കണ്ണിനെ മൂടിയ ഇരുട്ടിനൊപ്പം ബുദ്ധിമാന്ദ്യം, തളർച്ച, മുഴകൾ എന്നിങ്ങനെ നീറുന്ന ആകുലതകളെ നേരിടുന്നവർക്കാണ് കുടുംബവരുമാനം മാനദണ്ഡമാക്കി സാന്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്. കുടുംബ മാസവരുമാനം എണ്ണായിരം രൂപയാണ് സാന്പത്തിക ഇളവുകൾക്കും പഠന ആനുകൂല്യങ്ങൾക്കും പരിധി നിശ്ചയിച്ചിരിക്കുത്.
രക്ഷിതാക്കളുടെ വരുമാനം അന്ധരായ മക്കൾക്കും ബാധകമാക്കുന്നതിൽ അനീതിയുണ്ടെന്നതാണ് ഇരകൾക്കു പറയാനുള്ളത്. അച്ഛനമ്മമാരുടെ കാലശേഷം ഇവരെ ആരു സംരക്ഷിക്കുമെന്നോ എങ്ങനെ ജീവിക്കുമെന്നോ ചോദിച്ചാൽ ഉത്തരമില്ല. കാഴ്ചവൈകല്യത്തെ തോൽപിച്ച് ഉന്നതപഠനം നേടിയവർക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കിയാൽ ഒരു പരിധിവരെ സുരക്ഷിതരാകാം.
പെരിയ വടക്കേക്കര പുളിയപ്പുറം വിമുക്തഭടൻ അച്യുതന്റെയും ശോഭനയുടെയും മക്കളായ ശിവരാജിനും അനുജത്തി രേഖയ്ക്കും കാഴ്ചയില്ല. ബിരുദാനന്തരബിരുദവും ബിഎഡും പാസായ ഇരുവരും സർക്കാർ ജോലിക്കായി പരീക്ഷകൾ എഴുതുകയാണ്. രേഖ ധർമശാലയിലെ അന്ധവിദ്യാലയത്തിൽ താൽക്കാലിക അധ്യാപികയുമാണ്. അച്ഛൻ വിമുക്തഭടനാണെന്നതാണ് ഇവർക്ക് പഠന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ കാരണമായത്.
കാസർഗോഡ് സെൻട്രൽ യൂണിവേഴ്സറ്റിയിൽ നിന്ന് എംഎയും തുടർന്ന് ബിഎഡും പാസായവരാണ് ശിവരാജും രേഖയും.
രാജ്യത്തെ സംരക്ഷിച്ച ഭടന് മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്നതാണ് ഈ ദുരിതഭൂമിയിലെ അനുഭവം. അടഞ്ഞുപോയതും തിമിരം മൂടിയതുമായ കണ്ണുകളിൽ ഇറ്റുവീഴാൻ കണ്ണീർപോലുമില്ലാത്തവരുടെ നൊന്പരം ആരറിയുന്നു.
അന്ധതയും വൈകല്യങ്ങളുമുള്ളവർക്ക് വരുമാനം എൻഡോസൾഫാൻബാധിതർക്ക് അനുവദിച്ചിരിക്കുന്ന തുശ്ചമായ പെൻഷൻ മാത്രമാണ്. ഇതാവട്ടെ ആറും ഏഴും മാസം മുടങ്ങുകയും ചെയ്യുന്നു.
പഠനത്തിനും യാത്രകൾക്കും കടം ചോദിച്ചുനടക്കുന്നവരും ബാധ്യതകളിൽ ഉഴലുന്നവരും പലരാണ്. തനിയെ വസ്ത്രം കഴുകാനോ പാചകം ചെയ്യാനോ സാധിക്കാത്തവർ. തുച്ഛമായ രണ്ടായിരം രൂപ പെൻഷനല്ലാതെ എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ദിവസം തികച്ചു 100 രൂപ പോലും സമാശ്വാസം ലഭിക്കാത്തവരാണ് കാസർകോട്ടെ വിഷമഴയുടെ ഇരകൾ.
