ഇന്ത്യൻ രാഗങ്ങളുടെ സൂക്ഷ്മഭംഗി, കർണാടക സംഗീതത്തിന്റെ താള നിബദ്ധത, ജാസിന്റെ ചടുലത... ഇതെല്ലാം ചേരുന്ന മഹാസംഗീതം. ഇന്ത്യൻ വയലിൻ നേതൃത്വം നൽകുന്ന, ഇത്രയധികം ലോക ജാസ് സംഗീതജ്ഞർ അണിനിരക്കുന്ന ഒരാൽബം തീർച്ചയായും ചരിത്രത്തിൽ ആദ്യത്തേതായിരിക്കും. ഇനി ഇങ്ങനെയൊന്ന് ഉണ്ടാകുമോ എന്നും സംശയം.
ധരിച്ചിരുന്ന ഉടുപ്പുകളും വയലിനുകളും മാത്രമായി ജാഫ്നയിൽനിന്ന് വീട്ടുകാർക്കൊപ്പം പലായനം ചെയ്യേണ്ടിവന്ന അഞ്ചുവയസുകാരൻ. 1958ലാണ്. അന്നവിടെ തമിഴ് വിരുദ്ധ കലാപം രൂക്ഷമായിരുന്നു. ജാഫ്നയിൽ സംഗീതാധ്യാപകനായിരുന്ന അച്ഛനും സംഗീതജ്ഞയായ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം ഇന്ത്യയിൽ തിരിച്ചെത്തി പുതിയ ജീവിതം തുടങ്ങിയ അവൻ തൊട്ടടുത്തവർഷം, തന്റെ ആറാം വയസിൽ വയലിനിൽ അരങ്ങേറ്റം കുറിച്ചു.
ജാഫ്നയിൽനിന്നു ജീവൻ കൈയിൽവച്ചുള്ള പലായനമായിരുന്നെങ്കിൽ പിന്നീടവൻ മനസുനിറയ്ക്കുന്ന സംഗീതവുമായി ലോകമെങ്ങുമെത്തി. ജീവൻ കൈയിൽപ്പിടിച്ച് എന്നു പറയുന്പോൾ ജീവൻ മാത്രമല്ല, സംഗീതമെന്ന ജീവനും കൂടിയായിരുന്നു. അതാണ് ലക്ഷ്മീനാരായണ സുബ്രഹ്മണ്യം എന്ന എൽ. സുബ്രഹ്മണ്യം.
അതിരുകൾക്കപ്പുറം
ഇതുവരെ കാണുകയും കേൾക്കുകയും ചെയ്യാത്ത ഒന്നാണ് ഇത്- ഡോ. എൽ. സുബ്രഹ്മണ്യം സ്വന്തമൊരു സൃഷ്ടിയെക്കുറിച്ച് ഇങ്ങനെ പറയണമെങ്കിൽ അത് അദ്ഭുതകരമായ എന്തെങ്കിലും ആയിരിക്കുമെന്നുറപ്പ്. അതെ, അത് അത്തരമൊന്നു തന്നെയാണ്. ഒരു ഇൻഡോ-ജാസ്-ബ്ലൂസ്-പോപ് സമന്വയമാണ് ഇത്തവണ അദ്ദേഹം തന്റെ ശ്രോതാക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ: ഈ ആൽബത്തിൽ ലോകത്തിന്റെ വ്യത്യസ്ത ഇടങ്ങളിൽനിന്നുള്ള, വിവിധ തലമുറകളിൽപ്പെട്ട പത്ത് ജാസ് ഇതിഹാസങ്ങൾക്കൊപ്പമാണ് വായിക്കുന്നത്. സ്റ്റെഫാൻ ഗ്രാപ്പെല്ലി, ജോർജ് ഡ്യൂക്, ലാറി കോയ്റെൽ, ഹെർബി ഹാൻകോക്, സ്റ്റാൻലി ക്ലാർക്ക്, ജീൻ ലൂക് പോണ്ടി, ബില്ലി കോബ്ഹാം, ഹ്യൂബെർട്ട് ലോസ്, കോർകി സീഗെൽ, ഏർണി വാട്ട്സ് എന്നിവരാണ് അവർ. ഇത്തരമൊന്ന് ഇതുവരെ കാണാത്തതാണ്.
മുതിർന്ന ബോളിവുഡ് ഗായികയും സുബ്രഹ്മണ്യത്തിന്റെ പത്നിയുമായ കവിത കൃഷ്ണമൂർത്തി, മകളും ഗായികയുമായ ബിന്ദു സുബ്രഹ്മണ്യം എന്നിവരും ആൽബത്തിന്റെ ഭാഗമാകുന്നു.
ബിയോണ്ട് ബോർഡേഴ്സ് എന്നു പേരിട്ടിരിക്കുന്ന ഈ ആൽബം ഡോ. സുബ്രഹ്മണ്യത്തിന്റെ സ്വപ്നപദ്ധതിയാണ്. പേരു സൂചിപ്പിക്കുന്നതുപോലെ രാജ്യങ്ങളുടെ അതിർത്തികൾ മായ്ക്കുന്ന സംഗീതമാകും ഇതെന്നാണ് ആരാധകർ കരുതുന്നത്. തീർത്തും പുതുമയുള്ള സ്വരസഞ്ജയമാകും ഇത്.
