എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
ഭരണാധികാരികൾ രാജാക്കന്മാരായിരുന്ന കാലം. അക്കാലത്തെ ഒരു രാജാവ് പ്രജകൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സമർഥരായ മന്ത്രിമാരും ഉപദേശകരുമുണ്ടായിരുന്നു. അവരിലൊരാൾ രാജാവിനെ സഹായിച്ചിരുന്നതു രാജാവിന്റെ ആധ്യാത്മിക കാര്യങ്ങളിലായിരുന്നു. രാജാവിന് ഏറ്റവും പ്രിയങ്കരനായ ഒരു ഗുരുവായിരുന്നു അദ്ദേഹം.
ഒരു ദിവസം രാജാവ് അദ്ദേഹത്തോടു പറഞ്ഞു: ""എന്റെ ആധ്യാത്മിക വളർച്ചയിൽ അങ്ങ് എന്നെ ഏറെ സാഹിയിക്കുന്നുണ്ട്. അതിനുള്ള പ്രതിനന്ദിയായി അങ്ങേയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്തുവേണമെങ്കിലും എന്നോടു ചോദിച്ചുകൊള്ളൂ. ഞാൻ അതു ചെയ്തുതരാം.''
അപ്പോൾ ഗുരു പറഞ്ഞു: ""ദൈവാനുഗ്രഹത്താൽ എന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ട്. എനിക്കിപ്പോൾ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ല. ''
ഉടനെ രാജാവ് പറഞ്ഞു: ""അങ്ങനെ പറയരുത്. അങ്ങേക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ എനിക്ക് അതു വലിയ സന്തോഷം നൽകും. ഏതു രീതിയിലാണ് അങ്ങയെ സഹായിക്കേണ്ടത് എന്ന് എന്നോടു പറയുക.''
രാജാവിന്റെ നിർബന്ധത്തിനു വഴങ്ങി ഗുരു പറഞ്ഞു: ""അങ്ങനെയെങ്കിൽ അങ്ങ് ഒരു കാര്യം ചെയ്യൂ. എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഈച്ചകളെ ഓടിച്ചുവിടുക.'' ഇതു കേട്ടപ്പോൾ രാജാവ് പറഞ്ഞു: ""എത്രയോ നിസാരകാര്യമാണ് അങ്ങ് ചോദിച്ചിരിക്കുന്നത്!'' ഉടനെ ഗുരു പറഞ്ഞു: ""എങ്കിൽ അതു വേഗം ചെയ്യുക.''
രാജാവ് ഒരു വിശറി എടുത്ത് ഈച്ചകളെ ഓടിക്കാൻ തുടങ്ങി. പക്ഷേ, എത്ര ഓടിച്ചിട്ടും അവ അകന്നുപോയില്ല. അവ വീണ്ടും ഗുരുവിനെ ശല്യപ്പെടുത്താൻ തിരികെ വന്നുകൊണ്ടിരുന്നു. രാജാവ് അറിയാതെ അദ്ദേഹത്തിൽ കോപം നുര പൊന്താൻ തുടങ്ങി. അദ്ദേഹത്തിന്റെ അഹങ്കാരം വ്രണപ്പെട്ടു.
അദ്ദേഹം സ്വയം പറഞ്ഞു: ""ഞാൻ രാജാവല്ലേ? എന്തുവേണമെങ്കിലും ഗുരുവിനു കൊടുക്കാൻ സാധിക്കുമെന്ന് അദ്ദേഹത്തിനറിയില്ല? എന്നിട്ടുമെന്തേ എന്നോട് പണമോ സ്വർണമോ ഒന്നും ചോദിക്കാതെ ഈച്ചയെ ഓടിക്കാൻ മാത്രം പറഞ്ഞത്. തീർച്ചയായും എന്നെ ചെറുതാക്കാൻ ചെയ്ത പണിയായിരിക്കും ഇത്.''
രാജാവിന്റെ ചിന്താഗതി വായിച്ചെടുത്ത ഗുരു പറഞ്ഞു: ""അങ്ങയെ അപമാനിക്കാനോ ചെറുതാക്കാനോ അല്ല ഈച്ചയെ ഓടിക്കാൻ ഞാൻ അങ്ങയോട് ആവശ്യപ്പെട്ടത്. അങ്ങയുടെ ജീവിതത്തിൽ അത്യാവശ്യം വേണ്ട കാര്യമാണ് എളിമയും വിനയവും. പ്രത്യേകിച്ചും അങ്ങ് ഭരണാധികാരിയായിരിക്കുന്നത് ജനങ്ങളെ സേവിക്കാൻ വേണ്ടിയായതുകൊണ്ട്.''
ഗുരു തുടർന്നു: ""രാജാവായ അങ്ങേ ക്കു പൊന്നും പണവും മറ്റു സന്പത്തുകളും ധാരാളം ഉണ്ട്. എങ്കിൽപ്പോലും ഈച്ചയെ ഓടിക്കുക എന്ന നിസാരകാര്യംപോലും അത്ര എളുപ്പത്തിൽ ചെയ്യാൻ അങ്ങേക്കു സാധിക്കുകയില്ല. അപ്പോൾപ്പിന്നെ അഹങ്കരിക്കാൻ അങ്ങേക്കെങ്ങനെ സാധിക്കും?''
