12: തടവറ സ്മരണകൾ: ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബെർനാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
ഏതാനും ദിവസങ്ങൾക്കകം പോളണ്ടുകാരായ 600 വൈദികർ ക്യാന്പിലെത്തി. ഞങ്ങൾ ഉച്ചഭക്ഷണച്ചെരുവങ്ങൾ എടുക്കാൻ പോകുന്പോൾ അവർ അസംബ്ലി നടക്കുന്ന മുറ്റത്തു നിൽക്കുന്നതു കണ്ടു. ചിലർ അവരവരുടെ സ്വന്തം വേഷത്തിലാണ്. മറ്റു ചിലർക്കു തടവുകാരുടെ വേഷമുണ്ട്. എല്ലാവരും കൊടുംതണുപ്പിൽ വിറയ്ക്കുന്നുണ്ട്.
ഞങ്ങൾ വൈകുന്നേരത്തെ തലയെണ്ണലിനു ചെന്നപ്പോഴും അവർ അവിടെത്തന്നെയുണ്ട്. തൊപ്പിയോ കോട്ടുകളോ കൂടാതെ തണുത്തുവിറച്ച്. മുടിയെല്ലാം വടിച്ച തലയിൽ അവർ കൈകൊണ്ടു തിരുമ്മി ചൂടാക്കുകയാണ്. ഒരു ഡസനിലേറെപ്പേർ ബോധംകെട്ടു നിലംപതിച്ചെന്നു വാർത്ത കേട്ടു. ഇവർ പ്രായമായ വൈദികരാണ്. എല്ലാവരും ഒരേ രൂപതയിൽപ്പെട്ടവർ. അവിടത്തെ ചെറുപ്പക്കാരായ മുഴുവൻ വൈദികരെയും നേരത്തെതന്നെ ജയിലിൽ അടച്ചിരുന്നു. ഞങ്ങളുടെ മുറിയിലുണ്ടായിരുന്ന ഒരച്ചന് അവരെ മനസിലായി, ഏങ്ങലടിച്ചു കരയാൻ തുടങ്ങി.
അവരെ എല്ലാവരെയും 26-ാം നന്പർ ബാരക്കിലാക്കി. അവർ വരുന്നതുകൊണ്ടാണ് ഞങ്ങൾക്കു മുറികൾ മാറേണ്ടിവന്നത്. അവരിൽ മൂന്നിലൊന്നു പേരും എത്തിച്ചേർന്ന് ആറാഴ്ചയ്ക്കകം മരിച്ചുപോയി.
****
ഞായറാഴ്ചകളിൽ ഞങ്ങൾക്ക് പയർസൂപ്പ് കിട്ടും. റൊട്ടി ഒഴിവാക്കിയാൽ ആഴ്ചയിലൊരിക്കൽ കിട്ടുന്ന പോഷകഗുണമുള്ള ഒരേയൊരു ആഹാരമാണിത്. ഞങ്ങളുടെ ഭക്ഷണപാത്രങ്ങൾ പരിശോധിക്കാൻ മുഖ്യതടവുകാരൻ തെരഞ്ഞെടുക്കുന്ന ദിവസമാണിന്ന്. ഫാ. വാന്പാക്കിന്റെ പാത്രം പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ അച്ചന് ഭക്ഷണമേ കിട്ടിയില്ല. എന്റെ സൂപ്പിൽനിന്ന് ഒരു തുള്ളി തറയിൽ വീണു. അതു കണ്ടതേ ആ മൃഗം എന്റെ സൂപ്പുപാത്രം തട്ടിപ്പറിച്ചെടുത്ത് ചെരുവത്തിൽ കമഴ്ത്തി.
ഭക്ഷണം കഴിഞ്ഞപ്പോൾ അയാൾ ഒരു ചെരുവം നിറയെ സൂപ്പ് കൊണ്ടുവന്ന് അയാളുടെ സ്നേഹിതർക്കു കൊടുത്തു. വാന്പാക്കും ഞാനും കുഞ്ഞുങ്ങളെപ്പോലെ കരഞ്ഞു. മറ്റെന്തു ചെയ്യാൻ!
