ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എന്ന അമേരിക്കൻ ഗ്രന്ഥകാരൻ പ്രസിദ്ധീകരിച്ച ഈ പുസ്തകം രണ്ടുവർഷത്തിനുള്ളിൽ ഒരു ബെസ്റ്റ് സെല്ലറായി മാറി. നോൺ-ഫിക്ഷൻ വിഭാഗത്തിൽ ഓപ്പറാസ് ബുക്ക് ക്ലബ് ഈ പുസ്തകം തെരഞ്ഞെടുത്തതായിരുന്നു അത് പെട്ടെന്ന് ബെസ്റ്റ് സെല്ലറായി മാറാൻ കാരണമായത്.
പുസ്തകത്തിൽ പറയുന്നതനുസരിച്ചു ദീർഘകാലമായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന ഫ്രേ 23-ാം വയസിലാണ് ഒരു ലഹരിവിമുക്ത ചികിത്സാകേന്ദ്രത്തിൽ എത്തുന്നത്. ഫ്രേയുടെ മാതാപിതാക്കൾക്കു പണമുണ്ടായിരുന്നതുകൊണ്ട് ആ ചെറുപ്പക്കാരനു വിദഗ്ധ ചികിത്സ ലഭിച്ചു. ചികിത്സയെത്തുടർന്നു ഫ്രേ മദ്യത്തിൽനിന്നും മയക്കുമരുന്നിൽനിന്നും വിമുക്തിനേടി. അങ്ങനെ ലഹരി വിമുക്തി നേടിയ ചെറുപ്പക്കാരന്റെ കഥയായിരുന്നതുകൊണ്ടാണു പുസ്തകത്തിന് ആദ്യം വലിയ പ്രചാരം ലഭിച്ചത്.
എന്നാൽ, 2006ൽ കഥയാകെ മാറി. സ്വന്തം അനുഭവങ്ങൾ എന്ന പേരിൽ പ്രസിദ്ധീകരിച്ച പല കാര്യങ്ങളും വെറും കെട്ടുകഥയാണെന്നു വ്യക്തമാക്കപ്പെട്ടു. അതിന് ഏറെ സഹായിച്ചത് "ദ സ്മോക്കിംഗ് ഗൺ' എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച "എ മില്യൺ ലിറ്റിൽ ലൈസ്' എന്ന ലേഖനമായിരുന്നു. അതേത്തുടുർന്ന് "സെമിഫിക്ഷണൽ നോവൽ' എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ഈ പുസ്തകം പുതിയ എഡീഷനായി പുറത്തിറങ്ങിയത്.
ഓർമക്കുറിപ്പുകളുടെ കൊഴുപ്പുകൂട്ടാൻ തെറ്റായ വസ്തുതകളും അർധസത്യങ്ങളുമൊക്കെ ഫ്രേ ഉൾപ്പെടുത്തിയെങ്കിലും ഒരു ചെറുപ്പക്കാരൻ ലഹരിവിമുക്തി നേടുന്ന കഥയായതുകൊണ്ട് ഈ പുസ്തകത്തിനു വളരെ പ്രചാരം ലഭിച്ചു. അന്പതു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ട ഈ പുസ്തകം 29 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തിന്റെ അതേ പേരിൽത്തന്നെ 2018ൽ ഒരു സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.
ഈ പുസ്തകത്തിന്റെ ആരംഭത്തിൽ ഫ്രെ കൊടുത്തിരിക്കുന്ന ഒരു നുറുങ്ങുകഥയുണ്ട്. അത് ഇപ്രകാരമാണ്. ഒരിക്കൽ ഒരു ചെറുപ്പക്കാരൻ ഉപദേശം തേടി ഒരു വന്ദ്യവൃദ്ധനെ സമീപിച്ചു. ""ഞാൻ ഒരു സാധനം പൊട്ടിച്ചു,'' ചെറുപ്പക്കാരൻ പറഞ്ഞു. ""അത് എന്തുമാത്രം പൊട്ടിയിട്ടുണ്ട്?'' വൃദ്ധൻ ചോദിച്ചു. ഉടനെ ചെറുപ്പക്കാരൻ പറഞ്ഞു: ""പത്തുലക്ഷം കഷണങ്ങളായിട്ട് പൊട്ടിപ്പോയി.''
അതുകേട്ടപ്പോൾ വൃദ്ധൻ പറഞ്ഞു: ""എനിക്കു നിങ്ങളെ സഹായിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല.'' അപ്പോൾ ചെറുപ്പക്കാരൻ ചോദിച്ചു: ""എന്തുകൊണ്ട്?'' ""കാരണം, ഇക്കാര്യത്തിൽ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല,'' വൃദ്ധൻ ശാന്തനായി പറഞ്ഞു. ഉടനെ യുവാവ് വീണ്ടും ചോദിച്ചു: ""എന്തുകൊണ്ടാണു നിങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കാത്തത്?'' അപ്പോൾ ശാന്തനായിരുന്ന വൃദ്ധൻ പറഞ്ഞു: ""നന്നാക്കാൻ പറ്റാത്തവിധം അതു പൊട്ടിപ്പോയി. അതു പത്തുലക്ഷം കഷണങ്ങളായി മാറിപ്പോയല്ലോ.''
