സംഭവം നടന്ന മുറിയില്‍നിന്നു ലഭിച്ച തെളിവുകള്‍ പ്രകാരം വീട്ടുകാര്‍ വാതില്‍ തുറന്നു കൊടുത്തതില്നിന്നും അവര്‍ക്കു പരിചിതനായ ആളായിരിക്കാം കൊല നടത്തിയതെന്ന നിഗമനം പോലീസിനുണ്ടായിരുന്നു. ടീപ്പോയ് ഒടിഞ്ഞു കിടക്കുന്നതില്‍നിന്ന് അതുപയോഗിച്ചാണ് കൊല നടത്തിയെന്നും അന്വേഷണ സംഘം മനസിലാക്കി. സീലിംഗ് ഫാനിന്റെ ലീഫ് ഒടിഞ്ഞതില്നിന്നു കൊല നടത്തിയിരിക്കുന്നത് ആരോഗ്യ ദൃഢഗാത്രനായ ആറ് അടി പൊക്കമുള്ള ആളായിരിക്കാമെന്നും പോലീസ് സംഘം സംശയിച്ചു.
സമീപവാസി നല്കിയ വിവരം
ഷാനി മന്‍സിലിന്റെ അടുത്ത വീട്ടില്‍നിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ ആരോഗ്യദൃഢഗാത്രനായ ഉയരമുള്ള ഒരാള്‍ ജൂണ്‍ ഒന്നിന് ആ വീട്ടിലേക്കു കയറുന്നതു കാണാമായിരുന്നു. തുടര്‍ന്നു കാര്‍ ഓടിച്ചു പോകുന്നതായും കണ്ടെത്തി. അതോടൊപ്പം പലരെയും ചോദ്യം ചെയ്തതില്‍നിന്നു സമീപവാസിയായ ഒരാള്‍ പോലീസിനു നിര്‍ണായകമായ വിവരം നൽകി.
വാടകക്കാരൻ
ഒന്നര വര്‍ഷം മുമ്പ് സാലിയുടെ വീടിനു പുറകിലുള്ള ചെറിയ വീട്ടില്‍ ആരോഗ്യവാനായ ഒരാള്‍ താമസിച്ചിരുന്നുവെന്നാണ് അയല്ക്കാരന് നല്കിയ വിവരം. തുടര്‍ന്ന് പോലീസ് അവിടെ വാടകയ്ക്കു താമസിച്ചിരുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു. അതില്‍ മൂന്നാമതു താമസിച്ചിരുന്ന വാടകക്കാരനുമായി പോലീസ് ബന്ധപ്പെട്ടു. 23 വയസുള്ള മുഹമ്മദ് ബിലാല്‍ എന്ന മകനുണ്ടെന്നും അയാള്‍ക്കു തടിച്ച ശരീരപ്രകൃതിയാണെന്നും ആ ദമ്പതികളെ ചോദ്യം ചെയ്തതില്‍നിന്ന് അറിയാന്‍ കഴിഞ്ഞു.
ബിലാൽ എവിടെ?
ചോദ്യം ചെയ്യലിൽ മുഹമ്മദ് ബിലാലിനെ കുറച്ചു ദിവസങ്ങളായി കാണാനില്ലെന്നും മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. 2020 മേയ് 31ന് മാതാപിതാക്കളുമായി വഴക്കിട്ട ശേഷം ബിലാല്‍ വീട്ടില്‍നിന്നു പോയതായി അവര്‍ പോലീസിനെ അറിയിച്ചു. മാതാപിതാക്കളുമായി പണത്തിനുവേണ്ടി ഇയാള്‍ ഇടയ്ക്കിടെ വഴക്കടിക്കുന്ന ശീലമുണ്ടെന്നും അതിനുശേഷം വീടുവിട്ടു പോകാറുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു.
(തുടരും...)
തയാറാക്കിയത്: സീമ മോഹൻലാൽ