ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ കുറേ കഴിഞ്ഞപ്പോൾ ഒരു ദിവസം അദ്ദേഹം വാർത്തയിലെ താരമായി. അമേരിക്കയിലെ ദേശീയ മാധ്യമങ്ങൾ അദ്ദേഹത്തെ പുകഴ്ത്താൻ മുന്നോട്ടുവന്നു. എബിസി ടെലിവിഷൻ ശൃംഖലയുടെ ബാർബര വാൾട്ടേഴ്സ് അദ്ദേഹത്തെ ടെലിവിഷൻ വാർത്തയിലെ താരമാക്കിയപ്പോൾ ന്യൂയോർക്ക് ടൈംസ് ദിനപത്രവും സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് വീക്കിലിയുമൊക്കെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. വിവിധ സംസ്ഥാന ദേശീയ അവാർഡുകൾക്കു പുറമെ ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റിയുടെ അവാർഡും അദ്ദേഹത്തിനു ലഭിച്ചു.
ഇനി അദ്ദേഹം വാർത്തയിലെ താരമായി മാറിയ കഥ വിവരിക്കട്ടെ. അപ്പന്റെ സംരക്ഷണം ലഭിക്കാതെ കഷ്ടപ്പെട്ടു വളർന്ന മകനായിരുന്നു സ്ട്രൗഡ്. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയപ്പോൾ അറ്റ്ലാന്റയിലുള്ള മൂർഹൗസ് കോളജിൽ ബിരുദപഠനത്തിനു ചേർന്നു. എന്നാൽ, കുടുംബം പുലർത്താനുള്ള സാന്പത്തിക ബുദ്ധിമുട്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ കാരണമായി. അങ്ങനെയാണു ജോർജിയ സംസ്ഥാനത്തുള്ള റോക്ക്ഡെയ്ൽ കൗണ്ടി ഹൈസ്കൂളിലെ തൂപ്പുകാരന്റെ ജോലി സ്വീകരിച്ചത്. അതോടൊപ്പം ഹൈസ്കൂൾ ബസ് ഡ്രൈവറായും പ്രവർത്തിച്ചു.
ഇതിനിടയിൽ 31-ാം വയസിൽ അദ്ദേഹം വീണ്ടും കോളജ് പഠനം തുടങ്ങി. ജോലിയും പഠനവും ഒരുമിച്ചു കൊണ്ടുപോയ അദ്ദേഹം 34-ാം വയസിൽ ബിരുദപഠനം പൂർത്തിയാക്കി. അതേത്തുടർന്ന് തൂപ്പുകാരനായി ജോലി ചെയ്തിരുന്ന സ്കൂളിൽത്തന്നെ അധ്യാപകനായി നിയമിതനായി. അധികം താമസിയാതെ അധ്യാപക ജോലിയോടൊപ്പം സ്കൂളിലെ ബാസ്കറ്റ് ബോൾ കോച്ചായും ചുമതലയേറ്റു.
ബാസ്കറ്റ്ബോളിൽ തന്റെ ഹൈസ്കൂളിനു സംസ്ഥാന ചാന്പ്യൻഷിപ്പ് നേടിയെടുക്കുക എന്നതായിരുന്നു കോച്ച് എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വപ്നം. പതിനെട്ടു വർഷത്തെ നിരന്തരപരിശ്രമത്തിനൊടുവിൽ അദ്ദേഹത്തിന്റെ ടീം സംസ്ഥാന ചാന്പ്യൻമാരായി. 1987-ലായിരുന്നു ഈ സംഭവം. അന്ന് അദ്ദേഹത്തിന്റെയും കളിക്കാരുടെയും ചിത്രങ്ങൾ സംസ്ഥാനത്തുള്ള പ്രധാന പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചു. സ്കൂൾ അധികാരികളും റോക്ക്ഡെയ്ൽ നിവാസികളുമെല്ലാം അദ്ദേഹത്തെ അഭിനന്ദനങ്ങൾകൊണ്ടു വീർപ്പുമുട്ടിച്ചു. ഒരു യുദ്ധം വിജയിച്ചുവെന്ന പ്രതീതിയായിരുന്നു അദ്ദേഹത്തിനപ്പോൾ.
