രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാ വൈദികർ ആയിരക്കണക്കിനാണ്. ജർമനിയിലെ മ്യൂണിക്കിനടുത്ത് ഡാഹാവ് പട്ടണത്തിലെ കോൺസൻട്രേഷൻ ക്യാന്പിലെ അന്തേവാസിയായിരുന്ന ലക്സംബർഗ് സ്വദേശി ഫാ. ജീൻ ബർണാർഡിന്റെ അനുഭവങ്ങളാണ് തടവറ സ്മരണകൾ എന്ന ആത്മകഥാ കുറിപ്പുകൾ.
“ജർമൻകാരും പോളണ്ടുകാരും വെവ്വേറെ നിരകളായി നിൽക്കുക!’’
“നമ്മളെ ഗ്യാസ് ചേന്പറിലേക്കു കൊണ്ടുപോകാനാണ്!’’ എന്റെ അടുത്തുനിന്ന പോളണ്ടുകാരൻ പറഞ്ഞു.
വൈദികരുടെ ബ്ലോക്കിൽ ഈ ദുരന്തം എന്തുകൊണ്ടു സംഭവിച്ചെന്നോ എന്താണിനി വരാനിരിക്കുന്നതെന്നോ ആർക്കും അറിയില്ല. നാസികളെ വിമർശിച്ചുകൊണ്ട് മാർപാപ്പ റേഡിയോയിൽ ഒരു പ്രഭാഷണം നടത്തിയതിനാലാണ് എന്നു ചിലർ പറഞ്ഞു. ജർമൻ മെത്രാന്മാർ ഒരു പരസ്യ പ്രതിഷേധത്തിന് ഒരുന്പെട്ടതാണു കാരണമെന്നു മറ്റു ചിലർ. എന്തോ ചിലതു സംഭവിച്ചിട്ടുണ്ട്. 1941-ലെ ഒക്ടോബർ മാസത്തിന്റെ ആദ്യദിവസങ്ങളിലാണ് ഞങ്ങൾ.
“എല്ലാവരും പുറത്ത്’’ എന്ന സാധാരണ അട്ടഹാസത്തോടെയാണ് തുടക്കം. ഞങ്ങളെ ബാരക്കുകളിൽനിന്നും നിരത്തിലേക്ക് ആട്ടിയിറക്കി. സ്വന്തം സാധനങ്ങൾ വല്ലതുമുണ്ടെങ്കിൽ അതും കൈയിലെടുത്തുകൊണ്ടാണ് ഈ പുറപ്പാട്.
ക്യാന്പിന്റെ മുഖ്യകമാൻഡർ തന്നെയാണ് എത്തിയിരിക്കുന്നത്. ഞങ്ങളുടെ ഹൃദയമിടിപ്പ് കൂടി. എല്ലാവരും നിരയൊപ്പിച്ചുനിൽക്കുകയാണ്. മുറികളുടെയും ബാരക്കുകളുടെയും ചുമതലയുള്ള തടവുകാർ അട്ടഹസിച്ചും കണ്ണിൽകണ്ടവരെ മർദിച്ചുംകൊണ്ട് ചുറ്റിനടക്കുന്നു. അവർക്കും കാര്യം പിടികിട്ടിയതായി തോന്നിയില്ല.
കല്പന മുഴങ്ങി: “സാധനങ്ങളെല്ലാം എടുക്ക്!’’ ഒരു നിമിഷം കഴിഞ്ഞു വീണ്ടും: “സാധനങ്ങളെല്ലാം അകത്ത് അതാതിടത്തുവയ്ക്ക്!’’ ഒരു “കീശതപ്പൽ’’ തുടങ്ങുകയാണോ? കമാൻഡറും സഹായികളും മറ്റു ബാരക്കുകാരുമായി ഇടപെടുന്പോൾ ഞങ്ങൾ നിരോധിത വസ്തുക്കൾ കീശയിൽ നിന്നൊഴിവാക്കാൻ തത്രപ്പെടുകയാണ് - കൊന്തകൾ, സിഗരറ്റു കുറ്റികൾ, ടോയ്ലറ്റ് പേപ്പർ, പാദങ്ങൾ പൊതിഞ്ഞുകെട്ടാനുള്ള പഴന്തുണിക്കഷണങ്ങൾ...
“ജർമൻകാരും പോളണ്ടുകാരും വെവ്വേറെ നിരകളായി നില്ക്കുക!’’
