ഷൊർണൂർ: മനകളുടെ തന്പുരാനായി കാലാന്തരങ്ങൾ പിന്നിട്ട വേമാഞ്ചീരി മന ചരിത്രത്തിലേക്ക്. വരരുചി പഴമയുടെ പന്തിരുകുല സ്മൃതികളുറങ്ങുന്ന തൃത്താല വേമാഞ്ചീരി മനയാണ് കേരളത്തിൽ ഏറ്റവും പഴക്കം ചെന്ന മനയെന്നാണ് ചരിത്രം പറയുന്നത്.
ആയിരത്തിലധികം വർഷം പഴക്കമാണ് മേഴത്തോൾ അഗ്നിഹോത്രിയെന്ന മഹാ പണ്ഡിതന്റെതായി പറയുന്ന ഈ മനക്ക് കണക്കാക്കുന്നത്. 2008 മുതൽ 2012 വരെ 4 വർഷം നീണ്ട കാർബണ്‍ ഡേറ്റിംഗ് പരീക്ഷണ നിരീക്ഷണങ്ങൾ വഴിയാണ് മനയുടെ പ്രായം കണക്കാക്കിയിരിക്കുന്നത്.
തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലെ ഡോ: സനൽ ജോർജ്ജ് മനയുടെ ഏതാനും മര ഭാഗങ്ങൾ ശേഖരിച്ചാണ് കാർബണ്‍ ഡേറ്റിംഗ് നടത്തി മനയുടെ പ്രായം കണ്ടെത്തിയത്.
മനകളുടെ കാർന്നവരായി കാലം വാഴ്ത്തിയ ഈ മന ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. മനകളുടേയും, ഇല്ലങ്ങളുടേയും, നാലുകെട്ടുകളുടെയും, എട്ട് കെട്ടുകളുടെയും ഈറ്റില്ലമായ വള്ളുവനാട്ടിൽ കാലം കാത്തു വച്ച ചരിത്ര സ്മാരകം കൂടിയാണിത്. പന്ത്രണ്ടു മക്കളെ പെറ്റൊരമ്മക്കായ് ചാത്തമൂട്ടാനൊത്തുചേരുമാറുണ്ടായിരുന്ന ചേട്ടന്റെ ഇല്ലപ്പറന്പിലാണ് വേമാഞ്ചീരിമന.
ചാത്തനും പാണനും പാക്കനാരും പെരുന്തച്ചനും തുടങ്ങി കാഴ്ചക്കു വേണ്ടി മാത്രമെത്തിയിരുന്ന നാറാണത്ത് ഭ്രാന്തനുമെല്ലാം ഇവിടെ വേമാഞ്ചീരി സ്മൃതികളിൽ വീണുറങ്ങുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ അഗ്നിഹോത്രിയുടെ ഇല്ലമായാണ് ഇത് അറിയപ്പെടുന്നത്.
കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ബ്രാഹ്മണഗൃഹം എന്ന ബഹുമതി ഈ മനയ്ക്കാണ് ലഭിച്ചിരിക്കുന്നത്.
മനകളുടെ തന്പുരാൻ "വേമാഞ്ചീരി മന' ചരിത്രത്തിലേക്ക്
07:48 AM Sep 17, 2021 | Deepika.com