ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാരായിരുന്നു ക്ലാരൻസ് ഡ്രംഹെല്ലറും അദ്ദേഹത്തിന്റെ ഭാര്യയും. അങ്ങനെയാണ് ഒരു കുട്ടിയെ ദത്തെടുക്കാൻവേണ്ടി അവർ ഒരു ഓർഫനേജിൽ എത്തിയത്. അവടെ കണ്ട ഒരു പെൺകുട്ടിയെ അവർക്കിഷ്ടപ്പെട്ടു. എന്നാൽ, അവൾ പ്രശ്നക്കാരിയായിരുന്നു. ആരെയും അനുസരിക്കാത്ത സ്വഭാവം. എല്ലാവരോടും വഴക്കുകൂടും. മറ്റു കുട്ടികളുടെ കൂടെയൊന്നും കൂടില്ല. അവളെ ദത്തെടുക്കാതിരിക്കുന്നതാവും നിങ്ങൾക്കു നല്ലത്, ഓർഫനേജ് അധികാരികൾ ഡ്രംഹെല്ലറോടും ഭാര്യയോടും പറഞ്ഞു. ""ഓർഫനേജിൽ താമസിച്ചാൽ ചിലപ്പോൾ അവൾ മെച്ചപ്പെട്ടേക്കും.''
എന്നാൽ, ഡ്രംഹെല്ലറുടെയും ഭാര്യയുടെയും നിലപാട് മറ്റൊന്നായിരുന്നു. സ്നേഹം നൽകിയും പ്രാർഥിച്ചും അവളെ മെരുക്കിയെടുക്കാമെന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം. ദൈവത്തിന് അസാധ്യമായതായി ഒന്നുമില്ലല്ലോ എന്നായിരുന്നു അവരുടെ ചിന്ത അപ്പോൾ. അവർ അവളെ നിയമമനുസരിച്ചുള്ള നിബന്ധനകൾക്കു വിധേയമായി ദത്തെടുത്തു.
പക്ഷേ, കാര്യങ്ങൾ പ്രതീക്ഷപോലെയല്ല പുരോഗമിച്ചത്. ആ കുട്ടിയെ ദത്തെടുത്തതു വലിയ അബദ്ധമായിപ്പോയി എന്നവർക്കു ബോധ്യമായി. എങ്കിലും അവർ വിശ്വാസം കൈവെടിയാതെ പ്രാർഥിച്ചു. മകളുടെ സ്വഭാവം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗമന്വേഷിച്ച് വിവിധ ഡോക്ടർമാരെയും സ്പെഷലിസ്റ്റുകളെയും അവർ കണ്ടു. പലരും പല പ്രതിവിധികളും നിർദേശിച്ചു. എന്നാൽ, അവയൊന്നും ഫലം കണ്ടില്ല. അങ്ങനെയാണ് അവളെ ഒരു ""സോസ്യോപത്ത്''ആയി ഡോക്ടർമാർ മുദ്രയടിച്ചത്.
സമൂഹം പ്രതീക്ഷിക്കുന്ന രീതിയിൽ പെരുമാറാനോ അതിനു മനസുകാണിക്കുകയോ ചെയ്യാത്ത ആളെയാണു സോസ്യോപത്ത് എന്നു വിളിക്കുക. ഡോക്ടർമാരുടെ വിധിയെഴുത്ത് ശരിയാണെന്നു ഡ്രംഹെല്ലറിനും ഭാര്യയ്ക്കും തോന്നി. എങ്കിലും അവർ പ്രാർഥന തുടർന്നു. മകൾക്കു നൽകുന്ന സ്നേഹത്തിലും അവർ കുറവുവരുത്തിയില്ല. എന്നു മാത്രമല്ല, എപ്പോഴും അവളെ ഹൃദയപൂർവം സ്നേഹിക്കാനാണു ശ്രമിച്ചത്.
