ഭൂകന്പത്തിലും വെസൂവിയസ് അഗ്നിപര്‍വത സ്ഫോടനത്തിലും തകർന്നു തരിപ്പണമായ പോംപെ.
ഹോട്ടലില്‍നിന്ന് രാവിലെ ഏഴുമണിക്കുമുന്‍പ് ടാക്സിയില്‍ റോമിലെ പോപ്പുലര്‍ സ്ക്വയറിലെത്തി. ഇവിടെനിന്ന് ഏഴുമണിക്കു തന്നെ ബസ് നേപിള്‍സിലെ പൊംപെയിലേക്ക് പുറപ്പെടും. പൊംപെയിലേക്ക് ട്രെയിന്‍ സര്‍വീസുകളുണ്ടെങ്കിലും സുഖകരമായ യാത്രയ്ക്ക് ടൂര്‍ ബസ്സുകളാണ് നല്ലത്. ഞങ്ങള്‍ ചെന്നിറങ്ങിയ ചത്വരത്തിന്റെ മധ്യഭാഗത്ത് ഒരു കെട്ടിടമുണ്ട്. കടകളൊന്നും തുറന്നിട്ടില്ല. അടുത്തുള്ള റോഡരികിലൂടെ ആളുകള്‍ നടക്കുന്നു, ചിലര്‍ ഓടുന്നു. മറ്റു ചിലര്‍ സൈക്കിളിലാണ്. യുറോപ്പിലെങ്ങും സൈക്കിള്‍ സവാരി നിത്യക്കാഴ്ചയാണ്. ആരോഗ്യത്തിനും ആയുസിനും വ്യായാമം അത്യാവശ്യമെന്ന് സ്കൂള്‍ പഠനകാലം മുതലെ അവര്‍ പഠിച്ചവരാണ്. ആ കൂട്ടത്തില്‍ സംസാരിച്ച് നടന്നു നീങ്ങുന്ന പ്രണയ ജോഡികളുമുണ്ട്.
റോഡരികിലായി സെന്റ് മരിയ ദേവാലയവും അതിനടുത്തായി ലോകപ്രശസ്ത ചിത്രകാരനും ശില്പിയും ഗവേഷകനുമായിരുന്ന ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മ്യൂസിയവുമുണ്ട്. ഇതൊക്കെ രാവിലത്തെ ശീതക്കാറ്റില്‍ ഞാനൊന്ന് നടന്നുകണ്ടതാണ്. അവിടേക്ക് നടന്നുവരുന്നതും കാറില്‍ വന്നിറങ്ങുന്നതും സഞ്ചാരികളാണ്. റോഡരികില്‍ മരങ്ങള്‍ നിരനിരയായി നില്ക്കുന്നു.
ഉദയസൂര്യന്റെ തേജസ് കണ്ടെങ്കിലും മരങ്ങളിലൊന്നും പക്ഷികളെ കണ്ടില്ല. ആകെ കണ്ടത് പ്രാവുകളാണ്. അവരെല്ലാം മനുഷ്യരെപ്പോലെ കൂട്ടമായിരുന്ന് ഇന്നത്തെ പരിപാടികള്‍ പങ്കുവയ്ക്കുന്നു. ഞങ്ങള്‍ക്ക് പോകേണ്ട ബസ് വന്നു. അതില്‍ നിന്ന് മധുരം തുളുമ്പുന്ന ചിരിയുമായി ഒരു സുന്ദരി ഇറങ്ങി വന്നിട്ട് "ബൊൻ ജോർണോ' അഥവാ ഗുഡ്മോണിംഗ് എന്നു പറഞ്ഞു. ഇംഗ്ലീഷിലും ഇറ്റാലിയന്‍ ഭാഷയിലും വാചാലമായി സംസാരിക്കാന്‍ മിടുക്കി. അവളുടെ പേര് "റബേക്ക'. അവള് ഇംഗ്ലണ്ടുകാരിയും കാമുകന് ഇറ്റലിക്കാരനുമാണ്. ഞങ്ങളുടെ കഴുത്തിലണിയാന്‍ നീല നിറത്തിലുള്ള ബാഡ്ജ് തന്നു. ഒപ്പം ഹെഡ്ഫോണും. കൂട്ടം തെറ്റിപ്പോകാതിരിക്കാനാണ് ഈ ബാഡ്ജ്. ഞങ്ങളെ ഇന്നു നയിക്കുന്നത് റബേക്കയാണ്. അവള് അടുത്തു വന്ന് ഓരോരുത്തരെ പരിചയപ്പെട്ടു. എല്ലാവരും എന്നെ ശ്രദ്ധിക്കുക. സ്നേഹവാത്സല്യം നിറഞ്ഞ അവളുടെ മിഴികളിലേക്ക് എല്ലാവരും നോക്കി.