1942 ജനുവരി തുടങ്ങിയത് കനത്ത മഞ്ഞുവീഴ്ചയോടെയാണ്. മഞ്ഞു വീണാൽ അച്ചന്മാർക്കാണു കഷ്ടപ്പാട്. പക്ഷേ, ഇപ്രാവശ്യം എല്ലാം സഹിക്കാവുന്നതിന്റെ അപ്പുറത്തായിരുന്നു. മൈനസ് അഞ്ചു മുതൽ പതിനഞ്ചുവരെ തണുപ്പ് ഉള്ള ദിവസങ്ങൾ. നേരം വെളുത്താൽ രാത്രിവരെ മഞ്ഞുമാറ്റൽതന്നെയാണു പണി. ഞങ്ങൾ ആയിരത്തിലേറെ അച്ചന്മാർ. ഞങ്ങളെ തൊഴിച്ചും ലാത്തികൊണ്ടടിച്ചും പണിയെടുപ്പിക്കുന്ന കുറെ നാസി പോലീസുകാരും.
മഞ്ഞ് ഉന്തുവണ്ടിയിൽ കയറ്റി ഞങ്ങൾ ഒരു തോട്ടിൽ കൊണ്ടുപോയി തട്ടണം. ഒരു നിമിഷംപോലും ഒന്നു നടുനിവർക്കാൻ പാടില്ല. മിക്കപ്പോഴും ഞങ്ങൾ ഓടുകയായിരുന്നു. ഒരു പ്രാവശ്യം ഞാൻ ഉന്തുവണ്ടിയിൽ തട്ടി വീണു. എഴുന്നേൽക്കാൻ അല്പം വൈകിപ്പോയി. ഒരു നാസി പോലീസുകാരൻ എന്റെ നേരെ പാഞ്ഞുവന്നു. മഞ്ഞു നിറഞ്ഞ വണ്ടിയുമായി ഓടാൻ അയാൾ കല്പിച്ചു. ഒരു തോൽവാർ കൊണ്ട് എന്നെ അടിച്ചുകൊണ്ട് അയാളും കൂടെ ഓടി. തോടിന്റെ അടുത്തെത്തിയപ്പോൾ മഞ്ഞു മറിച്ചിടാൻ അയാൾ അനുവദിച്ചില്ല. ഒരിക്കൽക്കൂടി അതുമായി ഞാൻ തിരിച്ചുപോയി മടങ്ങിവരണമത്രേ!
അയാൾ മടുത്തു പിൻവാങ്ങിയപ്പോൾ ഞാൻ മഞ്ഞു മറിച്ചിട്ടു. പക്ഷേ, എന്റെ ഒരു കൈ മരവിച്ച് പിടിയോടു പറ്റിപ്പിടിച്ചിരുന്നു. ചൂടു ശ്വാസമൂതി ഞാൻ കൈ വിടുവിച്ചെന്നു പറഞ്ഞാൽ മതിയല്ലോ.
വേണ്ടത്ര ഉന്തുവണ്ടികൾ ഉണ്ടായിരുന്നില്ല. ബാരക്കുകളിൽനിന്നു മേശപ്പുറത്തു നിരത്തിയിരുന്ന പലകകൾ കൊണ്ടുവന്ന് അതിന്മേലാണു മഞ്ഞു ചുമന്നു മാറ്റിയത്.
****
പെട്ടെന്നൊരു ദിവസം 25, 27, 29 നന്പർ ബാരക്കുകൾക്കു ചുറ്റും മുള്ളുവേലി കെട്ടുന്നതു ഞങ്ങൾ കണ്ടു. ഇരട്ടി ബലത്തിൽ. റഷ്യയിൽനിന്നുള്ള യുദ്ധത്തടവുകാർ വരുന്നുണ്ടുപോലും. അടിയന്തരാവശ്യമായതിനാൽ രാത്രിയിലും പകലും പണിയുണ്ട്. പണി കഴിഞ്ഞു മൂന്നുമാസം ബാരക്കുകൾ ശൂന്യമായി കിടന്നു.
റഷ്യക്കാർ 300 പേരാണു വന്നത്. അവർ ഉയർന്ന റാങ്കിലുള്ളവർ ആണത്രെ. മൂന്നാഴ്ചക്കാലമേ അവർ അവിടെ താമസിച്ചുള്ളു. ക്യാന്പിൽനിന്ന് അവരെ എങ്ങോട്ടു കൊണ്ടുപോയി എന്നറിഞ്ഞുകൂടാ. പിറ്റേന്നുതന്നെ ഞങ്ങൾ 300 റഷ്യൻ യൂണിഫോമുകൾ അണുവിമുക്തമാക്കി പലവിധ കഷണങ്ങളായി മുറിച്ചിട്ടു; യുദ്ധാവശ്യത്തിനുവേണ്ടി.
