെ ടിക്കറ്റ് വാങ്ങുന്നവർക്ക് ബാക്കി കൊടുക്കാനാവാതെ വന്നു.
പലരും കബളിപ്പിക്കുന്ന സാഹചര്യം കൂടിയായപ്പോൾ ലോട്ടറി നിറുത്തി. കാസർഗോട്ട് എൻഡോസൾഫാൻ ബാധിതരായി കാഴ്ച മങ്ങിയ ഏറെപ്പേർ വഴിയോരങ്ങളിലും കവലകളിലും ലോട്ടറി വിൽപന നടത്തുന്നുണ്ട്. നിരവധി പേർ പതിവായി കബളിപ്പിക്കലിന് ഇരയാവുകയും ചെയ്യുന്നു.
തെയ്യം തുള്ളൽ കുലത്തൊഴിലാക്കിയ കുടുംബത്തിലെ അംഗമാണ് അജയകുമാർ. ലോട്ടറി നിറുത്തി അച്ഛനും സഹോദരങ്ങൾക്കുമൊപ്പം ക്ഷേത്രങ്ങളിൽ തെയ്യത്തിന് പോയിരുന്നു. തെയ്യം തുള്ളാൻ കാഴ്ചയുടെ പരിമിതിയുണ്ടെങ്കിലും വാദ്യം കൊട്ടാൻ അജയകുമാർ പരിശീലനം നേടിയിരുന്നു. തെയ്യത്തിന് വാദ്യം നടത്തി കുടുംബം പോറ്റി പോരുന്പോഴാണ് കോവിഡിന്റെ വരവിൽ ഉത്സവങ്ങൾ നിലച്ചുപോയത്.
നിലവിൽ ലോട്ടറിയും തെയ്യവുമില്ലാതെ ദുരിതപ്പെടുകയാണ് ഈ നിസഹായൻ. കൈയിൽ ബിരുദമുണ്ട്, ജീവിക്കാൻ മാർഗമില്ല എന്ന ദയനീയാവസ്ഥയിൽ അജയകുമാറിനെപ്പോലെ നിരവധിപേർ ഈ മലയോര ഗ്രാമങ്ങളിലുണ്ട്.
പരീക്ഷ എന്ന പരീക്ഷണം
കാസർഗോഡ് പള്ളിക്കര പനയാൽ ബെന്നാട് ചിറയ്ക്കൽ വിജേഷ് ടിടിസിപാസായിട്ട് നാലു വർഷമായി. അധ്യാപകജോലിക്കുള്ള സർക്കാർ യോഗ്യതാ (കെ-ടെറ്റ്) മൂന്നു തവണ എഴുതി. കാഴ്ച വൈകല്യമുള്ളവർക്ക് യോഗ്യതനേടാൻ 75 സ്കോർ ലഭിച്ചാൽ മതി. ഒരു മാർക്കിന്റെ കുറവിൽ യോഗ്യത നേടാൻ സാധിക്കാതെ വന്ന വിജേഷ് പ്രതീക്ഷയോടെ അടുത്ത യോഗ്യതാ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ്.
പ്രത്യേകം അനുവദിച്ച സഹായിയ്ക്കൊപ്പം പരീക്ഷ എഴുതിയാലും കാഴ്ചയില്ലാത്തവർ ബ്രെയിലിയിൽ കുറിക്കുന്ന ഉത്തരക്കടലാസുകളിലെ ഡോട്ടുകൾ പലപ്പോഴും മാഞ്ഞുപോകുന്ന സാഹചര്യമാണ്.
സാധാരണ ഉത്തരക്കടലാസുകൾക്കൊപ്പമാണ് ബ്രെയിലിയിൽ പരീക്ഷ എഴുതുന്നവരുടെ പേപ്പറുകളും പായ്ക്ക് ചെയ്യുക. കംപ്യൂട്ടർ മൂല്യനിർണയത്തിൽ അർഹമായ മാർക്ക് ലഭിക്കാൻ ഈ സാങ്കേതിപരിമിതി കാരണമാകുന്നുവെന്ന പരാതി വ്യാപകമാണ്. കാഴ്ചയില്ലാത്തവരുടെ ഉത്തരക്കടലാസുകൾ പ്രത്യേകം പായ്ക്ക് ചെയ്ത് മൂല്യനിർണയം നടത്താനാൻ സംവിധാനമുണ്ടാകണം.
കാസർഗോഡ് അന്ധവിദ്യാലയത്തിലും കാസർഗോഡ് ഹയർസെക്കൻഡറി സ്കൂളിലും പഠനത്തിനുശേഷം തലശേരി ബ്രണ്ണൻ കോളജിൽ ബിരുദം നേടിയ ശേഷമാണ് കാസർഗോഡ് ഡയറ്റിൽനിന്ന് വിജേഷ് ടിടിസി പാസായത്. അച്ഛൻ കുഞ്ഞിക്കണ്ണന്റെയും അമ്മ ഓമനയുടെയും കരുതലിൽ എത്രകാലം മുന്നോട്ടുപോകും.
ബ്രെയിലിയിൽ അക്ഷരം പഠിച്ചതിനൊപ്പം ലൈബ്രറി കൗണ്സിൽ കാഴ്ചയില്ലാത്തവർക്ക് ആവിഷ്കരിച്ച ഓഡിയോ ലൈബ്രറിയുടെ സഹായവും വിജേഷിനു നേട്ടമായി. പെൻഷൻ മുടങ്ങിയതോടെ ഒരു ജോലി അപേക്ഷ അയയ്ക്കാനുള്ള ജീവിതമാർഗം പോലും വിജേഷിനില്ലാതായി.
കാഴ്ച, കേൾവി, ബുദ്ധി വൈകല്യങ്ങൾ ജനിച്ചു മാസങ്ങൾക്കു ശേഷമായിരിക്കും തിരിച്ചറിയാനാവുക. വിജേഷിന് കാഴ്ചവൈകല്യമുണ്ടെന്നത് ജനിച്ചു മാസങ്ങൾക്കുശേഷമാണ് വ്യക്തമായത്. അപ്പോഴേക്കും വിദഗ്ധ ചികിത്സാസാധ്യതകളെല്ലാം ഇരുളഞ്ഞുകഴിഞ്ഞിരുന്നു.
ഈ മേഖലയിൽ ഒരിടത്തും സർക്കാർ തലത്തിൽ സ്പെഷാലിറ്റി ആശുപത്രികളില്ല. ഗൈനക്കോളജിസ്റ്റുകളുടെ സാന്നിധ്യം സർക്കാർ ആശുപത്രികളിൽ തീരെ വിരളം. വിദഗ്ധ ചികിത്സ തേടി ഏറെപ്പേരും മംഗലാപുരം, ബംഗളൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളെയാണ് അന്നും ഇന്നും ആശ്രയിക്കുന്നത്. ബന്ധുക്കളുടെയും മാതാപിതാക്കളുടെ കാരുണ്യവും പരിചരണവും മാത്രമാണ് ദുരിതങ്ങളും വേദനകളുമായി കഴിയുന്ന ഇവർക്ക് ആശ്രയം.
(തുടരും)