തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബർണാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നിന് ആദ്യമായി മഞ്ഞുപെയ്തു. വൈദികർക്ക് ഇതു കഠിനമായ കാലമാണെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അതുകൊണ്ടു ഞങ്ങൾ ഉത്ക്കണ്ഠപ്പെട്ടു. രാവിലെ തലയെണ്ണലിനുശേഷം അറിയിപ്പുവന്നു. ‘മഞ്ഞു നീക്കാനായി അച്ചന്മാരെല്ലാം വരിക!’
ഞങ്ങൾക്ക് മഞ്ഞു നീക്കാനുള്ള തൂന്പകളും ഉന്തുവണ്ടികളും നൽകപ്പെട്ടു. സൂര്യൻ ഉദിച്ച് മഞ്ഞുരുകിയാൽ പണി ഇല്ലാതാകുമല്ലോ! ഏതായാലും ഇപ്രാവശ്യം ദൈവം ഞങ്ങളുടെ കൂടെയായിരുന്നു. ഞങ്ങൾ ജോലി തുടങ്ങുന്പോൾതന്നെ സൂര്യൻ കരുണാപൂർവം ജോലി പൂർത്തിയാക്കിയിരുന്നു.
****
നവംബർ 15-ന് ഞങ്ങൾക്കു ശീതകാലവസ്ത്രങ്ങൾ തന്നു. പരുത്തി വസ്ത്രങ്ങൾ മാറ്റി പകരം അല്പം കട്ടിയുള്ള തുണികൊണ്ടുള്ളവ. താമസിയാതെ കോട്ടുകളും സോക്സുകളും കിട്ടുമത്രെ. കഴിഞ്ഞ കൊല്ലം കൈയുറകളും കൊടുത്തിരുന്നുപോലും. അടുത്തതവണ മഞ്ഞുവീഴുന്പോൾ ഞങ്ങൾക്കു കൈയുറകൾ കിട്ടിയിരുന്നു, കോട്ടും സോക്സും കിട്ടിയതുമില്ല.
ഒരു കാര്യം ഞങ്ങൾ പഠിച്ചു. ഏറ്റവും നല്ല ഓവർകോട്ട് സ്വയം ബലവാനാകുക, തണുപ്പിനോടു പൊരുത്തപ്പെടുക എന്നതുതന്നെ. അത്തരമൊരു കവചം നല്ല കട്ടിയിൽതന്നെ ഞങ്ങൾ സ്വയം സന്പാദിച്ചുകഴിഞ്ഞിരുന്നു.
****
വൈദികരുടെ ബ്ലോക്കിലേക്ക് ലക്സംബർഗിൽനിന്ന് ഫാ. ജീൻ ബ്രാഹ്മോണ്ട് എത്തിച്ചേർന്നു. സുപ്രസുദ്ധനായിരുന്നതിനാൽ ഞങ്ങൾ അദ്ദേഹത്തെപ്പറ്റി കേട്ടിരുന്നു. ജർമൻകാരെ അദ്ദേഹം പല വിധത്തിൽ വെള്ളം കുടിപ്പിച്ചിരുന്നത്രെ. അദ്ദേഹം വന്നിട്ടുവേണം അക്കാര്യങ്ങൾ ചോദിച്ചറിയാൻ. അദ്ദേഹത്തെ പുതുതായി എത്തുന്നവർക്കുള്ള ബ്ലോക്കിൽ താമസിപ്പിച്ചിരുന്നതിനാൽ ‘ഹലോ’ എന്നു പറയാനുള്ള ഒരവസരം മാത്രമേ കിട്ടിയുള്ളു.
****
ഫാ. സ്റ്റോഫെൽസ് തൊലിപ്പുറത്ത് ഒരു വ്രണവുമായണു വന്നത്. പെട്ടെന്നുതന്നെ അതു മുഖത്തേക്കും വ്യാപിച്ചു. അതു വലിയ ഭാഗ്യമായി. കാരണം അദ്ദേഹത്തെ ഉടനെതന്നെ ആശുപത്രിയിലേക്കു മാറ്റി. അവിടെയായിരുന്നു അദ്ദേഹം കുറെ മാസങ്ങൾ. മാന്യമായ ചികിത്സ അക്കാലത്ത് അവിടെ ലഭ്യമായിരുന്നു.
അവിടെ ഏകാന്തവാസത്തിലായിരുന്നെങ്കിലും ഇടയ്ക്ക് ചെറിയ സന്ദേശങ്ങൾ കൊടുത്തുവിടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. സന്പന്നമായ ഒരു ആധ്യാത്മിക ജീവിതത്തിന്റെ അടയാളമായിരുന്ന ആ കുറിപ്പുകൾ ഞങ്ങളുടെ ആധ്യാത്മിക വായനയ്ക്ക് ഉപകാരപ്പെട്ടു. തന്റെ റേഷൻ റൊട്ടിയാണ് അദ്ദേഹം ‘തപാൽ’ച്ചെലവായി വിനിയോഗിച്ചത്.
