കോട്ടയം: ഇറഞ്ഞാൽ ദേവീക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം നടന്ന സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
സ്ഥിരം മോഷ്ടാക്കളുടെ സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അടുത്തിടെ ജയിലിൽ നിന്നിറങ്ങിയവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
പ്രധാന കാണിക്ക വഞ്ചിയുൾപ്പെടെ എട്ട് വഞ്ചികളാണ് കുത്തിത്തുറന്നു പതിനായിരത്തോളം രൂപ മോഷ്ടിച്ചത്. സിസിടിവി കാമറയിൽ മോഷ്ടാക്കളുടെ കവർച്ചാ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും ആളുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണ് മോഷണം നടന്നിരിക്കുന്നത്. ഉഷപൂജയ്ക്ക് മുന്നോടിയായി ക്ഷേത്രം തുറക്കാനെത്തിയ മാനേജരാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
എന്നാൽ, മോഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളങ്ങൾ ക്ഷേത്രത്തിൽനിന്ന് അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. നാലംഗ സംഘമാണ് മോഷണ സംഘത്തിലുണ്ടായിരുന്നത്. കന്പിപ്പാര ഉപയോഗിച്ചാണ് കാണിക്കവഞ്ചികൾ കുത്തിത്തുറന്നത്.
രാത്രി പന്ത്രണ്ടരയോടെയാണ് മോഷ്ടാക്കൾ ക്ഷേത്രത്തിലെത്തിയത്. മുക്കാൽ മണിക്കൂറോളം സംഘം അന്പലത്തിലുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പല കാണിക്കവഞ്ചികളിലുമുള്ള പണം പൂർണമായും എടുത്തില്ല. കോട്ടയം ഈസ്റ്റ് പോലീസ് എസ്എച്ച്ഒ റിജോ പി.ജോസഫ്, എസ്ഐ എം. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.
ഇറഞ്ഞാൽ ക്ഷേത്രക്കവർച്ച: മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിച്ചു
01:50 PM Dec 20, 2021 | Deepika.com