കള്ളന്മാർ പലവിധമുണ്ട് നമ്മുടെ നാട്ടിൽ. ഓരോ കള്ളനും ഓപ്പറേഷനിൽ അവരുടേതായ രീതിശാസ്ത്രവുമുണ്ട്. വീടിന്റെ വാതിലുകൾ മലർക്കെ തുറന്നു കിടന്നാലും ജനൽ കമ്പി വളച്ച് "ഗൃഹപ്രവേശം" നടത്തുന്നവർ, വീടിന്റെ മേൽക്കൂര പൊളിച്ചുമാത്രം കയറുന്നവർ... അങ്ങനെ സവിശേഷതയോടെ പ്രൊഫഷനിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവരുമുണ്ടെന്നാണ് "കള്ളസാക്ഷ്യം'.
എന്തെങ്കിലും അടിയന്തര ആവശ്യത്തിനല്ലാതെ മോഷണം നടത്തില്ലെന്ന് ശാഠ്യമുള്ള കള്ളൻമാരുമുണ്ട്. കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും നമുക്ക് ഇതിഹാസ താരങ്ങളാണ്.
പിഞ്ചുകുട്ടികളുടെ വിശപ്പകറ്റാനാണ് ജീൻ വാൽ ജീൻ കടയിൽനിന്നും അപ്പം മോഷ്ടിച്ചത്.
ഇവിടെ, നഗരത്തിലെ തിരക്കേറിയ പ്രമുഖ ഭക്ഷണശാലയിൽ കയറി പണം മോഷ്ടിച്ചതിനാണ് പോലീസ് അയാളെ ഓടിച്ചിട്ട് പിടിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
മജിസ്ട്രേറ്റ് : "നിങ്ങൾ കുറ്റം ചെയ്തിട്ടുണ്ടോ?"
കള്ളൻ : "ചെയ്തിട്ടുണ്ട്, യുവർ ഓണർ... '
മജിസ്ട്രേറ്റ്: "എന്തിനാണ് നിങ്ങൾ കടയിൽ നിന്നുംപണം മോഷ്ടിച്ചത്?"
കള്ളൻ: "വിശപ്പ് സഹിക്കവയ്യാതെയാണ് ആ കുറ്റം ഞാൻ ചെയ്തത്..."
മജിസ്ട്രേറ്റ് :
"അങ്ങനെയെങ്കിൽ അവിടെ നിന്നും ഭക്ഷണം മോഷ്ടിച്ചാൽ പോരായിരുന്നോ?"
കള്ളൻ: "ഞാൻ നല്ലൊരു അന്തസ്സുള്ള മനുഷ്യനാണ് യുവർ ഓണർ... പണം കൊടുത്തു വാങ്ങുന്ന ഭക്ഷണം കഴിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്...!'
നർമ്മവിസ്താരം-അഡ്വ. ഡി.ബി. ബിനു
അന്തസുള്ള കള്ളൻ
02:50 AM Oct 24, 2020 | Deepika.com