“നമ്മളെ ഗ്യാസ് ചേന്പറിലേക്കു കൊണ്ടുപോകാനാണ്!’’ എന്റെ അടുത്തുനിന്ന പോളണ്ടുകാരൻ പറഞ്ഞു. അയാൾ ജർമൻ വംശജനാണ്. ജർമൻകാരുടെ നിരയിൽ കടന്നുകൂടാൻ അയാൾ ശ്രമിക്കുകയാണ്.
“ലക്സംബർഗുകാർ എവിടെ നില്ക്കണം’’ എന്ന എന്റെ ചോദ്യത്തിന് ഒരു തൊഴിയായിരുന്നു മറുപടി. ഡച്ചുകാരനും നിംവേഗൻ യൂണിവേഴ്സിറ്റി പ്രഫസറുമായ ഈശോസഭാ വൈദികൻ ഫാ. റോബർട്ട് റെഗു പോളണ്ടുകാരുടെ നിരയിൽ ചേർന്നു. മുന്പ് കണ്ണിൽ നിന്നു മറഞ്ഞുപോയ ഫാ. എഷിനെയും ഞങ്ങൾ അവിടെ കണ്ടു.
നാസി പോലീസുകാർ ഞങ്ങളെ കന്നുകാലികളെപ്പോലെ ആട്ടിത്തെളിക്കുകയാണ്. പ്രാക്കും അലർച്ചകളും മുഴങ്ങുന്നു. തൊഴികൾ സർവത്ര. ഞങ്ങളെ പേടിപ്പിക്കുകയാണു ലക്ഷ്യം. എന്തോ ഭയങ്കരമായതു വരാൻ പോകുന്നു എന്ന മട്ടിലാണു കാര്യങ്ങൾ. ഒരു വിധം ഞങ്ങൾ 28-ാം നന്പർ ബാരക്കിലെത്തി. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന കുറെപ്പേർ 30-ാം നന്പരിലും ജർമൻകാർ 26-ാം നന്പരിലും. ജർമൻ വൈദികരെ മറ്റു രാജ്യക്കാരിൽ നിന്നു വേർതിരിക്കാനായിരുന്നു ഈ അഭ്യാസമെല്ലാം. ഇതത്ര നല്ലതിനല്ല എന്നു വ്യക്തം.
ഞങ്ങൾ 28-ാം നന്പർ ബാരക്കിനു മുന്പിൽ നിൽക്കുകയാണ്. കമാൻഡർ ഹോഫ്മാൻ സംസാരിച്ചു തുടങ്ങി.
പ്രിയ വായനക്കാരേ, ഈ പ്രസംഗം നിങ്ങൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. നിങ്ങൾക്കറിയാവുന്ന ഏറ്റവും അറപ്പുളവാക്കുന്ന തെറിവാക്കുകൾക്കൊപ്പം ഒരു മനുഷ്യജീവിക്ക് ഉച്ചരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മൂഢജല്പനങ്ങൾ കൂട്ടിയിളക്കുക. മാർപാപ്പയെയും സഭയെയും പുച്ഛിക്കുന്ന കുറച്ചു തെറികൾ മേന്പൊടിയായി ഇടുക.
“കള്ളപ്പുരോഹിതപ്പരിഷകൾ’’, “വൈദിക മേധാവിത്തം’’ മുതലായ വാക്കുകൾ സമൃദ്ധമായി കൂട്ടിക്കലർത്തുക - നിങ്ങൾക്ക് ഊഹിക്കാൻ കഴിയും ആ പ്രസംഗം. ഇതിനിടയിൽ അയാൾ പറഞ്ഞ ഒരേയൊരു കാര്യം എന്താണെന്നു വച്ചാൽ “നിങ്ങൾ അനുഭവിച്ചുപോന്ന സൗകര്യങ്ങളെല്ലാം അവസാനിച്ചിരിക്കുന്നു.’’ ഇത്രമാത്രം.
