പാശ്ചാത്യസംസ്കാരത്തിന്റെ മുഖമുദ്രകളിലൊന്നാണു സത്യം പറയുക എന്ന സ്വഭാവം. കളവു പറയുന്നതു തീർത്തും അമാന്യമായിത്തന്നെ കരുതപ്പെടുന്നതിനാൽ ആരും ഒന്നും ഒളിക്കാറില്ല, മറയ്ക്കാറില്ല. (അമേരിക്കയിലെ ക്ലിന്റൻ-ലിവിൻസ്കി കേസിൽ പ്രസിഡന്റ് ചെയ്ത തെറ്റിനെക്കാൾ ഗൗരവമായി ജനത കണ്ടത് അയാൾ അതിനുശേഷം കള്ളം പറഞ്ഞുവെന്നതാണ്).
നാമും സത്യസന്ധതയ്ക്കു വിലകല്പിക്കുന്നവരാണ്. പക്ഷേ, മനുഷ്യസ്നേഹത്തിന്റെയും കരുതലിന്റെയും പേരിൽ ചില കാര്യങ്ങൾ ചിലനേരങ്ങളിൽ ചിലരിൽനിന്നു മറച്ചുപിടിച്ചേക്കും.
ഭാര്യയെയുംകൊണ്ട് കാൻസർ പരിശോധനയ്ക്ക് ആശുപത്രിയിലെത്തുന്ന ഒരാൾ. അവർക്കു ഗൗരവമായ രീതീയിൽത്തന്നെ രോഗമുണ്ടെന്നു കണ്ടുപിടിക്കുന്ന പാശ്ചാത്യനാട്ടിലെ ഡോക്ടർ, വളച്ചുകെട്ടാതെ സമയം കളയാതെ ഞെട്ടിക്കുന്ന പരമാർഥം അവരോടു പറയുന്നു. അതിന്റെ തിക്തഫലങ്ങളും ചികിത്സകളും എല്ലാം മെഡിക്കൽ കോളജിൽ ക്ലാസെടുക്കുന്ന അവധാനതയോടെ വിവരിക്കും. ഒടുവിൽ ഒരു ചോദ്യമുണ്ട്, ഈ വിവരം ഭർത്താവിനെ അറിയിക്കണോ എന്ന്. അപരന്റെ സ്വകാര്യതയോടുള്ള ആദരവ്! സത്യത്തോടുള്ള ആഭിമുഖ്യം!
നമ്മുടെ നാട്ടിലാണെങ്കിൽ രോഗിയെ വെളിയിലിരുത്തി കുടുംബാംഗങ്ങളെ തനിച്ചു കണ്ട് സാവകാശമായി ഡോക്ടർ വിവരം ധരിപ്പിക്കും. പിന്നീട് അവർ കയ്പുള്ള ആ സത്യം പതുക്കെ രോഗിയെ പറഞ്ഞു മനസിലാക്കും (പ്രായാധിക്യമുള്ളവരോടു പറഞ്ഞില്ലെന്നുപോലും വരാം).
നമ്മുടെ കുടുംബബന്ധങ്ങളുടെ സ്നിഗ്ധത എത്രയോ വിലപ്പെട്ടതാണെന്ന് ഓർത്ത് അഭിമാനിക്കാം.
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com
സത്യത്തിന്റെ മറുപുറം
07:50 AM Nov 01, 2020 | Deepika.com