എ.ഡി. 79ൽ വെസൂവിയസ് അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ വിഷവാതകം ജനങ്ങളെ മരണത്തിലേക്ക് നയിച്ചതും എ.ഡി. 62ല്‍ ഭൂമികുലുക്കമുണ്ടായി പകുതിയിലധികം പ്രദേശങ്ങളും അവിടത്തെ മനുഷ്യരടക്കമുള്ള ജീവജാലങ്ങളും നശിച്ചതും ഇന്ന് ഈ സ്ഥലം യുനെസ്ക്കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയതുമെല്ലാം വിവരിച്ചു.
ഞങ്ങളുടെ പാസ്പോര്‍ട്ടും ടിക്കറ്റുമെല്ലാം പരിശോധിച്ചിട്ട് മയില്‍പ്പീലിപോലെ അഴകുവിരിച്ചു നില്ക്കുന്ന ഒരു ബസിലേക്ക് കയറ്റി. അതിനുള്ളിലെ യാത്രികരെല്ലാം വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ബസ് നീങ്ങി. ബസിന്റെ ജാലകത്തിനു പുറത്ത് റോം മിന്നിമറയുന്നു. ഏകദേശം മൂന്നു മണിക്കൂറെടുക്കും നേപ്പിള്സിലെത്താന്. വഴിയോരങ്ങളില്‍ ഉദയസൂര്യന് വിരുന്നുനല്കിയതുപോലെ വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ അണിഞ്ഞൊരുങ്ങി നില്ക്കുന്നു. ഇറ്റലിയിലെ ഓരോ നഗരവും തെരുവീഥിയും റോമന്‍ ഭരണകൂടത്തെ പ്രതിഫലിപ്പിക്കുന്നു. പലയിടത്തും മനോഹര മാര്‍ബിള്‍ ശില്പങ്ങള് ഉയര്‍ന്നു നില്പുണ്ട്. നീണ്ടു കിടക്കുന്ന സുന്ദരമായ റോഡിലൂടെ ബസ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കെ റോഡില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലത്തില്‍ ഹിമപര്വതനിരകള് പോലെ ഇരുഭാഗങ്ങളിലായി പര്‍വതങ്ങള്‍ സൂര്യകിരണങ്ങളാല്‍ തിളങ്ങുന്നു. ഓരോ പര്‍വതവും ഒന്നിനോടൊന്ന് മുട്ടിയുരുമ്മി നില്ക്കുന്നു.
പര്‍വതങ്ങളും അതിനോട് ചാഞ്ഞിറങ്ങിക്കിടക്കുന്ന കാടുകളും കൃഷിയിടങ്ങളും ചേതോഹരമായ കാഴ്ചയാണ്. ചില താഴ്വാരങ്ങളില് വീടുകളുമുണ്ട്. സഞ്ചാരികളെല്ലാം അതെല്ലാം കണ്‍കുളിര്‍ക്കെ കണ്ടുകൊണ്ടിരിക്കുന്നു. റോഡിലൂടെ ബസും കാറും മാത്രമല്ല കുതിരപ്പുറത്ത് പോകുന്നവരെയും കണ്ടു.
ഓരോ പര്‍വതവും കണ്ടുകൊണ്ടിരിക്കെ ഒരു പര്‍വതത്തിന്റെ മുകളില്‍ വലിയൊരു കുരിശ് പര്‍വതത്തില്‍ കിളിര്‍ത്തു നില്ക്കുന്നതുപോലെ തോന്നി. അതിനു മുകളില്‍ കാര്‍മേഘക്കൂട്ടങ്ങള്‍ ഉരുണ്ടുകൂടുന്നു.
നേപ്പിൾസ് നഗരത്തിനടുത്തുകൂടിയാണ് സാര്‍നോ നദിയൊഴുകുന്നത്. ഒരു ഭാഗത്ത് പര്‍വതങ്ങളും താഴെ കടലുമൊക്കെ ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാനുള്ള പ്രതിരോധ മാര്‍ഗങ്ങളായിരുന്നു. അതിനൊപ്പം തന്നെ ദേവീദേവന്മാരുടെ ആരാധനാലയങ്ങളുയര്ന്നു. ആദ്യദൈവങ്ങള് ചക്രവര്‍ത്തിമാരായിരുന്നു.
