കേരളം തട്ടിപ്പിനു വളക്കൂറുള്ള മണ്ണാണെന്നു തിരിച്ചറിഞ്ഞ മോന്സന് മാവുങ്കല്‍ ഇതിനായി ആദ്യം വിത്തിറക്കിയത് മലയോര ജില്ലയായ ഇടുക്കിയിൽ. രാജകുമാരി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പുകൾക്കു തുടക്കം. ഇലക്ട്രോണിക്സ് ഉപകരണങ്ങളും കാറുകളും നല്‍കാമെന്നു പറഞ്ഞായിരുന്നു വ്യാപക തട്ടിപ്പ്.
മലയോര കര്‍ഷകരും തോട്ടം തൊഴിലാളികളും താമസിക്കുന്ന മേഖലയില്‍ ടിവി കാര്യമായ പ്രചാരത്തിലെത്താത്ത കാലഘട്ടമായതിനാല്‍ നാട്ടുകാര്‍ക്കു ടിവി എത്തിച്ചു നല്‍കിയും മറ്റുമാണ് മോന്സന് ഇവരുമായി അടുപ്പം സ്ഥാപിച്ചത്. ഇലക്ട്രോണിക് സാധനങ്ങളുടെ പേരില്‍ ഇടുക്കിയില്‍ തുടങ്ങിയ ചെറിയ തട്ടിപ്പാണ് പിന്നീട് സംസ്ഥാനത്തെത്തന്നെ ഞെട്ടിച്ച കോടികളുടെ പുരാവസ്തു തട്ടിപ്പിലേക്ക് മോന്‍സനെ എത്തിച്ചത്.
ഭാര്യ അധ്യാപികയായിരുന്നതും മോന്‍സന്റെ തള്ളിമറിച്ചുള്ള സംഭാഷണങ്ങളും കൊണ്ടാണ് പലരും ഇയാളുടെ തട്ടിപ്പില്‍ വീണത്. കഥകള്‍ ഒന്നൊന്നായി പുറത്തു വന്നതോടെയാണ് മോന്സന് ഒരു കൗശലക്കാരനായ തട്ടിപ്പുകാരനാണെന്ന് രാജകുമാരിയിൽ പലരും അറിയുന്നത്.
ഭാര്യയ്ക്കൊപ്പം
അധ്യാപികയായ ഭാര്യയ്ക്കു രാജകുമാരിയിലെ മാനേജ്മെന്റ് സ്കൂളിലേക്കു സ്ഥലമാറ്റം കിട്ടിയതോടെ 95ലാണ് മോന്സന് രാജകുമാരിയില്‍ എത്തുന്നത്. രാജകുമാരി ടൗണിനോടു ചേര്‍ന്നു വികാസ് ഗാര്ഡന് കോളനിയില്‍ സ്ഥലം വാങ്ങി വീട് നിര്‍മിക്കുകയും ചെയ്തു. തുടര്‍ന്ന് രാജകുമാരി പഞ്ചായത്ത് ഓഫീസിനു സമീപത്തായി സര്‍വേ സ്കൂള്‍ ആരംഭിച്ചു. ഈ കാലയളവില്‍ എറണാകുളം മേഖലയില്‍ കൂടുതല്‍ ബന്ധങ്ങള്‍ സ്ഥാപിച്ചു.
ടെലിവിഷൻ തട്ടിപ്പ്
എറണാകുളത്തുനിന്നാണ് പഴയ ടെലിവിഷനുകള്‍ എത്തിച്ചു വില്‍പ്പന ആരംഭിച്ചത്. അന്നു പഴയ ടിവി തലച്ചുമടായി വീടുകളില്‍ എത്തിച്ചുനല്‍കിയിരുന്ന മോന്‍സനെ ഇന്നും രാജകുമാരിക്കാര് ഓര്‍ക്കുന്നുണ്ട്. ഇതിനിടെ, ടെലിവിഷനുകള്‍ എത്തിച്ചുനല്‍കാം എന്ന പേരില്‍ പലരില്‍നിന്നും പണം തട്ടിയെടുത്തു. പഴയ ടെലിവിഷനുകള്‍ എത്തിച്ചു നല്‍കിയും തട്ടിപ്പ് നടത്തി.