****
വ്യായാമവേളയിൽ മുഖ്യതടവുകാരൻ പ്രത്യക്ഷപ്പെട്ടു. അയാൾ പറഞ്ഞു: ‘എല്ലാവരും ബാരക്കുകളിലേക്ക്. സാധനങ്ങളുമായി ഇവിടെ ഉടൻ തിരിച്ചെത്തി നിരയൊപ്പിച്ചു നിൽക്കുക.’ പതിവുള്ള അസ്വസ്ഥത, ഭയം, അങ്കലാപ്പ്.
ഞങ്ങൾ 30-ാം നന്പർ ബാരക്കിലേക്കു പോവുകയാണ്. രണ്ടു ബാരക്കുകളിലെ ആളുകൾ മുഴുവനുമുള്ള ആ ബാരക്കിൽ ഞങ്ങൾകൂടി എത്തുന്പോൾ ആയിരത്തിലേറെ പേരാകും. നല്ല തിക്കും തിരക്കുമുണ്ടാകും.
ഷിൽട്സ് രണ്ടാംനന്പർ മുറിയിലും എഷും വാന്പാക്കും ഞാനും ഒന്നാം നന്പർ മുറിയിലുമാണ്. തുടക്കത്തിലെ ബഹളം ഒന്നൊതുങ്ങിയപ്പോൾ ഞങ്ങൾ ഒന്നിച്ചുകൂടാൻ ഒരു ശ്രമം നടത്തി; മര്യാദക്കാരനായ ഒരു മുഖ്യതടവുകാരൻ ഉള്ള ഒരു മുറിയിൽ. അതു സാധിച്ചില്ലെന്നു മാത്രം. ബ്രാഹ്മോണ്ട് രണ്ടാം നന്പർ മുറിയിലും ഫാ. സ്റ്റോഫെൽസ് ആശുപത്രി വാസം കഴിഞ്ഞുവന്നപ്പോൾ നാലാം നന്പർ മുറിയിലുമെത്തിച്ചേർന്നു.
*****
30-ാം നന്പർ ബാരക്കിലെ അവസ്ഥ വളരെ ദയനീയമാണ്. മൂന്നു ബാരക്കിലെ ആളുകൾ മുഴുവൻ ഒന്നിച്ച് ഒരിടത്ത്. അഞ്ചു പുരുഷന്മാർക്ക് 2 കട്ടിലുകൾ. എഷും ഞാനുംകൂടി ഒരു വൈക്കോൽ കിടക്ക സ്വന്തമാക്കി. അതു ഞങ്ങളുടെ സ്വത്തായി തടവുകാലം മുഴുവൻ തുടർന്നു.
തറയിലോ കട്ടിലിലോ ഇരുന്നാണു ഞങ്ങൾ ഭക്ഷണം കഴിക്കുന്നത്. കട്ടിലിൽ ഇരുന്നാൽ മുകളിൽ തലമുട്ടും. എന്നാൽ ഒരു പ്രയോജനമുണ്ടായി. കിടക്ക ശരിയാക്കുക എന്ന വിഡ്ഡിത്തത്തിൽനിന്ന് ഒഴിവുകിട്ടി. പരിശോധനകളും അവസാനിച്ചു. ഇത്രയധികം ആളുകളുടെ മധ്യേ അടുക്കും ചിട്ടയും പാലിക്കുക അസാധ്യമാണ്.
ഞങ്ങൾക്ക് ഈരണ്ടു പുതപ്പുകൾ വീതമുണ്ട്. കട്ടി കുറഞ്ഞവ. തണുപ്പുകാലം രൂക്ഷമാവുകയും ചെയ്തു. ഒരു പുതപ്പുകൊണ്ട് ഞങ്ങളാദ്യം പുതച്ചു. പിന്നെയുള്ള രണ്ടെണ്ണംകൊണ്ട് ഞങ്ങൾ ഒന്നിച്ചു പുതച്ചു.
****
എനിക്കൊരു കത്തു വന്നിരിക്കുന്നു! ഓരോ കത്തും ആശ്വാസവും ആഹ്ലാദവും പ്രദാനംചെയ്യും. പക്ഷേ, ഈ കവറിൽ ഒരു ചെറിയ കഷണം കടലാസും അതിലൊരു കുറിപ്പും മാത്രമേ ഉണ്ടായിരുന്നുള്ളു. ‘ലൈനിംഗ് ഉള്ള കവറുകൾ ഉപയോഗിക്കുന്നതു നിരോധിച്ചിരിക്കുന്നു.’
