മഹാപ്രളയം ദുരന്തം വിതച്ച കൂട്ടിക്കൽ പഞ്ചായത്തിലെ പലപ്രദേശങ്ങളും ഇപ്പോഴും ഒറ്റപ്പെട്ടുതന്നെ. മേഖലയിലേക്കുള്ള ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ല. കൂട്ടിക്കൽ ചപ്പാത്ത് ഭാഗത്ത് റോഡ് തകർന്നതോടെ പ്രദേശത്തുകൂടി ഭാഗിക ഗതാഗതസൗകര്യം മാത്രമാണ് സാധ്യമാകുന്നത്.
ഏന്തയാർ, ഇളങ്കാട് മേഖലയിലെ ഉൾപ്രദേശങ്ങളിലെ പാലങ്ങളും റോഡുകളുമെല്ലാം തകർന്നതോടെ ചെറിയ വാഹനങ്ങൾക്കു മാത്രമേ ഇപ്പോൾ ഈ വഴിയിലൂടെ സഞ്ചരിക്കാനാവൂ.
കൂട്ടിക്കൽ പഞ്ചായത്തിൽ പ്രളയം ദുരന്തം വിതച്ച മേഖലയിലെ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും നവീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നു. പല വ്യാപാരസ്ഥാപനങ്ങളും തുറക്കണമെങ്കിൽ ഇനിയും ദിവസങ്ങൾ കഴിയും.
മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ആളുകളാണു വിവിധ ക്യാന്പുകളിൽ കഴിയുന്നത്. ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നുണ്ട്.
ഉരുൾപൊട്ടലുണ്ടായ പ്ലാപ്പള്ളി മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. നിലവിൽ സോണിയയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്താൻ ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഒരാളുടെ മൃതദേഹഭാഗങ്ങൾകൂടി കണ്ടെടുത്തതോടെ ഇത് അലന്റെ മൃതദേഹമാണെന്നാണു വിലയിരുത്തൽ.
കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ പ്ലാപ്പള്ളി മേഖലയിൽനിന്ന് ഒരാളുടെ കാൽപാദം മാത്രം ലഭിച്ചിരുന്നു. ഇത് ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിയാത്തതുമൂലമാണ് ഇപ്പോഴും പ്രദേശത്ത് ഭാഗികമായി തെരച്ചിൽ തുടരുന്നത്.
തിങ്കളാഴ്ച മണിമലയാറ്റിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം ചെളിക്കുഴി സ്വദേശി പാട്ടത്തിൽ അഗസ്റ്റിൻ ജോസഫി (80)ന്റെ മൃതദേഹമാണ് മണിമലയാറ്റിലെ പെരുങ്കുഴി ഭാഗത്തുനിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയ ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു.
തകർന്നടിഞ്ഞ് പാലങ്ങൾ
കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിലും, മണ്ണിടിച്ചിലിലും തകർന്നടിഞ്ഞത് നിരവധി പാലങ്ങൾ. കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ-മുക്കുളം പാലം തകർന്നതോടെ മുക്കുളം പ്രദേശം ഒറ്റപ്പെട്ടു. ഇടുക്കി ജില്ലയുടെ ഭാഗമാണെങ്കിലും ഏന്തയാറ്റിലൂടെയാണ് ഇവരുടെ സഞ്ചാരം.
പാലം തകർന്നതോടെ മേഖലയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെടുവാൻ കഴിയാത്ത സാഹചര്യമാണ് മുക്കുളം നിവാസികൾക്കുള്ളത്.
ഏന്തയാർ, ഇളങ്കാട് മേഖലയിലെ ഉൾപ്രദേശങ്ങളിലെ പാലങ്ങളും റോഡുകളുമെല്ലാം തകർന്നതോടെ ചെറിയ വാഹനങ്ങൾക്കു മാത്രമേ ഇപ്പോൾ ഈ വഴിയിലൂടെ സഞ്ചരിക്കാനാവൂ.
കൂട്ടിക്കൽ പഞ്ചായത്തിൽ പ്രളയം ദുരന്തം വിതച്ച മേഖലയിലെ വീടുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും നവീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരുന്നു. പല വ്യാപാരസ്ഥാപനങ്ങളും തുറക്കണമെങ്കിൽ ഇനിയും ദിവസങ്ങൾ കഴിയും.
മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ആളുകളാണു വിവിധ ക്യാന്പുകളിൽ കഴിയുന്നത്. ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നുണ്ട്.
ഉരുൾപൊട്ടലുണ്ടായ പ്ലാപ്പള്ളി മേഖലയിൽ ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. നിലവിൽ സോണിയയുടെ മകൻ അലന്റെ മൃതദേഹമാണ് കണ്ടെത്താൻ ഉണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഒരാളുടെ മൃതദേഹഭാഗങ്ങൾകൂടി കണ്ടെടുത്തതോടെ ഇത് അലന്റെ മൃതദേഹമാണെന്നാണു വിലയിരുത്തൽ.
കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ പ്ലാപ്പള്ളി മേഖലയിൽനിന്ന് ഒരാളുടെ കാൽപാദം മാത്രം ലഭിച്ചിരുന്നു. ഇത് ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിയാത്തതുമൂലമാണ് ഇപ്പോഴും പ്രദേശത്ത് ഭാഗികമായി തെരച്ചിൽ തുടരുന്നത്.
തിങ്കളാഴ്ച മണിമലയാറ്റിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം ചെളിക്കുഴി സ്വദേശി പാട്ടത്തിൽ അഗസ്റ്റിൻ ജോസഫി (80)ന്റെ മൃതദേഹമാണ് മണിമലയാറ്റിലെ പെരുങ്കുഴി ഭാഗത്തുനിന്ന് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ നടക്കാനിറങ്ങിയ ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു.
തകർന്നടിഞ്ഞ് പാലങ്ങൾ
കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിലും, മണ്ണിടിച്ചിലിലും തകർന്നടിഞ്ഞത് നിരവധി പാലങ്ങൾ. കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ-മുക്കുളം പാലം തകർന്നതോടെ മുക്കുളം പ്രദേശം ഒറ്റപ്പെട്ടു. ഇടുക്കി ജില്ലയുടെ ഭാഗമാണെങ്കിലും ഏന്തയാറ്റിലൂടെയാണ് ഇവരുടെ സഞ്ചാരം.
പാലം തകർന്നതോടെ മേഖലയിലേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ മറ്റ് പ്രദേശങ്ങളുമായി ബന്ധപ്പെടുവാൻ കഴിയാത്ത സാഹചര്യമാണ് മുക്കുളം നിവാസികൾക്കുള്ളത്.