കോവിഡ് പ്രതിസന്ധിക്കിടെ പെൻഷൻകൂടി മുടങ്ങിയതോടെ എൻഡോസൾഫാൻ അവകാശദിനത്തിലും മരുന്ന് വാങ്ങാൻ പണമില്ലാതെ വലയുകയാണിവർ. ദുരിത ബാധിതരുടെ സംഘടനകൾ ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. കിടപ്പിലായവർക്ക് രണ്ടായിരം രൂപയും മറ്റുള്ളവർക്ക് 1700 രൂപയുമാണ് പരമാവധി പെൻഷൻ. ഇവർ മറ്റെന്തെങ്കിലും പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ 500 രൂപ കുറവു വരും.
ഇരുളിന്റെ ഏകാന്തത
അടച്ചിട്ട മുറിയിൽ ഇരുൾപരന്ന ജീവിതത്തിൽനിന്ന് സുജിത്തും മണികണ്ഠനും പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് ഇറങ്ങിവരികയാണ്. മുളിയാർ കുംഭാര കോളനിയിൽ ഇവർ ചോദിക്കുന്നത് ജീവിക്കാൻ ഒരു ജോലിയാണ്. കാസർഗോഡിന്റെ നൊന്പരമായി മാറിയ രണ്ടു മുഖങ്ങളാണ് സുജിത്തും മണികണ്ഠനും.
വിഷമഴയിൽ നനഞ്ഞുണങ്ങിയ ഗ്രാമത്തിൽ പിറന്ന ഈ സഹോദരങ്ങളിലൂടെയാണ് ലോകം എൻഡോസൾഫാൻ ആഘാതത്തിന്റെ ആഴം ആദ്യം അറിഞ്ഞുതുടങ്ങിയത്. സുജിത്തിന്റെയും മണികണ്ഠന്റെയും വേദനകരമായ ജീവിതം അറിയാൻ വിദേശത്തുനിന്നു വരെ മാധ്യമപ്രവർത്തകർ എത്തിയ കാലമുണ്ടായിരുന്നു. ബാല്യത്തിൽതന്നെ ശരീരമാകെ വ്രണം പടർന്ന ഇവർ ദുരിതബാധിതരുടെ പ്രതീകമായി.
2011ലെ സ്റ്റോക്ക്ഹോം കണ്വൻഷനിലടക്കം എൻഡോസൾഫാൻ വിഷതീവ്രതയ്ക്ക് തെളിവായി രാജ്യങ്ങൾ കാണിച്ചത് ഇവരുടെ ദൈന്യതയാർന്ന ഫോട്ടോകളായിരുന്നു. ആയുസിന്റെ പകുതിയും ദുരിതമഴയിൽ നനഞ്ഞ ഇവരോടൊക്കെ നീതി പുലർത്താൻ ഒരു സർക്കാരിനും കഴിയുന്നില്ല.
ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ച ധനസഹായത്തിനായി ഇവർ പരിഗണിക്കപ്പെട്ടുമില്ല. ദുരിതബാധിതർക്ക് അഞ്ചു ലക്ഷം രൂപ നൽകണമെന്ന സുപ്രീംകോടതി വിധിയുടെ കാലാവധി പിന്നിടുന്പോഴും ഇവർ ഉൗഴം കാത്തുനിൽക്കുന്നവരുടെ നിരയിൽപോലുമില്ല. പ്രതിമാസം 2000 രൂപ പെൻഷൻ മാത്രമാണ് ആശ്വാസം. ജീവൻനിലിനുറത്താനുള്ള മരുന്നിനു മാത്രം മാസം ഇരുപതിനായിരം രൂപ ചെലവുവരും.
ബോവിക്കാനം യുപി സ്കൂളിലെ കഞ്ഞിപ്പുരയിൽ അരിവയ്ക്കുന്ന അമ്മ ലക്ഷ്മിക്കു ലഭിക്കുന്ന വരുമാനം ചെലവഴിച്ചാലും മരുന്നിനു തികയുന്നില്ല. കോവിഡ് വന്നതോടെ അരിവെയ്പ് ജോലിയും മുടങ്ങി. ഇവർക്കു കണക്കുകൂട്ടാനും എഴുതാനും അറിയാം. ഏതു ജോലിയും ചെയ്യാൻ ഇവർ തയാറുമാണ്. പക്ഷെ കാഴ്ചമൂടിയ ലോകത്ത് വ്രണങ്ങൾ ഉണങ്ങിയ ദേഹവുമായി നൊന്പരപ്പെടുന്നവർക്ക് ആരു ജോലി നൽകാൻ.
