നയനമനോഹരമായ വെള്ളച്ചാട്ടങ്ങളും ചേതോഹരമായ പ്രകൃതി ദൃശ്യങ്ങളും പടിഞ്ഞാറെചക്രവാളത്തിൽ ചെഞ്ചായം പൂശി മറയുന്ന സൂര്യാസ്തമയ ദൃശ്യങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ജലാശയങ്ങളുമെല്ലാം ഇടുക്കിയുടെ മാത്രം പ്രത്യേകതകളാണ്.
എന്നാൽ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നത് പോരായ്മയായി നിലനിൽക്കുകയാണ്.
ഇലവീഴാപൂഞ്ചിറ
കുടയത്തൂർ പഞ്ചായത്തിൽ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പച്ചപ്പുൽമേടുകൾ നിറഞ്ഞ ഇലവീഴാപൂഞ്ചിറ നിരവധി സഞ്ചാരികൾ എത്തുന്ന കേന്ദ്രമാണ്. ഇവിടെ നിന്നുള്ള മലങ്കര ജലാശയത്തിന്റെ ദൃശ്യഭംഗിയും സൂര്യാസ്തമയ ദൃശ്യങ്ങളുമാണ് ആരെയും ആകർഷിക്കുന്നത്.
പൂഞ്ഞാർ രാജകുടുംബാംഗമായ ഗോപകുമാർ വർമ വർഷങ്ങൾക്കു മുന്പ് ഇവിടെയെത്തി ഗ്ലൈഡിംഗ് നടത്തിയിരുന്നു. പൂഞ്ചിറയിൽ നിന്നാൽ ആലപ്പുഴ ലൈറ്റ് ഹൗസ്, ഇടുക്കി ജലാശയം, ഇല്ലിക്കക്കല്ല് എന്നിവയുടെ ദൃശ്യങ്ങളും സഞ്ചാരികൾക്ക് അവസ്മരണീയമായ അനുഭവമാണ്. ഇവിടുത്തെ റിപ്പീറ്റ് സ്റ്റേഷൻ സഞ്ചാരികൾക്ക് വിജ്ഞാനത്തിനുള്ള അവസരവും പ്രദാനം ചെയ്യുന്നു.
എന്നാൽ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡിന്റെ സ്ഥിതി പരമ ദയനീയമാണ്. ഏതാനും കിലോമീറ്റർ സഞ്ചാരയോഗ്യമല്ലെന്നുള്ളതാണ് സഞ്ചാരികളെ വലയ്ക്കുന്നത്. കാഞ്ഞാറിൽ നിന്നു കൂവപ്പിള്ളി ചക്കിക്കാവ് വഴിയും കോട്ടയം ജില്ലയിലെ മേലുകാവിൽ നിന്നു മായാപുരി വഴിയും ഇവിടേക്ക് എത്താൻ കഴിയും.
തൊമ്മൻകുത്ത്
കരിമണ്ണൂർ പഞ്ചായത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് തൊമ്മൻകുത്ത്. സംസ്ഥാനത്തെ ഇതര ജില്ലകളിൽ നിന്നും പുറംനാടുകളിൽ നിന്നുമുള്ള ആളുകളാണ് തൊമ്മൻകുത്തിന്റെ വശ്യസൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്.
ഇതിൽ ഏഴുനിലകുത്താണ് ഏവരെയും ആകർഷിക്കുന്നത്. വനത്തിലൂടെ കാൽനടയായി സഞ്ചരിച്ചാണ് ഇവിടെയെത്തുന്നത്. മുളങ്കാടുകളുടെ മർമരവും ഇളംതെന്നലും പക്ഷികളുടെ സംഗീതവും ആസ്വദിച്ച് സുഖശീതളമായ കാലാവസ്ഥയിൽ നടന്നുനീങ്ങുന്പോൾ എല്ലാംമറക്കുന്ന അനുഭവമാണുണ്ടാകുക.
ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ തൊമ്മൻകുത്തിൽ സഞ്ചാരികൾക്ക് ഹരം പകർന്നിരുന്ന ഏറുമാടം ജീർണാവസ്ഥയിലായിട്ട് നാളുകളേറെയായി. വർഷങ്ങൾക്കു മുന്പ് വിഭാവനം ചെയ്ത ബോട്ടിംഗ് ഉൾപ്പെടെയുള്ള പദ്ധതികളും പ്രാവർത്തികമായിട്ടില്ല. ഇവിടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി ഇവിടം മാറുമെന്നതിൽ സംശയമില്ല.
ആനയാടിക്കുത്ത്
തൊമ്മൻകുത്ത് വിനോദസഞ്ചാരകേന്ദ്രത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ആനയാടിക്കുത്ത് വിനോദസഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുകയാണ്. പ്രകൃതിയുടെ സ്വച്ഛതയിൽ മലമുകളിൽ നിന്നു പാലരുവിയായി ഒഴുകിയിറങ്ങുന്ന ജലപ്രവാഹം കണ്കുളിർക്കെ കാണാനും തടാകത്തിൽ നീന്തിത്തുടിക്കാനും കഴിയുമെന്നതാണ് സഞ്ചാരികളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കാൻ കാരണം.
കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭയമില്ലാതെ വെള്ളത്തിൽ ഉല്ലസിക്കാനാകുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. എന്നാൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കുന്നത് ചില സന്ദർഭങ്ങളിലെങ്കിലും അപകടത്തിന് ഇടയാക്കുന്നുണ്ട്.
സഞ്ചാരികളെ നിയന്ത്രിക്കാൻ ഉത്തരവാദിത്വപ്പെട്ടവരെ നിയമിക്കാത്തതിനാൽ മലമുകളിൽ കയറി യുവതലമുറ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുകയാണ്.
