മുണ്ടൂർ: കേരളത്തിൽ തോട്ടമായി നട്ടുവളർത്തിയ ആദ്യത്തെ മുള തോട്ടമാണ് മുണ്ടൂർ യുവക്ഷേത്ര കോളജിലേത്. എഴുപതിലധികം വർഷങ്ങളുടെ ചരിത്രമാണ് ഇതിനു പറയാനുള്ളത്.
1942 ൽ അതുൾമൗജി എന്ന ജൈനമതക്കാരനാണ് 12 ഏക്കർ സ്ഥലത്ത് ഈ മുളന്തോട്ടം നട്ടുപിടിപ്പിച്ചതെന്നാണ് രേഖകൾ. സ്വാതന്ത്ര്യത്തിനു മുന്‍പുണ്ടായിരുന്ന കാലഘട്ടമായതിനാൽ ബ്രിട്ടീഷുകാരുടെ അനുവാദത്തോടെ ബർമ്മയിലെ (ഇന്നത്തെ മ്യാമൻമാർ) റംഗൂണിൽ നിന്നും തീവണ്ടിമാർഗം കൊണ്ടുവന്നതാണ് ഇതിന്റെ തൈകൾ. അതിനാൽ ഇതിനെ റഗൂണ് മുള എന്നും വിളിപ്പേരുണ്ട്.
വളരെ വാണിജ്യപ്രാധാന്യമുള്ള ഒരിനമാണിത്. മനോഹരമായ തോട്ടമായിട്ടാണ് ഇതു വളർത്തിയിരുന്നത്. മുള്ളുകളില്ലാതെ ഇടതൂർന്നാണ് വളരുക. അതുകൊണ്ടുതന്നെ തോട്ടത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ പച്ചപ്പു കൊണ്ട് ഒരു മേലാപ്പിട്ട കുളിർമ പകരുന്ന അനുഭവമാണ് ഉണ്ടാവുക. വാണിജ്യ ആവശ്യങ്ങൾക്കായും ഈ മുള ധാരാളമായി ഉപയോഗിച്ചിരുന്നു.
നാലുവർഷമാണ് ഈ മുളയുടെ വളർച്ചാ കാലഘട്ടം. ആരംഭഘട്ടത്തിൽ വണ്ണം കൂടുതലും പൂർണ വളർച്ച എത്തുന്ന ഘട്ടത്തിൽ കൈപ്പിടിയിലൊതുക്കാവുന്ന രീതിയിൽ വണ്ണം കുറഞ്ഞ് ബലവത്തായ തണ്ടായി മാറും.
1960 കളിൽ ഈ മുളയുടെ കടഭാഗം ഓർക്കിഡ് ചെടിക്ക് താങ്ങുകാലായി കുവൈറ്റിലേക്കും അഗ്രഭാഗം ചൂണ്ടക്കോലായി ജപ്പാനിലേക്കും കയറ്റുമതി ചെയ്തിരുന്നു. ഈ കാലഘട്ടത്തിൽ തോട്ടത്തിലേക്ക് സന്ദർശകരെ ആരെയും കടത്തിവിട്ടിരുന്നില്ല. മുളയുടെ തൈകൾ പുറത്തുപോകാതിരിക്കാൻ കർശന കാവലും ഏർപ്പെടുത്തിയിരുന്നു.
1970 ൽ മൗജിയുടെ മരണശേഷം സ്ഥിതി ആകെ മാറി. നാലേക്കർ വീതം മൂന്നു ഭാഗങ്ങളായി മൂന്നുപേരുടെ ഉടമസ്ഥതയിലായി. ഇതിലൊരു ഭാഗം കോഴിക്കോട് സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ടി.കെ. രവീന്ദ്രൻ വാങ്ങി. വിരമിച്ചതിനുശേഷം 1992 ൽ അദ്ദേഹം മുള തോട്ടത്തിൽ കരിങ്കൽ കൊണ്ടൊരു പുതുമയാർന്ന വീടു നിർമിച്ച് താമസമാരംഭിച്ചു.
കേരള, തമിഴ്നാട് പോലീസ് ഈ തോട്ടത്തിൽ നിന്നും മുള ശേഖരിച്ച് ലാത്തികൾക്കായി ഉപയോഗിച്ചു. അങ്ങനെ ലാത്തിമുള എസ്റ്റേറ്റ് എന്ന പേരും ഈ തോട്ടത്തിനു സ്വന്തം. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ പ്രസിദ്ധീകരിച്ചിട്ടുള്ള "പാലക്കാട് സ്ഥലനാമ ചരിത്രം' എന്ന പുസ്തകത്തിൽ ഈ ലാത്തി മുള വിശേഷം പ്രത്യേകം പരാമർശിച്ചിട്ടുണ്ടെന്ന് യുവ ക്ഷേത്ര കോളജ് മുൻ ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ പറഞ്ഞു.
ഡോ. രവീന്ദ്രന്റെ സാഹിത്യ മികവുകളെ തൊട്ടുണർത്തിയ പച്ചപ്പിന്റെ മനോഹര തീരമായിരുന്നു ഈ മുളന്തോട്ടം. 1500ഓളം ഇംഗ്ലീഷ് കവിതകളും അഞ്ഞൂറ് മലയാളം കവിതകളും അദ്ദേഹത്തിന്റെ ഭാവനയെ തൊട്ടുണർത്തിയത് ഈ മുളങ്കാട്ടിൽ നിന്നായിരുന്നു. ഇന്ത്യയിൽ വളരെ വിരളമായി മാത്രം ഉള്ള "ഈ കൊർണ' എന്ന മുളയുടെ ശാസ്ത്രീയ നാമം തൈറോസ്റ്റാറ്റിസ് ഒലിവേറി എന്നാണ്.
2012 ൽ പാലക്കാട് രൂപതയുടെ കീഴിൽ യുവക്ഷേത്ര കോളജ് ഈ സ്ഥലം വാങ്ങി. കോളേജിലെ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്ന ഗ്രീൻ ഫാൻ എന്ന പരിസ്ഥിതി സംഘടനയോടു ചേർന്ന് മുളയുടെ പ്രചാരണത്തിനായി അനേകം കാര്യങ്ങൾ ചെയ്തു വരുന്നു.
2013 സെപ്റ്റംബറിൽ നാലുദിവസത്തെ മുള മഹോത്സവം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ പ്രദേശത്തുനിന്നും പ്രത്യേകിച്ച് വയനാട്ടിൽ നിന്നും ശേഖരിച്ച നാൽപതിലധികം മുള ഇനങ്ങളുടെ തൈകൾ മേളയിൽ വിതരണം ചെയ്തിരുന്നു. വയനാട്ടിലെ മുള ഗവേഷണ കേന്ദ്രമായ ഉറവ് എന്ന സംഘടനയോട് ചേർന്ന് അഞ്ഞൂറിലധികം മുള ഉൽപനങ്ങൾ, മറ്റു കരകൗശലവസ്തുക്കൾ എന്നിവ മേളയിൽ പരിചയപ്പെടുത്തുകയുണ്ടായി.
ചരിത്രം ഉറങ്ങുന്ന മുണ്ടൂരിലെ ലാത്തി മുള തോട്ടം
04:59 PM Sep 18, 2021 | Deepika.com