രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബെർനാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
"25487! എന്റെ കൂടെ വരിക!’ "നിന്നെ സ്വതന്ത്രനാക്കുകയാണ്!’ ആരോ മന്ത്രിച്ചു. എന്റെ സൂപ്പുപാത്രം ഞാൻ യാന്ത്രികമായി എഷിനു കൈമാറി. തൊപ്പിയും കോട്ടും മരഷൂസും ഞാൻ തപ്പിയെടുത്തു. സുഹൃത്തിനു കൈകൊടുക്കാൻപോലും സമയമില്ല. നാസി പോലീസുകാരൻ അലറുന്നു: "എഴുന്നേറ്റുവാ.’
ഫെബ്രുവരി 6.
ഞാൻ തടവിലാക്കപ്പെട്ടിട്ട് ഒരു വർഷമായി. വളരെ ദീർഘവും എന്നാൽ അതീവഹ്രസ്വവുമായ ഒരു കാലം! ഇപ്പോൾ എനിക്ക് മൂഢസ്വപ്നങ്ങളേ ഇല്ല. എങ്കിലും പ്രഭാതങ്ങളിലെ തലയെണ്ണലിനു പോകുന്പോൾ ശാന്തനായിരിക്കാൻ ഞാൻ ശ്രമിക്കും. എന്റെ തടവ് അവസാനിക്കുമോ ഇന്ന്!
തലയെണ്ണൽ കഴിഞ്ഞപ്പോൾ ക്യാന്പിലെ "അഞ്ചലോട്ടക്കാരൻ’ ഇതാ ഒരു കഷണം കടലാസുമായി ഞങ്ങളുടെ നിരയ്ക്കുനേരേ ഓടിവരുന്നു. എന്റെ ഹൃദയം അതിവേഗം തുടിക്കാൻ തുടങ്ങി... പക്ഷേ അയാൾ ഞങ്ങളെ കടന്നുപോയി. തൊട്ടടുത്ത ബാരക്കിലെ, ഞങ്ങൾക്ക് അപരിചിതനായ രണ്ടു പേരുകളാണ് അയാൾ വായിച്ചത്.
****
ഫെബ്രുവരി 11. തലയെണ്ണലിന് ഒരു പേരു വിളിച്ചു. ഷിൽട്സ്, മിഷെൽ! ഏതാനും നിരകൾക്കുമുന്പിൽ ഒരു ചലനം, എന്റെ സ്നേഹിതൻ ഷിൽട്സ് ചിന്താക്കുഴപ്പത്തിൽപെട്ടതുപോലെ നടന്ന് മറ്റു ഭാഗ്യവാന്മാരോടുകൂടെ നിരയുടെ പിന്നിലേക്കു പോയി. ഞാൻ തലതിരിച്ചു നോക്കാൻപോലും ധൈര്യപ്പെട്ടില്ല. പിന്നീട് ഉച്ചഭക്ഷണ ചെരുവങ്ങൾ എടുക്കാൻ ചെന്നപ്പോൾ അദ്ദേഹം പോകാൻ തയാറായി വാതിൽക്കൽ നിൽപുണ്ട്. ആരുടെയും ശ്രദ്ധ ആകർഷിക്കാതെ ഞാൻ അദ്ദേഹത്തിനു വിടചൊല്ലി. ഉച്ചരിക്കപ്പെടാത്ത എത്ര ചിന്തകളാണു ഞങ്ങൾ കൈമാറിയത്!