ഗൈഡ് ബസിനുള്ളില്‍ വച്ചുതന്നെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ വിവരിച്ചു. ആദ്യം ഞങ്ങള്‍ ബസില്‍ നിന്നിറങ്ങുന്നത് പോര്‍ട്ട് മറീന ഗേറ്റിലാണ്. എ.ഡി. 62 ലെ വിഷവാതകം നിറഞ്ഞ അഗ്നിപര്‍വത സ്ഫോടനത്തില്‍ ഈ പ്രദേശത്തിന്റെ നല്ലൊരു ഭാഗവും തകര്‍ന്നുകിടക്കുന്ന കാഴ്ചയാണ്. തിരയില്ലാത്ത കടല്‍ത്തീരം ദൂരെ കാണാം. ആകാശത്തേക്ക് തലയുയര്ത്തിനില്ക്കുന്ന മറീന ഗേറ്റ് റോമന്‍സിന് ഒരഭിമാനസ്തംഭം തന്നെയായിരുന്നു. നടന്നെത്തിയത് ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീനസിന്റെ ക്ഷേത്രത്തിലാണ്. സ്നേഹത്തിന്റെ ദേവതയാണ് വീനസ്. മാത്രവുമല്ല ചൈതന്യമുള്ള ഈ സുന്ദരിദേവി എല്ലാ വീടുകള്‍ക്കും ഒരു കാവല്‍ മാലാഖയെന്നും ജനങ്ങള്‍ വിശ്വസിച്ചു. ഇവിടെയും റോമിലും ഈ ദേവിയുടെ ക്ഷേത്രങ്ങള്‍ പണിയാന്‍ ചക്രവര്‍ത്തി ജൂലിയസ് സീസറാണ് മുന്നിട്ടിറങ്ങിയത്. പിന്നീട് കണ്ടത് അപ്പോളോ ദേവന്റെ ക്ഷേത്രം പൊളിഞ്ഞു കിടക്കുന്നതാണ്.
തുടര്‍ന്നുള്ള യാത്രയില്‍ ബസില്‍ നിന്നിറങ്ങുന്നത് പിരമിഡ് രൂപത്തില്‍ തീര്‍ത്തിരിക്കുന്ന ആംഫി തിയറ്റര്‍ കാണാനാണ്. ബി.സി. 80കളില്‍ കായിക-കലാരംഗത്ത് ദൃശ്യവിരുന്നൊരുക്കിയെന്ന് കേള്‍ക്കുമ്പോള്‍ ആരിലും ആശ്ചര്യമുണ്ടാക്കും. മേല്‍ക്കൂരയില്ലാത്ത തിയറ്ററുകള്‍ക്കുള്ളില്‍ അയ്യായിരം മുതല്‍ ഇരുപത്തയ്യായിരമാളുകള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. റോമിന്റെ ആദ്യകാല ചക്രവര്‍ത്തി അഗസ്റ്റസിന്റെ കാലത്ത് ആരംഭിച്ചതാണ് ആംഫി തിയേറ്ററുകള്‍. ഒന്നു മുതല്‍ ഇരുപത് പടികളുണ്ട്. മൂന്നു ഭാഗത്ത് കാഴ്ചക്കാര്‍ ഇരിക്കുമ്പോള്‍ ഒരു ഭാഗം വലിയ സ്റ്റേജാണ്. ആ സ്റ്റേജിന്റെ അടുത്തായി ഇരിക്കുന്നത് രാജകുടുംബാംഗങ്ങളും ഉന്നത പട്ടാള ഉദ്യോഗസ്ഥരും ഗോത്രത്തലവന്മാരും സമ്പന്നരുമാണ്. റോമക്കാരുടെ പ്രധാന പട്ടാള കേന്ദ്രമായതിനാല്‍, ഞായര്‍ ദിവസങ്ങളില്‍ നാടന്‍ കലാപരിപാടികളും മല്ലന്മാര് തമ്മിലും മനുഷ്യരും മൃഗങ്ങളും തമ്മിലുമുള്ള സംഘട്ടനങ്ങളും നടക്കാറുണ്ട്. നമ്മുടെ ഏതെങ്കിലും വലിയ പാറമലകളിലും ഇതുപോലുള്ള തിയറ്ററുകള്‍ നിര്മിക്കാവുന്നതാണ്. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമുണ്ട്. അകത്തേക്കു വരാനും പുറത്തേക്ക് പോകാനും ഒരു ഗേറ്റ് മാത്രമേയുള്ളു. ആ ഭാഗങ്ങളില്‍ ഏതോ തുരങ്കത്തിലെന്നപോലെ ശുചിമുറികളും മറ്റ് കാര്യാലയങ്ങളുമുണ്ട്.
