ഈ പുരാവസ്തു ശേഖരം കാണാന്‍ പലരും മോന്‍സന്റെ ആ വീട്ടിലേക്ക് എത്തി. അതുകണ്ട് അദ്ഭുതസ്തബ്ധരായി. അതില്‍ പോലീസിലെ ഉന്നതന്മാരും സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഉണ്ടായിരുന്നു.
നൂറോളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അവിടെനിന്നു ലേലം ചെയ്തെടുത്തതാണ് ഇവയെല്ലാം എന്നായിരുന്നു മോന്സന് സന്ദര്‍ശകരോടും അയാളുമായി അടുത്ത് ഇടപഴകുന്നവരോടുമൊക്കെ പറഞ്ഞിരുന്നത്. എന്നാല്‍, ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധനയില്‍ പുരാവസ്തുക്കളെല്ലാം വ്യാജമാണെന്നു കണ്ടെത്തി.
പോലീസ് സംരക്ഷണവും
കോടികള്‍ വില വരുന്ന പുരാവസ്തുക്കളുടെ വന്‍ ശേഖരമെന്നു പറഞ്ഞു മോന്‍സന്റെ കലൂരിലെയും ചേര്‍ത്തലയിലെയും വീടുകള്‍ക്കു പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നേരിട്ട് ഇടപ്പെട്ടാണ് ഈ വീടുകളില്‍ പോലീസ് കാവല്‍ ഒരുക്കിയതെന്ന് പിന്നീട് ആരോപണം ഉയർന്നു. എറണാകുളം നോര്‍ത്ത് പോലീസിന്റെ നേതൃത്വത്തില്‍ കലൂരിലെ വീട്ടില്‍ ബീറ്റ് ബോക്സും സ്ഥാപിച്ചിരുന്നു.
വൈറലായ ചിത്രങ്ങള്‍
മോന്സന് അറസ്റ്റിലായതിനെ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രമുണ്ടായിരുന്നു. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും അംശവടിയും വാളുമൊക്കെയായി മോന്‍സന്റെ മ്യൂസിയത്തില്‍ നില്ക്കുന്ന ചിത്രം. 2019 മേയില്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ ബെഹ്റയും മനോജ് എബ്രഹാമും മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചിരുന്നു. അന്നെടുത്തതായിരുന്നു ഈ ചിത്രം.
സ്വന്തം ഡ്രൈവറെയും
മോന്‍സനെ ചോദ്യം ചെയ്തു തുടങ്ങിയതോടെ പരാതിക്കാരുടെ എണ്ണം കൂടി. പണം വാങ്ങി വഞ്ചിച്ചുവെന്നു കാണിച്ചു പലരും രംഗത്തെത്തി. അതിലൊരാള്‍ മോന്‍സന്റെ മുന്‍ സഹായിയും ഡ്രൈവറുമായ അജി നെട്ടൂരായിരുന്നു. വിദേശത്തുനിന്നുള്ള പുരാവസ്തുക്കളെന്നു പരിചയപ്പെടുത്തി മോന്സന് തട്ടിപ്പു നടത്തിയ വസ്തുക്കളെല്ലാം മെയ്ഡ് ഇന്‍ കേരളയായിരുന്നുവെന്ന് അജി അന്വേഷണ സംഘത്തെ അറിയിച്ചു.
മോന്‍സന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ 75 ശതമാനവും പുരാവസ്തു വ്യാപാരി സന്തോഷില്‍നിന്ന് വാങ്ങിയതാണെന്നാണ് അജി വെളിപ്പെടുത്തിയത്. വിദേശത്തുനിന്നു കൊണ്ടുവന്നതായി ഒന്നുമില്ല. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നു വാങ്ങിയതാണെന്നും അജി പറഞ്ഞു. 2010 മുതല്‍ മോന്‍സന്റെ ഡ്രൈവറും മെക്കാനിക്കുമായി പ്രവര്‍ത്തിച്ച ആളാണ് അജി നെട്ടൂർ. എട്ടുമാസം മുമ്പുവരെ ഈ ബന്ധം തുടര്‍ന്നു.
പന്തളത്തെ ശ്രീവത്സം ഗ്രൂപ്പുമായി പണമിടപാട് നടത്താന്‍ മോന്സന് അജിയുടെ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടു കേസുവന്നപ്പോഴാണ് ഇരുവരും തമ്മില്‍ തെറ്റിയത്. അതിനുശേഷം അജി ഭീഷണിപ്പെടുത്തിയെന്നു കാണിച്ചു മോന്സന് ചേര്‍ത്തല, എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയതായും അജി നെട്ടൂരിന്റെ മൊഴിയിലുണ്ട്.
(തുടരും)
കണ്ണുതള്ളി ഉന്നതൻമാർ
04:04 PM Oct 12, 2021 | Deepika.com