വർഷങ്ങൾ ചിലതു കഴിഞ്ഞപ്പോൾ അവൾ വീട്ടിൽനിന്നു ഒളിച്ചോടി. അവളെ കണ്ടെത്തിയ പോലീസ് അധികാരികൾ അവളെ പെൺകുട്ടികൾക്കുള്ള ഒരു അഭയകേന്ദ്രത്തിലെത്തിക്കുകയാണു ചെയ്തത്. അവിടത്തെ അധികാരികൾ പെൺകുട്ടിയെ ഡ്രംഹെല്ലറുടെ വീട്ടിലേക്കു തിരികെ അയച്ചില്ല. അതിനു പകരം വേറൊരു കുടുംബത്തിൽ താമസിക്കാനുള്ള സംവിധാനം അവൾക്കു ചെയ്തുകൊടുത്തു. അങ്ങനെ ചെയ്താൽ അവളിൽ മാറ്റം വന്നേക്കുമെന്ന് അധികാരികൾ കണക്കുകൂട്ടി.
എന്നാൽ, അവളുടെ ഒളിച്ചോട്ടം ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. അവൾ പിന്നെയും പല പ്രാവശ്യം ഒളിച്ചോടി.പല കുടുംബങ്ങളിലും മാറിമാറി താമസിച്ചു. വർഷങ്ങൾ കുറെ കഴിഞ്ഞപ്പോൾ അവൾ എവിടെയാണെന്നു പോലും ഡ്രംഹെല്ലർക്കും ഭാര്യയ്ക്കും അറിയില്ലായിരുന്നു. അവളെ വീണ്ടും കണ്ടെത്താമെന്നുള്ള അവരുടെ പ്രതീക്ഷ നശിച്ചു.എങ്കിലും അവളെക്കുറിച്ച് അവരുടെ മനസിൽനിന്നുള്ള ഓർമ ഒരിക്കലും മാഞ്ഞുപോയില്ല.
വർഷങ്ങൾ പിന്നെയും നിരവധി കടന്നുപോയി. അപ്പോൾ അവളെ വീണ്ടും അന്വേഷിച്ചിറങ്ങണമെന്ന് അവർക്കു തോന്നി. അവളുടെ അന്വേഷണത്തിനു ഫലം കണ്ടു. അവർ അവളെ കണ്ടെത്തി. എന്നാൽ, അവരെ അദ്ഭുതപ്പെടുത്തിയത് അവളിൽ സംഭവിച്ച മാറ്റമായിരുന്നു. ഹൈസ്കൂൾ പഠനം പോലും അവൾ പൂർത്തിയാക്കുകയില്ലെന്ന് അവർ കരുതിയിരുന്നെങ്കിലും അവൾ ഹൈസ്കൂൾ പഠനം മാത്രമല്ല, കോളജ് പഠനവും പൂർത്തിയാക്കിയിരുന്നു. എന്നു മാത്രമല്ല, അവൾ വിവാഹിതയായി രണ്ടു കുട്ടികളുടെ അമ്മയായി സന്തോഷപൂർവം ജീവിക്കുകയായിരുന്നു. അവളുടെ കുട്ടികളാകട്ടെ സൽസ്വഭാവികളും മിടുക്കരുമായിരുന്നു.
തന്റെ ദത്തുപുത്രിയുടെ ഈ കഥയെ ആധാരമാക്കി ""ഫെയ്ത്ത്ഫുൾ വെൻവി ആർ ഫെയ്ത്ത്ലെസ്'' എന്ന പേരിൽ ഡ്രംഹെല്ലർ ഒരു ലേഖനം എഴുതി പ്രസിദ്ധീകരിച്ചു. അമേരിക്കയിലെ ""അപ്പർ റൂം'' എന്ന മാസികയുടെ 1994 ജനുവരി - ഫെബ്രുവരി ലക്കത്തിലാണു ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. ഈ ലേഖനത്തിൽ അദ്ദേഹം എഴുതുന്നു: ""ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ദൈവം വിശ്വസ്തനായിരുന്നു. ഞങ്ങളുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നത് അവിടുന്ന് ഒരിക്കലും നിർത്തിയില്ല.''
