ചാവക്കാട്: അന്യമായി കൊണ്ടിരിക്കുന്ന കത്ത്പെട്ടിക്ക് ചന്തം ചാർത്തണമെങ്കിൽ കുമാരൻ വരണം. പോസ്റ്റ് ഓഫീസിനു മുന്നിലും പൊതുസ്ഥലത്തും വഴിയോരത്തും കാണുന്ന പോസ്റ്റ് ബോക്സ് കാലങ്ങളായി ചുവന്ന പെയിന്റടിച്ച് സുന്ദരമാക്കുന്നത് എറണാകുളം ജില്ല മൂവാറ്റുപുഴ തൃക്കളത്തൂർ കെ.കെ. കുമാരനെന്ന അറുപതുകാരനാണ്.
കഴിഞ്ഞ 35 വർഷമായി തുടരുന്ന തൊഴിലിനിടയിൽ ആയിരക്കണക്കിന് പോസ്റ്റ് ബോസ്കുകളെ പെയിന്റടിച്ച കുമാരൻ സാഹിത്യകാരനുമാണ്. തൃശൂർ, എറണാകുളം ജില്ലകൾ ഉൾപ്പെടെ പല പോസ്റ്റ് ഡിവിഷനുകളിലെ കത്ത് പെട്ടിയിൽ കുമാരന്റെ കൈയ്യും ബ്രഷും തലോടിയവയാണ്. രണ്ട് വർഷത്തിൽ ഒരിക്കൽ ഓരോ പെട്ടിയും സുന്ദരമാക്കും.
മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് കവലയിലെ തപാൽ പെട്ടിയിൽ പെയിന്റടിച്ചാണ് തുടക്കം. പോസ്റ്റൽ ഇൻസ്പെക്ടറായിരുന്ന മുരളീധരനാണ് അവസരം നൽകിയത്. പിന്നീട് ജോലിയായി സ്വീകരിച്ചു. മണ്ണിൽ കുഴിച്ചിടുന്ന പില്ലർ, ടിവി മോഡൽ, ചെറിയ ചതുരപ്പെട്ടി, തൂക്കിയിടുന്നവ എല്ലാം കുമാരന്റെ കൈവിരുതിൽ ഇനാമൽ പെയിന്റടിച്ച് മനോഹരമാക്കും.
പണ്ട് ഓരോ കേന്ദ്രത്തിലും ഒട്ടേറെ പെട്ടികൾ ഉണ്ടായിരുന്നു. കത്തുകളുടെ എണ്ണം കുറഞ്ഞു തുടങ്ങിയപ്പോൾ പെട്ടികളും കുറയാൻ തുടങ്ങി. എറണാകുളം, ആലുവ, തൃശൂർ, ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷനിലാണ് കൂടുതൽ ജോലി ചെയ്തിട്ടുള്ളത്. മുന്പ് ഓരോ സ്ഥലത്തും ക്യാന്പ് ചെയ്തായിരുന്നു പണി. കോവിഡ് വന്നപ്പോൾ എത്ര ദൂരത്തായാലും രാത്രി വീട്ടിൽ തിരിച്ചെത്തും.
സാഹിത്യരംഗത്തും കുമാരൻ പെയിന്റടിച്ചിട്ടുണ്ട്. മേൽവിലാസമില്ലാത്തത്, ശംഖിനി, പ്രണയമുത്തുകൾ എന്നീ കഥാസമാഹാരങ്ങളും മന്ദാകിനി എന്ന നാടകവും പ്രസിദ്ധീകരിച്ചു. പത്താം ക്ലാസിൽ പഠിക്കുന്പോൾ പടയൊരുക്കം എന്ന നാടകം എഴുതി അവതരിപ്പിച്ചു.
ജോലിയിൽ കള്ളത്തരം കാണിക്കില്ല. അത് തിരിച്ചറിഞ്ഞ ആലുവ പോസ്റ്റൽ റിക്രിയേഷൻ ക്ലബ് മൂന്നു വർഷം മുന്പ് ആദരിച്ചത് വേറിട്ട അനുഭവമായിരുന്നു. പെട്ടിയുടെ വലിപ്പവും ദുരവും നോക്കിയാണ് നിരക്ക്. അതിനേക്കാൾ വില ജോലിയിൽ നിന്ന് ലഭിക്കുന്ന സംതൃപ്തിയാണ്.
ഭാര്യ: ബിന്ദു. മക്കൾ: കീർത്തി, ഹരിത.
കെ.ടി. വിൻസെന്റ്
തപാൽ പെട്ടിക്ക് നിറം വയ്ക്കണമെങ്കിൽ കുമാരൻ വരണം
11:29 AM Oct 05, 2021 | Deepika.com