പ്രണയത്തിന്റെ മുഴുവൻ ആഘോഷങ്ങളും ഒരു പ്രത്യേക ആലാപന ശൈലിയിൽ ഒരു പാട്ടിൽ നിറച്ചുവച്ചാൽ എങ്ങനെയിരിക്കും? അങ്ങനെ ഒരു പാട്ട് മലയാളത്തിലുണ്ട്. കഴിഞ്ഞ ദിവസം വേർപിരിഞ്ഞ സംവിധായകൻ പി. ഗോപികുമാർ സംവിധാനം ചെയ്ത ഇവൾ ഒരു നാടോടി എന്ന സിനിമയിലെ ഗാനമാണത്.
"മൻമഥ മഞ്ജരിയിൽ
പൂക്കും പൊൻ മലരേ.... 'എന്ന ഗാനം. ഈ ഗാനത്തിനു വലിയൊരു സവിശേഷത കൂടിയുണ്ട്. തമിഴ് സിനിമാ ഗാനലോകം കീഴടക്കിയ മലേഷ്യ വാസുദേവനാണ് ഇതിലെ പ്രണയാർദ്ര ഗായകൻ. ഗായിക എസ്. ജാനകിയും. തമിഴ് ചലച്ചിത്ര രംഗത്തു നിരവധി ഹിറ്റ് യുഗ്മഗാനങ്ങൾ സൃഷ്ടിച്ച ഈ സൂപ്പർ ഗായക ജോഡിയെ മലയാളത്തിൽ അവതരിപ്പിച്ച സംവിധായകനും പി. ഗോപികുമാർ തന്നെ. എസ്.ഡി. ശേഖർ എന്ന സംഗീത സംവിധായകനെയും ഈ സിനിമയിലൂടെ ഗോപികുമാർ അടയാളപ്പെടുത്തുകയാണ്. ഡോ. ഷാജഹാൻ രചിച്ച് എസ്.ഡി. ശേഖർ ഈണം നല്കിയ ഈ പ്രണയോത്സവ ഗാനം തമിഴകത്തിന്റെ ഉൾപ്പുളകത്തിലേക്കും മേള സന്പന്നതയിലേക്കും മലയാളത്തെ അടുപ്പിച്ച ഗാനം കൂടിയാണ്. തമിഴിന്റെ തനതു ശബ്ദം എന്നു പറയാവുന്ന മലേഷ്യ വാസുദേവൻ പാടിയതുകൊണ്ടാണ് ഇങ്ങനെ ഒരു മാന്ത്രികത സംഭവിച്ചത്. സൂപ്പർ തമിഴ് ഗായകന്റെ, ഹിറ്റ് മലയാളം ഡ്യുയറ്റ് കൂടിയാണിത്. ഗാനഗന്ധർവൻ കെ.ജെ. യേശുദാസ് പാടിയ
"പറന്നു പറന്നു പോ
മറന്നു മറന്നു പോ
രാജക്കിളിയെ പ്രേമവാനിൽ
രാഗം തീരാത്ത രാഗം...'
തുടങ്ങിയ ഗാനങ്ങളും ഇവൾ ഒരു നാടോടിയിലേതാണ്. പി. ഗോപികുമാർ എന്ന സംവിധായകന്റെ പ്രതിഭ മാത്രമല്ല പുതുമയും പരീക്ഷണങ്ങളും തേടിയുള്ള യാത്രയും അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ എല്ലാം ഉണ്ട്. ഗോപികുമാർ ചിത്രങ്ങളിലെ പാട്ടുകളും ഈ പരീക്ഷണ സൗന്ദര്യത്തിന്റെ സാക്ഷ്യങ്ങളാണ്.
"ഉഷസിൽ നീയൊരു തുഷാര ബിന്ദു
മനസിൽ നീയൊരു വികാര സിന്ധു
സുദർശിനി വസന്തമോ ഹേമന്തമോ
നിൻ ഹൃദന്തമോ മധുരം മധുരം...'
1977ൽ പി. ഗോപികുമാർ ആദ്യമായി സംവിധാനം ചെയ്ത അഷ്ടമംഗല്യം എന്ന സിനിമയിലെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. കാനം ഇ.ജെ. രചിച്ച്, എം.കെ. അർജുനൻ ഈണം നല്കിയ ഈ ഗാനംപോലെ മധുരാർദ്രം തന്നെയാണ് ഇതേ ശില്പികളുടെ ഇതേ സിനിമയിലെ മറ്റൊരു ഗാനം.
ചിത്രശലഭം ചോദിച്ചു പുഷ്പകന്യകേ നിന്നെ ഞാനൊന്നു ചുറ്റി പറന്നോട്ടെ...
