സ്വാശ്രയബോധം അനുകരണീയമായ ഒരു ഉപാധിതന്നെ. പ്രത്യേകിച്ചു കുട്ടികളെ വളർത്തുന്പോൾ. പക്ഷേ, ഈ ബോധം അംഗീകരിക്കുന്പോൾ അവർക്കു കുടുംബത്തിലും സമൂഹത്തിലും വളർത്തിയെടുക്കേണ്ട ബന്ധങ്ങൾക്കു ശൈഥില്യം സംഭവിക്കും, സംശയം വേണ്ട.
സ്വാശ്രയബോധത്തിനു വലിയ പ്രാധാന്യം കല്പിക്കുന്നവരാണു പാശ്ചാത്യർ. നമ്മുടെ നാട്ടിൽ കുടുംബത്തിലും സമൂഹത്തിലും പരസ്പരം ബന്ധപ്പെട്ടു പല കാര്യങ്ങളും അറിഞ്ഞും അറിയിച്ചും അതിന്റെ ഫലമായി ഇണങ്ങിയും പിണങ്ങിയും ഒന്നായി മുൻപോട്ടുപോകുന്ന വഴക്കമാണല്ലോ ഉള്ളത്.
പടിഞ്ഞാറൻ സാംസ്കാരികാന്തരീക്ഷത്തിലാകട്ടെ ശൈശവം താണ്ടിക്കഴിഞ്ഞാൽ കുട്ടികൾ സ്വന്തം കാലിൽ നിൽക്കണമെന്ന നിഷ്കർഷയിലാണ് വീടും വിദ്യാലയവും സമൂഹവും. ഏറ്റവും കുറഞ്ഞ ഇടപെടലുകളേ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകൂ. ഒറ്റനോട്ടത്തിൽ നന്നെന്നു തോന്നിയാലും കുട്ടികളിലെ താഴ്മയും വഴക്കവും പാടേ തുടച്ചുമാറ്റപ്പെടുന്നു. അവരുടെ കുട്ടിത്തം പെട്ടെന്നു തീർന്നുപോവുകയും അവർ കൈയിൽനിന്നു വഴുതിപ്പോവുകയും ചെയ്യുന്നു. പതിനഞ്ചോ പതിനാറോ വയസാകുന്പോഴേക്കും പല പങ്കാളികളുമായി ബന്ധമുണ്ടാകുക (ശാരീരികബന്ധം തന്നെ) സർവസാധാരണം. ഇവിടെയുള്ള ഒരു ഹയർസെക്കൻഡറി സ്കൂളിൽ ഗർഭിണികളായ പെണ്‍കുട്ടികൾക്ക് അയഞ്ഞ ഇലാസ്റ്റിക് ഉള്ള യൂണിഫോമുകൾ നൽകിയിട്ടുണ്ട്. പതിനെട്ടു വയസായാൽ കുട്ടികളെ കൂടെ താമസിപ്പിക്കാത്ത മാതാപിതാക്കൾ ധാരാളം. മക്കൾ കല്യാണക്കുറി പ്രിന്റ് ചെയ്ത് അച്ഛനമ്മമാർക്ക് ഒരു സർപ്രൈസായി കൊടുത്തു ചടങ്ങിലേക്കു ക്ഷണിച്ചെന്നും വരാം.
ആ ഘട്ടത്തിലേക്കെത്തുവാൻ നമുക്ക് അധികദൂരം താണ്ടേണ്ടതില്ല. നമുക്കു മക്കളെ ചേർത്തുപിടിച്ചുകൊണ്ടുതന്നെ സ്വന്തം കാലിൽ നിൽക്കാൻ അവർക്കു പരിശീലനം നൽകാം.
സിസിലിയാമ്മ പെരുമ്പനാനി
cjperu5@gmail.com
പരാശ്രയമില്ലാതെ
02:52 AM Oct 24, 2020 | Deepika.com