കാട്ടാക്കട: കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിലെ സോമൻ ലോക ഗജരാജനാകാനുള്ള ഒരുക്കത്തിൽ . കൊലകൊമ്പൻമാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനംലഭിച്ച താപ്പാനയാണ് എൺപതുകാരനായ സോമൻ. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ ആനയാണ് സോമൻ.
ഇത് പരിഗണിച്ചാണ് ഗിന്നസ് റിക്കാർഡിൽ കയറാനുള്ള പരിശോധനകൾ നടക്കുന്നത്. പരിശോധനകളിൽ അനുകൂല തീരുമാനമുണ്ടായാൽ സോമൻ ലോകഗജരാജ പട്ടത്തിനുടമയാവും. കഴിഞ്ഞ വർഷം ചരിഞ്ഞ ദേവസ്വം ബോർഡിന്റെ 82 വയസുണ്ടായിരുന്ന ദാക്ഷായണിയെയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്.
പണച്ചെലവു കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാൻ ദേവസ്വം ബോർഡ് തയാറായില്ല. ദാക്ഷായണി ചരിഞ്ഞതിനെത്തുടർന്നാണ് സോമനെ ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തുന്നതിനായി ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി തീരുമാനിച്ചത്.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാൽ ഇതിന്റെ നടപടികളാരംഭിക്കും. ഇതിനായി ആയിരം ഡോളറോളം വേണ്ടിവരുമെന്ന് കാപ്പുകാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. നിലവിൽ ഏഷ്യൻ, ആഫ്രിക്കൻ ആനകളിൽ ഏറ്റവും പ്രായമുള്ളത് സോമനാണ്.
വലതുകണ്ണിനു നേരിയ കാഴ്ചക്കുറവുണ്ടെന്നതൊഴിച്ചാൽ സോമൻ ഇപ്പോഴും പൂർണ ആരോഗ്യവാനാണെന്ന് പാപ്പാന്മാർ പറയുന്നു. ഗിന്നസ് റിക്കാർഡ് ലഭിക്കുമ്പോൾ, സോമൻ എന്ന പേര് മാറ്റി സോമനാഥൻ എന്ന പേരിട്ട് ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരു മാറ്റാനും ആലോചനയുണ്ട്.
അസാധാരണമായ വളർച്ചയുണ്ടായപ്പോൾ കൊമ്പുകൾ രണ്ടുവട്ടം മുറിച്ചുമാറ്റി. എങ്കിലും ശേഷിക്കുന്ന കൊമ്പിനുതന്നെയുണ്ട് മൂന്നരമീറ്റർ നീളം.
65-ാം വയസിൽ സർവീസിൽനിന്ന് വിരമിക്കൽ സർട്ടിഫിക്കറ്റും വാങ്ങിയാണ് സോമൻ വിശ്രമജീവിതത്തിനായി കോന്നിയിൽനിന്ന് കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലെത്തിയത്.
എൺപതുകാരനായ സോമൻ ലോക ഗജരാജ പട്ടത്തിലേക്ക്
10:20 PM Sep 14, 2021 | Deepika.com