ഹര ഹര തീവ്രം വീക്ഷണം
ഘന ഘന നാദേ ഭാഷണം
ബഹുവിധ കർമം ആത്മനിഷ്ഠം കല്പിതം
ഹര ഹര തീവ്രം വീക്ഷണം
അലസവിഹീനം സാർപിതം
അതിബലഗാത്രം സൂക്ഷ്മനേത്രം
സത്യയുക്തം സർവദാ
സുസന്നദ്ധം സുരക്ഷാർത്ഥം...
ഈ ശ്ലോകം എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്നു കരുതുന്നുണ്ടാവും പലരും. അതെ, കേട്ടിട്ടുണ്ട്. നിങ്ങളിതു കേട്ടത് ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ പാട്ടായാണ്. ബി.കെ. ഹരിനാരായണൻ എഴുതി ജെറി അമൽദേവ് ഈണമിട്ട ഒരു പവർ സോംഗ്. ഭാഷ സംസ്കൃതം.
മലയാള സിനിമയിൽ ഒട്ടേറെ അതിസുന്ദരങ്ങളായ സംസ്കൃത ഗാനങ്ങളുണ്ടായിട്ടുണ്ട്. അവയുടെ ആ ഭംഗി നിമിത്തം ഭാഷ ഏതാണെന്ന് കേൾവിക്കാർ ആലോചിക്കുകപോലും ചെയ്യാറില്ലെന്നുമാത്രം. ജാനകീ ജാനേ... (ധ്വനി), കൃഷ്ണകൃപാ സാഗരം... (സർഗം), മാമവ മാധവ... (ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ), ഗേയം ഹരിനാമധേയം.. (മഴ), ചഞ്ചല ചഞ്ചല നയനം... (കല്യാണ പന്തൽ) തുടങ്ങിയ പാട്ടുകൾ ഉദാഹരണം. എത്രപേർ ആലോചിച്ചിട്ടുണ്ടാവും ഇവയെല്ലാം സംസ്കൃതമാണെന്ന്! ഈ പാട്ടുകളെയെല്ലാം ഒന്നിപ്പിക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട്- അവയെഴുതിയ അനശ്വരനായ യൂസഫലി കേച്ചേരിതന്നെ!
വീണ്ടും ദേവഭാഷ
ആശയവിനിമയത്തിനായി സംസ്കൃതം ഉപയോഗിക്കുന്നവർ ഇന്നൊരുപക്ഷേ വിരലിൽ എണ്ണാവുന്നവർ മാത്രമായിരിക്കും. കർണാടകയിലെ മത്തൂരു പോലുള്ള ചില ഗ്രാമങ്ങളിൽ ഈ ഭാഷ പറയുന്നുണ്ട്. കേട്ടാൽ അറിയാവുന്നവർ കുറവാണെന്നതിനാൽ ഈ ഭാഷയിൽ ഒരു സിനിമ നിർമിക്കുന്നത് പ്രയാസമാണ്. ഒരു പാട്ട് ഉൾപ്പെടുത്തുന്നതുപോലെയല്ലല്ലോ മുഴുനീള സിനിമ. 1983ൽ പുറത്തിറങ്ങിയ ആദി ശങ്കരാചാര്യ ആയിരുന്നു ലോകത്തിലെ ആദ്യത്തെ സംസ്കൃത ചിത്രം. ഇപ്പോഴിതാ, കുട്ടികൾക്കുവേണ്ടിയുള്ള ഒരു സംസ്കൃത സിനിമകൂടി ഒരുങ്ങുന്നു- സമസ്യ:
പ്രവീഷ് കുമാർ മൊറയൂർ നിർമിക്കുന്ന ചിത്രം ഷിബു കുമാരനല്ലൂർ സംവിധാനംചെയ്യുന്നു. കോഴിക്കോട് നാരായണൻ നായർ, വിനോദ് കോവൂർ, മുഹമ്മ പ്രസാദ്, ജസീല പർവീണ് തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഇതിലെ രണ്ടു പാട്ടുകൾക്ക് ഈണമിട്ടതും പാടിയതും മലയാളിയായ ആദ്യ സംഗീത സംവിധായക സോണി സായിയാണ്.
ഭാഷയറിയാതെ സംഗീതം
സമസ്യയിലെ പാട്ടുകൾ എഴുതിയത് യു.കെ. രാഘവൻ, രമീഷ് നന്പീശൻ, രഞ്ജിത് കെ. എന്നിവരാണ്. സലാം വീരോലി, ശങ്കർ നാരായണൻ എന്നിവർ ഈണങ്ങളൊരുക്കി. പിന്നീടാണ് രണ്ടു പാട്ടുകൾ ഒരുക്കാനുള്ള ചുമതല സോണിയിൽ എത്തിയത്. ആദ്യത്തേത് ഒരു മൃത്യുഞ്ജയ മന്ത്രമാണ്. മകൾക്ക് അസുഖമാണെന്നറിയുന്ന അച്ഛന്റെ ഓർമകളാണ് രണ്ടാമത്തെ പാട്ടിലുള്ളത്. സെമി ക്ലാസിക്കൽ ഛായയുള്ള പാട്ട് വേണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. സോണിക്ക് സംസ്കൃതമറിയില്ല. സംവിധായകൻ സന്ദർഭവും വരികളുടെ അർഥവും പറഞ്ഞുകൊടുത്തു. മാനസപുത്രി മാമക പുത്രി എന്നുതുടങ്ങുന്ന പാട്ട് ഈണമിട്ടുപാടി, ഉച്ചാരണപ്പിശകുകൾ ഉണ്ടോ എന്നറിയാൻ അയച്ചപ്പോൾ ഗാനരചയിതാവ് സംവിധായകനോടു ചോദിച്ചത് ഈ കുട്ടിക്ക് സംസ്കൃതം അറിയാമോ എന്നായിരുന്നു. ഒരു തെറ്റുപോലും ഇല്ലെന്ന ഉറപ്പായിരുന്നു ആ ചോദ്യത്തിനു പിന്നിൽ. അതു വലിയ സന്തോഷവും ആത്മവിശ്വാസവും നൽകിയെന്നു സോണി പറയുന്നു.
