പി. മാധുരിക്ക് 79. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിൽ തേൻകിനിയുന്ന നൂറുകണക്കിനു ഗാനങ്ങൾ പാടിയ പി. മാധുരിയുടെ ജന്മദിനം നവംബർ മൂന്നിനായിരുന്നു. കാനഡയിലുള്ള ഗായിക ഈ മനോഹര തീരത്ത് വരുമോ ഒരിക്കൽ കൂടി എന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ് ഇത്.
ചന്ദ്രകളഭം ചാർത്തി ഉറങ്ങും തീരം
ഇന്ദ്രധനുസിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി.....
കേട്ടിട്ടുണ്ടോ എന്നല്ല, ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കാത്ത മലയാളിയുണ്ടോ?
മഴവില്ലിന്റെ ഏഴു വർണച്ചിറകുകളിൽനിന്ന് അടർന്നടർന്നു വീഴുന്ന തൂവലുകളുടെ നനുത്ത സ്പർശം മലയാളത്തെ അനുഭവിപ്പിച്ചു പി. മാധുരി. ചന്ദ്രികയുടെ ചന്ദനമണിഞ്ഞ ഈ തീരത്ത്, ഗന്ധർവ ഗീതമൊഴിയാത്ത ഈ മനോഹര തീരത്ത് മതിവരും വരെ ജീവിക്കുവാൻ ഇന്നും മാധുരി കൊതിക്കുന്നുണ്ടോ?
അതറിയില്ല.
എന്നാൽ ഒന്നറിയാം. പാട്ടുകളുടെ ഒരു ലോകത്തിൽ സ്വയം മറന്നു ജീവിക്കുകയാണ് ഇപ്പോൾ മാധുരിയമ്മ. കാനഡയിലെ വീട്ടിലിരുന്ന് ഇന്നും കൊതിതീരെ പാടുകയാണ് മലയാളത്തിന്റെ ഗന്ധർവ ഗായിക. കാനഡയിൽ സ്ഥിരതാമസമാക്കിയ മകൻ വിജയകുമാർ വാലാഡിക്കൊപ്പമാണ് ഇപ്പോൾ പി. മാധുരി.
കഴിഞ്ഞ രണ്ടു വർഷമായി മലയാളതീരം കണ്ടിട്ടുതന്നെ. എങ്കിലും മകൻ നല്കിയ കംപ്യൂട്ടർ സിസ്റ്റത്തിലൂടെ മലയാളത്തിലെ എല്ലാ ഗാനങ്ങളും കേൾക്കുന്നുണ്ട്. മലയാളം മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി എല്ലാ ഇന്ത്യൻ ഭാഷകളിലെയും ലോക ഭാഷകളിലെയും ഗാനങ്ങൾ കേട്ടാസ്വദിച്ചു കൊണ്ടേയിരിക്കുന്നു - കേരളത്തിൽ വീണ്ടും വരാൻ ഏറെ മോഹമുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഇതുവരെ യാത്ര യാഥാർഥ്യമാകാതിരുന്നത്.
ജി. ദേവരാജൻ മാസ്റ്ററുടെ സ്മരണ എക്കാലവും നിലനിർത്തുന്ന രീതിയിൽ ഒരു സംഗീത സ്ഥാപനം തുടങ്ങണം എന്നത് മാധുരിയമ്മയുടെ ചിരകാല സ്വപ്നമായിരുന്നു. കാനഡയിലേക്കു പോകും മുന്പ് കോഴിക്കോട് താമസിച്ചിരുന്ന കാലയളവിൽ അതിനായി ഗായിക ഒരുപാട് ശ്രമിക്കുകയും ചെയ്തു. പല കാരണങ്ങൾ കൊണ്ടും അതു നടന്നില്ല. ശാരീരിക വിഷമതകൾ കലശലായതിനെ തുടർന്നു പിന്നീട് കാനഡയിലുള്ള മകന്റെ അരികിലേക്കു മാധുരി പോവുകയായിരുന്നു.
