ഒറ്റപ്പാലം: തീറ്റതേടി പറന്നെത്തുന്ന മയിലിനിപ്പോൾ തങ്കമണിയമ്മ വെറും അമ്മയല്ല, പൊന്നമ്മയാണ്. കടന്പഴിപ്പുറം കൊല്ലിയാനിയിലാണ് മയിലിനെ പോറ്റുന്ന ഈ വീട്ടമ്മയുള്ളത്.
കാടിറങ്ങി എല്ലാ ദിവസവും വീട്ടുമുറ്റത്തെത്തുന്ന മയിലിന് തീറ്റ നൽകി പരിപാലിക്കുന്ന ചിങ്ങത്ത് പുത്തൻ വീട്ടിൽ തങ്കമണിയമ്മ (79) ക്കിപ്പോൾ മയിലൂട്ട് നടത്തുന്നത് ദിനചര്യയുടെ ഭാഗമാണ്. നിത്യവും രണ്ടുനേരം തങ്കമണിയമ്മ നൽകുന്ന പങ്ക് പറ്റാൻ മുടങ്ങാതെ എത്തുന്ന മയിൽ ഒരു കൗതുക കാഴ്ചതന്നെയാണ്.
മയിലുകൾ സാധാരണയായി മനുഷ്യനുമായി അടുക്കുക പതിവുള്ളതല്ല. മറ്റു പക്ഷികളെ പോലെ ഇവ ഇണക്കം കാണിക്കുന്ന കൂട്ടത്തിലുമല്ല.
എന്നാൽ ഇവിടെ കാര്യങ്ങൾ മറിച്ചാണ് സംഭവിക്കുന്നത്. തങ്കമണിയമ്മക്ക് മുന്പിൽ മയിൽ അനുസരണയുള്ള ഇണക്കക്കാരിയാണ്. ഇവരുടെ കൈയിൽനിന്നും തീറ്റ വാങ്ങി കഴിച്ചാണ് മയിലിന്റെ ദിവസവുമുള്ള മടക്കം.
എന്നാൽ വീട്ടിലെ മറ്റാരോടും മയിലിന് അടുപ്പമില്ലെന്നതാണ് മറ്റൊരു പ്രത്യേകത. തങ്കമണിയമ്മയുടെ കൂടെ കുടുംബാംഗങ്ങൾ ഉണ്ടെങ്കിൽ ഇത്തിരി അകലം പാലിക്കും. അമ്മ തനിച്ചെങ്കിൽ പറന്നെത്തും. രാവിലെയും വൈകിട്ടുമാണ് മയിലിന്റെ സന്ദർശന സമയം. സമയക്രമം ഇതുവരെയും കൃത്യമായും പാലിക്കുന്നുണ്ട്. തങ്കമണിയമ്മ വീട്ടിൽ ഇല്ലെങ്കിൽ ഭക്ഷണം അടുക്കളയ്ക്കു സമീപം മാറ്റി വയ്ക്കും.
മയിൽ എത്തി കഴിഞ്ഞാലുടൻ തന്റെ ആഗമനമറിയിച്ച് ശബ്ദമുണ്ടാക്കും. ഇതു കേട്ടു കഴിഞ്ഞാൽ വീടിനകത്തു നിന്നു ഭക്ഷണവുമായി തങ്കമണിയമ്മ എത്തും. ശബ്ദം ഉയർത്തിയിട്ടും ആളെ കണ്ടില്ലെങ്കിൽ വീട്ടിൽ തന്റെ അന്നദാതാവ് ഇല്ലെന്ന് മയിലിന് തിരിച്ചറിയാം. പിന്നെ അവകാശപ്പെട്ടതായ മാറ്റി വച്ച വിഹിതം കൊത്തി തിന്ന് സ്ഥലം വിടും. ചിലപ്പോൾ ചോറു കൂടാതെ അൽപ്പം ധാന്യം കൂടി കിട്ടിയാൽ മയിലിനു പെരുത്ത സന്തോഷം.
കൊല്ലിയാനി ശ്രീ ദുർഗാ ക്ഷേത്രം ആധ്യാത്മിക പാരായണ സമിതിയുമായി ബന്ധപ്പെട്ടു ഭക്തി പാരായണവും മറ്റുമായി തങ്കമണിയമ്മ ആത്മീയ കാര്യങ്ങളിൽ കർമനിരതയായിരുന്നു. പക്ഷേ, കോവിഡ് വന്നതോടെ പതിവുചര്യകൾ എല്ലാം തെറ്റിച്ചു.
ഇതിനിടെയാണ് ഈശ്വര ചൈതന്യം പോലെ മയിൽ കടന്നു വന്നത്. ഇതു തങ്കമണിയമ്മക്ക് നേരംപോക്കിനുള്ള ഉപാധിയായി. കാത്തിരിക്കാനും സമയം കൊല്ലാനും മയിലിന്റെ വരവ് തങ്കമണിയമ്മക്കും ഒരു അനുഗ്രഹമാണ്.
മയലിനു "തങ്കമണിയമ്മ' വെറും അമ്മയല്ല, "പൊന്നമ്മ'യാണ്
03:23 PM Sep 24, 2021 | Deepika.com