പച്ചക്കറിക്കായത്തട്ടിൽ
ഒരു മുത്തശ്ശിപ്പൊട്ടറ്റോ ചൊല്ലി
കുഞ്ഞോളേ കുന്പാളീ
മാമുണ്ട് ചാഞ്ചാടൂ...
ഏതാണ്ടു മുപ്പതു വയസായി ഈ പാട്ടിന്. മൂന്നെന്നോ മുപ്പതെന്നോ വ്യത്യാസമില്ലാതെ ആരുമൊന്നു കൗതുകത്തോടെ ചിരിക്കും ഈ വരികൾ കേട്ടാൽ. കുട്ടികളും മുതിർന്നവരും ഏറ്റുപാടുന്ന പാട്ട്. ഒട്ടേറെ കവർ പതിപ്പുകൾ ഇറങ്ങിയ ഈ പാട്ട് അമ്മ പാടിക്കേട്ടാലേ മാമുണ്ണൂ എന്നു വാശിപിടിക്കുന്ന കിലുക്കാംപെട്ടികളും കുറവല്ല.
ചിക്കുമോളുടെ പാട്ട്
1991ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രമാണ് കിലുക്കാംപെട്ടി. മഹാ കുറുന്പിയായ ചിക്കുമോളെ (ബേബി ശ്യാമിലി) പാട്ടിലാക്കാൻ ജയറാമിന്റെ നായക കഥാപാത്രം പാടുന്ന പാട്ടാണ് പച്ചക്കറിക്കായത്തട്ടിൽ. ബിച്ചു തിരുമലയുടെ വരികൾക്ക് ഈണമൊരുക്കിയത് അന്തരിച്ച എസ്. ബാലകൃഷ്ണൻ. എം.ജി. ശ്രീകുമാറിന്റെ ശബ്ദത്തിൽ വന്ന പാട്ട് ഇൻസ്റ്റന്റ് ഹിറ്റ് എന്നു പറയാവുന്നവിധം ഹൃദയങ്ങൾ കീഴടക്കി. ആ തരംഗം ഇന്നും തുടരുന്നു. കവർ പതിപ്പുകൾ കേട്ട് ഒറിജിനലിനോട് ഇഷ്ടംകൂടിയവരുമേറെ!
വരികൾ വന്ന വഴികൾ
കുറുന്പിയെ പാട്ടിലാക്കാനുള്ള പാട്ടാണെന്ന് ഷാജി കൈലാസ് ഗാനരചയിതാവ് ബിച്ചു തിരുമലയോടു പറഞ്ഞിരുന്നു. സന്ദർഭവും ഗാനരംഗത്തു വരുന്ന കഥാപാത്രങ്ങളുമെല്ലാം വിശദീകരിച്ചു. ആ കാലഘട്ടത്തിലെ സിനിമകളിൽ ബേബി ശ്യാമിലിയുടെ കളിചിരിക്കുറുന്പുകൾക്കൊപ്പം ഒരു പാട്ടുകൂടി വേണമെന്നത് അനിവാര്യമായിരുന്നു. പൂക്കാലം വരവായി എന്ന കമൽ ചിത്രത്തിലും സമാനമായൊരു പാട്ടുണ്ട്- മുത്തണി മുന്തിരി മണിവിളയും പവിഴപ്പാടം തേടി... അതെഴുതിയതും ബിച്ചു തിരുമല തന്നെ. കുട്ടികൾക്കുള്ള പാട്ടുകൾ എഴുതുന്നതിൽ അച്ഛന് പ്രത്യേകമായൊരു കഴിവു കൂടുതലുണ്ടെന്ന് ഓർമിക്കുന്നു ബിച്ചു തിരുമലയുടെ മകൻ സുമൻ ബിച്ചു.
കിലുക്കാംപെട്ടിയിലെ പാട്ടിൽ പച്ചക്കറികൾ മൊട്ടിട്ടു കായ്ച്ചത് എങ്ങനെയെന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളായ വിനു കിരിയത്ത്:
അന്ന് എറണാകുളത്ത് ഓർക്കിഡ് ഹോട്ടലിലിരുന്നാണ് ഞങ്ങൾ കിലുക്കാംപെട്ടിയുടെ സ്ക്രിപ്റ്റ് എഴുതുന്നത്. ബിച്ചു ചേട്ടൻ അന്ന് വേറൊരു സിനിമയുമായി ബന്ധപ്പെട്ട് എറണാകുളത്തുണ്ട്. പാട്ടെഴുതാൻ അദ്ദേഹത്തെ നേരത്തേതന്നെ ബന്ധപ്പെട്ടിരുന്നു. ബിച്ചു തിരുമലകൂടി വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ഞങ്ങളെ സുഹൃത്തായ നന്ദകുമാർ ഡിന്നറിനു ക്ഷണിച്ചു. വലിയ സിനിമാ ബന്ധങ്ങളുള്ള ആളാണ് നന്ദകുമാർ. അങ്ങനെ ഞാനും രാജനും (തിരക്കഥാകൃത്ത് രാജൻ കിരിയത്ത്) ബിച്ചു ചേട്ടനുംകൂടി അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഡിന്നറൊക്കെ കഴിച്ചു.
