ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച. ആറു മാസത്തിനിടെ ഞാൻ കാണുന്ന ആദ്യത്തെ "സാധാരണ' മനുഷ്യവ്യക്തിയാണവർ. ആ സ്ത്രീ എന്താണു ചിന്തിക്കുന്നതെന്ന് ഞാൻ അദ്ഭുതപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബർണാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന അത്മകഥാ കുറിപ്പുകൾ.
ഒരു പ്രത്യേക ജോലിക്ക് 18 പേരെ തെരഞ്ഞെടുക്കുന്നതായി ഞങ്ങൾ കേട്ടു. ജോലി എന്താണെന്ന് ആർക്കും അറിഞ്ഞുകൂടാ. എഷും ഞാനും അതിനു പേരുകൊടുത്തു. അല്പം ഭക്ഷണം കൂടുതൽ കിട്ടും, കെട്ടിടത്തിനകത്താണെങ്കിൽ തണുപ്പടിക്കുകയും വേണ്ടല്ലോ.
ഞങ്ങൾ അന്പതുപേർ മാർച്ചുചെയ്ത് രണ്ടാംനന്പർ ബാരക്കിലെത്തി. അവിടെയാണ് തൊഴിൽ ഓഫീസ്. ഞങ്ങളെ പരിശോധിച്ചു. പക്ഷേ, ഞാൻ പുറത്തായി, എഷിനെ എടുക്കുകയും ചെയ്തു. ഞാൻ തിരിച്ചു ബാരക്കിലെത്തി. കുറെ തൊഴികൾ കിട്ടിയതുമിച്ചം.
ഇനിമുതൽ എഷ് "ട്രാൻസ്പോർട്ട് കമാൻഡോ 2'ലെ അംഗമാണ്. ഒരു വലിയ ട്രക്കിന്റെ പിന്നിൽ ഘടിപ്പിക്കുന്ന ട്രെയിലർ തള്ളുക എന്നതാണു ജോലി. ആറു ട്രെയിലറുകൾ ഉണ്ട്. ഓരോന്നും തള്ളുന്നത് 18 തടവുകാർ മാത്രം. എല്ലാത്തരം വസ്തുക്കളും കയറ്റിയ ഭാരമേറിയ ട്രെയിലർ ഡിപ്പോയിലേക്കും റെയിൽവേസ്റ്റേഷനിലേക്കുമൊക്കെ തള്ളണം. രണ്ടുപേർ മുന്നിൽനിന്നു വലിക്കും; നാലുപേർ പിന്നിൽനിന്നും ആറുപേർ വീതം ഇരുവശത്തുനിന്നും തള്ളും.
എഷിനെ ഇപ്പോൾ ഞാൻ ഉച്ചഭക്ഷണസമയത്തും രാത്രിക്ക് ഉറങ്ങാനും മാത്രമേ കാണുന്നുള്ളു. തകർന്നടിഞ്ഞ ഒരു മനുഷ്യൻ! "നമ്മൾ വളരെ താമസിച്ചുപോയി' അദ്ദേഹം കട്ടിലിലേക്കു വീണുകൊണ്ടുപറഞ്ഞു: "ജോലി ചെയ്യാൻ ഇനി നമുക്കു ശക്തിയില്ല. ജോലിഭാരമനുസരിച്ചുള്ള അധിക റേഷൻ കിട്ടുന്നില്ല.'
****
തറയിൽ മഞ്ഞുറഞ്ഞ് ഐസായി കിടക്കുകയാണ്. രാവിലത്തെ കാപ്പിക്കുവേണ്ടി ഞങ്ങൾ കുറ്റാക്കൂരിരുട്ടിലേക്ക് ഇറങ്ങുകയാണ്. ഓരോരുത്തരും തറയിൽ തെന്നിവീഴുന്നു. മരച്ചെരുപ്പുകൾക്കു മഞ്ഞിൽ പിടിച്ചുനിൽക്കാനാവില്ല.
മാർച്ചുചെയ്യൽ ഒരു പീഡനംതന്നെ. ഒപ്പം നിറഞ്ഞുതുളുന്പുന്ന കാപ്പിപ്പാത്രങ്ങളും ചുമക്കണം. ഒരാൾ ഒരെളുപ്പവഴി കാണിച്ചുതന്നു. മരച്ചെരിപ്പു മാറ്റി, നഗ്നപാദരായി ഐസിലൂടെ നടക്കുക. എന്റെ പങ്കാളിയും ഞാനും അങ്ങനെ ചെയ്തു. നടക്കാൻ കഴിയുന്നുണ്ട്.
