തൃശൂർ: ആന നിന്നാലും ചെരിഞ്ഞാലും ലക്ഷങ്ങളാണെന്ന് പണ്ടൊരു ചൊല്ലുണ്ട്. പക്ഷെ ഇന്ന് അങ്ങനെയല്ല സ്ഥിതി. തങ്ങളുടെ ആനകളെ രണ്ടു കോവിഡ് വർഷങ്ങളിൽ പരിപാലിച്ച ആന മുതലാളിമാർ ഇനിയെന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ്. കേരളത്തിലെ എല്ലാ ആന ഉടമകളും കഴിഞ്ഞ രണ്ടു വർഷം കനത്ത സാന്പത്തിക നഷ്ടം സഹിച്ചാണു തങ്ങളുടെ ആനകളെ പരിപാലിച്ചത്.
കോവിഡാണെങ്കിലും ലോക്ഡൗണ് ആണെങ്കിലും ആനയെ നോക്കാതിരിക്കാനാവില്ലെന്നതിനാൽ ഒരു കുറവും വരാതെതന്നെ ആനകളെ നോക്കി വളർത്തിയിട്ടുണ്ട് ഓരോ ആന ഉടമയും.
കൈയിലുള്ള വീടും വസ്തുവുമൊക്കെ പണയം വച്ചും വിറ്റും ആനകളെ നോക്കേണ്ടിവന്ന ഉടമകളുണ്ട് കേരളത്തിൽ. അവരേയും ആന മുതലാളി എന്നു വിളിക്കുന്നവരുണ്ട്.
ജി ഫോം നൽകി ബസുകൾ ഓടിക്കാതെ ഷെഡിൽ കയറ്റിയിടാം. എന്നാൽ ആനയെ അങ്ങനെ വെറുതെ ഷെഡിൽ കയറ്റി നിർത്താൻ പറ്റുമോ....മിണ്ടാപ്രാണിയെ സ്വന്തം മക്കളെ പോലെ നോക്കിയവരും സ്വന്തം വീട്ടിലുള്ളവരുടെ ഭക്ഷണം വേണ്ടന്നുവച്ച് ആനയെ ഊട്ടിയവരും ഇവിടെയുണ്ട്.
ആനകളെ പീഡിപ്പിക്കുന്നുവെന്നു പരാതിപ്പെടുന്നവരാരും തങ്ങളുടെ ഈ രണ്ടു വർഷത്തെ ജീവിതം കണ്ടില്ലെന്നു നടിക്കുകയാണെന്നു പല ആന ഉടമകളും പറയുന്നു. ആനയെ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നു നിയമമുണ്ടെങ്കിലും ഏക്കം വഴിയും മറ്റും കിട്ടിയ പണവും നീക്കിയിരിപ്പുമൊക്കെ തീർന്നെന്ന് ആന ഉടമകൾ പറയുന്നു. കടം വാങ്ങിയാണു പലരും ഇപ്പോൾ ആനകളെ പരിപാലിക്കുന്നത്.
ആനവായിൽ അന്പഴങ്ങ പോരല്ലോ
ആനവായിൽ അന്പഴങ്ങ പോരല്ലോ. ആനവയർ നിറയണമെങ്കിൽ കുറച്ചൊന്നും പോര. ഒരു ദിവസം മൂവായിരം മുതൽ നാലായിരം രൂപ വരെ ചുരുങ്ങിയത് ഒരു ആനയെ പരിപാലിക്കാൻ ചെലവു വരും. ഒരു പനന്പട്ടയ്ക്ക് 110 രൂപയെങ്കിലും ചെലവുവരും. നല്ല ഗജവീരന്മാർ 15 മുതൽ 20 പട്ടവരെ ഒരു ദിവസം അകത്താക്കും. പുല്ല്, ചോറ് എന്നിവയും ഇതിനു പുറമെയാണ്.
ശന്പളം, ഇൻഷ്വറൻസ് ചെലവുകൾ
പാപ്പാന്മാരുടെ ശന്പളത്തിനു പുറമെ ഇൻഷ്വറൻസും ആനയുടെ ഇൻഷ്വറൻസും ഉടമ തന്നെയാണ് അടയ്ക്കേണ്ടത്. ആനയിൽ നിന്നെന്തെങ്കിലും അപകടം പറ്റിയാൽ പാപ്പാന്മാർക്കു നഷ്ടപരിഹാരം കിട്ടുന്നതിനുള്ള ഇൻഷ്വറൻസും ആന എന്തെങ്കിലും കുഴപ്പമുണ്ടാക്കുന്പോൾ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാര ഇൻഷ്വറൻസും ഉടമയാണ് എടുക്കേണ്ടത്.
ആന ചികിത്സയും വേസ്റ്റ് മാനേജ്മെന്റും
ഓരോ വർഷവും ആനകൾക്കു ചികിത്സ നൽകുകയെന്നത് ഒഴിവാക്കാനാവാത്ത കാര്യമാണെന്ന് ഉടമകൾ പറയുന്നു. മരുന്നുകളും ചോറുമെല്ലാം ഉൾപ്പെടുന്നതാണു ചികിത്സാക്കാലം. വലിയ ചികിത്സയൊന്നും നൽകിയില്ലെങ്കിലും ചെറിയ തോതിലുള്ള ചികിത്സയെങ്കിലും ദേഹരക്ഷയ്ക്കു നൽകാതിരിക്കാനാകില്ല.
ആനയുടെ വേസ്റ്റ് മാനേജ്മെന്റിനുള്ള ഭാരിച്ച ചെലവും ഒഴിവാക്കാനാവില്ല. ആനപ്പിണ്ടവും ആന കഴിച്ച പട്ടകളുടെ അവശിഷ്ടങ്ങളുമെല്ലാം നീക്കം ചെയ്തു ശരിയാംവിധം സംസ്കരിക്കുന്നതിനു നല്ല ചെലവു വരുന്നുണ്ട്. ഇതും വേണ്ടെന്നു വയ്ക്കാൻ കഴിയില്ല.
ആന മുതലാളിമാർ ആനയോളം കഷ്ടത്തിൽ
02:12 PM Sep 22, 2021 | Deepika.com