ഇന്ത്യൻ രാഗങ്ങളുടെ സൂക്ഷ്മഭംഗി, കർണാടക സംഗീതത്തിന്റെ താളനിബദ്ധത, ജാസിന്റെ ഹാർമണിക് വേരിയേഷനുകളും ക്രൊമാറ്റിക് ഷിഫ്റ്റുകളും... ഇതെല്ലാം ചേരുന്ന മഹാസംഗീതം. ഇന്ത്യൻ വയലിൻ നേതൃത്വം നൽകുന്ന, ഇത്രയധികം ലോക ജാസ് സംഗീതജ്ഞർ അണിനിരക്കുന്ന ഒരാൽബം തീർച്ചയായും ചരിത്രത്തിൽ ആദ്യത്തേതായിരിക്കും. ഇനി ഇങ്ങനെയൊന്ന് ഉണ്ടാകുമോ എന്നും സംശയം.
ആൽബത്തിലെ പാട്ടുകളുടെ നിർമാണ നിർവഹണവും ലോകത്തിന്റെ പല ഭാഗങ്ങളിലായാണ്. ഇന്ത്യയിലും അമേരിക്കയിലുമായി റെക്കോർഡ് ചെയ്തു. പോളണ്ടിലായിരുന്നു മിക്സിംഗ്. മാസ്റ്ററിംഗ് ലോസാഞ്ചലസിലും. സംഗീതം ആഗോളഭാഷയാകുന്നത് ഇങ്ങനെയൊക്കെ.
വയലിൻത്രയം
സംഗീതലോകത്ത് ഇന്ന് ഒട്ടേറെ സഹോദരങ്ങൾ ഒരുമിച്ചു കച്ചേരികൾ നടത്തുന്നുണ്ട്. എഴുപതുകളിൽ ഏറെ ശ്രദ്ധനേടിയ ഈ ട്രെൻഡിന്റെ തുടക്കക്കാർ എൽ. വൈദ്യനാഥൻ, എൽ. സുബ്രഹ്മണ്യം, എൽ. ശങ്കർ എന്നീ സഹോദരങ്ങളായിരുന്നു. അച്ഛൻ പ്രഫ. വി. ലക്ഷ്മിനാരായണനിൽനിന്ന് ആദ്യപാഠം പഠിച്ച ഇവരുടെ കച്ചേരികൾ ആസ്വാദകർക്ക് അനുഭൂതിയുടെ കടലിരന്പങ്ങളാണ് സമ്മാനിച്ചത്. വയലിൻ ട്രയോ എന്നറിയപ്പെട്ട ഇവർ പിന്നീട് സോളോയിസ്റ്റുകളായി. എൽ. വൈദ്യനാഥൻ ഇന്നു ജീവിച്ചിരിപ്പില്ല. കർണാടക സംഗീതത്തിന് രാജ്യത്തിനു പുറത്ത് വലിയ പ്രചാരമുണ്ടാക്കിയവരിൽ പ്രധാനിയായിരുന്നു പ്രഫ. ലക്ഷ്മിനാരായണൻ.
മഹാരഥന്മാരായ ചെന്പൈ, ശെമ്മാങ്കുടി, എം.ഡി. രാമനാഥൻ, കെ.വി. നാരായണസ്വാമി തുടങ്ങി നിരവധിപേർക്കൊപ്പം കച്ചേരികൾക്കു വയലിൻ വായിച്ച പാരന്പര്യമുണ്ട് ഡോ. എൽ. സുബ്രഹ്മണ്യത്തിന്. ലോകപ്രശസ്ത വയലിൻ മാന്ത്രികൻ യെഹൂദി മെനുഹിനും ജോർജ് ഹാരസണിനുമൊപ്പം സംഗീത പരിപാടികൾ അവതരിപ്പിച്ചു.
വിവിധ രാജ്യങ്ങളിലെ പാശ്ചാത്യ സംഗീത ഓർക്കസ്ട്രകളിലും സുബ്രഹ്മണ്യത്തിന്റെ വയലിൻ അലകളുയർത്തി. ഫ്യൂഷനടക്കം വിവിധ സംഗീതധാരകളിൽ ഒട്ടേറെ കൃതികൾ രചിക്കുകയും ചെയ്തു. വിവിധ സംഗീതധാരകളുടെ സമന്വയത്തിലൂടെ ലോകത്തിന്റെ അംഗീകാരം നേടിയ ഡോ. എൽ. സുബ്രഹ്മണ്യത്തിന് കേരള സർക്കാരിന്റെ പരമോന്നത സംഗീത പുരസ്കാരമായ സ്വാതി പുരസ്കാരം നൽകിയിരുന്നു.
അതെ, ഡോക്ടർ തന്നെ!
ഡോ. എൽ. സുബ്രഹ്മണ്യം എന്നു കേൾക്കുന്പോൾ ഇദ്ദേഹം ഒരു മെഡിക്കൽ ഡോക്ടറാണോ എന്ന് ആരും സംശയിക്കുകപോലുമില്ല. ഗവേഷണ ബിരുദമോ ബഹുമാനാർഥം നൽകിയ ഡോക്ടറേറ്റോ ആണെന്നാവും മിക്കവാറുംപേർ കരുതുക. എന്നാൽ അദ്ദേഹം എംബിബിഎസ് ഡോക്ടറാണ്. മദ്രാസ് മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം മെഡിക്കൽ ബിരുദമെടുത്തത്.
സംഗീതത്തിനുവേണ്ടി ചികിത്സാരംഗത്തോടു വിടപറയുകയായിരുന്നു ഈ ഡോക്ടർ. ഒരു ഇടത്തരം കുടുംബത്തിൽനിന്ന് ഇത്രയും വലിയ പ്രഫഷൻ ഉപേക്ഷിക്കുക എന്നത് അക്കാലത്ത് അല്പം കടന്നകൈതന്നെ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന് കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. ലോകം അദ്ദേഹത്തിന്റെ സംഗീതത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഹരിപ്രസാദ്
ലോകസംഗീതം, സംഗീതലോകം
04:35 AM Nov 29, 2020 | Deepika.com