****
ക്യാന്പിലെ കാന്റീനിൽ ടിന്നിലടച്ച പയർ ലഭ്യമാണ്! പക്ഷേ, വൈദികർക്ക് അവ കൊടുക്കാൻ പാടില്ലെന്നാണു ചട്ടം. ജെന്നെസ് ഒരു പരിഹാരമാർഗം നിർദേശിച്ചു. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ പണമില്ലാത്തതുകൊണ്ട് ഞങ്ങൾ സംഭാവനചെയ്തു. എന്നിട്ട് അദ്ദേഹം പരമരഹസ്യമായി താൻ വാങ്ങിയിരുന്ന ഏതാനും ടിന്നുകൾ ഞങ്ങൾക്കുതന്നു. ഞങ്ങൾക്കും അദ്ദേഹത്തിനും അപകടകരമാകുന്ന കാര്യം.
ജെന്നെസിനെക്കുറിച്ച് എനിക്കറിയാവുന്ന ഏക കാര്യം അദ്ദേഹം വിശ്വസ്തനായിരുന്നെന്നും ഡാഹാവിലെ ലക്സംബർഗുകാരായ വൈദികർക്കു പലവിധ ഉപകാരങ്ങൾ ചെയ്ത ആളാണെന്നുമാണ്. ഒരുപക്ഷേ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടാകാം. ഇതു വായിക്കാൻ ഇട വന്നേക്കാം. എന്നെ കാണാനും വന്നേക്കാം.
****
ലക്സംബർഗുകാരനായ സോഷ്യലിസ്റ്റ് രാഷ്ട്രീയ ചിന്തകനും നേതാവുമായ ഫ്രാൻസ് ക്ലെമന്റ് വരുന്നു എന്നു ഞങ്ങൾ കേട്ടു. പുതുതായി വരുന്നവരുടെ ബാരക്കിൽ പിറ്റേ ഞായറാഴ്ച ഒന്നു പോകാൻ ഞങ്ങൾ പ്ലാനിട്ടു. ഫാ. എഷിന് ഞായറാഴ്ച ജോലിയായിരുന്നു. മറ്റുള്ളവർക്കു ഭയവും. അതുകൊണ്ടു ഞാൻതന്നെ പോയി.
തിരിച്ചറിയാൻ പറ്റാത്തതുപോലെ ഫ്രാൻസ് ക്ലെമന്റ് മാറിപ്പോയിരുന്നു. ദയനീയമായ ഒരു ദൃശ്യം. അദ്ദേഹം എന്റെ കൈപിടിച്ച് അമർത്തി. "ബാറ്റി എഷ് എവിടെ?' അദ്ദേഹം ചോദിച്ചു.
"വരാൻ അദ്ദേഹത്തിനു താൽപര്യമുണ്ടായിരുന്നു. പക്ഷേ, ജോലിയിലാണ്.'
"അദ്ദേഹത്തെ കാണാൻ ഞാൻ കാത്തിരിക്കുന്നു എന്നു പറയണേ.'
വളരെ ആഹ്ലാദത്തോടെയാണ് ഞാൻ തിരിച്ച് എന്റെ ബ്ലോക്കിൽ എത്തിയത്.
****
ഒരാഴ്ച കഴിഞ്ഞ് ഞങ്ങൾ വീണ്ടും പോയി. എഷ്, ബ്രഹ്മോണ്ട്, ഞാൻ. ക്ലെമന്റ് നേരെ എഷിന്റെ അടുത്തെത്തി; അദ്ദേഹത്തെ ഗാഢമായി ആലിംഗനം ചെയ്തു.
"കഴിഞ്ഞ കാലത്തു സംഭവിച്ചതു നമുക്കു മറക്കാം. എനിക്കു തെറ്റിപ്പോയി. പിടിച്ചുനിൽക്കാനും ഏറ്റവും ഉചിതമായി പ്രതികരിക്കാനും കഴിവുറ്റവർ നിങ്ങൾ അച്ചന്മാരാണെന്നു തെളിഞ്ഞിരിക്കുന്നു.'
എഷിന് ഒരു വാക്കുപോലും പറയാനായില്ല; ഒരു കുട്ടിയെപ്പോലെ അദ്ദേഹം വിങ്ങിക്കരയുകയായിരുന്നു.
(തുടരും)
മഞ്ഞുകാലത്തെ ചില ശിക്ഷകൾ
04:23 AM Nov 22, 2020 | Deepika.com