ഞങ്ങൾ സുഹൃത്തുക്കൾ - എഷ്, ഷിൽട്സ്, ഞാൻ - ഒന്നാം നന്പർ മുറിയിലെത്തി. എഷിന് തലയിൽ നല്ലൊരു ഇടികിട്ടി. ലക്സംബർഗുകാരെ ഒരു മുറിയിലാക്കണമെന്ന് മുഖ്യതടവുകാരനോട് ആവശ്യപ്പെടാൻ പോയ വിഡ്ഢിത്തത്തിനുള്ള സമ്മാനം! മനുഷ്യവികാരങ്ങളൊക്കെ മുഖ്യതടവുകാർ പണ്ടേ ഉപേക്ഷിച്ചതാണ്. അവയെപ്രതി ആനുകൂല്യം പ്രതീക്ഷിച്ചതുതന്നെ തെറ്റ്. എഷ് ഇനിയും “ക്യാന്പ് ഭാഷ’’ പഠിച്ചിട്ടില്ല. ഞങ്ങൾ ഏതായാലും ഒന്നിച്ച് ഒരു മുറിയിലെത്തി എന്നതു വേറെ കാര്യം.
വൈദികരുടെ ബ്ലോക്കിലേക്ക് ഇതാ കൂടുതൽ ലക്സംബർഗുകാർ. “ഈശോയുടെ തിരുഹൃദയത്തിന്റെ വൈദികർ’’ എന്ന സന്യാസ സമൂഹത്തിൽനിന്നുള്ള ഫാ. ജോസഫ് സ്റ്റോഫെൽസ്, ഫാ. നിക്കോളാസ് വാന്പാക്ക് എന്നിവർ. ഇവർ പാരീസിലായിരുന്നു. ആറുമാസമായി ബുഹൻവാൾഡ് കോൺസൻട്രേഷൻ ക്യാന്പിലും. ഞാൻ ട്രിയർ പട്ടണത്തിലായിരുന്നല്ലോ.
ഫാ. സ്റ്റോഫെൽസ് ഒരു ശുഭപ്രതീക്ഷക്കാരനാണ്. ആരോഗ്യനില മോശമായതുകൊണ്ട് ശാരീരിക പ്രശ്നങ്ങൾ ഉണ്ടെങ്കിലും എല്ലാറ്റിനുമുപരി ഉയർന്നു നിൽക്കാൻ ആധ്യാത്മിക വീക്ഷണം അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. ജോലി ചെയ്യാൻ അപ്രാപ്തനെന്ന് അദ്ദേഹത്തെപ്പറ്റി ആദ്യമേ വിധിയെഴുതപ്പെട്ടു. അതുകൊണ്ട് ഭക്ഷണച്ചെരുവം ചുമക്കുകയും വേണ്ട.
ഫാ. വാന്പാക്ക് ഒരു യാഥാർത്ഥ്യവാദിയാണ്. കാര്യങ്ങളോടു സമരസപ്പെടാൻ സമർത്ഥൻ. തന്റെ സുപ്പീരിയറായ സ്റ്റോഫെൽസ് അച്ചനുവേണ്ടി കാത്തിരിക്കാനും അദ്ദേഹത്തിന്റെ അതിജീവനം (അതോടൊപ്പം തന്റെയും) ഉറപ്പുവരുത്താനും വാന്പാക്ക് എത്ര ഉത്സാഹിയാണ്!
അവർ രണ്ടുപേരും കൂടി ചേർന്നപ്പോൾ ഞങ്ങൾ അഞ്ചു പേരായി ഒരു മേശക്കുചുറ്റും. മരണമടഞ്ഞ എന്റെ ആ സ്നേഹിതരെക്കുറിച്ച് ഇന്നു ചിന്തിക്കുന്പോൾ, ഡാഹാവിൽ എത്തുന്നതിനു മുന്പ് അവരനുഭവിച്ച ദുരിതങ്ങളെക്കുറിച്ചു കൂടുതൽ ചോദിച്ചറിഞ്ഞില്ലല്ലോ എന്ന കുറ്റബോധം എനിക്കുണ്ട്. സാക്സൻഹൗസനിലെ തിക്താനുഭവങ്ങളെപ്പറ്റി ഫാ. എഷ് ഒന്നും തന്നെ എന്നോടു പറഞ്ഞിരുന്നില്ല.
ഒരേയൊരു ലക്ഷ്യത്തെ ചുറ്റിപ്പറ്റിയായിരുന്നു ഞങ്ങളുടെ ചിന്തകളും സംസാരവുമെല്ലാം: അതിജീവിക്കുക. മറ്റെന്തെങ്കിലും വിഷയത്തെപ്പറ്റി ചിന്തിക്കാനോ സംസാരിക്കാനോ വേണ്ട മനഃസാന്നിധ്യം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നതാണു വാസ്തവം.
തടവറ സ്മരണകൾ / ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
""നല്ലകാലം'' അവസാനിക്കുന്നു
02:18 AM Oct 18, 2020 | Deepika.com