ജപ്പാനിലെ നാഗസാക്കി നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള ദ്വീപാണ് ഹഷിമ ദ്വീപ്. ബാറ്റിൽഷിപ്പ് ഐലൻഡ് എന്ന പേരിലും അറിയപ്പെടുന്നു. പേരു കേൾക്കുന്പോഴും ഈ ദ്വീപ് കാണുന്പോഴും നമ്മുടെയൊക്കെ മനസിൽ ആദ്യം ഒാടിയെത്തുക ഈ ദ്വീപ് ഒരു യുദ്ധഭൂമിയാണോ എന്നതായിരിക്കും.
തകർന്നടിഞ്ഞ യുദ്ധക്കപ്പൽ അതുമല്ലെങ്കിൽ ഒരു യുദ്ധക്കളം എന്ന തരത്തിൽ തോന്നിപ്പിക്കുന്നതാണ് ദ്വീപിന്റെ ആകൃതി. വർഷങ്ങൾക്ക് മുന്പ് ഈ ദ്വീപിൽ നിരവധിയാളുകൾ താമസിച്ചിരുന്നു. എന്നിരുന്നാലും ഇപ്പോൾ ഈ ദ്വീപിൽ ജനവാസമില്ല. ആളുകളെല്ലാം കൂട്ടത്തോടെ ഈ ദ്വീപിൽനിന്ന് താമസം ഒഴിഞ്ഞുപോയിരിക്കുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളും ചുറ്റുമുള്ള കടൽ മതിലുമൊക്കെ ചരിത്രശേഷിപ്പായി ഇപ്പോഴും ഉണ്ട്.
കൽക്കരി ഖനി
ഈ ദ്വീപിന്റെ പ്രധാന പ്രത്യേകത യഥേഷ്ടം കൽക്കരി ഖനി ഇവിടെ ഉണ്ടായിരുന്നുവെന്നതാണ്. ആകെ 16 ഏക്കറാണ് ദ്വീപിന്റെ വിസ്തൃതി. ജപ്പാന്റെ ആദ്യകാല വ്യാവസായിക വളർച്ചയ്ക്ക് ഈ ദ്വീപ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
1887 മുതൽ 1974 വരെ ഈ ദ്വീപ് കൽക്കരി നിക്ഷേപങ്ങളുടെ കേന്ദ്രമായി അറിയപ്പെട്ടു. കൊറിയയിൽ നിന്നും ചൈനയിൽ നിന്നുമൊക്കെ കൽക്കരി കുഴിച്ചെടുക്കുന്നതിനായി തൊഴിലാളികളെയും ജയിൽ പുള്ളികളെയും വരെ ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന്റെ കാലത്ത് ഇവിടുത്തെ കൽക്കരി ഖനി ശേഖരിക്കുന്നതിനായി നിരവധിപേർ എത്തുകയും ഈ പ്രദേശത്തെ ചൂഷണം ചെയ്യുകയും ചെയ്തതായും രേഖകൾ പറയുന്നു.
പെട്രോളിയത്തിന്റെ ഉപയോഗം വർധിച്ചതനുസരിച്ച് 1974മുതൽ ദ്വീപിലെ കൽക്കരി ഖനനം നിർത്തലാക്കി. അവസാനം ഈ പ്രദേശത്ത് നിന്നും ആളുകൾ കൂട്ടത്തോടെ താമസം മാറ്റാൻ തുടങ്ങി. അങ്ങനെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ഈ ദ്വീപ് വിസ്മൃതിയിലേക്കു കടന്നുപോയി.
അണുബോംബ് ഏറ്റില്ല
രണ്ടാം ലോകമഹായുദ്ധകാലത്ത് നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിച്ചിട്ടുണ്ടെങ്കിലും നാഗസാക്കിയുടെ അടുത്തു കിടക്കുന്ന ഈ ദ്വീപിനെ അന്നത്തെ അണുബോംബ് ആക്രമണം ബാധിച്ചിട്ടില്ല.
വർഷങ്ങളോളം വിസ്മൃതിയിൽ കിടന്ന ഹഷിമ ദ്വീപ് ഇപ്പോൾ ഒരു വിനോദ സഞ്ചാരകേന്ദ്രമായി അറിയപ്പെടുന്നു. 2009 ഏപ്രിൽ 22 നാണ് ഹാഷിമയിലേക്കുള്ള വിനോദസഞ്ചാരം അധികൃതർ തുറന്നുകൊടുത്തത്.
(തുടരും)
തയാറാക്കിയത്: നിയാസ് മുസ്തഫ
യുദ്ധക്കളം പോലെ ഒരു ദ്വീപ്!
09:52 PM Sep 07, 2021 | Deepika.com