വായനയിൽ ഫിക്ഷനുകളെ പ്രണയിച്ചു. ജീവിതത്തിൽ പോരാട്ടത്തെയും. അനുനിമിഷം മാറിൽ ചേർന്നുമയങ്ങാൻ കൊതിക്കുന്ന പ്രണയാതുരയായ സഹയാത്രികയാണു പ്രതീഷിനു രോഗവും സങ്കടങ്ങളും. മനസു കലങ്ങാതെ, കാലിടറാതെ, അതിനെയെല്ലാം കാല്പനിക ഭാവമൊളിപ്പിച്ച പുഞ്ചിരികൊണ്ടു നേരിടും ഈ ചെറുപ്പക്കാരൻ. തോൽക്കാൻ മനസില്ലാത്ത പോരാളി.
തൃശൂർ അഞ്ചേരിയിലെ പ്രതീഷിന് പ്രായവും ശരീരഭാരവും ഒന്നാണ്. 38 വയസിനിടെ രണ്ടു തവണ വൃക്ക മാറ്റിവച്ചു. ആദ്യം അച്ഛനും രണ്ടാമത് അമ്മയും മകനായി വൃക്ക പകുത്തു നൽകി. ക്ഷീണിച്ച ശരീരവുമായി ഡയാലിസിസിനു വിധേയനായത് ഇരുനൂറിലധികം തവണ.
ഇതിനിടയിൽ ന്യൂമോണിയ, സൈനസൈറ്റിസ്, ശ്വാസകോശത്തിൽ ടിബി.... ഇപ്പോൾ, ആഴ്ചയിൽ രണ്ടു ദിവസമുള്ള ഡയാലിസിസും. ഏതു സാഹചര്യത്തെയും ആത്മവിശ്വാസത്തോടും നിറപുഞ്ചിരിയോടും നേരിടാനുള്ള കരളുറപ്പാണു പ്രതീഷിനു ജീവിതം. തന്നെപ്പോലെ വായനയെ അഗാധമായി പ്രണയിക്കുന്നവർക്കു പുസ്തകങ്ങൾ സൂക്ഷിച്ചുവയ്ക്കാനുള്ള മനോഹരമായ ബുക്ക് സ്റ്റാൻഡുകൾ നിർമിക്കുന്നത്, പ്രതീഷിന് ആഹ്ലാദവും അതിജീവനമാർഗവുമാണ്.
സ്വർണം പോലൊരു കൗമാരം
കുടുംബസാഹചര്യങ്ങൾ കൗമാരത്തിൽ തന്നെ പ്രതീഷിനെ സ്വർണപ്പണിക്കാരനാക്കി. നാട്ടിൽ ഏറെപ്പേരുടെയും വരുമാനമാർഗമായിരുന്ന സ്വർണപ്പണിയെ താൻ ആദ്യം ഇഷ്ടപ്പെട്ടത് വീട്ടിലിരുന്നു ചലച്ചിത്രഗാനങ്ങൾ കേട്ടു ചെയ്യാവുന്ന തൊഴിലെന്ന നിലയിലായിരുന്നെന്നു പ്രതീഷ്. പതിനഞ്ചാം വയസിൽ തുടങ്ങിയ സ്വർണപ്പണിയും കൂടെ പാട്ടും അല്പം വായനയുമെല്ലാമായി ആസ്വദിച്ചങ്ങനെ ഏറെക്കാലം. സ്വർണപ്പണിയിലെ മികവും വിശ്വസ്തതയും വ്യക്തിത്വത്തിന്റെ സവിശേഷതയും പ്രതീഷനെ നാട്ടുകാർക്കു പ്രിയപ്പെട്ടവനാക്കി.
21 -ാം വയസിലെ അതിഥി
തൊഴിലിന്റെ ഭാഗമായി ദീർഘനേരം ഇരിക്കുന്പോൾ, ശക്തമായ തലവേദനയും ഛർദിയും പ്രതീഷിനെ അലട്ടാൻ തുടങ്ങിയത് ഇരുപത്തിയൊന്നാം വയസിൽ. ഒരാഴ്ച ആശുപത്രിയിൽ ചികിത്സ. എന്നിട്ടും കാര്യമായ പുരോഗതിയില്ല. ജൂബിലി ആശുപത്രിയിലെ സ്കാനിംഗിലൂടെ വൃക്കകൾ തകരാറിലെന്നു വ്യക്തമായി. വൃക്ക ചുരുങ്ങിപ്പോകുന്ന സ്ഥിതി അതിന്റെ മൂർധന്യത്തിലെത്തിയിരുന്നു. മൂന്നു വർഷത്തോളം മരുന്നുകൾ, ഒപ്പം അറുപതു തവണ ഡയാലിസിസും. മിക്ക മാസങ്ങളിലും ആശുപത്രിയിൽ അഡ്മിറ്റു ചെയ്തു ചികിത്സ.