നമ്മിൽ ചിലരുടെയെങ്കിലും ജീവിതം ലക്ഷക്കണക്കിനു കഷണങ്ങളായിട്ട് പൊട്ടിച്ചിതറിപ്പോകുന്നതു നാം കണ്ടിട്ടുണ്ടാകുമല്ലോ. മദ്യത്തിനും മയക്കുമരുന്നിനും അസന്മാർഗിക ജീവിതത്തിനുമൊക്കെ അടിമകളാകുന്നവരുടെ കാര്യത്തിൽ സംഭവിക്കുന്നതുമൊക്കെ അതാണല്ലോ. സാധാരണരീതിയിൽ അങ്ങനെയുള്ളവരുടെ ജീവിതം തകർന്നടിയാനാണു സാധ്യത. എന്നാൽ നമ്മുടെ ജീവിതം എത്രമാത്രം പൊട്ടിച്ചിതറിയാലും ആ ചിതറിപ്പോയ കഷണങ്ങളെ കൂട്ടിയിണക്കാൻ സാധിക്കുന്ന ഒരു ശക്തിയുണ്ട്. ആ ശക്തിയാണു നമ്മുടെ സൃഷ്ടാവും രക്ഷിതാവുമൊക്കെയായ ദൈവം.
നമ്മുടെ ജീവിതം ഏതെങ്കിലും കാരണവശാൽ പൊട്ടിച്ചിതറാൻ തുടങ്ങിയാൽ അപ്പോൾ പ്രതീക്ഷ നശിച്ചു വീണ്ടും കൂടുതൽ അപകടത്തിലേക്കു നിപതിക്കാനാണു സാധ്യത. എന്നാൽ, അപ്പോഴൊക്കെ നാം വിസ്മരിക്കരുതാത്ത ഒരു സത്യമുണ്ട്. അതായത് നമ്മുടെ ജീവിതത്തിൽ പൊട്ടിപ്പോയവയെല്ലാം വീണ്ടും കൂട്ടിയിണക്കി നമ്മെ പൂർവാധികം മെച്ചപ്പെടുത്താൻ ദൈവത്തിനു സാധിക്കുമെന്ന കാര്യം.
മുകളിൽ കൊടുത്തിരിക്കുന്ന നുറുങ്ങുകഥയനുസരിച്ചു, വീണ്ടും നന്നാക്കാൻ പറ്റാത്തവിധം ലക്ഷക്കണക്കിനു കഷണങ്ങളായി പൊട്ടിപ്പോകുന്ന ജീവിതങ്ങളുണ്ട്. മാനുഷികമായ രീതിയിൽ അവ വീണ്ടും വിളക്കിച്ചേർത്തു പൂർവസ്ഥിതിയിലാക്കുക അസാധ്യമാണ്. എന്നാൽ, ദൈവത്തിന്റെ സഹായത്താൽ എത്ര തകർന്നടിഞ്ഞ ജീവിതവും പൂർവാധികം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് എത്രയോ പേരുടെ ജീവിതങ്ങൾ തെളിയിക്കുന്നു.
പ്രസിദ്ധ തത്വചിന്തകനും ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമൊക്കെയായി ഇന്ന് അറിയപ്പെടുന്ന വിശുദ്ധനാണു ഹിപ്പോയിലെ അഗസ്റ്റിൻ (354-430). എന്നാൽ, അദ്ദേഹം വിശുദ്ധനായി മാറുന്നതിനു മുൻപ് എത്രയോ കഷണങ്ങളായി ചിതറിപ്പോയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. രക്ഷയ്ക്കായി അദ്ദേഹം ദൈവത്തിലേക്കു തിരിഞ്ഞപ്പോൾ എത്രയോ അദ്ഭുതകരമായ രീതിയിലാണ് അദ്ദേഹത്തിന്റെ ജീവിതം പൂർവാധികം മെച്ചമായി വിളക്കിച്ചേർക്കപ്പെട്ടത്.
ജെറമിയ പ്രവാചകൻവഴി ദൈവം അരുളിച്ചെയ്തിരിക്കുന്നതുപോലെ, ദൈവത്തിനു നമ്മെ എല്ലാവരെയുംകുറിച്ച് ഒരു പദ്ധതിയുണ്ട്. അതു നമ്മുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ് (29:11). ദൈവത്തിനു നമ്മെക്കുറിച്ചു നമ്മുടെ ക്ഷേമത്തിനുള്ള പദ്ധതിയുള്ളതുകൊണ്ട് നമ്മെ സഹായിക്കാൻ അവിടുന്ന് എപ്പോഴും തയാറാണെന്നതാണു വാസ്തവം. തന്മൂലമാണ് നാം അവിടുത്തെ അന്വേഷിച്ചാൽ ""നിങ്ങളുടെ ഐശ്വര്യം പുനഃസ്ഥാപിക്കും'' (29:14) എന്നാണു ജെറമിയ പ്രവാചകൻവഴി അവിടുന്നു പറഞ്ഞിരിക്കുന്നത്.
എത്ര കഷണങ്ങളായി പൊട്ടിച്ചിതറിയ ജീവിതമാണു നമ്മുടേതെങ്കിലും നമ്മുടെ ജീവിതത്തിന്റെ കഷണങ്ങൾ പെറുക്കിയെടുത്ത് അവ വീണ്ടും വിളക്കിച്ചേർത്തു നമ്മെ പൂർവാധികം മെച്ചപ്പെടുത്താൻ കാത്തിരിക്കുന്ന നമ്മുടെ സ്നേഹസന്പന്നനായ പിതാവാണു ദൈവം എന്നത് എപ്പോഴം നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ. അപ്പോൾ നാം ഒരിക്കലും നിരാശരാവുകയില്ല. എന്നു മാത്രമല്ല, നമ്മുടെ ജീവിതത്തിൽ എന്തു പൊട്ടിപ്പോയാലും അപ്പോൾത്തന്നെ ദൈവത്തിലേക്കു തിരിയാൻ നാം ഓർമിക്കുകയും വേണം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എല്ലാം നന്നാക്കുന്ന ശക്തി
07:49 AM Nov 01, 2020 | Deepika.com