ഇതിനിടെ, വാഹന വില്‍പ്പന രംഗത്തേക്കു ചുവട് മാറ്റി. കാറുകള്‍ നല്‍കാമെന്നു പറഞ്ഞു ഹൈറേഞ്ചിലെ സമ്പന്ന കുടുംബങ്ങളുമായും പൊതുപ്രവര്‍ത്തകരുമായും ബന്ധങ്ങള്‍ സ്ഥാപിച്ചു. ആദ്യം പഴയ മാരുതി 800 കാറുകളാണ് പലര്‍ക്കും നല്‍കിയത്.
കാർ തരാം!
പിന്നീട് കുറഞ്ഞ വിലയില്‍ കാര്‍ എത്തിച്ചു നല്‍കാം എന്നപേരില്‍ പലരില്‍നിന്നും പണം തട്ടിയെടുത്തു. അന്‍പതിനായിരം മുതല്‍ രണ്ടരലക്ഷം രൂപവരെ പലരില്‍നിന്നും വാങ്ങി. പണം നഷ്ടപ്പെട്ടവരില്‍ ജില്ലയിലെ ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഉള്‍പ്പെടുന്നു. പലർക്കും രേഖകള്‍ ഒന്നും ഇല്ലാത്ത വാഹനങ്ങളാണ് എത്തിച്ചു നല്‍കിയത്. പണം നല്കിയ ശേഷം വാഹനം ലഭിക്കാത്ത നിരവധി ആളുകളുമുണ്ട്. തട്ടിപ്പിനിരയായ പലരും ഇക്കാര്യം പുറത്തു പറയാതിരുന്നത് മോന്‍സനു വളമായി.
മൈക്ക് സെറ്റ് തട്ടിപ്പ്
മാങ്ങാത്തൊട്ടി സ്വദേശിയായ ബിനോയിയിൽനിന്നു മൈക്ക് സെറ്റ് വാങ്ങി നല്‍കാമെന്നു പറഞ്ഞ് മോന്സന് പണം തട്ടിയിരുന്നു. ഇതിനായി ബിനോയി മോന്സന് 10,000 രൂപ നല്‍കുകയും ചെയ്തു. മോന്‍സന്റെ തട്ടിപ്പ് പരമ്പരയ്ക്കു തുടക്കമിട്ടത് ഇവിടെ നിന്നാണെന്നു ബിനോയി പറയുന്നു. ഇതിനു പുറമെ മോന്‍സനോടൊപ്പം ബിനോയി പല ജോലിയും ചെയ്തിരുന്നു. എന്നാല്‍ ജോലി ചെയ്തതിനുള്ള പണം നല്‍കിയില്ല.
ഇതിനിടെ 1,000 ഏക്കര്‍ ഏലത്തോട്ടം തട്ടിയെടുക്കാനും മോന്സന് ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു തൃശൂര്‍ സ്വദേശി പരാതി നല്‍കിയിരുന്നു.
പന്ത്രണ്ട് വര്‍ഷത്തോളം രാജകുമാരിയില്‍ താമസിച്ചിരുന്ന മോന്സണ് ഭാര്യ ജോലിയില്‍നിന്നു മാറിയതിനെത്തുടര്‍ന്നാണ് രാജകുമാരിയില്‍നിന്ന് എറണാകുളത്തേക്കു താമസം മാറ്റിയത്. ഇരയായവര്‍ നിരവധിയുണ്ടെങ്കിലും ആരും പരാതികൊടുക്കാനോ പ്രതികരിക്കാനോ തയാറായിട്ടില്ല. തനിക്കു ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നു പറഞ്ഞു മുംബൈയില്‍നിന്നുള്ള ക്വട്ടേഷന്‍ കഥകളും ഇയാൾ രാജകുമാരിയില്‍ പ്രചരിപ്പിച്ചിരുന്നു.
(തുടരും).
രാജകുമാരിയിലെ ടിവി കച്ചവടം
03:51 PM Oct 12, 2021 | Deepika.com