മഞ്ഞുകാലത്ത് ആദ്യമായി മുറിക്കകം ചൂടാക്കിയിരിക്കുന്നു. പക്ഷേ, സ്റ്റൗവിൽ ഇടാൻ ഇന്ധനമില്ല. മാത്രമല്ല മുഖ്യതടവുകാർക്ക്, ഞങ്ങളുടെ റേഷനിൽനിന്നും അടിച്ചുമാറ്റിയ ഉരുളക്കിഴങ്ങുകൾ ചുട്ടുതിന്നാൻ കുറച്ചു കൽക്കരിക്കട്ടകൾ മാറ്റിവയ്ക്കുകയും വേണം!
എങ്കിലും കൊടുംതണുപ്പിൽനിന്ന് ചൂടുള്ള മുറിയിലേക്കു വരാൻ ഞങ്ങൾക്കു സന്തോഷമാണ്. മുഖ്യതടവുകാരൻ പുറത്തുപോയിരിക്കുകയോ ഉറങ്ങുകയോ ആണെങ്കിൽ ഞങ്ങളിൽ ഒരാൾക്കു സ്റ്റൗവിന്റെ ടൈൽ പതിപ്പിച്ച ഭിത്തികളിൽ ഒന്നു ചാരാനോ നനഞ്ഞ ഷർട്ട് അതിന്മേലിട്ട് ഉണക്കാനോ ധൈര്യപ്പെടാം.
****
കോട്ടും സോക്സും എത്തിയിരിക്കുന്നു. കോട്ടുകൾ വരയിട്ടവ; സോക്സുകൾ ബഹുവർണത്തിലും. കന്പിളിനാരുകൾ കാണാനേ ഇല്ല. നിരവധി തുണിക്കഷണങ്ങൾ തുന്നിച്ചേർത്ത് ബഹുവർണ നിർമിതികൾ. മുൻ ഉടമസ്ഥർ തുന്നാനും നന്നാക്കാനുമുള്ള കഴിവു പ്രയോഗിച്ച തുണികൾ. "കഴിയുന്നത്ര കട്ടി'യിൽ എന്നതാണു മുദ്രാവാക്യം. ഏതായാലും അവ വളരെ ഉപകാരപ്രദമായി.
****
ഭക്ഷണച്ചെരുവങ്ങൾ ചുമന്നു കൈപൊള്ളി. പൊള്ളിയ പാടുകൾ വൃത്തികെട്ട ഒരു കാഴ്ചയാണ്. തണുപ്പുകാലത്ത് അവ വേദനിപ്പിക്കും. മുറിവുകൾ ക്യാന്പിലെ ക്ലിനിക്കിൽ പോയി വച്ചുകെട്ടാൻ എനിക്ക് അനുവാദം കിട്ടി. എന്നെ പലപ്പോഴും മരുന്നുതന്നു സഹായിച്ചിട്ടുള്ള സ്നേഹിതൻ എൽസൻ അവിടെ ഉണ്ടെങ്കിൽ നന്നായിരുന്നു. ലക്സംബർഗ് വിശേഷങ്ങൾ അറിയാനും അദ്ദേഹം സഹായിക്കും.
അദ്ദേഹം അവിടെയില്ല. കുറച്ചു മാസങ്ങൾക്കു മുന്പുതന്നെ അദ്ദേഹത്തെ സ്വതന്ത്രനാക്കിയത്രേ. ഓ! എൽസൻ എന്റെ അമ്മയെ തീർച്ചയായും സന്ദർശിച്ചുകാണും.
ഞാൻ എത്തിച്ചേർന്നത് ഡോ. ഹൈഡന്റെ മുന്പിലാണ്. ഞാൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി. ക്ലിനിക്കിന്റെ തലവൻ. പല നാസി പോലീസുകാരെപ്പോലെ നിരവധി മനുഷ്യരുടെ രക്തത്തിന് ഉത്തരം പറയേണ്ട ആൾ. അയാളും ഒരു തടവുകാരനാണുതാനും!
****
ഞാൻ ഒരു ശിക്ഷ അനുഭവിക്കുകയാണ്. എന്റെ മേശയ്ക്കുള്ളിൽ ഏതാനും റൊട്ടിക്കഷണങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു ഞാനൊരു വൃത്തികെട്ട പന്നിയാണ്, ഒരു കെട്ട് അഴുക്ക്.