എ പ്ലസ് പ്രതീക്ഷ
അന്ധതയെ തോൽപിച്ച് എസ്എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ദേവീകിരണനും അനുജൻ ജീവൻരാജും. എൻമഗജെ എന്നോത്തടുക്ക ഈശ്വര നായ്ക്കിന്റെയും പുഷ്പലതയുടെയും മക്കൾ.
രണ്ടു പതിറ്റാണ്ടിലേറെ എൻഡോസൾഫാനിൽ നീറിയമർന്ന എൻമഗജെയിൽ ഇരുവരും ജനിച്ചത് കാഴ്ചയില്ലാതെയാണ്. പഠനത്തിൽ മാത്രമല്ല സ്കൂൾ സംസ്ഥാനകലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി മാധ്യമങ്ങളിൽ നിറഞ്ഞുനിന്നവരാണ് ഇരുവരും.
കാസർഗോഡ് ഗവ. എച്ച്എസ്എസിൽനിന്ന് സ്കൂൾ കലോത്സവങ്ങളിൽ ഹക്കീം എന്ന കൂട്ടുകാരന്റെ കൈപിടിച്ച് ദേവീകിരണ് വേദിയിലേക്ക് മെല്ലെവരുന്നതും സംഗീതമഴ പൊഴിച്ച് പ്രേക്ഷകരുടെ മനംകവർന്നതുമൊക്കെ അക്കാലത്ത് കേരളത്തെ കണ്ണീരണിയിച്ചിരുന്നു.
എൻഡോസൾഫാൻ ദുരിതം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട എൻമഗജെ ഗ്രാമത്തിൽനിന്ന് സംഗീതത്തെ സ്നേഹിക്കുകയും അതിൽ അലിഞ്ഞുചേരുകയും ചെയ്ത ദേവീകിരണ്.
പല ജില്ലകളിൽ നടന്ന സ്കൂൾ കലോത്സവവേദികളിൽ കിരണ് രാജിനു കണ്ണായി എത്തിയിരുന്നത് ഹക്കിമായിരുന്നു. ശാസ്ത്രീയസംഗീതത്തിലും ലളിതഗാനത്തിലും സംസ്ഥാന തലത്തിൽ സമ്മാനാർഹനായ ദേവീകിരണ്.
പ്ലസ് ടു ഉന്നത നിലയിൽ പാസായി കാസർകോട് ഗവ. കോളജിൽ നിന്ന് ബിഎ ഇംഗ്ളീഷ് ഫ്സ്റ്റ് ക്ലാസിൽ പാസായി. ഇപ്പോൾ കാസർകോട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എംഎ വിദ്യാർഥിയാണ്. പഠന പാഠ്യേതര രംഗങ്ങളിൽ മികവുപുലർത്തിയ അനുജൻ ജീവൻരാജ് കാസർഗോഡ് ഗവ.കോളജിൽ രണ്ടാം വർഷം ബിരുദത്തിന് പഠിക്കുന്നു. കൂലിപ്പണിക്കാരനായ ഈശ്വര നായ്ക്കിന് മക്കൾ ജോലി നേടി വീടുപുലർത്തുന്ന കാലം വരണമെന്ന ആഗ്രഹമാണ്.
മഹാദുരന്തത്തിലെ ഇരകൾക്ക് അനുവദിച്ച സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങിക്കിടക്കുന്നു. ഓരോ പെൻഷനും ഓരോ വീടിന്റെ ആശ്വാസ തുകയാണ്. കിടപ്പുരോഗികൾക്കും നടപ്പുരോഗികൾക്കും ചില്ലിക്കാശുപോലും കിട്ടുന്നില്ല. കാഴ്ചയില്ലാത്തവരുടെയും കിടപ്പുരോഗികളുടെയും പരസഹായത്തിൽ നാലു ചുവരുകളുടെ ഏകാന്തതയിൽ നെടുവീർപ്പെടുന്നവരുടെയും നൊന്പരങ്ങൾ ആരറിയാൻ.