****
ഫെബ്രുവരി 15 ഞായർ. ഉച്ചയ്ക്ക് പയർസൂപ്പുണ്ട്. പല കാര്യങ്ങളും മറക്കാൻ സഹായിക്കുന്ന ഒരു സാന്ത്വനമാണത്. പ്രത്യേകിച്ച് ഇരുണ്ടുമൂടിക്കിടക്കുന്ന ആകാശത്തുനിന്നു നിരന്തരമായി വീഴുന്ന മഞ്ഞുവർഷം. ആഴ്ചകളായി ഒരടി ഉയരത്തിൽ മഞ്ഞുവീണു കിടക്കുകയാണ്. മഞ്ഞുകട്ടയായി മാറിയ അതു വാരിമാറ്റാൻ വിഷമമാണ്. അതുകൊണ്ടു കുറച്ചു പുതുമഞ്ഞു വീണിരുന്നെങ്കിൽ എന്നു ഞങ്ങൾ ആശിച്ചു.
****
എന്റെ സൂപ്പുപാത്രത്തിൽനിന്നു ഞാൻ ഒരു കയിൽ കോരിക്കുടിച്ചു. എഷിന്റെ അടുത്താണ് ഇരിക്കുന്നത്. ഞാൻ തല ഉയർത്തിയപ്പോൾ വാതിൽ തുറക്കുന്നതു കണ്ടു. "അറ്റൻഷൻ!’ ഞങ്ങളെല്ലാവരും ചാടിയെഴുന്നേറ്റു.
"25487! എന്റെ കൂടെ വരിക!’
"നിന്നെ സ്വതന്ത്രനാക്കുകയാണ്!’ ആരോ മന്ത്രിച്ചു.
എന്റെ സൂപ്പുപാത്രം ഞാൻ യാന്ത്രികമായി എഷിനു കൈമാറി. തൊപ്പിയും കോട്ടും മരഷൂസും ഞാൻ തപ്പിയെടുത്തു. സുഹൃത്തിനു കൈകൊടുക്കാൻപോലും സമയമില്ല. നാസി പോലീസുകാരൻ അലറുന്നു: "എഴുന്നേറ്റുവാ.’
ഞാൻ വാതിൽക്കലേക്കു നടക്കുന്പോൾ എഷ് എഴുന്നേറ്റു വിളിച്ചുപറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി. "എന്റെ അമ്മച്ചിയെ ആശ്വസിപ്പിക്കണേ.’
****
ഞാൻ നടന്നും മഞ്ഞിൽ ഉരുണ്ടുവീണും നാസി പോലീസുകാരനോടൊപ്പം ഓഫീസ് മന്ദിരത്തിലെത്തി. പ്രധാന നിരത്തിനുപകരം ബാരക്കിനു പിന്നിലുള്ള വഴിയിലൂടെയാണു ഞങ്ങൾ നടന്നത്. പോലീസുകാരന്റെ ഒപ്പം നടക്കാൻ ഞാനെന്റെ മര ഷൂ ഉൗരി കൈയിൽ പിടിക്കേണ്ടിവന്നു. അയാൾ അത്ര മോശപ്പെട്ടവനായി തോന്നാത്തതുകൊണ്ട് ഞാനൊരു ചോദ്യം ചോദിക്കാൻ ധൈര്യപ്പെട്ടു: "എന്താണ് ഇതിന്റെയൊക്കെ അർഥം?’?
"അറിഞ്ഞുകൂടാ. നീ ഉടനെതന്നെ കമാൻഡറെ കാണും. നിന്നെ സ്വതന്ത്രനാക്കിയേക്കും.’ പക്ഷേ എനിക്കു സന്തോഷം തോന്നുന്നില്ല; പകരം പരിഭ്രമമാണ്. ഞായറാഴ്ചകളിൽ ആരെയും മോചിപ്പിക്കാറില്ല. അതുപോലെ, നട്ടുച്ചയ്ക്കും.
****
കമാൻഡറുടെ ഓഫീസിൽ കാര്യങ്ങൾ വേഗം നടന്നു.
"നിന്റെ കൈവശം എന്തു പണമുണ്ട്?’
"മുപ്പതു മാർക്ക്.’
"ലക്സംബർഗിലേക്കു പോകാൻ അതു തികയുമോ?’
"അതു മതി.’ ഞാൻ ഉത്തരം പറഞ്ഞു. ആവേശത്തള്ളിച്ച എനിക്കു മറച്ചുവയ്ക്കാനായില്ല.