തത്ഫലമായി "എയ്ക്കെ ചത്വര'ത്തിൽ പണിക്കായി നിയോഗിച്ചു. ഈ നാസി പട്ടണത്തിന്റെ നടുവിലുള്ള നിരത്തിന്റെ അറ്റത്ത് തുറസായ ഒരു സ്ഥലമുണ്ട്. അവിടെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ വില്ലകൾ. ഞങ്ങൾ ചൂലുകൊണ്ട് അടിച്ചുവാരുന്ന മാലിന്യങ്ങളെല്ലാം ഒരു ഉന്തുവണ്ടിയിൽ കയറ്റണം. ഒരു നാസി പോലീസുകാരൻ ഞങ്ങളുടെകൂടെയുണ്ട്. ഈ ഭാഗം ക്യാന്പിനു വെളിയിലാണല്ലോ.
ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച. ആറു മാസത്തിനിടെ ഞാൻ കാണുന്ന ആദ്യത്തെ "സാധാരണ' മനുഷ്യവ്യക്തിയാണവർ. ആ സ്ത്രീ എന്താണു ചിന്തിക്കുന്നതെന്ന് ഞാൻ അദ്ഭുതപ്പെട്ടു. ഞങ്ങളുടെ ദയനീയാവസ്ഥയെക്കുറിച്ച് അവർക്കറിയാമോ? ഞങ്ങളെ കൊടും കുറ്റവാളികളായിട്ടാണോ അവർ കാണുന്നത്? അതോ അവർക്കു ഞങ്ങളോടു സഹാനുഭൂതി ഉണ്ടോ?
ആ കുട്ടിയെക്കുറിച്ചും ഞാൻ ചിന്തിച്ചു.
ആ രണ്ടുപേരും സ്വതന്ത്രരാണ്. അവർക്ക് ഇഷ്ടമുള്ളിടത്തു പോകാം. ഒരുപക്ഷേ അവർ പ്രശാന്തസുന്ദരമായ തങ്ങളുടെ വീട്ടിലേക്കു പോവുകയാകാം. ഇന്ന് അവധിയാണ് അവരുടെ ഭർത്താവിന്. അദ്ദേഹത്തോടൊപ്പം അവർ ഈ ഞായറാഴ്ച സായാഹ്നം സന്തോഷപൂർവം ചെലവിടും. അയാൾ ഒരു നാസി പോലീസ് ഉദ്യോഗസ്ഥനായിരിക്കാം. കനത്ത ശന്പളമുള്ള ആൾ.
പോലീസുകാരന്റെ കിഴുക്ക് ദിവാസ്വപ്നത്തിൽനിന്നും എന്നെ ഉണർത്തി. "അതു ക്യാന്പ് കമാൻഡറിന്റെ ഭാര്യയാണ്. അവർക്കു രോമക്കുപ്പായം ധരിക്കാൻ അനുവാദമുണ്ട്. എന്റെ ഭാര്യക്കുമുണ്ടായിരുന്നു ഒരെണ്ണം. അതു കിഴക്കൻ യുദ്ധമുന്നണിയിലെ പട്ടാളക്കാർക്കുവേണ്ടി സംഭാവന ചെയ്യേണ്ടിവന്നു.'
****
ഇന്നു ഞായറാഴ്ചയാണ്. എഷും വാന്പാക്കും ഞാനും വൈദികരുടെ ബ്ലോക്കിൽനിന്നും പുറത്തുചാടി; ക്യാന്പിലെ പ്രധാന നിരത്തിൽക്കൂടി നടക്കുന്ന തടവുകാരോടൊപ്പം കൂടി. ആരുടെയും ശ്രദ്ധയാകർഷിക്കാതെ ഞങ്ങൾ പുതുതായി വന്നവരുടെ ബ്ലോക്കിലെത്തി. നവംബർ 25-ന് എത്തിച്ചേർന്ന ജിസ് തോൺ എന്ന വക്കീലിനെ കണ്ട് ഹലോ പറയാൻ കുറച്ചു ദിവസങ്ങളായി ഞങ്ങൾ കാത്തിരിക്കുകയാണ്.
മുള്ളുവേലിക്കടുത്തു നിൽക്കുകയാണു ഞങ്ങൾ. അദ്ദേഹം ആരോഗ്യവാനാണ്. കിളരം കൂടിയ വ്യക്തി. ഞങ്ങൾ അസൂയപ്പെട്ടു.
അദ്ദേഹം അധികം സംസാരിച്ചില്ല. പക്ഷേ, ശുഭപ്രതീക്ഷ കൈവിട്ടിട്ടുമില്ല. ഇപ്പോൾ ഞങ്ങൾക്ക് ഇതുമതി. ഈ ബ്ലോക്കിൽനിന്നു മാറ്റുന്പോൾ ഞങ്ങൾ അദ്ദേഹത്തെ അടുക്കലടുക്കൽ കാണും. (തുടരും)
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
മുള്ളുവേലികൾക്കുള്ളിൽ
07:38 AM Nov 08, 2020 | Deepika.com