പാശ്ചാത്യന്റെ മുഖമുദ്രയാണു ചിരി. ആരെ കണ്ടാലും എവിടെ കണ്ടാലും ഒരു ചിരിയുണ്ട്. വെറും പുഞ്ചിരിയല്ല, അതിനേക്കാൾ അല്പംകൂടി വിടരുന്ന ചിരി.
ഞാൻ ഇവിടെ ഒരു ജിംനേഷ്യത്തിൽ പോകാറുണ്ട്. എന്നെപ്പോലെയുള്ള സീനിയർ സിറ്റിസൺസിന് ലഘുവായ വ്യായാമമുറകൾ - കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെ - കാണിച്ചുതരും. അവിടത്തെ ട്രെയിനർമാരിൽ ഒരാൾ ജയ്ക് എന്നു പേരുള്ള ഒരു ഇംഗ്ലീഷുകാരൻ പയ്യനാണ്.
വാതിൽക്കൽ എത്തുന്പോഴേ മനോഹരമായി ചിരിച്ചുകൊണ്ട് വരവേൽക്കുകയായി. ഓരോ വ്യായാമം കഴിയുന്പോഴും വെരിഗുഡ്, വെൽഡൺ എന്നൊക്കെപ്പറഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ആ പയ്യന്റെ കൂടെ ഒരു മണിക്കൂർ ചെലവഴിക്കുന്നത് ആനന്ദപ്രദംതന്നെ. പക്ഷേ, പുത്തരിയിൽ കല്ലുകടിക്കുംപോലെയാണ് കൂടെക്കൂടെയുള്ള പേരുവിളി. എന്റെ പേരക്കുട്ടിയുടെ പ്രായം മാത്രമുള്ള ആ കൊച്ചൻ സെസീലിയാ എന്നു മുഖത്തുനോക്കി വിളിക്കുന്പോൾ വല്ലാത്ത അസ്വസ്ഥത.
നാം കൊള്ളേണ്ടതും തള്ളേണ്ടതുമായ പലതും ഇഴപിരിഞ്ഞുകിടക്കുകയാണ് ഈ സമൂഹത്തിൽ. സാമൂഹ്യ ഇടപെടലുകളിൽ ഊഷ്മളമായ പുഞ്ചിരി ഒരു നല്ല സൗഹൃദബന്ധോപാധിയാണ്. ഈ ജനതയിൽനിന്ന് നമുക്ക് ആ കല പഠിച്ചെടുക്കാം. പ്രായത്തിലും സ്ഥാനത്തിലും ബന്ധത്തിലും ഉയർന്നുനിൽക്കുന്നവരെ പേരെടുത്തുവിളിക്കാതെ ബഹുമാനത്തോടെ സംബോധനചെയ്യാൻ പാശ്ചാത്യരും പഠിക്കട്ടെ, നമ്മിൽനിന്നും.
ഒരു പെൺകുട്ടി സതീർഥ്യനെ കണ്ട് ഉള്ളുതുറന്ന് ഒന്നു ചിരിച്ചാൽ അതിനു പിന്നിൽ ദുരുദ്ദേശ്യം മാത്രം കാണാതിരിക്കാൻ നമുക്കു ശ്രമിക്കാം. ആരോഗ്യമുള്ള ആഗോളസംസ്കാരമാകട്ടെ നമ്മുടെ ലക്ഷ്യം.
സിസിലിയാΩ പെരുബ്ബനാനി
cjperu5@gmail.com
ചിരിയോ ചിരി
02:21 AM Oct 18, 2020 | Deepika.com