ബസ്സിലിരിക്കെ മനസ്സില്‍ നിറഞ്ഞത് ഗ്രീക്ക് -റോമാ ആധുനിക സംസ്കാരത്തില്‍ ജീവിച്ചിരുന്ന ഒരു സമൂഹത്തെപ്പറ്റിയാണ്. ഒരു ദേശം എങ്ങനെ പൂന്തോട്ടങ്ങളാലും, കെട്ടിടങ്ങളാലും മനോഹരമാക്കണമെന്നു മാത്രമല്ല, മൂത്രപ്പുരകള്‍ എങ്ങനെയായിരിക്കണമെന്നുപോലും പഠിപ്പിക്കുന്നു.
ബസ്സില്‍ നിന്നിറങ്ങുന്നത് ബി.സി. 78-120 കാലയളവില്‍ തീര്‍ത്ത പൊംപെയുടെ ബസലിക്കയിലാണ്. ബി.സി.യിലും ഇവിടെ ബസിലിക്കയെന്ന പേരുള്ളത് എനിക്കിപ്പോഴാണ് മനസിലായത്. ബസിലിക്ക എന്ന പദത്തിന് രാജമന്ദിരം എന്നാണ് അർഥം. അത്തരം മന്ദിരങ്ങളുടെ ശില്പമാതൃക അനുസരിച്ച്, ബൃഹത്തായ അളവുകളിൽ, രാജകീയ പ്രൗഢിയോടെ പണിത പള്ളികൾക്കും പിന്നീട് ആ പേരു നല്‍കിത്തുടങ്ങി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക പ്രസിദ്ധമാണല്ലോ. റോമന്‍ സാമ്രാജ്യത്തിന്റെ പട്ടാള അധിപന്മാര്, ജുപിറ്റര്‍, അപ്പോളോ, ഹെര്‍ക്കുലീസ്, ഡയാനാ, ഇസ്സിസ് തുടങ്ങിയ ദേവീദേവന്മാരുടെ ക്ഷേത്രങ്ങള്‍, നീറോ ചക്രവര്‍ത്തി മല്ലന്മാര്‍ക്കായി തീര്‍ത്ത തിയറ്ററുകള്‍, പൂന്തോപ്പുകള്‍, ദേവീദേവന്മാരുടെ-ചക്രവര്‍ത്തിമാരുടെ മാര്‍ബിള്‍ പ്രതിമകള്‍, കടകന്പോളങ്ങള്‍, മൗണ്ട് വെസുവിയസ് അഗ്നിപര്‍വതം... കാഴ്ചകൾ അദ്ഭുതങ്ങളെ തുറന്നുവിടുകയാണ്.
ഹിരോഷിമ, നാഗസാക്കി ബോംബിനെക്കാള്‍ ശക്തമായി ആകാശമാകെ മൂന്നു ദിവസത്തോളം ഇരുട്ടുപരത്തിക്കൊണ്ട് പത്തു കിലോമീറ്റര്‍ ദൂരത്തില്‍ പൊംപെനഗരത്തെ അന്തരീക്ഷത്തിലുയര്‍ന്ന വിഷദ്രാവകത്തിലും അഗ്നിപര്‍വതത്തില്‍ നിന്ന് ഉരുകിയൊലിച്ചിറങ്ങിയ കറുത്ത ലാവയിലും പുതപ്പിച്ചുകളഞ്ഞു.
പൊംപെ മാത്രമല്ല അതിനടുത്തുള്ള ഹെര്‍കുലേനിയം നഗരമാകെ ചാമ്പലായി. അതുവഴി ഒഴികിക്കൊണ്ടിരുന്ന സാര്‍നോ നദിപോലും ലാവയാല്‍ മൂടപ്പെട്ടു. എ.ഡി. 1500ന്റെ അവസാന കാലഘട്ടത്തിലാണ് അതിനു വീണ്ടും ജീവന് വച്ചത്. റോമന്‍ ചക്രവര്‍ത്തിമാരുടെ സമ്പത്തിന്റെ സിംഹഭാഗവും ഇവിടത്തെ ക്ഷേത്രഗുഹകള്‍ക്കുള്ളിലാണ് സൂക്ഷിച്ചിരുന്നത്. അതില്‍ മരതകകല്ലുകള്, രത്നങ്ങള്‍, ചക്രവര്‍ത്തിമാരുടെ പടമുള്ള നാണയങ്ങള്‍, വെള്ളി, ചെമ്പ് തുടങ്ങിയ വിലപിടിപ്പുള്ളതെല്ലാം ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ ഇവയൊക്കെ സൂക്ഷിക്കാനുള്ള കാരണം ദേവീദേവന്മാരുടെ കടാക്ഷമുണ്ടാകുമെന്ന വിശ്വാസമാണ്.