ശിവജ്ഞാനം എന്ന തൃശിനാപ്പള്ളിക്കാരിയെ മലയാളികൾക്ക് തീരെ അറിയില്ല. എന്നാൽ സംഗീതരാജശില്പി പി.ദേവരാജൻ, പി. മാധുരിയാക്കി മലയാള ചലച്ചിത്ര പിന്നണിഗാനലോകത്ത് അവതരിപ്പിച്ച് ഗന്ധർവഗായിക ഇന്നും ആസ്വാദകഹൃദയത്തിലുണ്ട്.
ദേവരാജ സ്മരണയ്ക്കായി തലസ്ഥാനത്ത് ദേവരാഗപുരം എന്ന പേരിൽ ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക്ക് അക്കാഡമി പ്രവർത്തിച്ചു വരുന്നുണ്ട് എന്ന വിവരം പി. മാധുരി അടുത്ത കാലത്താണ് അറിയുന്നത്.
സംഗീതസംവിധായകനും ജി. ദേവരാജന്റെ ശിഷ്യനുമായ സതീഷ് രാമചന്ദ്രൻ ജനറൽ സെക്രട്ടറിയായ ദേവരാഗപുരത്തിന്റെ വെബ്സൈറ്റ് കാണുവാൻ ഇടയായ മാധുരി സതീഷ് രാമചന്ദ്രനെ ഫോണ് ചെയ്യുകയായിരുന്നു. ഇനി സതീഷ് രാമചന്ദ്രന്റെ വാക്കുകളിലേക്ക്:
"ഇക്കഴിഞ്ഞ മാസം എനിക്കൊരു ഫോണ്കോൾ വന്നു. ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും കേൾക്കുന്ന ശബ്ദം മലയാളത്തിന്റെ പ്രിയ ഗായിക മാധുരിയമ്മയുടെതാണെന്ന് അറിഞ്ഞപ്പോൾ അദ്ഭുതവും അടക്കാനാകാത്ത സന്തോഷവും തോന്നി.
ദേവരാഗപുരത്തിന്റെ വെബ്സൈറ്റ് കണ്ടു വിളിച്ചതാണെന്നു പറഞ്ഞു. മാധുരിയമ്മ ആഗ്രഹിച്ച പ്രവർത്തനങ്ങളാണ് ദേവരാഗപുരത്തിൽ നടക്കുന്നതെന്നും സന്തോഷത്തോടെ പറഞ്ഞു. സംസാരിക്കുന്നതിനിടയിൽ മലയാള ഗാനങ്ങൾ ധാരാളം പാടി. ഇന്നലെയുടെ ഹിറ്റ് കുറെ തമിഴ് പാട്ടുകളും പാടി.
ഫോണ് വയ്ക്കും മുന്പ് മാധുരിയമ്മ പറഞ്ഞു. എന്റെ ആരോഗ്യം വളരെ പ്രശ്നമാണ്. കേരളത്തിലേക്കു ഇനിയും വരാൻ കഴിയുമെന്നു ഒരു പ്രതീക്ഷയുമില്ല. മരണം വരെ കാനഡയിൽ തന്നെ ജീവിതം എന്നു ഉറപ്പിച്ചു തന്നെയാണ് രണ്ടു കൊല്ലം മുന്പു പ്ലെയിൻ കയറിയതും. എന്നാൽ ഇപ്പോൾ എനിക്കു വലിയൊരു ആഗ്രഹം. മരിക്കുന്നതിനു മുന്പ് ഒരുതവണ കൂടി കേരളത്തിൽ എത്തണം. ദേവരാഗപുരത്തിൽ പഠിക്കുന്ന കുട്ടികളെ അനുഗ്രഹിക്കണം.
അതെ, കാത്തിരിക്കാം മാധുരിയുടെ
ഈ മനോഹരതീരത്തേക്കുള്ള വരവിനായി.
എസ്. മഞ്ജുളാദേവി
മധുര സംഗീതം
07:47 AM Nov 08, 2020 | Deepika.com