പത്താം ക്ലാസ് പാസായശേഷം സാന്പത്തിക്ലേശവും ആരോഗ്യപ്രശ്നങ്ങളുമൂലം പഠനം നിർത്തിയ ശിൽപയ്ക്ക് ഇപ്പോൾ 22 വയസുണ്ട്. എൻഡോസൾഫാൻ ദുരന്തം വിതച്ച ഈ ഗ്രാമത്തിൽ വൈകല്യങ്ങളില്ലാത്തവർ ഏറെ കുറവാണ്. ശിൽപയുടെ ജ്യേഷ്ഠൻ സിജിൽകുമാറിനും ബുദ്ധിപരമായ വൈകല്യമുണ്ട്.
വീടിന്റെ ചെറിയ മുറിയിൽ കാഴ്ചയുടെ ലോകം ഒരിക്കൽപോലും കാണാനാവാതെ ശിൽപ കഴിയുന്നു. മംഗലാപുരം, ബംഗളുരു, മണിപ്പാൽ എന്നിവിടങ്ങളിലായി 15 ലക്ഷം രൂപ മുടക്കി ചികിത്സ ചെയ്തിട്ടും ശിൽപയ്ക്കു കാഴ്ച കിട്ടിയില്ല. ഇനിയൊരു ചികിത്സയിലും കാഴ്ചയ്ക്കു നേരിയ സാധ്യത പോലും നൽകുന്നില്ലെന്നു നേത്രവിദഗ്ധർ വിധിച്ചതോടെ ശിൽപ മുറിയിൽതന്നെ കഴിയുന്നു.
അച്ഛൻ ഗംഗാധരനും അമ്മ വാസന്തിയും ചേർന്നാണ് പത്താം ക്ലാസ് വരെ മകളെ വിവിധ സ്കൂളുകളിൽ എത്തിച്ച് കൂട്ടിരുന്നത്. ക്ലാസിൽ മറ്റ് കുട്ടികൾക്കൊപ്പം ശിൽപയോടൊപ്പം അമ്മയും അച്ഛനും ഇരുന്നു.
തലയ്ക്ക് അധികമായ വളർച്ചയുണ്ടായതോടെ കാഞ്ഞങ്ങാട്ട് ആയുർവേദ ചികിത്സയും നടത്തിനോക്കി. സർക്കാർ അനുവദിച്ച 1700 ആശ്വാസ പെൻഷനും 1600 രൂപ വികലാംഗപെൻഷനും മാത്രമാണ് ഏക വരുമാനം. ആസ്തമയും അലർജിയും കലശലായ ശിൽപയ്ക്ക് മരുന്നു വാങ്ങാൻപോലും തികയുന്നില്ല സർക്കാർ പ്രഖ്യാപിച്ച സഹായം. തുച്ഛമായ തുകയാവട്ടെ എട്ടും പത്തും മാസം വരെ മുടങ്ങുന്ന സാഹചര്യവുമാണ്.
പാഴാകുന്ന പാക്കേജുകൾ
ദുരിതബാധിതരുള്ള ജില്ല എന്ന പരിഗണനയിലാണ് 2013 ൽ ബദിയഡുക്കയ്ക്കടുത്ത് ഉക്കിനടുക്കയിൽ മെഡിക്കൽ കോളജിനു തറക്കല്ലിടുന്നത്. എട്ടു വർഷം പിന്നിടുന്പോഴും മെഡിക്കൽ കോളജിന്റെ പണി പൂർത്തിയാക്കാനായിട്ടില്ല.തറക്കല്ലിട്ടതിനു ശേഷം നിർമാണം മന്ദഗതിയിലായിരുന്നു. സർക്കാർ ആശുപത്രികളിൽ ന്യൂറോളജിസ്റ്റ് സേവനമില്ലാതെ വലയുകയാണ് രോഗികൾ. എൻഡോസൾഫാൻ ബാധിതരായ ആയിരക്കണക്കിന് രോഗികൾ വിദഗ്ധചികിത്സ തേടി അയൽസംസ്ഥാനമായ കർണാടകത്തെ ആശ്രയിക്കുകയാണ്.
