പുല്ലൂര്‍ കേളോത്ത് കാവുങ്കാലിലെ ഷാജിയാണ് പരുന്തിനെക്കൊണ്ട് പൊല്ലാപ്പിലായത്. ആറുമാസം മുമ്പാണ് കാക്കക്കൂട്ടത്തിന്റെ ആക്രമണത്തില്‍ അവശനിലയിലായ പരുന്തിനെ ഷാജി കണ്ടെത്തുന്നത്. പക്ഷിമൃഗാദികളെ സ്നേഹിക്കുന്നതിലും പരിപാലിക്കുന്നതിലും ഏറെ താത്പര്യമുള്ള ഷാജിയും സഹോദരന് സത്യനും ചേര്‍ന്ന് ഇതിനെ വീട്ടിലെ ഒഴിഞ്ഞ കോഴിക്കൂട്ടിലാക്കി ഭക്ഷണം നല്കി സംരക്ഷിക്കുകയായിരുന്നു.
അഞ്ചു ദിവസത്തിനകം ആരോഗ്യം വീണ്ടെടുത്ത പരുന്തിനെ ഇവര്‍ തന്നെ പറത്തിവിട്ടെങ്കിലും അല്പസമയത്തിനകം അത് ഇവരുടെ അടുത്തേക്കുതന്നെ തിരിച്ചെത്തുകയായിരുന്നു. ഇതോടെ ദയ തോന്നിയ വീട്ടുകാര്‍ വീണ്ടും ഭക്ഷണം നല്കി താമസിപ്പിച്ചു. പിന്നീട് പരുന്ത് ഈ വീടിന്റെ പരിസരത്തു പറന്നുകളിച്ചതല്ലാതെ മറ്റെങ്ങും പോകാന്‍ തയാറായില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം പരുന്ത് തന്റെ വിശ്വരൂപം കാട്ടാൻ തുടങ്ങി. കുട്ടികളുടെ കൈയില്‍നിന്നും കളിപ്പാട്ടങ്ങളും മറ്റും റാഞ്ചാൻ തുടങ്ങിയതോടെയാണ് സമീപവാസികൾക്ക് പരുന്ത് ഒരു ശല്യക്കാരനായി മാറിയത്.
തലയ്ക്കുമീതെ വട്ടമിട്ടു പറക്കുന്ന പരുന്തിനെ പേടിച്ച് അടുത്തുള്ള വീടുകളിലെ ചെറിയ കുട്ടികള്‍ വീടിനു പുറത്തിറങ്ങാന്‍തന്നെ പേടിക്കുന്ന അവസ്ഥയായി. ഇതോടെ ഷാജി കാഞ്ഞങ്ങാട് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. പരുന്തിനെ എങ്ങനെയെങ്കിലും ഇവിടെനിന്നു മാറ്റാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. വനംവകുപ്പ് അധികൃതര്‍ പരുന്തിനെ കസ്റ്റഡിയിലെടുത്ത് നീലേശ്വരം മാര്‍ക്കറ്റില്‍ കൊണ്ടുപോയി അവിടെ സ്ഥിരമായി വിഹരിക്കുന്ന പരുന്തുകള്‍ക്കൊപ്പം കൊണ്ടുവിട്ടു.
എന്നാല്‍ നീലേശ്വരത്തുകാര്‍ കൂടെ കൂട്ടാഞ്ഞിട്ടോ എന്തോ രണ്ടു ദിവസത്തിനകം പരുന്ത് കേളോത്ത് ഷാജിയുടെ വീട്ടില്‍ തിരിച്ചെത്തി. ഇത്രയും നാള് പാത്രത്തില്‍ റെഡി ടു സേര്‍വ് ആയി ഭക്ഷണം കഴിച്ചു ശീലിച്ചിട്ട് സ്വന്തമായി ഇരതേടാന്‍ ചില്ലറ മടി തോന്നിയതും കാരണമായേക്കാം.
നാടുകടത്തലിന്റെ അനുഭവം മനസിലുണ്ടായതുകൊണ്ടാകാം പിന്നീട് കുറച്ചുനാള്‍ പരുന്ത് മര്യാദക്കാരനായി നല്ല ഭക്ഷണമൊക്കെ കഴിച്ച് വീട്ടില്‍ ഒതുങ്ങിക്കൂടി. എന്നാല്‍ വൈകാതെ വീണ്ടും കുട്ടികളെ പേടിപ്പിക്കുന്നതുള്പ്പെടെ തനിസ്വഭാവം പുറത്തെടുക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍തന്നെ ഇടപെട്ട് വീണ്ടും വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു.
വനംവകുപ്പ് അധികൃതര്‍ വീണ്ടും പരുന്തിനെ കസ്റ്റഡിയിലെടുത്തു. ഇനി വനവാസം തന്നെ വിധിച്ചേക്കാം എന്നു കരുതി കിലോമീറ്ററുകളോളം താണ്ടി റാണിപുരം വനത്തില്‍ കൊണ്ടുപോയി വിട്ടു. വിനോദസഞ്ചാരത്തിനെങ്ങാനും പോകുന്നുണ്ടെങ്കില്‍ അടുത്തകാലത്തൊന്നും റാണിപുരത്തേക്ക് പോയേക്കരുതെന്ന ഒരു മുന്നറിയിപ്പും ഷാജിക്ക് നൽകി.
അങ്ങനെ പരുന്തിനെക്കുറിച്ചുള്ള ഗൃഹാതുരസ്മരണകള്‍ അയവിറക്കി ഷാജിയും കുടുംബവും ആശ്വസിച്ച് കഴിഞ്ഞുകൂടുന്നതിനിടെയാണ് "കിലുക്ക'ത്തിലെ രേവതിയെപ്പോലെ പരുന്ത് വീണ്ടും ഷാജിയുടെ വീട്ടില്‍ത്തന്നെ തിരിച്ചെത്തിയത്. ഇതോടെ ഇനി എന്തുചെയ്യണമെന്നറിയാതെ മുഖത്തു കൈയും കൊടുത്ത് ഇരിക്കുകയാണ് ഷാജിയും കുടുംബവും.
ഒരു ശല്യക്കാരനാണെങ്കിലും തന്നെ വിട്ടുപിരിയാൻ കഴിയാത്ത സ്നേഹിതനെ പട്ടിണിയ്ക്കിടാന്‍ മനസു വരാത്തതോ എന്തോ, ഷാജി കൃത്യമായി ഭക്ഷണവും നല്കിവരുന്നു. ഇനി പരുന്ത് തന്റെ വിശ്വരൂപം കാട്ടിയാൽ വല്ല വിദേശരാജ്യത്തെങ്ങാനും കൊണ്ടുപോയി വിടേണ്ടി വരുമെന്നാണ് ഇപ്പോൾ നാട്ടിൽ സംസാരം.