തന്റെ ഭരണം മാത്രമല്ല, ജീവിതവും കൂടി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു രാജാവ് ഈ ആധ്യാത്മിക ഗുരുവിനെ നിയമിച്ചിരുന്നത്. തന്മൂലമാണ്, നല്ല ഒരു അവസരംനോക്കി എളിമയുടെയും വിനയത്തിന്റെയും ആവശ്യകത ഗുരു രാജാവിനെ ഓർമപ്പെടുത്തിയത്.
ഭരണാധികാരികൾ യഥാർഥ ജനസേവകരായി മാറണമെങ്കിൽ അവർക്ക് എളിമയും വിനയവുമൊക്കെ അവരുടെ ജീവിതത്തിൽ വേണം. എന്നാൽ അവർക്കു മാത്രമല്ല, നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ആവശ്യമായ കാര്യമാണ് എളിമയും വിനയവും. കാരണം, ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടാകുന്നതിന്റെ ഒരു കാരണം നമ്മുടെ അഹങ്കാരമല്ലയോ? നാം വിനയാന്വിതരായ മനുഷ്യരാണെങ്കിൽ അത്ര വേഗം നാം വഴക്കിനും വക്കാണത്തിനും പോകുമോ?
ധാരാളം പരിമിതികളുള്ളവരാണു നാമെല്ലാവരും. എങ്കിലും ആ പരിമിതികൾ അംഗീകരിച്ചു വിനയപൂർവം പ്രവർത്തിക്കുന്നതിനു പകരം നമ്മെക്കാൾ വലിയവരാരുമില്ല എന്ന ഭാവത്തിലല്ലേ പലപ്പോഴും നമ്മുടെ വാക്കും പ്രവൃത്തിയും? എളിമ എന്നു പറയുന്നതു സത്യവും അഹങ്കാരം എന്നു പറയുന്നതു കള്ളവും ആണെന്നു സെന്റ് വിൻസന്റ് ഡി പോൾ എഴുതിയിരിക്കുന്നത് എത്രയോ ശരിയാണ്.
നാം ആയിരിക്കുന്നത് എന്താണോ അതനുസരിച്ചു ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമാണ് എളിമ. തന്മൂലമാണ് എളിമ സത്യമാണെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ, നാം ആയിരിക്കുന്നതിൽ അധികമായി നമ്മെക്കുറിച്ചു ചിന്തിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ അത് അഹങ്കാരമാകും. അതുകൊണ്ടുതന്നെ അത് നുണയുമായി മാറുന്നു.
എളിമ എന്നു പറഞ്ഞാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു ചിലപ്പോൾ നാം വിചാരിച്ചുപോകാം. അതൊരിക്കലും ശരിയല്ല. തീർച്ചയായും നമുക്കെല്ലാവർക്കും ശരിയായൊരു ആത്മബോധം വേണം. എങ്കിൽ മാത്രമേ നമ്മുടെ അറിവും കഴിവുമൊക്കെ ശരിയായി ഉപയോഗിച്ചു ജീവിതത്തിൽ വിജയം നേടാൻ നമുക്കു സാധിക്കൂ. എളിമയുടെ പേരിൽ നമ്മുടെ അറിവും കഴിവുമൊക്കെ വേണ്ടരീതിയിൽ നാം ഉപയോഗിക്കാതിരുന്നാൽ അതു വലിയൊരു പരാജയം തന്നെയായിരിക്കും.
""അഹങ്കാരം നമ്മെ കൃത്രിമ മനഷ്യരാക്കുന്നു, എന്നാൽ എളിമയാകട്ടെ നമ്മെ യഥാർഥ മനുഷ്യരും'' എന്ന് ആധ്യാത്മിക ചിന്തകനും എഴുത്തുകാരനുമായ തോമസ് മെർട്ടൺ പറഞ്ഞിട്ടുണ്ട്. ഇല്ലാത്തത് ഉണ്ടെന്നു നടിക്കലാണല്ലോ അഹങ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത് അഹങ്കാരംവഴി നമ്മുടെ ജീവിതത്തിൽ കൃത്രിമ ഭാവത്തിനു മാറ്റുകൂട്ടുമെന്നു സാരം. എന്നാൽ, നാം എളിമയുള്ളവരാണെങ്കിലോ? അപ്പോൾ യഥാർഥ ഭാവം മാത്രമേ നമ്മിൽ നിറഞ്ഞുനിൽക്കൂ.
ജീവിതത്തിൽ ഒട്ടേറെ വിജയങ്ങൾ നേടിയെടുത്ത ബഹുമിടുക്കനായിരുന്നു സെന്റ് പോൾ അപ്പസ്തോലൻ. പക്ഷേ, അദ്ദേഹം എഴുതി: ""ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാകുന്നു.'' തന്റെ നേട്ടങ്ങളുടെയെല്ലാം പ്രധാന കാരണം എന്നിൽ പ്രവർത്തിച്ച ദൈവശക്തിയാണെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ആ ബോധ്യമാണ് അദ്ദേഹത്തെ എളിമയുള്ളവനാക്കിയത്. നമുക്കും വേണ്ടത് ഈ ബോധ്യമാണ്. അതായത്, നാം എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണെന്ന ബോധ്യം. അപ്പോൾ നാം വിനയമുള്ളവരാകും. ഒരിക്കലും അഹങ്കാരികളാവില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
07:35 AM Nov 08, 2020 | Deepika.com