എൻഡോസൾഫാൻ ബാധിതരുടെ ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സർക്കാർ ആവിഷ്കരിച്ച പദ്ധതികളേറെയും ഫലപ്രാപ്തിയിലെത്തിയില്ല. കോവിഡ് മഹാമാരി വന്നതോടെ ഒരുതരത്തിലുള്ള ആശ്വാസവും ഈ നിസഹായർക്കു ലഭിക്കുന്നില്ല.
എൻഡോസൾഫാൻ ബാധിതർക്ക് മാത്രമായി പതിനൊന്നു പഞ്ചായത്തുകളിൽ പ്രവർത്തിച്ചിരുന്ന ബഡ്സ് സ്കൂളുകൾ കോവിഡിനുശേഷം പ്രവർത്തനം നിലച്ചിരിക്കുന്നു. കാസർഗോഡ് വികസന പാക്കേജിൽ രണ്ടു കോടി രൂപ അനുവദിച്ച എൻമകജെ ബഡ്സ് സ്കൂൾ നിർമാണം സ്ഥലപരിമിതി മൂലം നടപ്പായില്ല.
ബെള്ളൂരിൽ ഒന്നര കോടി രൂപ ചെലവിൽ പണിത ബഡ്സ് സ്കൂൾ കെട്ടിടം ഇന്നെവരെ തുറന്ന് കൊടുത്തിട്ടില്ല. മുളിയാർ പഞ്ചായത്തിൽ ഉപേക്ഷിച്ച പഴയ കമ്യൂണിറ്റി ഹാളിലായിരുന്നു ബഡ്സ് സ്കൂളിന്റെ പ്രവർത്തനം. ഒരു ഹാൾ അഞ്ചായി തിരിച്ചാണ് ക്ലാസുകൾ നടത്തിയിരുന്നത്.
കുട്ടികൾക്കു ഭക്ഷണം പാകം ചെയ്യുന്നതിന് പോലും സൗകര്യമില്ല. ആകെയുള്ള ഒരു ശുചിമുറിക്ക് സുരക്ഷിത വാതിലുമില്ല. കാറഡുക്കയിൽ പരമാവധി ഇരുപത് പേർക്ക് ഇരിക്കാവുന്നിടത്ത് പഠിക്കുന്നത് അന്പത് കുട്ടികൾ. മറ്റിടങ്ങളിലേയും അവസ്ഥ സമാനമാണ്. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ പുതിയ കെട്ടിടങ്ങൾ തുറന്നു കൊടുക്കാനുമാകുന്നില്ല.
ദുരിത ബാധിതർക്ക് അഞ്ചര കോടി രൂപ ചെലവിൽ പണിത വീടുകൾ കാടുകയറി നശിക്കുന്നു. ഇരിയയിൽ 23 വീടുകളും എൻമകജെയിൽ 36 വീടുകളുമാണ് നശിക്കുന്നത്.
എൻമകജെയിൽ വീട് നിർമാണം പൂർത്തിയായിട്ട് രണ്ടു വർഷം കഴിഞ്ഞശേഷവും വീടുകളിലേക്കുള്ള റോഡ് നിർമാണം പൂർത്തിയായിട്ടില്ല.
മനക്കരുത്തിൽ പ്രജീഷ്
പ്രജീഷിനും സഹോദരി പ്രജീനയ്ക്കും കാഴ്ചയില്ല. എൻഡോസൾഫാൻ ഭയാനകമായ നാശം വിതച്ച പെരിയ ഗ്രാമത്തിന്റെ നൊന്പരക്കാഴ്ചകളിൽ ഇരുവരുമുണ്ട്. കാഴ്ച മങ്ങിപ്പോയെങ്കിലും കഠിനാധ്വാനവും ഇച്ഛാശക്തിയും പിൻബലമാക്കി പ്രജീഷ് ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടാനുള്ള പഠനത്തിലാണ്.