ഇതിനടുത്തു തന്നെയാണ് യുറോപ്പിലെ ശക്തന്മാരായ മല്ലന്മാര് (ഗ്ലാഡിയേറ്റേഴ്സ്) താമസിച്ചിരുന്നത്. അതും ചക്രവര്‍ത്തിമാര്‍ക്ക് കരുത്തുപകര്‍ന്നു. മല്ലന്മാര് തമ്മിലും മല്ലന്മാരും മൃഗങ്ങളും തമ്മിലും കൊടുംകുറ്റവാളികളും മൃഗങ്ങളും തമ്മിലുമുള്ള പ്രധാന മത്സരങ്ങള്‍ റോമിലെ കൊളീസിയത്തിലാണ് നടന്നിരുന്നതെങ്കിലും അവിടെ നിന്നുള്ള സിംഹം, പുലി, ഇന്‍ഡ്യയില്‍ നിന്നു കടല്‍ മാര്‍ഗമെത്തിയ ഇന്‍ഡ്യന്‍ കടുവ, ചെന്നായ് ഇവയെല്ലാം പോപെയിലുമുണ്ടായിരുന്നു. ഈ കൊടും ക്രൂരതകള്‍ കണ്ട് ആസ്വദിക്കുക ചക്രവര്‍ത്തിമാര്‍ക്ക് ഒരു വിനോദമായിരുന്നു. പരസ്പരം പൊരുതി പരാജയപ്പെടുന്ന മല്ലന് ചക്രവര്‍ത്തിയോട് “രക്ഷിക്കണം'' എന്നപേക്ഷിച്ചാല്‍ കാഴ്ചക്കാരുടെ അഭിപ്രായം മാനിച്ച് വിടുതല്‍ നല്‍കുമായിരുന്നു. ക്രിസ്തീയ വിശ്വാസികള്‍ക്ക് ആ ആനുകൂല്യം ലഭിച്ചിരുന്നില്ല. ഇവരില്‍ കൂടുതലും വന്യമൃഗങ്ങളുമായുള്ള പോരാട്ടത്തിലാണ് വീരമൃത്യു വരിച്ചത്.
സഞ്ചാരികളെല്ലാം പലയിടത്തുമായി എല്ലാം കണ്ടു നടക്കുന്നു. ഏതോ ഒരു ശവകുടീരത്തില്‍ വന്ന പ്രതീതി. ചിന്നിച്ചിതറിക്കിടക്കുന്ന ഒരു തിയറ്ററിനു മുന്നില്‍ ചെന്നപ്പോള്‍ ഗൈഡ് പറഞ്ഞു. ഇവിടെ നാടകരൂപത്തിലുള്ള ഗ്രീക്ക്-റോമന്‍ കലകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഗ്രീക്ക് കഥയുടെ പശ്ചാത്തലത്തില്‍ റോമാക്കാരാണ് അഭിനയിക്കുന്നത്. അതില്‍ നൃത്തവുമുണ്ട്.
ഗൈഡ് ചരിത്രബോധമുള്ള ഒരു സ്ത്രീയായി എനിക്ക് തോന്നി. ഞാന്‍ വായിച്ച ചരിത്രപുസ്തകത്തിലൂടെ അവരുടെ വാക്കുകള്‍ ഓരോ താളുകളായി മറിഞ്ഞുകൊണ്ടിരുന്നു. കൂട്ടംകൂടി നില്ക്കുന്നവര് ചരിത്രാന്വേഷികളെപ്പോലെയാണ് അവരുടെ ഓരോ വാക്കും ശ്രദ്ധിക്കുന്നത്. ചരിത്രത്തിന്റെ ആഴങ്ങൾ കണ്ടാണ് പോംപെ യാത്ര അവസാനിച്ചത്.
കാരൂർ സോമൻ