പക്ഷേ, അന്നത്തെ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ചാന്പ്യൻഷിപ്പ് നേടി രണ്ടുമാസം കഴിഞ്ഞപ്പോൾ ചാന്പ്യൻഷിപ്പ് ടീമിലെ കളിക്കാരിലൊരാൾ കളിക്കാൻ അർഹതയില്ലാത്തവനായിരുന്നുവെന്ന് ആ കളിക്കാരന്റെ അധ്യാപകൻ കണ്ടെത്താനിടയായി. രണ്ടു വിഷയങ്ങളിൽ ആ കളിക്കാരൻ തോറ്റുപോയിരുന്നു എന്നതായിരുന്നു കാരണം. അധ്യാപകൻ ഇക്കാര്യം കോച്ചായ സ്ട്രൗഡിനെ അറിയിച്ചു.
ആ കളിക്കാരൻ ചാന്പ്യൻഷിപ്പ് ടീമിൽ അംഗമായിരുന്നെങ്കിലും ഫൈനലിൽ കളിച്ചിരുന്നില്ല. ആ സീസണിൽ എല്ലാംകൂടി ഒരു ക്വാളിഫൈയിംഗ് ഗെയിമിൽ നാൽപത്തിയഞ്ചു സെക്കൻഡുകൾ മാത്രമേ ആ വിദ്യാർഥി കളിച്ചിരുന്നുള്ളു. പക്ഷേ, അപ്പോഴും ആ കളിക്കാരൻ ടീമിനുവേണ്ടി കളിച്ചു എന്ന യാഥാർഥ്യം അവശേഷിച്ചു. നിയമമനുസരിച്ച് ആ ഒറ്റക്കാരണം മതി ചാന്പ്യൻഷിപ്പ് അസാധുവാകാൻ.
വിവരമറിഞ്ഞപ്പോൾ ഷോക്കേറ്റ നിലയിലായിരുന്നു സ്ട്രൗഡ്. ഒരു നിസാര കാരണത്തിന്റെ പേരിൽ ചാന്പ്യൻഷിപ്പ് നഷ്ടപ്പെടുന്നതു ഹൃദയഭേദകമായിരുന്നു അദ്ദേഹത്തിന്. എങ്കിലും അദ്ദേഹം വിവരം പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ വിവരം മറച്ചുവയ്ക്കാതെ സ്ട്രൗഡിന്റെ താൽപര്യപ്രകാരം സ്കൂൾ ബോർഡിനെ അറിയിച്ചു. സ്കൂൾ ബോർഡ് ചാന്പ്യൻഷിപ്പ് കമ്മിറ്റിയെ അറിയിച്ചു. നിയമമനുസരിച്ച്, റോക്ക്ഡെയ്ൽ ഹൈസ്കൂളിന്റെ ചാന്പ്യൻഷിപ്പ് പദവി അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു.
കളിക്കാരോ മറ്റു വിദ്യാർഥികളോ മാതാപിതാക്കളോ നാട്ടുകാരോ സ്ട്രൗഡിന്റെ തീരുമാനത്തെ എതിർത്തോ? ഇല്ലേയില്ല. എന്നു മാത്രമല്ല, സത്യം പറയാൻ അദ്ദേഹം കാണിച്ച ആർജവത്തെ അവരെല്ലാവരും പുകഴ്ത്തുകയാണു ചെയ്തത്. അങ്ങനെയാണ് അദ്ദേഹം വാർത്തയിലെ താരമായി മാറിയത്. ഈ സംഭവത്തെത്തുടർന്ന്് ഒരു ടെലിവിഷൻ അഭിമുഖ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു: "എന്റെ സ്വഭാവദാർഢ്യം പരീക്ഷിക്കപ്പെടുകയായിരുന്നു. തന്മൂലം, ചാന്പ്യൻഷിപ്പ് പദവി തിരികെ നൽകാൻ ഞാൻ തീരുമാനിച്ചു. ഒരു കോച്ചിനെ സംബന്ധിച്ചിടത്തോളം വിജയിക്കുക എന്നതു സുപ്രധാനമായ കാര്യമാണ്. എന്നാൽ, അതിലും സുപ്രധാനമായ കാര്യമാണു നാം പാലിക്കേണ്ട ധാർമിക മൂല്യങ്ങളും തത്വങ്ങളും.’
