നെടുമങ്ങാട് : സാധാരണക്കാർക്ക് ഭക്ഷണം കൊടുക്കാനായി തുടങ്ങിയ വനിത ഹോട്ടൽ ശ്രദ്ധേയമാകുന്നു. ആര്യനാട് പഞ്ചായത്തിലെ മാർക്കറ്റിനുള്ളിൽ കുടുംബശ്രീയുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന വനിത ഹോട്ടലാണ് നാട്ടുകാരെ കുറഞ്ഞ ചെലവിൽ അന്നമൂട്ടുന്നത്.
നെടുമങ്ങാട്ടെ ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചശേഷം പണം നൽകാനെത്തിയ ഗീതാകുമാരിയോട് ഉടമ ഭക്ഷണത്തിനു അമിത വില ഈടാക്കി. ഈ സംഭവത്തെതുടർന്നാണ് വനിത ഹോട്ടൽ എന്ന ആശയത്തിലേക്ക് ഗീതാകുമാരിയും സംഘവും എത്തിയത്.
കൂട്ടുകാരികളായ ഷെഷ, സുസകുമാരി, രമാദേവി, ഷീല, ദീപ എന്നിവരോട് ആശയം പങ്കുവച്ചു. ഇവർ സമ്മതം മൂളിയതോടെ ഇതിനു "വനിത ഹോട്ടൽ' എന്നും പേരു വീണത്.
തുടക്കത്തിൽ 30 രൂപയായിരുന്നു ഊണിന് ഈടാക്കിയിരുന്നത്. എന്നാൽ കൊറോണ വന്നതോടെ സ്ഥിതി ആകെ മാറി. ഹോട്ടൽ ജനകീയമാകുകയും ഊണിന് 20 രൂപയായി കുറയുകയും ചെയ്തു. ആര്യനാട് പഞ്ചായത്ത് സിഡിഎസും -കുടുംബശ്രീ ജില്ലാ മിഷനും കൈകോർത്തതോടെ ഇത് ജനകീയ ഹോട്ടലായി മാറിയത്.
20 രൂപ മാത്രമുള്ള ഊണിനും ഇവർ നൽകുന്നത് വിഭവ സമൃദ്ധമായ ഭക്ഷണം. അവിയൽ, തോരൻ, അച്ചാർ, സാബാർ, പുളിശേരി, രസം എന്നിങ്ങനെ നിരവധി രുചിക്കൂട്ടുകൾ ചേർത്ത ഭക്ഷണം.
ഊണ് ജനപ്രിയമായതോടെ ദിവസേന മൂന്നു നേരവും ന്യായവിലയിൽ ഭക്ഷണം കൊടുക്കാനൊരുങ്ങുകയാണ് ആര്യനാട്ടെ ജനകീയ ഹോട്ടൽ.
ആര്യനാടിനെ അന്നമൂട്ടുന്ന വനിത ഹോട്ടൽ
04:24 PM Sep 23, 2021 | Deepika.com