വീട്ടിലെ പാട്ട്
സ്കൂൾ വിദ്യാർഥിയായിരുന്ന കാലംമുതൽ ഒന്നാന്തരം സ്റ്റേജ് പെർഫോർമറാണ് സോണി സായി. എണ്ണമില്ലാത്ത ഗാനമേള വേദികളിൽ സോണിയുടെ ശബ്ദം ആസ്വാദകരെ വിസ്മയംകൊള്ളിച്ചിട്ടുണ്ട്. പതിമൂന്നാം വയസിൽ സിനിമയിൽ പാടി. ക്രെഡിറ്റ് കിട്ടിയില്ല. അടുത്തകാലത്ത് സൂപ്പർഹിറ്റായ ഓണവെയിൽ ഓളങ്ങളിൽ എന്ന പാട്ടിൽ എം.ജി. ശ്രീകുമാറിനൊപ്പമുള്ളത് സോണിയാണ്. ആ പാട്ടും മറ്റാരുടെയൊക്കെയോ പേരിൽ അറിയപ്പെട്ടു. ചെറുപ്പംമുതൽ കുടുംബത്തിന്റെ മുഴുവൻ ചുമതലയും സോണിയിലായിരുന്നു. സംഗീതത്തെ പാഷനായി മനസിൽനിറച്ച് എല്ലാ പ്രതിസന്ധികളെയും നേരിട്ടു, മുന്നേറി. ഒട്ടേറെ സിനിമകൾക്കും ആൽബങ്ങൾക്കും വേണ്ടി പാട്ടുകൾ ഒരുക്കുകയും പാടുകയും ചെയ്തു.
കോവിഡ് പക്ഷേ, കലാരംഗത്തുള്ള മറ്റെല്ലാവരെയുംപോലെ സോണിയുടെ പ്രോജക്ടുകളെയും ബാധിച്ചു. അങ്ങനെയാണ് വീട്ടിലെ സ്റ്റുഡിയോ നവീകരിക്കാമെന്ന ആശയം വന്നത്. വോയ്സ് ബൂത്ത് പോലുള്ള നവീന സംവിധാനമൊന്നും ഒരുക്കാനായിട്ടില്ലെങ്കിലും സോണിയുടെ ആവശ്യങ്ങൾക്ക് ഇപ്പോൾ കൊച്ചിയിലെ ഈ ഹോം സ്റ്റുഡിയോ ധാരാളം. ഗിറ്റാറിസ്റ്റുകൂടിയായ മകൻ ശിവ ശരണ് ആണ് റെക്കോർഡിംഗ് നിർവഹിക്കുന്നത്.
പൂർണമായും രാഗാധിഷ്ഠിതമായ പാട്ടുകൾ ഒരുക്കാനൊന്നും എനിക്ക് കഴിവില്ല. പക്ഷേ, എന്നിലെ ആസ്വാദകയ്ക്ക് ഇഷ്ടമാകുന്ന പാട്ടുകളാണ് ഞാൻ സിനിമകൾക്കു നൽകുന്നത്. നല്ലൊരു ഓർക്കസ്ട്ര ടീം എല്ലാ സഹായങ്ങളുമായി ഒപ്പമുള്ളത് ദൈവാനുഗ്രഹം. ഒരു സ്ത്രീയാണെന്ന പരിമിതികൾ ഒരിക്കലും ഓർമിക്കേണ്ടിവന്നിട്ടില്ലാത്ത കലാസ്നേഹികൾക്കൊപ്പം പ്രവർത്തിക്കാനാകുന്നു എന്നതും ഭാഗ്യം. സംഗീതമില്ലായിരുന്നെങ്കിൽ ഈ കോവിഡ് കാലം ഡിപ്രഷനിലേക്കു കൊണ്ടുപോകുമായിരുന്നു. ഇനിയും ആസ്വാദകർ ഇഷ്ടപ്പെടുന്ന പാട്ടുകളുണ്ടാക്കണം. നല്ലൊരു സ്റ്റുഡിയോയും ഒരുക്കണം- സോണി പറയുന്നു.
ഇൻ ഹാർമണി- ഹരിപ്രസാദ്
സമസ്യകൾക്കുത്തരം സംഗീതം
04:05 AM Nov 15, 2020 | Deepika.com