"സ്വഭാവദാർഢ്യം എന്നു പറയുന്നതു തന്നോടുതന്നെ സത്യം പറയുന്നതാണ്; സത്യസന്ധത എന്നു പറയുന്നതു മറ്റുള്ളവരോടു സത്യം പറയുന്നതും.’ എന്ന് പ്രചോദനാത്മക ഗ്രന്ഥകാരനായ സ്പെൻസർ ജോണ്സണ് പറഞ്ഞിട്ടുണ്ട്. മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ താരമായ സ്ട്രൗഡിനു സ്വഭാവദാർഢ്യം ഉണ്ടായിരുന്നു. അതുപോലെ സത്യസന്ധതയും. തന്മൂലമാണു മാധ്യമങ്ങളും ജനങ്ങളുമെല്ലാം അദ്ദേഹത്തെ ആദരിക്കാൻ മുന്നോട്ടുവന്നത്.
സ്വഭാവദാർഢ്യത്തിന്റെയും സത്യസന്ധതയുടെയും പ്രാധാന്യം നമുക്കറിയാം. എന്നാൽ, അവ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട കാര്യം വരുന്പോൾ നമ്മിൽ എത്രപേർ അതിൽ വിജയിക്കുന്നു എന്നാണ് അറിയേണ്ടത്. തൽക്കാല കാര്യലാഭത്തിനായി എത്രയോ പേരാണു സത്യസന്ധരായി പ്രവർത്തിക്കാൻ വൈമനസ്യം കാണിക്കുന്നത്! അവരെ സംബന്ധിച്ചിടത്തോളം ഇന്റഗ്രിറ്റി എന്ന് ഇംഗ്ലീഷിൽ വിശേഷിപ്പിക്കുന്ന സ്വഭാവദാർഢ്യം ഒരു പ്രശ്നമല്ല. അവർക്കു ജീവിതത്തിൽ വിജയമാണു പ്രധാനം.
എന്നാൽ, അവർ ലക്ഷ്യംവയ്ക്കുന്ന വിജയം യഥാർഥത്തിൽ പരാജയത്തിലല്ലേ കലാശിക്കൂ? സ്വഭാവദാർഢ്യവും സത്യസന്ധതയുമില്ലാത്തവരെ സമൂഹം ആദരിക്കുമോ? അവരുടെകൂടെ നിൽക്കുന്നവർക്കും അവരെക്കുറിച്ച് ഉള്ളിൽ പുച്ഛമായിരിക്കില്ലേ? ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും കേൾക്കാത്തപ്പോഴും സത്യസന്ധത പാലിക്കാൻ നമുക്കു സാധിക്കുമോ? എങ്കിൽ നമ്മൾ സ്വഭാവദാർഢ്യമുള്ളവർതന്നെ. എന്നാൽ, മറ്റുള്ളവർ അറിയുമോ എന്നു ഭയപ്പെടുന്നതുകൊണ്ടാണു നാം സത്യം പറയുന്നതും അതനുസരിച്ചു പ്രവർത്തിക്കുന്നതുമെങ്കിൽ സ്വഭാവദാർഢ്യമുള്ളവരാണെന്ന് എങ്ങനെ നമുക്കഭിമാനം കൊള്ളാനാവും?
നാം ചെയ്യുന്ന കാര്യങ്ങളിൽ ഏതാണു ശരി എന്നതിനു പകരം ഏതാണു സൗകര്യപ്രദവും ഉപകാരപ്രദവുമെന്നാണു നാം നോക്കുന്നതെങ്കിൽ സ്വഭാവദാർഢ്യത്തിന്റെ കാര്യത്തിൽ നാം ഏറെ അകലെത്തന്നെയാണ്. എന്നാൽ, എന്തു ത്യാഗവും നഷ്ടവും സഹിച്ചും ശരിയായ രീതിയിലാണു നാം കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ നമ്മുടെ സ്വഭാവദാർഢ്യത്തെക്കുറിച്ചു നാം സംശയിക്കേണ്ട കാര്യമില്ല. അപ്പോൾ നാം സത്യം മാത്രമേ പറയൂ, പ്രവർത്തിക്കൂ, പ്രോത്സാഹിപ്പിക്കൂ. അപ്പോൾ നമുക്കു നമ്മെക്കുറിച്ച് അഭിമാനം കൊള്ളാനാവും; മറ്റുള്ളവരും നമ്മെക്കുറിച്ച് അഭിമാനം കൊള്ളും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
02:48 AM Oct 24, 2020 | Deepika.com