നന്ദകുമാറിന്റെ മകൾ ദീപ അന്ന് കരകൗശലവസ്തുക്കൾ ഉണ്ടാക്കുന്നതിൽ മിടുക്കിയാണ്. വെജിറ്റബിൾസ് കൊണ്ടു പാവകളുണ്ടാക്കിയത് വലിയ കൗതുകമായിരുന്നു. ഉരുളക്കിഴങ്ങിനും വെള്ളരിക്കും നൂലുകൊണ്ട് മുടിയൊക്കെവച്ച് നല്ല ഭംഗിയുള്ള പാവകൾ. എനിക്കതു കണ്ടപ്പോൾ വലിയ ഇഷ്ടംതോന്നി.
സിനിമയ്ക്കു വേണ്ടത് കുറുന്പിയായ കുട്ടിയെ ഭക്ഷണംകൊടുത്ത് ഉറക്കുന്ന സന്ദർഭത്തിലെ പാട്ടാണല്ലോ. എനിക്കു പെട്ടെന്നൊരു ആശയംതോന്നി. സാധാരണ താരാട്ടിനു പകരം പച്ചക്കറിക്കൂട്ടുകാരെയൊക്കെ കൂട്ടിയുള്ള വരികളായാലോ എന്ന്. അതു ബിച്ചു ചേട്ടനോടു പറഞ്ഞു.
നിനക്കെന്തു വേണം, എന്നു പറഞ്ഞാൽ മതി എന്നായിരുന്നു പതിവുപോലെ മറുപടി. ആശയം രാജനും ഇഷ്ടപ്പെട്ടു. അടുത്ത നിമിഷംതന്നെ ബിച്ചു ചേട്ടൻ ആദ്യത്തെ വരി പറഞ്ഞു- പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശിപ്പൊട്ടറ്റോ ചൊല്ലി! പൊട്ടറ്റോ എന്നുള്ള ഇംഗ്ലീഷ് വാക്ക് വന്നപ്പോഴത്തെ കൗതുകം എനിക്കും രാജനും ഒരേപോലെ അനുഭവപ്പെട്ടു. അപ്പോൾതന്നെ തീരുമാനിച്ചു, ഇതുമതി.
വരികൾ മുഴുവൻ എഴുതിയശേഷമാണ് ബാലകൃഷ്ണൻ ഈണമിട്ടത്. വെള്ളരിപ്പിഞ്ചുപോലും ചുമ്മാ കള്ളക്കണ്ണീരൊഴുക്കി എന്ന വരിയൊക്കെ എന്തു ഭംഗിയായാണ് ബിച്ചുചേട്ടൻ എഴുതിയത്!. ഒട്ടുമിക്ക പച്ചക്കറികളെയും വരികളിൽ കൊണ്ടുവരികയും ചെയ്തു. ഇതുപോലൊരു താരാട്ടുപാട്ട് ബിച്ചു ചേട്ടനല്ലാതെ വേറാരും എഴുതിയിട്ടില്ല. ഷാജി കൈലാസ് മനോഹരമായി ഗാനരംഗം ആവിഷ്കരിച്ചു.
ഈ പാട്ട് ഓരോ കൊല്ലം കഴിയുംതോറും കൂടുതൽ കൂടുതൽ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ഒരു സന്ദർഭത്തിൽനിന്ന് പ്രചോദനം ഉൾക്കൊള്ളാനുള്ള കലാകാരന്റെ കഴിവാണ് ബിച്ചുച്ചേട്ടന്റെ വരികളിൽ തെളിയുന്നത്.
ഏവർക്കും പ്രിയപ്പെട്ട കവർ
സ്നേഹവും കൗതുകവും കളിചിരിയും നിറഞ്ഞ ഈണമാണ് എസ്. ബാലകൃഷ്ണൻ ആ വരികൾക്കു നൽകിയത്. പാട്ടിന്റെ മൂഡിന് ഏറ്റവുമിണങ്ങുന്നതായി കുസൃതിനിറഞ്ഞ എം.ജി. ശ്രീകുമാറിന്റെ ശബ്ദം. ഒരുപക്ഷേ ഒറിജിനലിനേക്കാൾ പ്രശസ്തമായ കവർ പതിപ്പുകളും ഈ പാട്ടിനുണ്ടായി. ഒറിജിനലും കവറുകളുമായി കോടിക്കണക്കിനു തവണ യുട്യൂബിൽ ഈ പാട്ട് പ്ലേ ചെയ്യപ്പെടുന്നു. അതിനേക്കാളധികം അമ്മമാരും കുട്ടികളും ഏറ്റുപാടുന്നു.., മാമുണ്ടു ചായുറങ്ങുന്നു...
ഇൻ ഹാർമണി- ഹരിപ്രസാദ്