എന്തു കൊണ്ടോ ഈ ഗാനം ഹിറ്റായി മാറിയില്ല. സിനിമ കാണാതെ, സിനിമയിലെ പ്രണയ രംഗമേതെന്നു അറിയാതെ ഏതു നായകൻ ഏത് നായികയ്ക്കു വേണ്ടി പാടുന്നു എന്നു പോലും തിരിച്ചറിയാതെ മലയാളം ആസ്വദിച്ച ഒരു ഗാനം ഉണ്ട്. പൂവല്ല പൂന്തളിരല്ല... എന്ന ഗാനമാണത്. കാട്ടുപോത്ത് എന്ന സിനിമയ്ക്കു വേണ്ടി ഈ ഗാനം അതിമനോഹരമായി ചിത്രീകരിച്ച സംവിധായകനും പി. ഗോപികുമാറാണ്. അന്നത്തെ സൂപ്പർ നായകൻ ശങ്കറും മറുനാടൻ സുന്ദരിയായ നടി അരുണയുമാണ് അഭിനയിച്ചത്. പി. ഭാസ്ക്കരൻ രചിച്ച ഈ പ്രണയ ഗാനത്തിന്റെ പിന്നാന്പുറത്തിലേക്കു പോകാം.
1978-79 കാലഘട്ടം പി. ഭാസ്ക്കരൻ മാസ്റ്ററുടെ ജീവിതത്തിലെ ഇരുണ്ട കാലയളവായിരുന്നു. സാന്പത്തിക പ്രതിസന്ധികൾ കാരണം ചെന്നൈയിലെ പ്രൗഢമായ ജീവിതസാഹചര്യത്തിൽ നിന്നുള്ള പടിയിറങ്ങൽ കൂടി ആയിരുന്നു അത്.
1979 ഏപ്രിലിൽ ദീപിക ആഴ്ചപതിപ്പ് രണ്ടാം ജന്മം കുറിക്കുന്പോൾ ആഴ്ചപതിപ്പിലെ എഡിറ്ററായി പി. ഭാസ്ക്കരൻ നിയോഗിക്കപ്പെട്ടു. അങ്ങനെ പുതിയ ഉണർവും കരുത്താർന്ന ചിറകുകളുമായി കോട്ടയത്ത് സിഎംഎസ് കോളജിനടുത്തുള്ള വാടക വീട്ടിലേക്കു ഭാസ്ക്കരൻ മാസ്റ്ററും കുടുംബവും ചേക്കേറി. ഈ വീട്ടിലിരുന്നാണ്
"പൂവല്ല പൂന്തളിരല്ല
മാനത്തെ മഴവില്ലല്ല
മണ്ണിലേക്കു വിരുന്നുവന്ന
മധു ചന്ദ്രലേഖ....' എന്നു തുടങ്ങുന്ന ഗാനം എഴുതുന്നതും. 1981ൽ ഈ ഗാനം ഉൾപ്പെടുന്ന സിനിമയായ കാട്ടുപോത്ത് റിലീസിനൊരുങ്ങിയെങ്കിലും വിതരണക്കാരുമായുള്ള ചില പ്രശ്നങ്ങൾ കാരണം ചിത്രം വെളിച്ചം കണ്ടില്ല. ജെറി അമൽദേവ് ഈണമിട്ട ഗാനം പക്ഷേ വൻ ഹിറ്റായി മാറി. മലയാള സിനിമാ ഗാനചരിത്രത്തിൽ തന്നെ ഒരു റിക്കാർഡാണ് ഈ സ്വീകാര്യത. പി. ഭാസ്ക്കരന്റെ ഇതേ വാടകവീട്ടിലെത്തിയ ജെറി അമൽദേവ് ഗാനത്തിനായുള്ള ഈണം ആദ്യം മൂളിനോക്കുന്നതും ഗാനചരിത്രം.
ഹർഷബാഷ്പം എന്ന ചിത്രത്തിലെ ആയിരം കാതം അകലെയാണെങ്കിലും, മായാതെ മക്ക മനസിൽ നില്പൂ..., മനോരഥം എന്ന സിനിമയിലെ ചിരകാല കാമിത സുന്ദര സ്വപ്നമേ... തുടങ്ങി ഒട്ടേറെ മനോഹര ഗാനങ്ങൾ നല്കിയിട്ടാണ് സംവിധായകൻ യാത്രയായിരിക്കുന്നത്.
എസ് മഞ്ജുളാദേവി
രാഗം തീരാത്ത രാഗം
02:53 AM Oct 24, 2020 | Deepika.com