****
‘എല്ലാവരും പുറത്ത്!’ മുഖ്യതടവുകാരൻ അയാളുടെ വാതിൽക്കൽനിന്നു പ്രഖ്യാപിച്ചു. ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കുകയാണ്. എല്ലാവരും ചാടിയെഴുന്നേറ്റു; എന്റെയടുത്തിരുന്ന ഒരാളൊഴികെ. അദ്ദേഹം തലകറങ്ങി വീണു. ഞാനയാളെ പിടിച്ചെഴുന്നേൽപിച്ചു. നിരാശയും ക്ഷീണവും കാരണം അദ്ദേഹം ഏങ്ങലടിച്ചു കരയുകയാണ്. ഞാൻ അയാളെ നിവർന്നുനിൽക്കാൻ സഹായിച്ചു; തൊപ്പി തലയിൽ ഉറപ്പിച്ചു.
ഏതാനും മിനിറ്റുകൾക്കകം നാലു മുറികളിലെ ആളുകൾ മുഴുവൻ പത്തുപേർ വീതമുള്ള നിരകളായി അണിനിരന്നു. ക്യാന്പിന്റെ മേലുദ്യോഗസ്ഥൻ രംഗത്തുണ്ട്. അയാൾ ചുറ്റിനടക്കുകയാണ്.
‘അറ്റൻഷൻ!’ ഞങ്ങൾ അറ്റൻഷനായി കല്ലുപോലെ നിന്നു. അതയാളെ രോഷാകുലനാക്കി. അട്ടഹസിച്ചുകൊണ്ട് ഓടിനടന്നു തൊഴിക്കാനും തല്ലാനും അയാൾ കുറ്റമൊന്നും കാണുന്നില്ല.
‘നിങ്ങൾക്ക് ആനുകൂല്യങ്ങളൊന്നുമില്ലെന്നു ഞാൻ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. ജർമൻ വൈദികർക്കു മാത്രമേ പ്രത്യേക പരിഗണന ലഭിക്കൂ. ഇക്കൂടെ ജർമൻകാർ ആരെങ്കിലുമുണ്ടോ?’
ആരും അനങ്ങുന്നില്ല.
‘ഇക്കൂടെ ജർമൻ വംശജർ ആരെങ്കിലുമുണ്ടോ?’ പ്രലോഭനം വളരെ ശക്തമാണ്. 26-ാം നന്പർ ബാരക്കിലെ ചൂടുള്ള മുറി! ചാപ്പൽ!! ശാന്തിയും സമാധാനവുമുള്ള ഒരിടം.
‘അവസാനമായി ഒരിക്കൽക്കൂടി. ജർമൻ വംശജർ മുന്പോട്ടുവരിക.’ ഒരാൾ അതു പോളിഷ് ഭാഷയിൽ ആവർത്തിച്ചു. ഭയാനകമായ നിശബ്ദത പരന്നു. എന്റെ പിന്നിൽനിന്ന് ഫാ. എഷ് തന്റെ കയ്യിൽ പിടിച്ചു. വിറയാർന്ന സ്വരത്തിൽ അദ്ദേഹം പറയുന്നു: ‘തീർച്ചയായും ഇല്ല.’
പോളണ്ടിൽനിന്നുള്ള ഒരു ജർമൻ വംശജൻ മുന്പോട്ടുവന്നു. അദ്ദേഹത്തിന്റെ പേരെഴുതി. മൂന്നാഴ്ചയെടുത്തു അദ്ദേഹത്തെ 26-ാം നന്പർ ബാരക്കിലേക്കു മാറ്റാൻ.
മുഖ്യതടവുകാരൻ അയാളുടെ സഹായിയോട് ആലോചിക്കുകയാണ്. ‘ലക്സംബർഗുകാർ മുന്പോട്ടുവരിക.’ ഞങ്ങൾ വെളിപ്പെടുത്തേണ്ട സമയം. ലക്സംബർഗുകാർക്കുവേണ്ടി സംസാരിക്കാനും ഞങ്ങൾ ആറുപേരുടെ പേരു കൊടുക്കാനുമായി എന്നെ ബാരക്കിലേക്കു വിളിപ്പിച്ചു. ‘നിങ്ങൾ ജർമൻ വംശജരാണോ?’ ‘അങ്ങനെയാണു ഞങ്ങളോടു പെരുമാറുന്നത്.’
തന്ത്രപരമായ മറുപടിയുടെ പേരിൽ ഞാൻ എന്നെത്തന്നെ അഭിനന്ദിച്ചു. പക്ഷേ അയാൾക്ക് എന്നെ മനസിലായി. ‘പോ മുന്നിൽനിന്ന്.’ മരണവാറന്റുപോലെ ഒരു മറുപടി. ആ രണ്ട് ആരാച്ചാർമാരും വന്ന വഴിക്കുതന്നെ പോയി. ഭക്ഷണമുറിയിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങളുടെ സൂപ്പ് തണുത്തുപോയിരുന്നു. (തുടരും)
തണുപ്പുകാലം വരവായി
07:55 AM Nov 01, 2020 | Deepika.com