മുറിച്ചുനൽകിയ പിതൃസ്നേഹം
വൃക്കകളുടെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതിയില്ലെന്നറിഞ്ഞതോടെ അതു മാറ്റിവയ്ക്കേണ്ടിവരുമെന്നു ഡോക്ടർമാർ നിർദേശിച്ചു. ചികിത്സയ്ക്കു പണം കണ്ടെത്തുന്നതെങ്ങനെയെന്നറിയാതെ നിൽക്കുന്പോഴാണു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നത്.
കൈത്താങ്ങായി നാട്ടുകാരെത്തി. ചികിത്സാ സഹായത്തിനായി കമ്മിറ്റി രൂപീകരിച്ചു. പിതാവ് പരമേശ്വരൻ വൃക്ക നൽകാൻ സന്നദ്ധനായി. 2006 ജൂലൈ അഞ്ചിനു തൃശൂർ ഹൈടെക് ആശുപത്രിയിൽ പരമേശ്വരന്റെ വൃക്കകളിലൊന്നു പ്രതീഷിൽ തുടിച്ചു.
നാലു വർഷത്തിനു ശേഷം കടുത്ത പനിയും അണുബാധയും. ആരോഗ്യസ്ഥിതി വീണ്ടും വഷളായി. ഒരുവേള അബോധാവസ്ഥയിലേക്കുവരെയെത്തി. ശേഷം സാമൂഹ്യപ്രവർത്തക കൂടിയായ ഉമ പ്രേമന്റെ മേൽനോട്ടത്തിലുള്ള ശാന്തി ക്ലിനിക്കിൽ മരുന്നുകളും അനുബന്ധ ചികിത്സകളും.
അച്ഛന്റെ വഴിയേ അമ്മയും
രണ്ടാം വട്ടവും വൃക്ക മാറ്റിവയ്ക്കുകയല്ലാതെ ജീവൻ നിലനിർത്താൻ മറ്റു മാർഗങ്ങളില്ലെന്നറിഞ്ഞതോടെ, കാര്യങ്ങൾ താളം തെറ്റി. മോശമാകുന്ന ശാരീരിക സ്ഥിതിയും സാന്പത്തിക പരാധീനതകളും വല്ലാതെ വലച്ചു.
സുമനസുകൾ വീണ്ടും കാരുണ്യത്തിന്റെ കരങ്ങളുമായി കൂട്ടുവന്നു. അമ്മ ശോഭനയാണ് ഇക്കുറി വൃക്കദാനത്തിനു മനസും ശരീരവും ഒരുക്കിയത്. 2013 ജനുവരി 15നു പ്രതീഷിന്റെ രണ്ടാമത്തെ വൃക്കയും മാറ്റിവച്ചു.
കടം കയറിയ ജീവിതം
വീടു പുതുക്കിപ്പണിയാനും സഹോദരി പ്രജുഷയുടെ വിവാഹത്തിനും പ്രതീഷിന്റെ ചികിത്സയ്ക്കുമായി കുട്ടനല്ലൂർ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് 12 ലക്ഷം ഇനിയുമുണ്ട്. സഹോദരൻ പ്രദീപ് സ്വർണപ്പണിക്കാരനാണ്. വീടിന്റെ പണികൾ പൂർത്തിയാകാനുണ്ട്. പ്രദീപിന്റെ സ്വർണപ്പണിയും പ്രതീഷിന്റെ ബുക്ക് ഷെൽഫുകളും കടം കയറിയ കുടുംബത്തിനുള്ള കരുതൽ കൂടിയാണ്.
പഠനം നിർത്തി, വായന നിർത്തിയില്ല
ഒന്പതാം ക്ലാസിലേക്കെത്തിയപ്പോഴേക്കും പഠനം നിർത്തി സ്വർണപ്പണിയിലേക്കിറങ്ങേണ്ടിവന്ന പ്രതീഷിനു വായന അന്നുമുതലേ നല്ല കൂട്ടായിരുന്നു. നോവലുകളും കഥകളും ധാരാളം വായിക്കും. രോഗാവസ്ഥയിലും പുസ്തകങ്ങളും ജീവിതവും ചേർത്തുവായിച്ചതു പ്രതീഷിനു പ്രതീക്ഷയായി. ഓരോ പുസ്തകവും ഓരോ അനുഭവങ്ങളായി. ഓരോ അക്ഷരങ്ങളിലും ആത്മവിശ്വാസത്തിന്റെ ഭാഷയറിഞ്ഞു.