ഡ്രംഹെല്ലറും ഭാര്യയും തങ്ങളുടെ ദത്തുപുത്രിക്കു വേണ്ടി എത്രയോ നാളുകൾ കണ്ണീരോടെ പ്രാർഥിച്ചു. എന്നാൽ, അവരുടെ പ്രാർഥനയ്ക്കു ഫലമുണ്ടാകുന്നതായി അവർക്കു തോന്നിയില്ല. എന്നു മാത്രമല്ല, അവർക്കു തങ്ങളുടെ മകളെ നഷ്ടപ്പെടുകയും ചെയ്തു. എന്നാൽ, ഇവിടംകൊണ്ട് അവരുടെ കഥ അവസാനിച്ചില്ല. അവരുടെ പ്രാർഥനയ്ക്കു ഫലമുണ്ടായി. പക്ഷേ, ദൈവത്തിന്റെ പദ്ധതി അനുസരിച്ച് അവിടുന്നു നിശ്ചയിച്ച സമയത്തിലായിരുന്നുവെന്നു മാത്രം.
നാം പല കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നവരാണ്. ചിലപ്പോൾ നമ്മുടെ പ്രാർഥനയ്ക്ക് പെട്ടെന്നു ഫലം ലഭിക്കും. മറ്റുചിലപ്പോൾ നാം പ്രതീക്ഷിക്കുന്ന ഫലം നാം കണ്ടെത്തിയിരിക്കില്ല. അപ്പോൾ നമ്മുടെ മനസ് മടുക്കും. പ്രാർഥനയിൽ നമ്മുടെ വിശ്വസ്തതയ്ക്കു കുറവുവരും. ചിലപ്പോൾ ചിലരെങ്കിലും പാർഥനതന്നെ ഉപേക്ഷിച്ചുവെന്നും വരും. എന്നാൽ, നമ്മുടെ പ്രാർഥനയ്ക്കു ഫലം കാണാത്തപ്പോഴും നാം വിശ്വസ്തരായിരിക്കണം. കാരണം, ദൈവം എപ്പോഴും വിശ്വസ്തനാണ്. നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്ന കാര്യത്തിൽ അവിടുന്ന് ഒരു കുറവും വരുത്തില്ല.
നാം ചോദിക്കുന്ന കാര്യം ഉടനെ നമുക്കു ലഭിക്കാത്തതിന്റെ പേരിൽ അവിടുന്നു നമ്മുടെ പ്രാർഥന കേൾക്കുന്നില്ല എന്നു നാം കരുതരുത്. നാം എപ്പോഴൊക്കെ പ്രാർഥനവഴി ദൈവത്തിന്റെ പക്കലേക്കു നമ്മുടെ മനസും ഹൃദയവും ഉയർത്തുന്നുവോ അപ്പോഴൊക്കെ അവിടുന്നു നമ്മെയും നാം ആർക്കുവേണ്ടി പ്രാർഥിക്കുന്നുവോ അവരെയും അനുഗ്രഹിക്കുന്നുണ്ടെന്നതാണു യാഥാർഥ്യം. കാരണം, ഡ്രംഹെല്ലർ അനുസ്മരിപ്പിച്ചതുപോലെ, ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
പ്രാർഥനയ്ക്ക് ഉത്തരം വൈകുന്നതായി തോന്നുന്പോഴും ദൈവം വിശ്വസ്തനാണ് എന്നതു നമുക്കു മറക്കാതിരിക്കാം. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന ബോധ്യത്തോടെ അവിടത്തെ തിരുഹിതത്തിനു വിട്ടുകൊടുത്തുകൊണ്ടു പ്രാർഥനയിൽ നമുക്കു വിശ്വസ്തത പുലർത്താം. അപ്പോൾ അവിടത്തെ വിശ്വസ്തത നമ്മുടെ സഹായത്തിനെത്തും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
02:16 AM Oct 18, 2020 | Deepika.com