"വേഗം തയാറാക്. പത്തു മിനിറ്റിനുശേഷം നിന്നെ ഇവിടെ കണ്ടുപോകരുത്.’
തുടർന്ന് അയാൾ തടവുകാരുടെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് എന്റെകൂടെ വന്നു. ഞായറാഴ്ചകളിൽ ആ മുറി തുറക്കാറില്ല.
ഒരു സ്വപ്നത്തിലാണു ഞാൻ എന്നെനിക്കു തോന്നി. എന്തോ ചില കാര്യങ്ങൾ അവാസ്തവമായി എനിക്കു തോന്നി.
പാന്റ്സ് ധരിക്കാൻ കമാൻഡർതന്നെ എന്നെ സഹായിച്ചു. ലോകം കീഴ്മേൽ മറിഞ്ഞുവോ?
ഷൂസ് ധരിക്കാൻ എനിക്കു കഴിയുന്നില്ല. എന്റെ പാദങ്ങൾ നീരുവച്ച് ആകൃതി നഷ്ടപ്പെട്ടിരുന്നു. മഞ്ഞിൽക്കൂടി നഗ്നപാദനായുള്ള നടപ്പ്, മുറിവുകൾ, ചോര കട്ടപിടിപ്പിക്കുന്ന തണുപ്പ്. എനിക്കു ചെരിപ്പുകൾ ഉണ്ടല്ലോ എന്നു ഞാൻ ഓർത്തു. ചെരിപ്പുകളിൽ പാദങ്ങൾ കയറ്റുക ശ്രമകരമായിരുന്നു.
അതേ, പത്തുമിനിറ്റിനകം ഞാൻ പുറത്തേക്കുള്ള വഴിയിലെത്തി.
****
"നിന്റെ യാത്രാരേഖകൾ ഗേറ്റിങ്കൽവച്ചു നിനക്കു കിട്ടും.’ എന്നെ അനുഗമിച്ച നാസി പോലീസുകാരൻ പറഞ്ഞു.
അവിടെവച്ച് അയാൾ ഗേറ്റ് കാവൽക്കാരനുമായി ഏതാനും വാക്കുകൾ സംസാരിച്ചു. ഒരു കടലാസ് എന്റെ നേരേ നീട്ടി. "മോചനത്തെക്കുറിച്ചുള്ള അറിയിപ്പ്’ എന്നാണതിന്റെ തലക്കെട്ട്. എന്നാൽ, മോചനം എന്ന വാക്ക് വെട്ടി അവിടെ "10 ദിവസത്തെ അവധി’ എന്നെഴുതിയിരുന്നു.
ഞാൻ ഞെട്ടിപ്പോയി. ആ കടലാസിലേക്കു ഞാൻ തുറിച്ചുനോക്കി. തകർന്നു നിലംപതിക്കുമോ എന്നു ഞാൻ പേടിച്ചു.
ആ നിമിഷംതന്നെ കാവൽക്കാരന്റെ മുറിയുടെ വാതിൽ പെട്ടെന്നു തുറന്നു. വൃത്തികെട്ട ഒരു വായിൽനിന്ന് ഈ വാക്കുകൾ പുറത്തേക്കു തുപ്പി: "എന്താ കത്തനാരേ, ഒരു മുഴുവിഡ്ഢിയെപ്പോലെ അവിടെ നിൽക്കുന്നത്? വീട്ടിൽ പോയി നിന്റെ അമ്മയെ കുഴിച്ചിട്, പൊട്ടച്ചാരേ!’
എന്റെ അമ്മ മരിച്ചെന്നു ഞാനറിയുന്നത് അങ്ങനെയാണ്. (തുടരും)
തടവറ സ്മരണകൾ-12
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
ജയിലിൽനിന്ന് ഒരു അവധി
03:39 AM Nov 29, 2020 | Deepika.com