അടുത്തിടെയാണ് സഹോദരങ്ങളായ രണ്ടുപേർ ഇവിടെ അപകടത്തിൽപെട്ടത്. ആനയാടിക്കുത്തിലേക്ക് വഴിയില്ലാത്തതിനാൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലൂടെയാണ് ആളുകൾ എത്തുന്നത്. അടുത്തനാളിലായി ഇവിടെ മാലിന്യനിക്ഷേപവും വർധിച്ചിരിക്കുകയാണ്.
ഉപ്പുകുന്ന്
മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ കോടമഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ഉപ്പുകുന്ന് മലനിരകളും ഇതുവഴി വളഞ്ഞുപുളഞ്ഞുപോകുന്ന ഇടുക്കിക്കുള്ള റോഡിലൂടെയുള്ള യാത്രയുമെല്ലാം വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.
ഉപ്പുകുന്നിലെ ആത്മഹത്യാ മുനന്പും മുറംകെട്ടി പാറയും ഇവിടെ നിന്നുള്ള മലങ്കര ജലാശയത്തിന്റെയും വെളളിയാമറ്റം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളുടെയും വിദൂരകാഴ്ചകളും ഒന്നുകാണേണ്ടതുതന്നെ.
സദാസമയവും സഞ്ചാരികളെ തഴുകിയെത്തുന്ന കുളിർക്കാറ്റ് ഉപ്പുകുന്നിന്റെ മറ്റൊരു പ്രത്യേകതയാണ്. എന്നാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കുടിവെള്ളം പോലും ലഭിക്കണമെങ്കിൽ കിലോമീറ്ററുകൾ യാത്രചെയ്യണം. വിശ്രമകേന്ദ്രം ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാൽ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിൽ പ്രമുഖ സ്ഥാനം നേടാനാകും.
കോട്ടപ്പാറ
വണ്ണപ്പുറം പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായ കോട്ടപ്പാറ മഞ്ഞിൽപൊതിഞ്ഞുനിൽക്കുന്ന അഴകിന്റെ വിസ്മയ കാഴ്ചകളാണ് ഒരുക്കുന്നത്. സൂര്യോദയം മുതൽ സൂര്യാസ്തമയ ദൃശ്യംവരെ കാണാൻ വിദൂരങ്ങളിൽ നിന്നുപോലും സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. എന്നാൽ ഇവിടെ ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ അധികൃതർ അലംഭാവം തുടരുകയാണ്.
വനംവകുപ്പ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇതൊന്നും കാര്യമായ പ്രയോജനം ചെയ്തിട്ടില്ല.
മീനുളിയാൻപാറ
വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ യാത്രചെയ്യുന്പോൾ സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമാണ് മീനുളിയാൻപാറ. ഇവിടെ നിന്നാൽ നോക്കെത്താ ദൂരത്തോളമുള്ള പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനാവും. ഇവിടെ നിരീക്ഷണ ഗോപുരം ഉൾപ്പെടെ സ്ഥാപിച്ചാൽ ഇടുക്കിയിലെത്തുന്ന നൂറുകണക്കിനു സഞ്ചാരികളെ ആകർഷിക്കാനാകും.
മലങ്കര ജലാശയം
സഞ്ചാരികളുടെ സ്വപ്നതീരമാണ് മലങ്കര ജലാശയം. ഇതിന്റെ വികസനത്തിനായി നിരവധി പദ്ധതികൾ മാറിമാറി വന്ന സർക്കാരുകൾ തയാറാക്കിയെങ്കിലും എൻട്രൻസ് പ്ലാസ, കുട്ടികളുടെ പാർക്ക്, നടപ്പാത തുടങ്ങിയവ മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.
ബോട്ടാണിക്കൽ ഗാർഡൻ, ബോട്ടിംഗ്, വിശ്രമമന്ദിരങ്ങൾ, ഹണിമൂണ് കോട്ടേജുകൾ, ഫിഷിംഗ് ഹട്ട്, ഫൗണ്ടൻ, പ്രകാശ സംവിധാനങ്ങൾ തുടങ്ങി എണ്ണിയാൽ തീരാത്ത പ്രോജക്ടുകൾ ഇനിയും വെളിച്ചംകണ്ടിട്ടില്ല.
ടൂറിസം ഡിപ്പാർട്ട്മെന്റിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പദ്ധതികൾ സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മലങ്കര ജലാശയത്തിൽ ബോട്ടിംഗ് ആരംഭിച്ചാൽ ഇവിടം മുതൽ മൂലമറ്റം ത്രിവേണി സംഗമം വരെ സഞ്ചാരികൾക്ക് പ്രകൃതി ദൃശ്യങ്ങൾ ആസ്വദിച്ച് യാത്രചെയ്യാൻ കഴിയും. പദ്ധതികൾ യാഥാർഥ്യമാകണമെങ്കിൽ രാഷ്ട്രീയ ഇച്ഛാശക്തി കൂടിയെ തീരുവെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.
മലങ്കര ജലാശയത്തിന്റെയും മൂലമറ്റം ടൗണ്, വലകെട്ടിയ മലനിരകൾ എന്നിവയുടെയും ദൃശ്യചാരുത നുകരാൻ കഴിയുന്ന ഇടമായ നാടുകാണിപവലിയനും മൂലമറ്റത്തുനിന്നു ഇവിടേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന തുന്പച്ചിമല പിൽഗ്രിമും ടൂറിസത്തിന്റെ അനന്തസാധ്യത വിളിച്ചോതുന്ന ഇടങ്ങളാണ്.