ആനന്ദും വികെഎന്നും ഉറൂബും മാധവിക്കുട്ടിയുമെല്ലാം പ്രതീഷിന്റെ പ്രിയപ്പെട്ട അക്ഷരക്കൂട്ടായി. ഒരിക്കൽ തൃശൂരിലെത്തിയ ആനന്ദിനെ രോഗക്കിടക്കയിൽനിന്നു പോയി കണ്ടതും പ്രതീഷിനു നിറമുള്ള സ്മൃതിയാണ്.
പുസ്തകങ്ങളോടുള്ള പ്രണയവഴികളിൽ രൂപപ്പെട്ട സോഷ്യൽ മീഡിയ സൗഹൃദങ്ങൾ ഇംഗ്ലീഷ് വായനകളിലേക്കും പ്രതീഷിനെ കൈപിടിച്ചു.
ഷെൽഫിൽ ഭദ്രമാകണം; പുസ്തകങ്ങളും ചികിത്സാച്ചെലവും
പലപ്പോഴായി വാങ്ങിയും സുഹൃത്തുക്കൾ സമ്മാനിച്ചും ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരമുള്ള പ്രതീഷ്, അതെല്ലാം ചിട്ടയായി അടുക്കിവയ്ക്കാൻ ഷെൽഫ് അന്വേഷിച്ചപ്പോഴാണു വിലവിവരം കൈപൊള്ളിച്ചത്. എന്നാൽ പിന്നെ സ്വന്തമായി ഷെൽഫ് നിർമിച്ചാലെന്ത് എന്നായി അന്വേഷണം. വീടിനടുത്തുള്ള പ്ലൈവുഡ് കന്പനിയിൽ നിന്നു ബോർഡുകൾ വാങ്ങി സ്വയമായി ഷെൽഫ് ഒരുക്കി. മൂന്നര അടി ഉയരത്തിൽ ഏഴു തട്ടുകളിലായി 45-50 പുസ്തകങ്ങൾ വയ്ക്കാവുന്ന ഷെൽഫുകളാണു പ്രതീഷ് നിർമിക്കുന്നത്. എംഡിഎഫ് ബോർഡുകളാണ് ഉപയോഗിക്കുന്നത്.
അപരിചിതനു വൃക്കദാനം നടത്തിയ അയൽവാസിയായ അജിത്ത് പ്രതീഷിന്റെ ഷെൽഫിനെക്കുറിച്ചു ഫേസ്ബുക്കിൽ എഴുതി. ശേഷം ഷെൽഫിന് ആവശ്യക്കാരേറി. ഡയാലിസിസിനു പണം കണ്ടെത്താൻ വിഷമിക്കുന്ന തനിക്കു ഷെൽഫ് നിർമാണം അതിലേക്കുള്ള വഴിതുറക്കലാണെന്നു പ്രതീഷ് അറിഞ്ഞു.
ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷെൽഫുകൾ നിർമിക്കും. വൈകുന്നേരങ്ങളിൽ സുഹൃത്തുക്കളും സൗജന്യമായി നിർമാണത്തിൽ പങ്കാളികളാകും. ശനി, ഞായർ ദിവസങ്ങളിലാണു വിതരണം. വീട്ടിൽ വന്നു വാങ്ങുന്നവരാണ് ഏറെയും. തൃശൂരിലും പരിസരങ്ങളിലും ആവശ്യക്കാർക്കു നേരിട്ടെത്തിക്കും. അകലങ്ങളിലേക്കു കൊടുക്കാൻ കൊറിയർ മാർഗം അന്വേഷിക്കുകയാണ്.
രോഗങ്ങളും പ്രതിസന്ധികളും തളർത്തിയാലും നിശബ്ദമായി നിശ്ചയദാർഢ്യത്തോടെ അതിനോടെല്ലാം പോരാടാനുള്ള മനസുറപ്പിലുണ്ട് പ്രതീഷിന്റെ പ്രതീക്ഷകളത്രയും.
സിജോ പൈനാടത്ത്
ചിത്രങ്ങൾ- ഗസൂണ്ജി