യുജിസി നെറ്റ് പരീക്ഷാ വിജയത്തിനൊപ്പം ജൂനിയർ റിസർച്ച് ഫെലോഷിപ്പ് വിജയവും പെരിയ കണ്ണോത്ത് പ്രജീഷ് സ്വന്തമാക്കി പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഡോ. വിപിൻ പാലിനു കീഴിലാണ് പിഎച്ച്ഡി റിസർച്ച്. പെരിയ കേന്ദ്ര സർവകലാശാലയിൽ എംഎ ഇംഗ്ലിഷ് പഠനം പൂർത്തിയാക്കിയശേഷമാണ് ജെആർഎഫ് നേടിയത്. ഇപ്പോൾ ഗവേഷണത്തിനുള്ള പണം ഈ സ്കോളർഷിപ്പിൽ നിന്ന് കണ്ടെത്തുന്നു.
കൂലിപ്പണിക്കാരനായ പെരിയ ബലിക്കളം കൃഷ്ണന്റെയും പ്രസന്നയുടെയും മകനായ പ്രജീഷിന്റെ ജീവിതസ്വപ്നമാണ് അധ്യാപനം. അന്ധതയെ തോൽപ്പിച്ച് പിഎച്ച്ഡി നേടി ജോലി സ്വന്തമാക്കി കുടുബം പോറ്റുകയെന്നതാണ് പ്രജീഷിന്റെ പ്രതീക്ഷ.
കാസർകോട് അന്ധവിദ്യാലയത്തിൽ ഏഴാംക്ലാസ് വരെ പഠിച്ച പ്രജീഷ് പ്ലസ്ടുവരെ കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും തുടർന്ന് കാസർകോട് ഗവ. കോളജിലുമായാണ് പഠനം പൂർത്തിയാക്കിയത്. ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദം. കാസർഗോഡ് ഗവ.കോളജിൽനിന്നു ബിരുദം പൂർത്തിയാക്കിയ പ്രജീനയും ബിരുദ വിദ്യാർഥിനിയുമായ പ്രജീഷയുമാണു പ്രജീഷിന്റെ സഹോദരിമാർ. ഇവരിൽ പ്രജീനയും പൂർണമായി അന്ധയാണ്.
കണ്ണുകളിലെ വെളിച്ചം അണഞ്ഞുപോയെങ്കിലും മനസിലെ അണയാത്ത പ്രഭയിൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള തീക്ഷ്ണമായ ശ്രമമാണ് പ്രജീഷിന്റേത്. സർവകലാശാലയിൽ ലഭിക്കുന്ന കോച്ചിംഗ് ക്ലാസിലും മറ്റ് അധ്യാപകരുടെ പ്രത്യേക നിർദേശത്തിലും സഹപാഠികളുടെ പിൻബലത്തിലാണ് പഠനം. ലാപ്ടോപ്പിൽ പ്രഭാഷണങ്ങളും ക്ലാസുകളും ശബ്ദരൂപത്തിൽ കേട്ടാണ് പ്രജീഷ് എംഎയ്ക്കും പിന്നീട് യുജിസിക്കും പരിശീലനം നേടിയത്.
കാഴ്ചയുള്ളയാൾക്ക് അത് നഷ്ടപ്പെടുന്പോൾ നേരിടുന്ന മാനസികവെല്ലുവിളികളാണ് എം.എ. പഠനത്തിന്റെ ഭാഗമായി പ്രജീഷ് തയ്യാറാക്കിയ പ്രബന്ധ വിഷയം. ഇപ്പോൾ പിഎച്ച്ഡിക്കും ഇതേ വിഷയം തന്നെ ഗവേഷണ വിഷമാക്കിയിരിക്കുന്നു.
എൻഡോസൾഫാൻ ബാധിതർക്ക് ലഭിച്ചുപോന്ന 1600 പെൻഷൻ പലപ്പോഴും മുടങ്ങുന്നതിലെ ദുരിതമാണ് പ്രജീഷിന്റെയും അനുജത്തി പ്രജീനയുടെയും ഒപ്പം ഈ വീടിന്റെയും പരിമിതി.